Saturday, December 5, 2015

തിരിച്ചു നല്‍കാനൊരു പൊന്നുമ്മ

ഡിസംബര്‍ 3. ലോകവികലാംഗദിനം. ഇരിക്കൂര്‍ ബി.ആര്‍.സി. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പത്തൊമ്പത് കൊല്ലം ജോലി ചെയ്ത എന്റെ വിദ്യാലയം ‘എന്നെ മറന്നോ’ എന്ന്‍ മാടിവിളിച്ചു.
എങ്ങനെ ഞാന്‍ മറക്കും! എന്നെ ഞാനാക്കിയ എന്റെ പ്രിയവിദ്യാലയം. മടുപ്പിന്റെ മാറാല തൂത്തെറിഞ്ഞ് ഞാന്‍ വെളിച്ചത്തിലേക്കിറങ്ങിയത് ഇവിടെ വെച്ചാണല്ലോ. അവിടെയുള്ളവര്‍ എന്റെ സഹപ്രവര്‍ത്തകരല്ല, കുടുംബാംഗങ്ങള്‍ തന്നെയാണ്. വിദ്യാര്‍ഥികള്‍ എന്റെ മക്കളും.
“എന്നിട്ടുമെന്തേ മൂന്നുവര്‍ഷമാകാറായിട്ടും നീ ഇങ്ങോട്ട് വരാഞ്ഞത്?”
“എന്നോട് പിണങ്ങല്ലേ. പൊട്ടിപ്പൊളിഞ്ഞ വഴിയില്‍ക്കൂടി കാലിടറിയിടറി കുന്നുകയറി വന്നത് എന്റെ സ്നേഹം കൊണ്ടല്ലേ. ഓര്‍മ്മയുടെ അവസാനതന്തുവും പൊട്ടിപ്പോവുന്നതുവരെ എനിക്ക് മറക്കാനാവില്ല.”
ഓട്ടോറിക്ഷ കഞ്ഞിപ്പുരയുടെ മുന്നില്‍ എത്തിയപ്പോഴേക്കും അന്നദാതാവ് സുമതി ഓടിവന്നു. “ടീച്ചറേ, ചോറ് വേണ്ടേ?”
വേണം. അതിനല്ലേ ഉച്ചയ്ക്ക് ഒഴിഞ്ഞ വയറോടെ വന്നത്. ഈ അക്ഷയപാത്രം എനിക്കെത്ര വിളമ്പിത്തന്നതാ!
സ്റ്റാഫ് റൂമില്‍ എന്റെ തലവെട്ടം കണ്ടപ്പോഴേക്കും അനിത ടീച്ചര്‍ ഊണ് മതിയാക്കി എഴുന്നേറ്റു. ഇടതുകൈകൊണ്ടെന്റെ കൈ പിടിച്ചു. നിഷമാരും ബിന്ദുവും ബീനയും ശ്രീമയും വത്സലയും ലതികയും മറ്റും എന്നെ വളഞ്ഞപ്പോള്‍ കൂടെ വന്ന രാജാമണിയെ ഞാന്‍ സൈഡാക്കി.
അവരെല്ലാംചേര്‍ന്ന് എന്റെ പഴയ ഇരിപ്പിടത്തില്‍ കൊണ്ടിരുത്തി. അവിടെ ഇരിക്കുമ്പോഴേക്കും ഒരു കുന്ന് ചോറെത്തി. അമ്പമ്പോ! ഇതെങ്ങനെ ഞാന്‍ തീര്‍ക്കും . ചോറില്‍ കൈവെക്കാന്‍ ഒരുങ്ങുമ്പോഴേക്കും കൈകൂപ്പിക്കൊണ്ട് എന്റെ പഴയ സഹപ്രവര്‍ത്തകന്‍,പുതിയ ഹെഡ്മാസ്റ്റര്‍ ജെ.കെ. എന്ന ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ വന്നുചേര്‍ന്നു . എന്നിട്ട് കവിതയില്‍ പറഞ്ഞു. ‘അങ്ങോട്ട്‌ ചെന്നുകാണേണ്ട മഹാജനം ഇങ്ങോട്ട് വന്നല്ലോ.’ വരിയൊക്കെ ഞാനങ്ങ് മറന്നുപോയി. വയസ്സായില്ലേ. അല്ലെങ്കിലും അദ്ദേഹത്തോട് അതിലൊന്നും മത്സരിക്കാന്‍ ഞാനാളല്ലേ.
മറുപടി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ വിക്കി. മാനത്തേക്ക് പൊങ്ങാഞ്ഞത് മേല്‍ക്കൂരയുള്ളതുകൊണ്ട് മാത്രം.
അല്ല,രാധയെവിടെ? കണ്ണന്റെ രാധയല്ല. ജനാര്‍ദ്ദനന്റെ രാധ. എന്റെ കുഞ്ഞനുജത്തി. ക്ലാസിലോ, കളിസ്ഥലത്തോ, ലാബിലോ, കമ്പ്യൂട്ടര്‍ റൂമിലോ ജോലിയില്‍ മുഴുകിയിരിക്കുകയായിരിക്കും. എന്തെങ്കിലും ജോലി ചെയ്യാനുണ്ടെങ്കില്‍ അവള്‍ ഭക്ഷണത്തെക്കുറിച്ച് ഓര്‍ക്കുകയേയില്ല. ഓ..രാധ വന്നു. വന്ന ഉടനെ എന്റെ പാത്രത്തില്‍ കുറെ കറിയും കോരിയിട്ടു. പിന്നാലെ നമിതയുമെത്തിയല്ലോ. രണ്ടുപേരും നഴ്സ് കൊച്ചിന്റെ കൂടെ ലാബില്‍ ബ്ലെഡ് ടെസ്റ്റ്‌ ചെയ്യാന്‍ സഹായിക്കുകയായിരുന്നത്രേ. ഏത് ഗ്രൂപ്പായാലും രക്തത്തിന്റെ നിറം ചുവപ്പുതന്നെ.
ജയ ടീച്ചറും വന്നല്ലോ. വലതുഭാഗത്ത് അടുത്തിരുന്ന് കൊതിതീരാതെ പിരിഞ്ഞുപോയതല്ലേ. അപ്പോള്‍ ഇടതുഭാഗത്തെ ലാലിടീച്ചറെ ഓര്‍ത്തുപോയി.
ജോബിഷെവിടെ എന്ന്‍ അന്വേഷിക്കുമ്പോഴേക്കും രമേശന്‍ ബ്ലാത്തൂരിനൊപ്പം സംസാരിച്ചുകൊണ്ട് വരുന്നത് കണ്ടു. ജോബിഷ് അടുത്ത് വന്ന് മിണ്ടി. ബഷീര്‍ മാഷും കുശലം ചോദിച്ചുകൊണ്ട് വന്നു. പ്രിയമിത്രം കെ.പി.ആര്‍. നര്‍മ്മത്തിന്റെ കെട്ടഴിച്ചുവിട്ടു. എന്റെ വയസ് ആറേഴുവര്‍ഷം തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ സര്‍ട്ടിഫിക്കറ്റ് തന്നു. ഇങ്ങനെ അഞ്ചാറ് പ്രാവശ്യം അദ്ദേഹത്തെ കാണാന്‍ വന്നാല്‍ എനിക്ക് കൌമാരത്തിലേക്ക് തിരിച്ചു പോകാം എന്നുറപ്പായി. ആനന്ദലബ്ധിക്കിനിയെന്തുവേണം!
രമേശന്‍ മാഷിനോട് അല്‍പ്പം ഗൗരവമുള്ള വിഷയം, സാഹിത്യം ചരര്‍ച്ചചെയ്തു.
ഉമ്മര്‍ മാഷിനോടും ശ്രീനിവാസന്‍ മാഷിനോടും മണി മാഷിനോടും മിണ്ടി. പഴയ സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണന്‍ മാഷുമെത്തി.
പുതുമുഖങ്ങളും കുശലമന്വേഷിച്ചു.
ഊണും സംസാരവും മുന്നേറുമ്പോള്‍ സമാന്തരമായി സ്ത്രീജനങ്ങളും ഹെഡ്മാസ്റ്ററും ചേര്ന്ന്്‍ ചില ഗൂഡാലോചനകളും നടക്കുന്നുണ്ടായിരുന്നു. അവര്‍ അതിന്റെ റിസള്‍ട്ട് എന്നെ അറിയിച്ചു. ‘അന്ന്‍ സ്കൂളില്‍ നടത്താനുദ്ദേശിക്കുന്ന വികലാംഗദിനാഘോഷം ശാന്ത ടീച്ചര്‍ ഉദ്ഘാടനം ചെയ്യണം.’
പിന്നെന്താ, ഞാനെപ്പോഴേ റെഡി.
അടുത്ത നിമിഷം എല്ലാവരും കൂടി എന്നെ പൊക്കി. വായന മൂലയിലേക്ക്. എനിക്കേറെ ഇഷ്ടമുള്ള ഓപ്പന്‍ എയര്‍ ക്ലാസ് റൂം ആണല്ലോ അത്.
അവിടെ ഇരുന്നപ്പോള്‍ ഓര്‍മ്മകളിരമ്പി വന്നു. പിന്നെയും പിന്നെയും ഓര്‍ക്കാനിഷ്ടപ്പെടുന്നവ.
മുന്നില്‍ സ്റ്റുഡന്റ് പോലീസ് കാണികളായി. ആറുകുഞ്ഞുങ്ങള്‍ മാത്രമേ ഭിന്നശേഷിയുള്ളവരായിട്ടുള്ളൂ. അതും ശാരീരികാവശത അല്ല. അല്പം പഠനപിന്നോക്കാവസ്ഥ മാത്രം. ആശ്വാസം തോന്നി.
പരിപാടി തുടങ്ങി. സ്വാഗതവും ആശംസയും. നല്ല വാക്കുകളുടെ പ്രവാഹത്തില്‍ ഞാന്‍ മുങ്ങിപ്പൊങ്ങി. വീണ്ടുമൊരു ക്ലാസ്സിലെത്തിയതിന്റെ ആവശത്തില്‍ ഞാന്‍ സ്വയംമറന്ന് കുട്ടികളോട് സംസാരിച്ചു. കുട്ടികള്‍ പാട്ടും മിമിക്രിയും നാടകവുമൊക്കെയായി തങ്ങളുടെ പ്രതിഭ തെളിയിച്ചു. കൂട്ടുകാരും ഹെഡ്മാസ്റ്ററും അധ്യാപകരും അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. അവരുടെ പ്രകടനത്തില്‍ മയങ്ങിപ്പോയ രാജാമണി ഓടിപ്പോയി സമ്മാനം വാങ്ങി അവര്‍ക്ക് നല്‍കി.
ഹെഡ്മാസ്റ്റര്‍ മറ്റുള്ളവരെയും പാടാനും ആടാനും ക്ഷണിച്ചപ്പോള്‍ മിമിക്രിയും പാട്ടുമൊക്കെ അരങ്ങു തകര്‍ത്തു .
പിന്നെയത് സംഭവിച്ചു. ഒരുപൊന്നുമോള്‍ തനിക്ക് ചുറ്റുമുള്ള അവശതയനുഭവിക്കുന്നവരെ സഹായിക്കുമെന്ന് കണ്ണുതുടച്ചുകൊണ്ട് പ്രതിജ്ഞചെയ്തു. എന്നിട്ടവള്‍ പതുക്കെ എന്റെ കവിളില്‍ വിരല്‍ കൊണ്ട് ഒന്നു തൊട്ടു. എന്നിട്ട് എനിക്ക് ചിന്തിക്കനിട തരാതെ അവിടെ ഒരു പൊന്നുമ്മ നല്‍കി. ദേ, ഇവിടെ. എന്റെ കവിളില്‍.
അവള്‍ക്ക് തിരിച്ചു നല്‍കാന്‍ മറന്നുപോയ പൊന്നുമ്മ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എപ്പോഴെങ്കിലും ഞാനത് അവള്‍ക്ക് നല്‍കും.








Wednesday, November 18, 2015

മറവി

സംഘട്ടനത്തിന്റെ ആഘാതത്തിൽ പൂമരം ഞെട്ടിവിറച്ചു.
പൂവുകൾ പേടിച്ചു നിലംപതിച്ചു.
കാലിനിടയിൽ തിരുകിയ കൊക്ക് പണിപ്പെട്ടുയര്‍ത്തി
മുത്തിക്കൊക്ക് മുരണ്ടു.
“നാണംകെട്ട മനുഷ്യെരെപ്പോലെ തലകൊത്തിക്കീറുന്നു.”
നാണംതോന്നിയ പെണ്ണൊരുത്തി
കൊക്കുതാഴ്ത്തി പൂട ചികഞ്ഞു.
ചിറകുവിരിച്ചുയര്‍ന്ന് അങ്കംവെട്ടുന്ന പൂവന്മാരെ
ഏറുകണ്ണിട്ടിടയ്ക്കിടെ നോക്കി.
‘മണ്ടന്മാർ കൊത്തിച്ചാകട്ടെ.’
ഇലകളുടെ പിറുപിറുക്കൽ
കേട്ടിട്ടും കേള്‍ക്കാതെ.....
അങ്കം പിന്നെയും മുറുകി.
“എന്റെ പിടയാണതെന്റെ പിട.”
ശത്രുവിന്റെ നെഞ്ചത്താഞ്ഞുകൊത്തി
കൊക്കിൻ തുമ്പിലെ ശുണ്ഠിയുരുമ്മിക്കളയാൻ
ചാരക്കൊക്ക് ഇണയുടെ ചാരത്തണഞ്ഞു.
മുറിവേറ്റവൻ തലതാഴ്ത്തി പിന്തിരിഞ്ഞ്
ഇലച്ചാര്‍ത്തുകൾക്കിടയിലൊളിച്ചു.
താഴെ.....
ചീറിപ്പായുന്ന പുരുഷാരം വളര്‍ന്നു വളര്‍ന്ന് ‍
പൂ മറച്ച്...ഇല മറച്ച്....മരം മറച്ചു.
ആകാശം കാണാതെ...
മണ്ണ്‌ കാണാതെ....
ഒന്നും കാണാതെ...
ആദ്യപ്രണയത്തിന്റെ കൈയും പിടിച്ച്;
പൊക്കിൾക്കൊടിയിൽ കൊരുത്തിട്ട ചരടുകൾ
അറുത്തെറിഞ്ഞു ഞാനിറങ്ങി.
കൈക്കുമ്പിളിൽ നീട്ടിയ പ്രണയം
തട്ടിപ്പറിച്ചു നീ പങ്കുവെച്ചുതീര്‍ത്തപ്പോൾ .
പൂക്കളെ മറന്ന്‍...
മരത്തെ മറന്ന്‍...
കൊക്കുകളെ മറന്ന്‍....
ആകാശവും ഭൂമിയും മറന്ന്.....
എന്നെയും നിന്നെയും മറന്ന്...
പുരുഷാരത്തിലേക്ക് ഞാനൊറ്റയ്ക്ക്.....
ഒന്നുമല്ലാതെ
ഒന്നുമില്ലാതെ...
ഞാനില്ലാതെ.....
അങ്ങിറങ്ങിപ്പോയി...............

(ഗള്‍ഫ് മലയാളം ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചത്.)

Monday, August 31, 2015

കണ്ണേ,മൂക്കേ മടങ്ങുക

മൂന്നാംനാൾ ഓണത്തിന് പ്രിയപ്പെട്ട സഹപ്രവര്‍ത്തകൻ ജെയിംസ് ഡൊമിനിക്കിന്റെ മകന്റെ കല്യാണം കൂടനാണ് കണ്ണൂർ പള്ളിക്കുന്നിൽ നിന്ന്‍ ഓട്ടോ പിടിച്ച് പുറപ്പെട്ടത്. ഭാവനാസമ്പന്നയായ കഥാകൃത്തി നെയും പത്തിരുപത് വര്‍ഷം നീണ്ട ബോറൻ പഠനം അവസാനിപ്പിച്ച് മടി പിടിച്ചുറങ്ങുന്ന അനിയത്തിയുടെ മകളെയും ഒപ്പം കൂട്ടി. മനോഹരമായ വടക്കൻ മലനിരകളിലൊളിപ്പിച്ചു വെച്ച കഥയുടെ തളിരുകൾ നുള്ളിയെടുത്തോട്ടെ എന്ന് വിചാരിച്ചാണ് കഥാകൃത്തിനെ വിളിച്ചത്. വരന്റെ പെങ്ങളുടെ വിവാഹത്തിന് കൊണ്ടുപോയപ്പോൾ ലഭിച്ച നൂറുകൂട്ടം വിഭവസമൃദ്ധസദ്യയുടെ രുചിയും ഗന്ധവും,പ്രത്യേകിച്ച് കോഴി,ആട്,കാള,പന്നി വിഭവങ്ങളുടെ,നാവിലുയിർത്തെണീ റ്റപ്പോൾ ഉറക്കമൊക്കെ കുടഞ്ഞുകളഞ്ഞ് പൊന്നുവും കൂടെപ്പോന്നു.
കണ്ടലിൽ കണ്ണുടക്കിയതുകൊണ്ട് വളപട്ടണം പാലം കഴിയുന്നതുവരെ എന്റെ യാത്ര മനോഹരം. പാലം കടന്നിട്ടും 'കോരായണാ' എന്നൊന്നും ഞാൻ വിളിച്ചില്ല. പകരം ‘അയ്യോ! ചാക്ക് കെട്ട്’ എന്നറിയാതെ നിലവിളിച്ചു. അപ്പോൾ കഥാകാരിയുടെ കൈ എന്റെ കാല്‍മുട്ടിലമര്‍ന്നു. ഞാൻ കണ്ണടച്ച് ശ്വാസമടക്കിപ്പിടിച്ച് പിന്നോട്ട് ചാഞ്ഞു. ആലക്കോട് റോഡിലെത്തിയപ്പോഴാണ് പിന്നെ ഞാനെന്റെ മൂക്ക് വിടര്‍ത്തിയതും കണ്ണ് തുറന്നതും. നട്ടുച്ചയ്ക്കും പിൻവാങ്ങാൻ മടിപിടിച്ച് മലയുടെ മടിയിൽ മുഖം പൂഴ്ത്തിയുറങ്ങുന്ന കോടമഞ്ഞും കാടും കനിഞ്ഞേകിയ കുളിര്‍മയിൽ പടര്‍ന്നു പന്തലിച്ച റബ്ബര്‍ത്തോട്ടങ്ങൾ ഇരുൾ പരത്തിയ രാജപാതയെ വെല്ലുന്ന മലമ്പാതയിലൂടെ ഞങ്ങളുടെ ശകടം കിതച്ചു കിതച്ച് കയറുമ്പോൾ ഞാൻ എന്നെത്തന്നെ മറന്നുപോയി.
ഒടുവള്ളിത്തട്ടിലെത്തിയപ്പോൾ ബസ് കാത്തുനില്‍ക്കുന്ന പെണ്‍കുട്ടിയോട് ചാണോ ക്കുണ്ട് കരുണാപുരം പള്ളിയിലേക്കുള്ള വഴി ചോദിച്ചു. അല്‍പ്പം കൂടി പോയപ്പോൾ ആളും കാറും ബഹളവും കണ്ടു. പള്ളിയങ്കണത്തിലെത്തിയപ്പോൾ മുഖപരിചയമുള്ള ഒരു ചെറുപ്പക്കാരൻ അടുത്തുവന്നു. ജെയിംസ് മാഷിന്റെ ഇളയ മകൻ. ‘കല്യാണം കഴിഞ്ഞു. മറ്റ് ചടങ്ങുകൾ അവിടെയാണ്. ഭക്ഷണവും അവിടെയാണ്.’ അവന്റെ വിവരണം തീരുന്ന തിനു മുമ്പ് ഒരു യുവതി കൈക്കുഞ്ഞുമായി അടുത്തു വന്നു. രാജാമണി കുഞ്ഞിനെ വാങ്ങി എന്റെ മടിയിൽ കിടത്തി. 'ദെന്താ കഥ...ഇവളുടെ കല്യാണസദ്യയുടെ കാര്യമല്ലേ നേരത്തെ പറഞ്ഞത്. ഇപ്പോഴിതാ കുഞ്ഞും... മധുരം...മധുരതരം..'സംസാരമൊക്കെ ഇനിയുമാവാം..സദ്യ തീര്‍ന്നു പോയാൽ!
‘സി.പി.’എന്നറിയപ്പെടുന്ന പദ്മനാഭന്‍ മാഷ്‌ ‘ശാന്ത ടീച്ചറേ’ എന്നു വിളിച്ച് അടുത്തു വന്ന് കുശലം ചോദിച്ചു. പൊരിയുന്ന വയറിനോട്‌ വേദമോതിയിട്ട് കാര്യമില്ല മാഷേ.... ഏതായാലും ഭക്ഷണം കഴിഞ്ഞിട്ട് ബാക്കി കാര്യം. ഭക്ഷണഹാൾ നിറയുന്നൂ..കവിയുന്നൂ.... ഒഴിയാതിരു ന്നാൽ മതിയായിരുന്നു. കസേരയിട്ടിരുന്ന്‍ അല്‍പ്പനേരം സദ്യയുണ്ണുന്ന വര്‍ക്ക് പ്രചോദനമേകി. തീൻമേശ ഒഴിഞ്ഞ ഗ്യാപ്പിലേക്ക് ഞങ്ങളും തിരുകിക്കയറി.
നിറഞ്ഞുതൂവുന്ന ബിരിയാണിപ്പാത്രങ്ങൾ മുന്നിൽ നിരന്നു. പിന്നാലെ ചുവപ്പിൽ മുങ്ങി ചിക്കൻ ഫ്രൈ തട്ടുകളും. സാലഡ്, അച്ചാറുകൾ അകമ്പടിക്കാരായി. മുന്നുംപിന്നും നോക്കിയില്ല. കൊള്ളാവുന്നത്ര കടത്തിവിട്ടു. കോഴിക്കഷണങ്ങളോട് പോരെടുക്കു ന്നതിനിടയിൽ കുശലം ചോദിക്കാൻ ചെറുക്കന്റെ പിതാവ് ജെയിംസ് മാഷെത്തി. ‘ഇതൊന്നു തീര്‍ത്തോട്ടെ മാഷെ, എന്നിട്ടു പറയാം.’ഏമ്പക്കം വിട്ട് ഐസ്ക്രീമിൽ കൈവെച്ചപ്പോഴാണ് ഓര്‍ത്തത്. പഥ്യം പാലിക്കേണ്ട രോഗിയാണല്ലോ ഞാനെന്ന്. 'അക്യൂ പ്രഷർ ചികിത്സകൻ പ്രത്യേകം പറഞ്ഞിരുന്നു. മുട്ട,മത്സ്യ,മാംസാദികൾ വര്‍ജ്ജിക്കണ മെന്ന്. പാൽ,ചായ,കാപ്പികൾ കൈകൊണ്ട് തൊടാൻ പാടില്ലെന്ന്.' ഒന്നും കേട്ടില്ല. ഇനിയിപ്പെന്താ ചെയ്ക? പ്രഥമന്‍ ഉണ്ട്. അതങ്ങ് ഒഴിവാക്കിയേക്കാം.
സ്റ്റേജിലിരിക്കുന്ന വധൂവരന്മാര്‍ക്ക് മധുരം കൊടുക്കാൻ സമ്മതം മൂളിയിരിക്കുമ്പോൾ സുകു, മോഹനന്‍,ജോസഫ്,ബീന,റോസക്കുട്ടി ഇത്യാദി എക്സ് സഹപ്രവര്‍ത്തകരെത്തി കൈയി ലുള്ള കത്തികളെല്ലാം പുറത്തെടുത്തു. നേരത്തെ ഇതുവരെ കാണാത്ത ഒരു ഫേസ് ബുക്ക് കുമാരനും അടുത്തെത്തി മിണ്ടിത്തുടങ്ങിയപ്പോൾ അവന്റെ ഉത്തരവാദിത്ത രാഹിത്യ ത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ നാക്ക് നീട്ടിയതാണ്. അതിനുമുമ്പ് അവൻ ഏറ്റെടുത്ത കാര്യം നിര്‍വഹിച്ചു എന്ന്‍ പ്രസ്താവിച്ചപ്പോൾ നീണ്ട നാക്ക് ചുരുട്ടിക്കെട്ടി വെച്ചു.
കത്തിയൂരിയവരെല്ലാം ഉറയിലിട്ടതോടെ മടക്കയാത്രയ്ക്ക് തിരിതെളിച്ചു. ജെയിംസ് മാഷും നല്ലപാതിയും മോളും യാത്രയാക്കാനെത്തിയതോടെ ഓട്ടോ മുരണ്ടുതുടങ്ങി.
മടക്കയാത്രയിൽ കോഴി കൊക്കരിക്കുന്ന കുമ്പയും കൈകൊണ്ട് താങ്ങി മലയോരക്കാഴ്ചകൾ കണ്ടുകണ്ട് മയങ്ങിപ്പോയി. മൂക്കിലേക്ക് ചാട്ടുളി പോലെ തുളച്ചുകയറിയ നാറ്റം അസഹ്യമായപ്പോൾ അറിയാതെ കണ്ണ് തുറന്നുനോക്കി. നാണംകെട്ട ലോകത്ത് നാണമില്ലാതെ, ചത്തു വീര്‍ത്ത് മലര്‍ന്ന് കിടന്ന് നാലുകാലും പൊക്കി അളിഞ്ഞു പൊട്ടാറായ ജനനേന്ദ്രിയം കാട്ടി കിടക്കുന്നൊരു പട്ടിശ്ശവം. അത് കാണ്‍കെ വയറ്റിൽ കിടന്ന കോഴികളെല്ലാം കൊക്കരിച്ച് പുറത്തു ചാടാന്‍ വെമ്പൽ കൊണ്ടു. തൊട്ടുതൊട്ട് ജാഥയിലണിചേര്‍ന്ന ചാക്കുകെട്ടുകളുടെ വയർ പൊട്ടി അളിഞ്ഞ കുടല്‍മാലകൾ ടാറിട്ട റോഡിലേക്ക് പാഞ്ഞുകയറുന്നത് കണ്ടപ്പോൾ എന്റെ കാഴ്ചകൾക്ക് മങ്ങലേറ്റു. കണ്ണടച്ച് മൂക്കും വായും പൊത്തി രാജപാതയിലെ മാലിന്യ റിസര്‍വ്ഡ് ഏരിയ താണ്ടിക്കഴിയു മ്പോഴേക്കും ബോധം മറഞ്ഞ എന്നെ ഡ്രൈവർ മുട്ടിവിളിച്ചുണര്‍ത്തി . കണ്ണേ,മൂക്കേ മടങ്ങുക, എനിക്ക് ഇനിയുമീ വഴി വരണമല്ലോ.


Thursday, July 30, 2015

മരണവും മരണശിക്ഷയും.

രാവിലെ റേഡിയോയില്‍ രണ്ടു മരണത്തിന്റെ വാര്‍ത്ത കേട്ടാണ് ഇന്ന്‍ ഞാനുണര്‍ന്നത്. ഒന്ന്‍ അകാലത്തിലല്ലെങ്കിലും അകാലത്തിലെന്നു നമ്മെക്കൊണ്ട് നിരന്തരം അനുസ്മരിപ്പിക്കുന്ന ആരാധ്യനായ ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ചരമത്തെക്കുറിച്ചും ഇന്ന് നടക്കാനിരിക്കുന്ന സംസ്കാരത്തെക്കുറിച്ചുമാണ്. ആബാലവൃദ്ധം ജനങ്ങളെയും ദു:ഖിപ്പിച്ച ഒന്നാണ് മുന്‍ രാഷ്ട്രപതിയുടെ വിയോഗം. ഒരു മനുഷ്യന് നന്മ കൊണ്ട് മറ്റുള്ളവരുടെ ഹൃദയത്തില്‍ എത്രമാത്രം ഇടംനേടാന്‍ കഴിയുമെന്നതിനു ഉദാഹരണമാണത്.
രണ്ടാമത്തേത് ഇന്ന്‍ രാവിലെ തൂക്കിലേറ്റിയ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ മരണമാണ്. 1993 മാര്‍ച്ച് 12ന് സ്ഫോടന പരമ്പരയില്‍ നിരപരാധികളായ 257പേരാണ് കൊല്ലപ്പെട്ടത്. 713പേര്‍ പരിക്കേറ്റ് നരകിച്ചു. ഈ മഹാപാപം ചെയ്തതില്‍ പ്രധാന പങ്കുവഹിച്ച മേമന്റെ മരണത്തില്‍ എനിക്കൊട്ടും ദു:ഖിക്കാന്‍ കഴിയുന്നില്ല. വധശിക്ഷ ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ച ശിക്ഷാവിധിയല്ലെന്നു പറയാമെങ്കിലും മനുഷ്യജീവനെ ഉന്മൂലനം ചെയ്യാന്‍ തുനിയുന്ന ഇത്തരം പിശാചുക്കളെ മറ്റെന്താണ് ചെയ്യുക! ഒരിക്കലും അവര്‍ക്ക് മാനസാന്തരം ഉണ്ടാകാന്‍ പോകുന്നില്ല.കാരണം ഉറച്ച വിശ്വാസ പ്രമാണങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ കൊലപാതകങ്ങള്‍ നടപ്പിലാക്കുന്നത്. ആ വിശ്വാസത്തിനു ഉലച്ചില്‍ തട്ടുമെന്ന്,താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് പ്രതി തിരിച്ചറിയുമെന്നു വിശ്വസിക്കാനാവില്ല. വെറുതെ വിട്ടാലും വീണ്ടും അവര്‍ അതുതന്നെ ചെയ്ത്കൊണ്ടിരിക്കും. കാരണം,അവരില്‍ കുത്തിവെച്ചിരിക്കുന്ന വിശ്വാസം അത്ര ആഴത്തില്‍ വേരോട്ടമുള്ളതാണ്. കുഞ്ഞുങ്ങളെ കൊല്ലാന്‍ പരിശീലിപ്പി ക്കുന്ന കൊടും ഭീകരരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ ലോകത്തെ സ്നേഹം,കരുണ തുടങ്ങിയവയ്ക്കൊന്നും അവരുടെ തലച്ചോറില്‍ ഇടമില്ലാതാക്കിയിരിക്കുന്നു. ഒരു ജീവനെടുക്കാന്‍ നമുക്ക് അധികാരമില്ല എന്ന ഉറച്ച വിശ്വാസത്തോടെ തന്നെ ഈ വധശി ക്ഷയെ ഞാന്‍ അനുകൂലിക്കുന്നു. കാരണം,അവിടെ മറ്റൊന്നും ചെയ്യാനില്ല, ചിന്തിക്കാനുമില്ല.
എന്നിട്ടുമെനിക്കെന്തോ എഴുതി പോസ്റ്റ്‌ ചെയ്തപ്പോള്‍ വല്ലാത്ത ഒരു നീറ്റല്‍ ...ഒരു ശ്വാസം മുട്ടല്‍.... ഒരു ജീവനെ ഇല്ലായ്മ ചെയ്യുന്നതിനെയാണല്ലോ ഞാന്‍ അനുകൂലിച്ചത്... ആ ജീവന്‍ എനിക്ക് മാപ്പ് തരട്ടെ....

Wednesday, July 22, 2015

പതിനെട്ടിന്റെ ആണത്തം

എണ്‍പെത് കൊല്ലം മുമ്പ് എന്റെ വലിയച്ഛന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായപ്പോള്‍ അച്ഛന്റെ അമ്മ പറഞ്ഞു “മോനെ കല്യാണം കഴിപ്പിക്കണം. വീട്ടിലൊരു പെണ്‍കുട്ടി വേണം.” കേട്ടതുപാതി കേള്‍ക്കാത്തത് പാതി ചെക്കന്റെ അച്ഛനും കാരണവന്മാരും പെണ്ണുതേടിയിറങ്ങി. കാരണം അമ്മ ഏഴു മക്കളെ നൊന്തു പെറ്റതാണ്. അതിലൊന്ന് പെണ്‍കുട്ടിയായിരുന്നു. നാലുപേരെയും മേലോട്ട് കൊണ്ടുപോയി. മൂന്ന്‍ ആണ്മക്കള്‍ ബാക്കിയുണ്ട്. അമ്മയുടെ ദു:ഖം അറിയാവുന്ന ബന്ധുക്കള്‍ പറഞ്ഞു. “പതിനെട്ടു പൂര്‍ത്തിയായാല്‍ പത്തൊമ്പതാകും.”
എല്ലാവരുംകൂടി പതിനാലുകാരി വധുവിനെ കണ്ടെത്തി കല്യാണവും നടത്തി. അമ്മയ്ക്ക് ഓമനിക്കാന്‍ ഒരു മോളെ കിട്ടി. കൂട്ടുകാരെല്ലാം കല്യാണച്ചെക്കനെ കളിയാക്കിക്കൊന്നു. “മുലപ്പാലിന്റെ മണം മാറീല. ഓന്റ്യൊരു പൂതി.”
അന്നുരാത്രി ചെക്കന് കാര്യം പിടികിട്ടി. പെണ്ണിന്റെ മണംപോലും അവിടെങ്ങുമില്ല. കാര്യമെന്താ. അമ്മ പെണ്ണിനേയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നു. അടുത്ത പത്തുമാസവും ചെക്കന് പെണ്ണിനെ കാണാനുള്ള അനുവാദംപോലുമില്ല. പാവം. പത്തുമാസം കഴിഞ്ഞപ്പോള്‍ വലിയച്ഛന്‍ സമരത്തില്‍ പങ്കെടുത്ത് ഒളിവിലും പെണ്ണ് പെണ്ണിന്റെ വീട്ടിലേക്കും പോയി. പിന്നെയവര്‍ തമ്മില്‍ കണ്ടിട്ടില്ല.
ഈ കദനകഥ അറിയാവുന്ന എന്റെ ദു:ഖം ഇന്നലത്തെ പത്രം വായിച്ചതോടെ തീര്‍ന്നുപോയി. അന്ന് മുതിര്‍ന്നവര്‍ വലിയച്ഛന് നല്‍കാതിരുന്ന ആനുകൂല്യം ഇന്നത്തെ പതിനെട്ടുകാര്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതലസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇനി രാജ്യത്തെ പതിനെട്ടുകാര്‍ക്ക് പ്ലസ് ടു കഴിയുന്നതിനുമുമ്പ് കല്യാണം കഴിക്കാം. സ്റ്റഡി ലീവ് പോലെ കുട്ടികള്‍ക്ക് മധുവിധു ലീവ് കൂടി അനുവദിച്ചാല്‍ മനോഹരമായിരിക്കും. മാസംതോറും ചെലവിന് കല്യാണബത്തയും അനുവദിക്കണം.
മറ്റൊരു സന്തോഷം കൂടിയുണ്ട്. പതിനാറുകാരികള്‍ക്കെല്ലാം സ്വതന്ത്രമായി ലൈംഗികബന്ധവും ശുപാര്‍ശചെയ്യുന്നുണ്ട്. അവരൊന്നു സമ്മതം മൂളിയാല്‍ മാത്രം മതി. വരുംവരായ്കയൊക്കെ സര്‍ക്കാര്‍ നോക്കട്ടെ. ആദ്യം ജീവിതം ആസ്വദിക്കുക. അതിനുശേഷം മതി പഠിത്തവും മണ്ണാങ്കട്ടയും.



Tuesday, July 21, 2015

മഴ നനയാന്‍ കൊതിച്ച്......

കോരിച്ചൊരിയുന്ന മഴയത്ത് മുമ്പെപ്പോഴോ പറഞ്ഞൊരു മോഹം അനിയത്തി ഓര്‍ത്തെടുത്തു. മഴയത്തൊരു യാത്ര പോകാം. കേട്ടപ്പോള്‍ പുറത്തെ കുളിരിനേക്കാള്‍ നൂറിരട്ടി മനസ്സില്‍ കുളിര്..അത് മാടായിപ്പാറയിലാവുമ്പോഴോ....പെരുത്തുവരുന്ന കൊതിയോടെ കഥാകാരിയെ വിളിച്ച് സ്ഥലത്ത് ഹാജരാവാന്‍ കല്‍പ്പിച്ചു. ഞങ്ങളെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ കഥാകൃത്തും കുടുംബവും എത്തി. പറഞ്ഞിട്ടെന്താ കാര്യം. രണ്ടുമൂന്നു ദിവസമായി ഇടമുറിയാതെ പെയ്ത മഴമാത്രം വന്നില്ല....ഏറെക്കൊതിച്ച് നിനക്കൊപ്പം കളിക്കാനെത്തിയ എന്നോട് പിണങ്ങി മാറിയതാണോ സഖീ...ഞാനൊരു പാവമല്ലേ? എന്നിട്ടും അവളനങ്ങിയില്ല...മുഖം കറുപ്പിച്ച്.....എന്നാല്‍പ്പിന്നെ നിന്നോട് ഞാനും കൂട്ടില്ല...എത്രനേരമായി ഈ തടാകത്തിനരികില്‍ നിന്നെയും കാത്തിരിക്കുന്നു! ക്ഷമ നശിച്ചപ്പോള്‍ വടുകുന്ദ ശിവനോട് അവള്‍ വന്നാല്‍ അറിയിക്കാന്‍ പറഞ്ഞ് ചങ്ങാതിയുടെ ബൈക്കില്‍ കയറി ഞാനെന്റെ പാട്ടിനു പോയി. പിണങ്ങിയിരിപ്പാണെങ്കിലും അവിടെ ഒരുപാട് കാഴ്ചകള്‍ അവളൊരുക്കിയിട്ടുണ്ടല്ലോ.. അതൊക്കെ കാണാം.. തടാകങ്ങള്‍...പുല്‍മേട്...പൂക്കള്‍...അന്തിമേഘങ്ങള്‍...കിളികള്‍..കാക്കകള്‍ കലമ്പിക്കൊണ്ട്‌ പറന്നുപോകുകയാണ്. കാവല്‍ക്കാരായി അങ്ങിങ്ങ് നില്‍ക്കുന്ന തിത്തിരിപ്പുള്ളുകള്‍ ദേഷ്യത്തോടെ നോക്കി പറഞ്ഞു 'സമയം കഴിഞ്ഞു. വേഗം സ്ഥലം വിടാന്‍ നോക്ക്.'
പോകാം ചങ്ങാതിമാരേ,ഇത്തിരി നേരം കൂടി.....


മേഘമാലകള്‍ പൊട്ടിയൊഴുകി ചാലിട്ടൊന്നായ്


കണ്ണിനും കരളിനും കുളിരേകി


മണ്ണിന്റെ സൌന്ദര്യം മനസ്സില്‍ നിറച്ച്


നോക്ക് മോളെ,എന്തു രസം!


എത്ര കണ്ടാലും മതിയാവൂല...


മണ്ണിന്റെ കാവല്‍ക്കാരന്‍ ഉള്ളിലുണ്ട്...പുറത്തും...

Tuesday, July 7, 2015

വിസര്‍ജ്ജനത്തിന്റെ നീതിശാസ്ത്രം തെറ്റുമ്പോൾ

കഴിഞ്ഞ ദിവസം രാവിലെ ടി.വി. തുറന്നപ്പോൾ ഒട്ടും ആശ്വാസകരമല്ലാത്ത ഒരു വാര്‍ത്ത കേട്ടു. വീട്ടിൽ ശുചിമുറി പണിയാത്തതിന് ഝാർഖണ്ഡിൽ കുശ്ബു കുമാരിയെന്ന പതിനേഴുകാരി ആത്മഹത്യ ചെയ്തു. കന്നുകാലികളെപ്പോലെ വെളിമ്പ്രദേശത്ത് വിസര്‍ജ്ജിക്കുക എന്നത് നാട്ടിൽ സര്‍വസാധാരണമായ നമ്മുടെ നാട്ടിൽ ഇങ്ങനെയും ഒരു പെണ്‍കുട്ടിയോ എന്ന്‍ അത്ഭുതം തോന്നി. വിവാഹത്തേക്കാൾ അത്യാവശ്യം വീട്ടിൽ ശൌചാലയമാണ് എന്ന് അവള്‍ക്ക് തോന്നാൻ കാരണം ശുചിത്വത്തെക്കുറിച്ചുള്ള അവബോധം ആ പെണ്‍കുട്ടിക്ക് ലഭിച്ചു എന്നതുമാത്രമാണോ? ജീവൻ പറിച്ചെറിയാൻ അതുമാത്രം മതിയായ കാരണമല്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മലമൂത്രവിസര്‍ജ്ജന ത്തിനു കുറ്റിക്കാട്ടിലും മറ്റും പോകുന്ന പാവപ്പെട്ട പെണ്‍കുട്ടികൾ ക്രൂരമായി പീഡിപ്പി ക്കപ്പെട്ട സംഭവങ്ങൾ പോലും മുമ്പുണ്ടായിട്ടുണ്ട്. വീട്ടിലും പൊതു സ്ഥലത്തും വൃത്തിഹീ നമായ, അരക്ഷിതമായ, അപമാനകരമായ സാഹച ര്യത്തിലാണ് ഇന്ത്യൻ പെണ്‍കുട്ടികൾ ജീവൻ നിലനിര്‍ത്തുന്നത്.
ഇന്ത്യയുടെ പലഭാഗത്തും പരസ്യമായി മലമൂത്രവിസര്‍ജ്ജനംചെയ്യുക പതിവാണത്രെ. മറ്റ് മാര്‍ഗമില്ലാത്തതുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന്‍ കണ്ണടക്കുകയാണ് പതിവ്. ഭാരത ത്തിൽ പകുതിയിലേറെപ്പേര്‍ക്കും ശൌചാലയങ്ങൾ ഇല്ലല്ലോ. ഈ അപമാനകരമായ അവസ്ഥയെ മറികടക്കാനാണ് നമ്മുടെ പ്രധാനമന്ത്രി ശുചിത്വഭാരതം പരിപാടി പ്രഖ്യാ പിച്ചത്. അതിൽ ഓരോ കുടുംബത്തിനും ആവശ്യത്തിന് ശുചിമുറികൾ ഉണ്ടാക്കുക എന്ന ലക്‌ഷ്യം പൂര്‍ത്തീകരിക്കാൻ പരസ്യവും ബോധാവത്കരണവും മാത്രം പോര. സഹായവും നല്‍കണം. എങ്കിൽ ഈ പെണ്‍കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു.
വീടുകളിലും പൊതുവിടങ്ങളിലും ശൌചാലയങ്ങൾ ഉണ്ടായാലേ ഈച്ചയാര്‍ക്കുന്ന മല ക്കൂമ്പാരത്തിൽ ചവിട്ടാതെ ആളുകള്‍ക്ക് നടന്നുപോകാൻ കഴിയൂ. കേരളത്തിൽ വീടുള്ള വര്‍ക്കെല്ലാം കക്കൂസ് വേണമെന്ന നിര്‍ബ്ബന്ധം ഉണ്ടായത് സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനം മൂലമാണ്.
എങ്കിലും കേരളത്തിലിങ്ങനെയൊന്നും സഭവിക്കില്ലല്ലോയെന്ന് ആശ്വസിക്കാൻ വരട്ടെ. അടു ത്ത കാലത്ത് സാനിറ്ററി പാഡ് ഉപയോഗിച്ച് ഉപേക്ഷിച്ച സ്ത്രീയെ കണ്ടുപിടിക്കാൻ സ്ത്രീകളെ നിരത്തി നിര്‍ത്തി വസ്ത്രമുരിഞ്ഞ്‌ ആര്‍ത്തവം സ്ഥിരീകരിച്ചതും നമ്മുടെ കേരളത്തിലാണല്ലോ സംഭവിച്ചത്.
‘ത്വങ്മാംസരക്താസ്ഥി വിണ്മൂത്ര രേതസാം
സമ്മേളനം പഞ്ചഭൂതകനിർമ്മിതം’ എന്നാണ് ശരീരത്തെക്കുറിച്ച് എഴുത്തച്ഛൻ പാടിയത്. അങ്ങനെയുള്ള ശരീരത്തില്‍നിന്നും മലവും മൂത്രവും ആര്‍ത്തവരക്തവുമൊക്കെ പുറന്തള്ള പ്പെട്ടുകൊണ്ടിരിക്കും. പുറത്തെത്തിക്കഴിഞ്ഞാൽ ആ മാലിന്യം പുറന്തള്ളിയ ശരീരത്തിന്റെ ഉടമയ്ക്കുപോലും അറപ്പുണ്ടാക്കുകയുംചെയ്യും. അതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് അലോസ രമുണ്ടാക്കാതെ ഇത്തരം വിസര്‍ജ്ജ്യങ്ങൾ നശിപ്പിക്കണമെന്നു പറയുന്നത്.
പഴയ കാലത്ത് പെണ്‍കുട്ടി ഋതുമതിയാകുന്നത് സമൂഹം ആഘോഷപൂര്‍വ്വം കൊണ്ടാടി യിരുന്നു.സ്ത്രീകള്‍ക്ക് മാസമുറ ഉണ്ടാകുമ്പോൾ അശുദ്ധി കല്പിച്ച് സ്ത്രീകളെ വീട്ടിലെ പാചകം തുടങ്ങിയ ദൈനംദിനജോലികളിൽ നിന്ന്‍ മാറ്റി നിര്‍ത്തിയിരുന്നു. അക്കാലത്ത് ആര്‍ത്തവം എന്നത് ഇന്നത്തെപ്പോലെ രഹസ്യസ്വഭാവമുള്ളതായിരുന്നില്ല. ആര്‍ത്തവ രക്തം പുരണ്ട തുണികൾ മണ്ണാത്തി കൊണ്ടുപോയി പ്രത്യേകസ്ഥലത്ത് വെച്ച് അലക്കി വൃത്തിയാക്കുന്ന സമ്പ്രദായം ചില സമുദായങ്ങളിലെങ്കിലും ഉണ്ടായിരുന്നു. പൊതുജലാ ശയങ്ങൾ മലിനമാക്ക രുത് എന്ന ഉദ്ദേശ്യമായിരിക്കാം ഇതിനു പിറകിലുള്ളത് എന്ന് തോന്നുന്നു.
പഴന്തുണിക്ക് പകരം സാനിട്ടറി പാഡുകളും മറ്റും ഉപയോഗിക്കാൻ തുടങ്ങിയതോടെ ആര്‍ത്തവം ഒളിച്ചുവെക്കേണ്ട ഒന്നായി മാറുകയാണുണ്ടായത്. പാഡ് ഉപയോഗിക്കുമ്പോ ഴുണ്ടാകുന്ന സൗകര്യങ്ങൾ മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. സാനിട്ടറി പാഡ് സ്ത്രീകളുടെ ശുചിത്വവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു എന്നത് വാസ്തവമാണ്. ഇപ്പോഴത്തെ പരിഷ്കൃതസമൂഹം ആര്‍ത്തവം അശുദ്ധമാണെന്ന ചിന്തയിൽ നിന്ന് മോചിതരാണ് എന്നത് ഒരു വശത്തുനിന്ന് നോക്കുമ്പോൾ ആശാസ്യമാണ്. അതേസമയം ഇപ്പോഴുണ്ടായ പ്രശ്നങ്ങളടക്കം വിശകലനംചെയ്യുമ്പോൾ അതൊരു അശ്ലീലമായോ എന്ന സംശയം ബാക്കിയാവുകയുംചെയ്യുന്നു. അങ്ങനെ തോന്നാൻ കുറെ കാരണങ്ങളുണ്ട്. വഴിയരികിൽ നിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരെ ഇപ്പോഴും നമ്മുടെ നാട്ടിൽ കാണാൻ കഴിയും അതൊരു അശ്ലീലമോ,കുറ്റകൃത്യമോ ആയി ആരും കണക്കാറില്ല. അവരുടെ യൊന്നും ഉടുതുണി ഉരിയാനും ആരും മെനക്കെടാറില്ല.
ഇവിടെ അതിരാവിലെ വീട്ടിൽ നിന്നും വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും പോകുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. ഒന്നു സ്വൈര്യമായിരുന്നു മൂത്രമൊഴിക്കാനോ മാസത്തിൽ അഞ്ചാറുദിവസങ്ങൾ ശരീരം പുറന്തള്ളുന്ന രക്തം പുറത്തുകളഞ്ഞു ശരീരം കഴുകി വൃത്തിയാക്കാനോ സൗകര്യം എത്രമാത്രമുണ്ടെന്ന് അന്വേഷിക്കുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ കഴിയുന്നത്. ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ മിക്ക സ്ഥാപനങ്ങളിലും പൊതുവിടങ്ങളിലുമില്ല.
ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ വിരലിലെണ്ണാവുന്ന കക്കൂസു കളേ കാണുകയുള്ളൂ. അവ തന്നെ സാനിട്ടറി പാഡും മറ്റ് പലതും കുത്തിനിറച്ച് ഉപയോഗ ശൂന്യമാക്കിയിട്ടുണ്ടാകും. സന്മനസ്സുള്ള അധ്യാപികമാർ അത് ശരിയാക്കിയെടുക്കാൻ പെടാപ്പാട് പെടുന്നത് അറിയാവുന്ന കാര്യമാണ്. ഇത് സ്കൂളുകളിലെ മാത്രം കാര്യമല്ല. മിക്ക സ്ഥാപനങ്ങളിലും സ്ഥിതി ഏതാണ്ടിങ്ങനൊക്കെത്തന്നെയാണ്. മുതിര്‍ന്ന പെണ്‍കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഉപയോഗിച്ചു കഴിഞ്ഞ സാനിട്ടറി പാഡ് കുത്തിനിറച്ചതു കാരണം ടോയ്ലറ്റുകൾ ബ്ലോക്കായി അടച്ചിടേണ്ടി വന്ന ചരിത്രവുമുണ്ട്.
സ്ത്രീകളള്‍ക്ക് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്? പഴയകാലത്തേക്കാൾ ഇപ്പോൾ ‘ആ നാളുകളിൽ’ സ്ത്രീ സുരക്ഷിതയും സ്വതന്ത്രയുമാണെന്ന്‍ നാപ്കിൻ പരസ്യം ആവര്‍ത്തിച്ചു പറയാറുണ്ടെങ്കിലും യഥാര്‍ത്ഥത്തിൽ അത് അങ്ങനെയല്ല. അത് പാഡ് നിര്‍മ്മിച്ചതിന്റെ കുഴപ്പമല്ല. അത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴി യാത്തതാണ്. രാവിലെ മുതൽ വൈകുന്നേരംവരെ ഒറ്റ പാഡ് മാത്രം മതിയാവില്ല. അങ്ങനെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. മൂത്രാശയ രോഗങ്ങളും മറ്റും ഉണ്ടാകാൻ കാരണമാകും. സ്ത്രീയുടെ ആരോഗ്യം നഷ്ടപ്പെട്ടാൽ അടുത്ത തലമുറയും രോഗികളാകും. അതറിഞ്ഞു കൊണ്ടുതന്നെ പാഡ് മാറ്റിയാൽ അതെവിടെ നിക്ഷേപിക്കും എന്നറിയാതെ, അത് മാറ്റാനോ ഒന്ന് മൂത്രമൊഴിച്ചു കഴുകാനോ പറ്റാതെ സാധാരണ സ്ത്രീകൾ സഹിക്കുകയാണ് പതിവ് . ഇത് സഹിക്കാൻ കഴിയാത്തതുകൊണ്ട് ആര്‍ത്തവദിനങ്ങളിൽ സ്കൂളിൽ പോകാൻ മടി കാണിക്കുന്ന പല കുട്ടികളെയും കണ്ടിട്ടുണ്ട്.
സമൂഹവും അധികാരികളും കാലാകാലങ്ങളായി സ്ത്രീയുടെ മിക്ക ആവശ്യങ്ങള്‍ക്കു നേരെയും കണ്ണടക്കുന്നത് സാധാരാണമാണ്. അതിന് പ്രധാനകാരണം സ്ത്രീയുടെ ലജ്ജാശീലവും സഹനശീലവുമാണ്. കാലാകാലങ്ങളായി ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങൾ അമര്‍ത്തി വെക്കാനാണ് സ്ത്രീ ശീലിച്ചിട്ടുള്ളത്‌. സ്ത്രീക്ക് ആര്‍ത്തവ മുണ്ടാവുക എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആണെന്നും അതിൽ ലജ്ജിക്കാനൊ ന്നുമില്ലെന്നും അവള്‍ക്കു തന്നെ ബോധമുണ്ടാകണം. പ്രായപൂര്‍ത്തിയാവുക പുരുഷനെ സംബന്ധിച്ച് അഭിമാനകരമാകുമ്പോൾ സ്ത്രീക്ക് അത് അപമാനമാകുന്ന വ്യവസ്ഥിതി യിലാണ് ഇന്ന്‍ ജീവിക്കുന്നത്. വളര്‍ന്നു പോയതിന്റെ യാതനകൾ പെണ്‍കുട്ടികൾ അനുഭവിച്ചുതീര്‍ക്കുകയാണ്. ഋതുമതിയാവുക ആഘോഷമാക്കിയിരുന്ന സ്ഥാനത്ത് ഇന്ന്‍ ഒളിച്ചുവെക്കേണ്ട ഒന്നാണെന്ന് സമൂഹം പെണ്‍കുട്ടിയെ പഠിപ്പിച്ചുകഴിഞ്ഞു. അങ്ങനെ ഒളിച്ചുവെക്കേണ്ടി വരുമ്പോൾ തന്റെ ശരീരം ഇപ്പോൾ ആര്‍ത്തവാവസ്ഥയിലാണെന്നും ശരീരം പുറന്തള്ളുന്ന രക്തംപുരണ്ട സാനിറ്ററി പാഡ് നിക്ഷേപിക്കാനുള്ള സൗകര്യം പഠനസ്ഥലത്തും ജോലിസ്ഥലത്തുമെല്ലാം വേണമെന്ന് പറയാനുള്ള ധൈര്യം സ്ത്രീക്ക് നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ആരും കാണാതെ ഉപയോഗിച്ച പാഡ് ടോയ്ലറ്റിൽ തള്ളാനും പുറത്തു വലിച്ചെറിയാനുമൊക്കെ സ്ത്രീ നിര്‍ബ്ബന്ധിതയാവുന്നത്. രക്തത്തിൽ കുതിര്‍ന്ന് ദുര്‍ഗ്ഗന്ധം വമിക്കുന്ന സാനിറ്ററി പാഡ് പൊതിഞ്ഞ് ബേഗിൽ വെച്ച് തിരക്കുള്ള ബസിൽ കയറി വീട്ടിലേക്ക് പോകുമ്പോൾ മറ്റ് യാത്രക്കാർ ദുര്‍ഗന്ധത്തിന്റെ ഉറവിടം കണ്ടുപിടിച്ചാലുള്ള അവസ്ഥ ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ. ആ ഗതികേടിൽ നിന്ന് രക്ഷപ്പെ ടാൻ കാണുന്ന ക്ലോസെറ്റിൽ തള്ളുകയല്ലാതെ മറ്റെന്തുവഴി!
നമ്മുടെ നാട്ടിൽ വലിച്ചെറിയൽ സംസ്കാരം ഇത്രയേറെ രൂക്ഷമായത് പൊതുസ്ഥലങ്ങ ളിലും സ്ഥാപനങ്ങളിലും മാലിന്യം നിക്ഷേപിക്കാനുള്ള യാതൊരു സംവിധാനവും നില വിലില്ലാത്തതു കൊണ്ടല്ലേ? പൊതുസ്ഥലങ്ങളിൽ ചവറ്റുകുട്ടകൾ സ്ഥാപിച്ച് അതിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എവിടെയുമില്ല. അതുകൊണ്ട് വലിച്ചെറിയൽ നമ്മുടെ ശീലമായി മാറിയിരിക്കുന്നു. ഇതുവരെ പാലിച്ച ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയില്ല. അതുകൊണ്ട് പൊതുവിടങ്ങളിലും വഴിയോര ങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനും അര്‍ഹമായ ശിക്ഷ നല്‍കാനും കഴിയണം. അത് പക്ഷേ, ആരുടേയും വസ്ത്രമുരിഞ്ഞല്ല കണ്ടുപിടിക്കേണ്ടത്.
സാനിറ്ററി പാഡ് ഉപയോഗിച്ച് ഉപേക്ഷിച്ച സ്ത്രീയെ കണ്ടുപിടിക്കാൻ സ്ത്രീകളെ നിരത്തി നിര്‍ത്തി വസ്ത്രമുരിഞ്ഞ്‌ ആര്‍ത്തവം സ്ഥിരീകരിച്ചപ്പോൾ സ്ത്രീയുടെ ശരീര ത്തെയും ആത്മാവിനെയുമാണ് അപമാനിച്ചത്. ആര്‍ത്തവം ഒരു അശ്ലീലമാണെന്നും അത് ആരുമറിയാതെ സൂക്ഷിക്കണമെന്നുമുള്ള നാട്ടുനീതി ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്. ഇന്നത്തെ പരിഷ്കൃതസമൂഹത്തിലെ സ്ത്രീകളേക്കാൾ എത്രയോ ഭേദമാ യിരുന്നു പഴയ മുത്തശിമാരുടെ അവസ്ഥ. അവര്‍ക്ക് സാനിറ്ററി പാഡും കൈയിലെടുത്ത് ശ്വാസംമുട്ടി നടക്കേണ്ടിയിരുന്നില്ലല്ലോ.
സ്ത്രീയെ അറിഞ്ഞ്, അവളുടെ ആവശ്യമറിഞ്ഞ് എന്നെങ്കിലും പുരുഷാധിപത്യത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്ന വ്യവസ്ഥിതി മാറുമെന്ന് വിശ്വാസമില്ലാത്തതിനാൽ ഈ ആവശ്യം സ്ത്രീ ചോദിച്ചുവാങ്ങുക തന്നെ വേണം. ഇപ്പോൾ ഈ സംഭവം പൊതു സമൂഹത്തിൽ ഒരു ചര്‍ച്ചയെങ്കിലും ഉയര്‍ത്തിയിട്ടുണ്ട് എന്നത് നേരിയ പ്രതീക്ഷയു ണര്‍ത്തുന്നു. ഇത് സ്ത്രീകള്‍ക്ക് തങ്ങളുടെ ന്യായമായ ആവശ്യം പിടിച്ചുവാങ്ങാനുള്ള അവസരമാണ്. സ്ത്രീകൾ ഈ അവസരം വേണ്ടതുപോലെ പ്രയോജനപ്പെടുത്തണം. വീട്ടിൽ മാത്രമല്ല, സ്ത്രീ എവിടെയൊക്കെ പെരുമാറുന്നുണ്ടോ അവിടെയൊക്കെ അവള്‍ക്ക് പ്രാഥമിക ആവശ്യങ്ങൾ നിര്‍വഹിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കണം.
പുരുഷനായാലും സ്ത്രീയായാലും വിസര്‍ജ്ജിക്കുക എന്നത് ശരീരത്തിന്റെ ആവശ്യമാണ്‌. ഇടപെടുന്ന എല്ലാ സ്ഥലത്തും അതിനുള്ള സൗകര്യം മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത തര ത്തില്‍ ഉണ്ടാക്കിയേ തീരൂ.അത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ഒന്നാമത്തെ കര്‍ത്തവ്യമാണ്.








Wednesday, May 27, 2015

ഒ.എന്‍.വിക്ക്

പാട്ടിന്റെ പാലാഴിയിൽ നീന്തി
ആയിരം പൂര്‍ണചന്ദ്രന്മാർ കടന്നുപോയ്.
ആത്മാവിലമൃതകണമായ്‌ നിറയാൻ
പ്രിയ കവേ, മംഗളാശംസകൾ.
ആര്യ, ഭവാന് നേരട്ടെ
പിറന്നാളാശംസകൾ.
ഒരു മയില്‍പ്പീലിത്തുണ്ടം
കടമായെടുത്ത ഞാനുമങ്ങേയ്ക്ക്
ആയിരമാശംസകൾ.....

Friday, May 8, 2015

കൈവെട്ടുകാര്‍ക്കുള്ള വിധി

പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ ഐ.എൻ.എ.പ്രത്യേക കോടതിവിധി പ്രഖ്യാപിച്ചു. 10പേര്‍ക്ക് 8വര്‍ഷം തടവും 3പേര്‍ക്ക് 2വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. ഇത് പ്രതികള്‍ക്ക് മതിയായ ശിക്ഷയാണോ എന്നതിനപ്പുറം സമൂഹത്തിന് അപകടകാരികളായ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതിൽ ആശ്വസിക്കാം.
പ്രൊഫ. ടി.ജെ.ജോസഫിനെ സംബന്ധിച്ചിടത്തോളം ഈ വിധിയൊന്നും അദ്ദേഹത്തെ ബാധിക്കുന്നേയില്ല എന്നാണറിയുന്നത്. കാരണം ഏത് വിധിക്കും ഇതുവരെ അദ്ദേഹം അനു ഭവിച്ച വേദനയ്ക്കും ഒഴുക്കിയ കണ്ണീരിനും പകരമാവാൻ കഴിയില്ല. നല്കുന്ന ലക്ഷങ്ങൾ നഷ്ടപരിഹാരവുമാകില്ല. കുറെ ഭീകരന്മാരുടെ കൈകൊണ്ട് ജീവിതം നശിച്ചുപോയ ആ പാവം മനുഷ്യൻ അവര്‍ക്ക് മാപ്പ് നല്കിൊക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ‘ഒരുവേള പഴക്കമേറിയാൽ കയ്പും മധുരമായ് വരാം.’ എന്നൊരു നിസ്സംഗാവസ്ഥയിൽ മനുഷ്യമനസ്സ് എത്തിച്ചേരും. അപ്പോൾ ഒരു വേദനയ്ക്കും മനുഷ്യനെ തോല്പ്പിക്കാൻ കഴിയില്ല.
പ്രൊഫ. ടി.ജെ.ജോസഫിനെ ഈ അവസ്ഥയിലേക്ക് എത്തിച്ച കൊടുംഭീകരര്‍ക്ക് ‌ അദ്ദേഹം മാപ്പുനല്കിയാലും മന:സാക്ഷി മരവിക്കാത്തവർ ഒരിക്കലും മാപ്പ് നല്കില്ല. ഏത് പ്രവാചകന്റെ പേരിലായാലും ആ പ്രവാചകനും കൈയും തലയും വെട്ടുന്നവര്‍ക്ക് മാപ്പ് നല്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അഥവാ,അങ്ങനെ ഏതെങ്കിലും പ്രവാചകനു ണ്ടെങ്കിൽ ആ പ്രവാചകമതത്തെ ഞാനൊരിക്കലും അംഗീകരിക്കില്ല. അത്തരത്തിലുള്ള സര്‍വമതങ്ങളും ഈ പ്രപഞ്ചത്തിൽ നിന്നുതന്നെ നശിച്ചുപോകട്ടെ. മനുഷ്യരിൽ സ്നേഹം വളര്‍ത്താത്ത, പകരം സ്പര്‍ദ്ധ വളര്‍ത്തുന്ന മതങ്ങൾ നമുക്കാവശ്യമില്ല.

Saturday, May 2, 2015

മരണമണി മുഴക്കുന്നവർ

കത്തുന്ന കാമത്തിന് ഡല്‍ഹി മോഡലിൽ ഒരിര കൂടി. പഞ്ചാബിലെ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് അമ്മയുടെയും ബസിലെ മറ്റു യാത്രക്കാരുടെയും കണ്മുന്നിൽ വെച്ചായിരുന്നു. അമ്മയല്ലാതെ മറ്റാരും അത് തടഞ്ഞില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പെണ്‍കുട്ടി ബസ്സിൽ നിന്നും ചാടിയില്ലായിരുന്നെങ്കിൽ ഒരു കൂട്ടബലാത്സംഗം കണ്ടാസ്വദിക്കാനും ബസ്സിലെ മന:സാക്ഷി മരവിച്ച പൊതുസമൂഹം തയ്യാറാവുമായിരുന്നു എന്നാണ് തോന്നുന്നത്. അവര്‍ക്ക് സ്ത്രീ മകളല്ല,അമ്മയല്ല,സഹോദരിയുമല്ല. ഓടിച്ചിട്ട് പിടിച്ച് കടിച്ചുകീറേണ്ട ഒരിരമാത്രം.
സ്ത്രീക്ക് നിര്‍ഭയമായി ജീവിക്കാൻ ഒരിടവും ഇന്ന്‍ ഇന്ത്യയിലില്ല. ഏതുനിമിഷവും അക്രമിക്കപ്പെട്ടേക്കാവുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്കാണ് ഓരോ പെണ്‍കുഞ്ഞും പിറന്നു വീഴുന്നത്. ഒരു കണക്കിന് ഈ അവസ്ഥയേക്കാൾ എത്രയോ ഭേദമാണ് വയറ്റിൽ വെച്ചുതന്നെ നശിപ്പിക്കപ്പെടുന്നത്. വയറ്റിലെ കുഞ്ഞിന്റെ ലിംഗനിര്‍ണയം സാധ്യമായ കാലംതൊട്ടേ ഇന്ത്യയിലത് നിര്‍ബ്ബാധം നടക്കുന്നുണ്ടല്ലോ. അതിന്റെ കൂടി ഫലമായിട്ടാണ് ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതത്തിൽ വലിയ അന്തരമുണ്ടായത്. ഏറ്റവുമൊടുവിലത്തെ ജനസംഖ്യാ കണക്കനുസരിച്ച് ഇന്ത്യയിൽ ആയിരം പുരുഷന്മാര്‍ക്ക് 940സ്ത്രീകളാണുള്ളത്. ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ഇന്ത്യയിൽ അമ്പത് കൊല്ലത്തിനുള്ളിൽ191പുരുഷന്മാര്‍ക്ക് 100സ്ത്രീകൾ എന്ന അവസ്ഥ ഉണ്ടാകും എന്നാണ് പ്രവചിക്കുന്നത്. അങ്ങനെയൊരു അവസ്ഥയിൽ ന്യൂനപക്ഷമാകുന്ന സ്ത്രീശരീരങ്ങള്‍ക്ക് അറവുശാലയിൽ തൂക്കിയിടുന്ന മാംസത്തുണ്ടിന്റെ സുരക്ഷിതത്വംപോലുമുണ്ടാവില്ല. അതിനൊരു പ്രധാന കാരണം സ്ത്രീപീഡനം നടത്തുന്നവക്ക് നമ്മുടെ രാജ്യത്ത് ലഭിക്കുന്ന അംഗീകാരവും മാന്യതയുമാണ്. അവര്‍ക്കൊക്കെ എല്ലാ പൌരാവകാശങ്ങളോടെയും നമ്മുടെ രാജ്യത്ത് ഏത് തടവിനുള്ളിലും വാഴാൻ കഴിയുന്നുണ്ടല്ലോ. അര്‍ഹിക്കുന്ന ശിക്ഷ ഒരിക്കലും കിട്ടാറുമില്ല. കണ്ണില്ലാത്ത കാമത്തിന് പിന്നെ ആരെയാണ് പേടിക്കേണ്ടത്! അങ്ങനെ സ്ത്രീപീഡനം ഒരു കലയായി മാറുമ്പോൾ അമ്മമാർ പെണ്‍കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറാവാതാകും. അധികം വൈകാതെ നമ്മുടെ നാട്ടിൽ നിന്നും അമ്മമാരെന്ന വര്‍ഗ്ഗവും അപ്രത്യക്ഷരാകും. ഒടുവിലായി ഇന്ത്യയിലെ പുരുഷവര്‍ഗവും അവസാനിക്കും. ലോകത്തിന് വേണമെങ്കിൽ ക്ലോണിംഗിന്റെ സഹായത്തോടെ ഇന്ത്യൻ പുരുഷനെന്ന അപൂര്‍വജീവിയെ പരീക്ഷണശാലയിൽ നിര്‍മ്മിച്ച്‌ നിലനിര്‍ത്താം . അത് വേണോയെന്ന് മറ്റ് രാജ്യങ്ങളിലെ മനുഷ്യർ തീരുമാനിക്കട്ടെ.

Tuesday, April 7, 2015

മഴയിലൊലിച്ചെത്തും മാടപ്രാവുകൾ

മഴമേഘം പൂത്തുവിരിഞ്ഞിതളൂർന്ന്‍
ചിതറുമന്തിമാനത്ത്
ആരോ പറത്തിയ പട്ടങ്ങൾ തൻ
മഴനൂലിഴഞ്ഞിഴഞ്ഞൊഴുകും
വഴിത്താരകളിലൊലിച്ചെത്തും
പഥികനൊരുനാൾ ഹൃദയം കവര്ന്ന തും
കുളിർകോരുമമൃതകണങ്ങൾ നിറച്ച്
മയിലാടും സന്ധ്യകൾ മെല്ലെ മറഞ്ഞതും.
അന്തരാളങ്ങളിരുൾമൂടിയുമ്മറക്കല്ലിൽ
പതിയാത്തകലും കാല്‍പ്പാടിൽ
കണ്ണീരുറന്നിറ്റുവീണു മാഞ്ഞുപോയതും
മുറ്റത്തെയോണപ്പൂക്കളമൊലിച്ചുപോയതും
നനയാതെത്ര കുളിച്ചുകയറിയെന്നോർമ്മകളിരമ്പിയിടക്കിടെ.
പൊട്ടിയ കമ്പികൾ ചേര്‍ത്തുവെക്കാനാവാഞ്ഞെന്റെ വര്‍ണക്കുട
കാറ്റിൽ പൊങ്ങിപ്പറന്നതും.
മുറ്റത്തും തൊടിയിലും വട്ടംകറങ്ങിയെങ്ങോ മറഞ്ഞതും
ഒരുമഴത്തുള്ളിയായതിനെത്തെരയുവാൻ
മണ്ണിലിറങ്ങാൻ കൊതിച്ചാവാതനങ്ങാതെയുറഞ്ഞതും
മുഖംനോക്കി പിറുപിറുത്തെന്നെയോര്‍മ്മിപ്പിച്ച്
തെറി പറയും ചാറ്റൽ മഴ.
ഞൊടിയിടയിൽ ഭാവംമാറി.
വെള്ളാരംകല്ലുകളെറിഞ്ഞെന്നെയോടിക്കാൻ
ഇടിവെട്ടിയെന്റെ നെഞ്ചകം പിളര്‍ക്കുവാൻ
ഒരുതുള്ളിക്കൊരുകുടം പേമാരിയായി.
ഒടുവിലീ ജനലഴി പിഴുതകത്തുകയറി
എന്റെ കാല്‍ച്ചുവടിളക്കി.
എത്രയാണ്ടുകൾ കടന്നുപോയ്.
ഗന്ധകം പുകയുമഗ്നിയിൽ
വീണുപിടയും കാഴ്ചകൾ മുന്നിൽ.
കണ്ണുകളിറുക്കിയടക്കാമെന്നാലൊന്നും
കാണില്ലെന്നു നിനപ്പവരൊപ്പം
ചോരമണക്കും വഴികൾ താണ്ടി.
ആഴക്കടലിൻ രുധിരച്ചുഴിയിൽ
ചുറ്റിത്തിരിയുന്നളവിലുമെന്നുടെയകമേ കേള്‍പ്പൂ
ചോരച്ചാലുകൾ നീന്തിക്കേറും
മാടപ്രാവുകൾ കുറുകും ശബ്ദം.
“അക്കരെയക്കരെയുണ്ടൊരു തീരം

Friday, March 13, 2015

തോല്‍വി

ബജറ്റ് മേള കണ്ടുമയങ്ങുമ്പോൾ
ശല്യംപോലൊരു ശങ്കയുണര്‍ന്നു .
അങ്ങാടിയിൽ തോറ്റത് അവരോ,ഇവരോ
അതോ ഞാനോ?

Tuesday, March 10, 2015

മോചനം എത്രയകലെ!

ഈ വനിതാദിനത്തിൽ എന്നെ അലോസരപ്പെടുത്തുന്നത് ലെസ്‌ലി ഉഡ് വിൻ സംവിധാനം ചെയ്ത ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററിയിലെ നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ അഭിമുഖമാണ്. മുകേഷ് സിംഗ് എന്ന ഇന്ത്യൻ പുരുഷൻ പറഞ്ഞ കാര്യങ്ങൾ ഭീതിയോടെയാണ് ഞാൻ കേട്ടത്. തിഹാർ ജയിൽവാസം അയാളെ ഒട്ടും മാറ്റിയിട്ടില്ല എന്ന തിരിച്ചറിവ് ഭയാനകം തന്നെ.
ലെസ്‌ലി ഉഡ് വിൻ സംവിധാനം ചെയ്ത ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററിയിലെ ഡല്‍ഹി ബലാത്സംഗക്കേസിലെ പ്രതിയുമായുള്ള അഭിമുഖം പത്രത്തിൽ വായിച്ചപ്പോൾ ശരിക്കും ഞെട്ടിപ്പോയി. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടൽ മൂലം ഡോക്യുമെന്ററി കാണാനുള്ള അവസരമെനിക്കുണ്ടായില്ല.
സഹസ്രാബ്ധങ്ങള്‍ക്കിപ്പുറം എഴുതപ്പെട്ട മനുസ്മൃതിയെ കടത്തിവെട്ടിക്കൊണ്ട് ബലാത്സംഗവീരൻ ഒരു മുകേഷ് സ്മൃതി തന്നെ രചിച്ചിരിക്കുകയാണ് അതിലെന്നാണറിയുന്നത്. അതിന്റെ ആധികാരികതയിൽ അയാള്‍ക്ക് യാതൊരു സംശയവുമില്ല. അവയനുസരിച്ചുവേണം ഇനി ഭാരതത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും ജീവിക്കേണ്ടത് എന്നാണയാൾ ആഗ്രഹിക്കുന്നത്.
‘കൂട്ടബലാത്സംഗത്തിന്റെ ഉത്തരവാദിത്വം പെണ്‍കുട്ടിക്കുതന്നെയാണ്.’
‘കുലീനകളായ പെണ്‍കുട്ടികൾ രാത്രി ഒമ്പതിനുശേഷം പുറത്തിറങ്ങി നടക്കില്ല.’
‘’ആണുങ്ങൾ ബലാത്സംഗം ചെയ്യുമ്പോൾ പെണ്‍കുട്ടികൾ സംയമനം പാലിക്കണം.’
‘രണ്ടുകൈയും മുട്ടാതെ ഒച്ചയുണ്ടാവില്ല.’
‘മോശം വസ്ത്രങ്ങൾ ധരിച്ച് രാത്രി ഡിസ്ക്കോപാര്‍ലറുകളിലും ബാറുകളിലും കറങ്ങി നടക്കരുത്.’
ഇതൊക്കെയാണ് മുകേഷ് സ്മൃതിയിലെ പ്രസക്തഭാഗങ്ങൾ. ഇത് കുറ്റവാളിയായ മുകേഷ് സിംഗിന്റെയും കൂട്ടുപ്രതികളുടെയും മാത്രം നിയമങ്ങൾ എന്ന് തള്ളിക്കളയാൻ പറ്റില്ല. പുരുഷനായി പിറന്നതിൽ ലജ്ജിക്കേണ്ട അവസ്ഥയിലേക്കാണ് ഇന്ത്യൻ പുരുഷകേസരികൾ ഇപ്പോൾ വളര്‍ന്നു വരുന്നത് എന്നാണ് പലരും സ്ത്രീയെക്കുറിച്ചു പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളിൽ നിന്നും നിര്‍വചനങ്ങളിൽ നിന്നും മനസ്സിലാവുന്നത്. അത് ബലാത്സംഗം ചെയ്യുന്ന അക്രമിയായാലും അവര്‍ക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകരായാലും നാട് ഭരിക്കുന്ന മന്ത്രിവര്യന്മാരായാലും ഏകാഭിപ്രായക്കാരാണ് എന്നത് അതിശയകരമായ കാര്യമാണ്.
ഈ അടുത്ത ദിവസങ്ങളിലാണ് അഞ്ചുപുരുഷന്മാർ ചേര്‍ന്ന് ‍രണ്ടുസ്ത്രീകളെ ക്യാമറയുടെ നേരെ നോക്കി ചിരിച്ചുകൊണ്ട് ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ യു-ട്യൂബിലൂടെ സാമൂഹ്യപ്രവര്‍ത്തകയായ സുനിത കൃഷ്ണൻ പുറത്തുവിട്ടത്. ആ തെമ്മാടികളുടെ ചിരിയിൽ കാണുന്നത് അവര്‍ക്കവകാശപ്പെട്ട ഒരു കാര്യം നേടിയെടുക്കുന്നതിന്റെ വിജയോന്മാദമാണ്. സ്ത്രീയെ ബലാത്സംഗംചെയ്യുക എന്നത് പുരുഷന്റെ അവകാശം. അപ്പോൾ അവൾ പരമാവധി സഹകരിക്കുകയും സംയമനം പാലിക്കുകയും ചെയ്യണമെന്ന് പറയാതെ പറയുകയാ ണവർ. അങ്ങനെയായാൽ ജീവനെടുക്കില്ല എന്നൊരു സൌജന്യം ഇരയ്ക്ക് കൊടുത്തേക്കാമെന്ന് മുകേഷ് സിംഗ് പറയുന്നുണ്ടെങ്കിലും പലപ്പോഴും ബാലത്സംഗത്തിനുശേഷം ഇരയെ ക്രൂരമായി കൊന്നുകളയാറാണ് പതിവെന്ന് പല ഉദാഹരണങ്ങളും തെളിയിക്കുന്നു. ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും സ്ത്രീകൊലപാതകങ്ങളും വര്‍ഷംനതോറും കൂടിക്കൊണ്ടിരിക്കുന്ന രാക്ഷസീയമായ കാലത്ത് ഇത്തരം തെമ്മാടികൾ ഇനിയും പെരുകിക്കൊണ്ടേയിരിക്കും. അവരുടെ കാമം ശമിപ്പിക്കാനുള്ള പെണ്ണ് തെരുവിൽ സഞ്ചരിക്കണമെന്നില്ല. അടച്ചിട്ട മുറിയും അവള്‍ക്ക് ഒട്ടും സുരക്ഷിതമായിരിക്കില്ല.
ബഹുമാനപ്പെട്ട കേന്ദ്രആഭ്യന്തരമന്ത്രി ‘ഇന്ത്യയുടെ മകൾ’ സംപ്രേഷണംചെയ്ത ബി.ബി.സി.ഫോർ ചാനലിനെതിരെ നിയമനടപടിക്ക് സാധ്യത തേടുമ്പോൾ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് ശ്രമിക്കുന്നത് എന്ന്‍ അദ്ദേഹം മറന്നുപോകുന്നു. ഈ ഡോക്യുമെന്ററി ലോകം കാണുമ്പോൾ ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും കളങ്കിതമാവുമെന്ന ഭയം ഭരണാധികാരികള്‍ക്കുണ്ടാവുന്നത് സ്വാഭാവികം. യഥാര്‍ത്ഥത്തിൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു മികച്ച സംസ്കാരം ഏതുകാലത്തും ഭാരതത്തിലുണ്ടായിരുന്നില്ല എന്നതാണ് സത്യം. പിറക്കുമ്പോൾ തന്നെ സ്ത്രീയുടെ സ്വത്വത്തെ കുഴിച്ചുമൂടുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. പിന്നെയവളെ പുരുഷനുവേണ്ടി സൌകര്യംപോലെ കത്തിച്ചുകളയുകയും ചെയ്യും. ആ ജീര്‍ണ്ണതയുടെ ചുമടാണ് മഹത്തായ സംസ്കാരമെന്നു പറഞ്ഞ് നമ്മളിന്നും ചുമക്കുന്നത്. മഹത്തായ ഭാരതീയസംസ്കാരത്തിൽ സ്ത്രീ ഇല്ലെന്ന് പീഡനക്കേസിലെ പ്രതിയുടെ അഭിഭാഷകനെക്കൊണ്ട് പറയിക്കുന്നതും അതേ പാരമ്പര്യമാണ്. തങ്ങളുടെ സ്വത്വത്തിനും അഭിമാനത്തിനും വിലകല്പിക്കാത്തൊരു സംസ്കാരത്തെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത സ്ത്രീകള്‍ക്കില്ല. അതിനെ തൂത്തുതുടച്ച് കത്തിക്കാനാണ് സ്ത്രീകൾ മുന്നോട്ട് വരേണ്ടത്. ‘എന്റെ സ്വാതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും കടയ്ക്കൽ കത്തിവെക്കുന്ന ഒരു സംസ്കാരം വളരാതിരിക്കാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്യും’ എന്നാണ് സ്ത്രീ ഇവിടെ പ്രതിജ്ഞയെടുക്കേണ്ടത്.
‘തെരുവിൽ മധുരംവെച്ചാൽ നായ്ക്കൾ തിന്നു’മെങ്കിൽ ആ നായ്ക്കളെ തല്ലിക്കൊല്ലാനുള്ള കരുത്താണ് നിയമവും ഭരണകൂടവും ആര്‍ജ്ജിക്കേണ്ടത്. അല്ലാതെ വഴിയടച്ചുകെട്ടി പെണ്ണിനെ പുറത്താക്കുകയല്ല ചെയ്യേണ്ടത്. ഒരു ചാനലിൽ ഒരു പെണ്‍കുട്ടി അഭിപ്രായപ്പെട്ടതുപോലെ കുഴപ്പവും അക്രമവും ഉണ്ടാക്കുന്നവരെയാണ് ‘പൊതുസ്ഥലത്ത് രാത്രിയിൽ പ്രവേശിക്കുന്നത് തടയേണ്ടത്. അല്ലാതെ സ്ത്രീകളെയല്ല.’ ‘നീയവിടെ കാലുകുത്തരുത്’ എന്ന്‍ പെണ്ണിനോട് കല്‍പ്പിക്കാൻ ആര്‍ക്കാണ് അധികാരം? ആര്‍ക്കുമില്ല തന്നെ. ഒരുവ്യക്തിയുടെ എല്ലാ അധികാരവും സ്ത്രീക്കുണ്ട്. വഴിനടക്കാനും ജോലിചെയ്യാനും പ്രണയിക്കാനും എല്ലാറ്റിനും അവളാരെയും പേടിക്കേണ്ട ആവശ്യമില്ല. ഏതുസമയത്തും പുരുഷൻ ഇറങ്ങിച്ചെല്ലുന്ന വഴികളിലൂടെ സഞ്ചരിക്കാൻ പെണ്ണിനും കഴിയുന്ന നിയമവാഴ്ച നമ്മുടെ രാജ്യത്ത് ഇല്ലാത്തതാണ് ഏറെ അപമാനകരം. സ്ത്രീ ആരുടേയും വായിലലിയാനുള്ള മധുരപലഹാരമല്ല. പുരുഷനൊപ്പം നില്‍ക്കേണ്ടവളാണ്. അവളുടെ ബുദ്ധിയും കഴിവും ഊര്‍ജ്ജവും സമൂഹത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കേണ്ടതാണ്. ഒരിടത്തും അവൾ പിന്നിൽ നില്‍ക്കേണ്ട ആവശ്യമില്ല.
പിഞ്ചുകുഞ്ഞുങ്ങളും പടുവൃദ്ധകളും വീട്ടിനുള്ളിലും പുറത്തും ഒരുപോലെ ആക്രമിക്കപ്പെടുകയും മാനഭംഗത്തിനിരയാവുകയും ചെയ്യുന്ന നാട്ടിൽ ഇരയുടെ വസ്ത്രത്തെക്കുറിച്ചും ഇര പുറത്തിറങ്ങി സഞ്ചരിക്കുന്ന സമയത്തെക്കുറിച്ചും കുറ്റംചുമത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന പുരുഷാധിപത്യത്തിന്റെ അക്രമത്തെ ഇല്ലാതാക്കാൻ സ്ത്രീസമൂഹം ഉണര്‍ന്നേ തീരൂ. സ്വയം കരുത്താര്‍ജ്ജിച്ചേ തീരൂ. ശക്തരായ വനിതകൾ അധികാരവും സമ്പത്തും കൈയാളുന്ന സമൂഹത്തിലേ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാവൂ.
ബലാത്ക്കാരം ചെയ്യപ്പെട്ട് അക്രമികളാൽ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ തന്റെ മകളെക്കുറിച്ചുള്ള ഡോക്യുമെന്ററി ലോകം കാണേണ്ടതാണ് എന്നാണ് പറയുന്നത്. ഒരു സ്ത്രീക്കോ,പെണ്‍കുട്ടിക്കോ നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യമില്ലാത്തിടത്ത് വനിതാദിനത്തിന് പ്രസക്തിയില്ലെന്ന അവരുടെ അഭിപ്രായത്തോട് യോജിക്കാതെ വയ്യ. ആ അമ്മയുടെ ധൈര്യമാണ് ഇപ്പോൾ പ്രതീക്ഷയ്ക്ക് വകനല്‍കുന്നത്. ആ ധൈര്യത്തോടെ വര്‍ഷത്തിലെല്ലാ ദിവസവും നമ്മുടേതാക്കാൻ; എല്ലാ വഴികളും എല്ലാ ഇടങ്ങളും ഏതുസമ യത്തും പെണ്ണിന് കടന്നുചെല്ലാവുന്നവയായി മാറ്റാൻ; ഇനിയൊരു പെണ്‍കുഞ്ഞും പീഡിപ്പിക്കപ്പെടാതിരിക്കാൻ; സ്ത്രീയെ ബഹുമാനിക്കാത്ത സാമൂഹ്യവ്യവസ്ഥയെ മാറ്റിയെടുക്കാൻ ഒക്കെയാണ് സുനിത കൃഷ്ണനെ പോലുള്ളവർ പോരാട്ടം നടത്തുന്നത്. അങ്ങനെയൊരു നവലോകം,സ്ത്രീയുടെ ലോകം, സൃഷ്ടിക്കാനുള്ള പോരാട്ടത്തിൽ എന്തു ത്യാഗം സഹിച്ചും ഓരോ സ്ത്രീയും അണിചേര്‍ന്നേ മതിയാവൂ.



Saturday, February 14, 2015

പ്രണയത്തോട്

എത്രയോവട്ടമിറക്കിവിട്ടിട്ടും പ്രണയമേ,
നീയെൻ മുന്നിൽ നെഞ്ചുവിരിച്ചുനിന്നു.
മാറത്തണയ്ക്കാനാഞ്ഞു നീ നില്ക്കെ
കാണാത്ത മട്ടിലൊഴിഞ്ഞുപോയേക്കാം.
നിന്നഹന്തയിലെൻ വിരൽ തൊട്ടാൽ
പൊള്ളിയടര്‍ന്നു പോമെന്റെ നെഞ്ചകം.

Monday, January 12, 2015

ഒരിക്കലുമുണങ്ങാത്ത ‘യൌവനത്തിന്റെ മുറിവുകൾ’

തസ്ലീമ നസ്രിൻ എന്ന എഴുത്തുകാരിയെക്കുറിച്ച് ഞാൻ ആദ്യമായി കേള്‍ക്കു ന്നത് അവരുടെ ലജ്ജ എന്ന നോവലുയര്‍ത്തിയ വിവാദങ്ങൾ കത്തിപ്പടരുമ്പോഴാണ്. ബംഗ്ലാദേശിലെ മതമൌലികവാദികൾ അവര്‍ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചതും മരണശിക്ഷ വിധിച്ചതും, അവര്‍ക്ക് പിറന്നനാട് ഉപേക്ഷിച്ചുപോകേണ്ടി വന്നതും മാധ്യമങ്ങളിലൂടെയറിഞ്ഞു. അവരുടെ പുസ്തകങ്ങളൊന്നും വായിക്കാതെ തന്നെ ആ സമയത്ത് എന്റെ അനുഭാവം മുഴുവൻ തസ്ലീമ നസ്രിൻ എന്ന ഇരയ്ക്കൊപ്പമായിരുന്നു.
1992ഡിസംബർ 6ന് ഹിന്ദു തീവ്രവാദികൾ ബാബ്റി മസ്ജിദ് തകര്‍ത്തപ്പോൾ ബംഗ്ലാദേ ശിലെ ഹിന്ദു കുടുംബങ്ങള്‍ക്ക് എല്ലാം ഇട്ടെറിഞ്ഞ്‌ ഓടിപ്പോകേണ്ടി വന്നു എന്നറിഞ്ഞിരു ന്നെങ്കിലും അതിന്റെ തീവ്രത വര്‍ഷങ്ങള്‍ക്കുശേഷം ‘ലജ്ജ’ വായിച്ചപ്പോഴാണ് പൂര്‍ണ്ണ മായി ഉള്‍ക്കൊള്ളാൻ കഴിഞ്ഞത്. എഴുത്തുകാരിയുടെ മതനിരപേക്ഷവും സാര്‍വ ലൌകികവുമായ കാഴ്ചപ്പാടും ഇരകള്‍ക്കുവവേണ്ടി നിലകൊണ്ട് മതമൌലികവാദി കളുടെയും ഭരണകൂടത്തിന്റെയും അക്രമങ്ങളോടുള്ള സന്ധിയില്ലാ സമരവും ‘ലജ്ജ’യെ മഹത്തരമാക്കുന്നുണ്ടെങ്കിലും എന്നെ തസ്ലീമയോട് ഏറെ അടുപ്പിച്ചത് അവരുടെ ആത്മകഥയാണ്. ആത്മകഥയുടെ മൂന്നാം ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ ആകാശത്തിന്റെ അതിരുകൾ ഭേദിച്ച് പറക്കാൻ കഴിയുന്ന അവരുടെ സ്വാതന്ത്ര്യത്തിൽ അസൂയപ്പെട്ടു. കടുത്ത അനുഭവങ്ങൾ നീന്തിക്കടന്ന് അവർ നേടിയെടുത്തതാണ് ആ സ്വാതന്ത്ര്യം എന്നറിഞ്ഞപ്പോൾ അസൂയയുടെ സ്ഥാനം ആരാധന കൈയടക്കി.
എന്നാൽ എന്റെ അനുഭവങ്ങളെ വായനയുമായി താദാത്മ്യം പ്രാപിക്കാൻ പ്രാപ്തമാക്കിയത് അവരുടെ ആത്മകഥയുടെ രണ്ടാംഭാഗമായ ‘യൌവനത്തിന്റെ മുറിവുകൾ’ ആണ്. അങ്ങ കലെ മറ്റൊരു രാജ്യത്ത് ജീവിക്കുന്ന,മറ്റൊരു ഭാഷ സംസാരിക്കുന്ന,മറ്റൊരു മതവിശ്വാസ ത്തിൽ വളര്‍ത്തപ്പെട്ട പെണ്‍കുുട്ടിക്ക് എങ്ങനെയാണ് എന്റെ നേരനുഭവങ്ങളും വികാര വിചാരങ്ങളുമുണ്ടായതെന്ന അതിശയത്തോടെയാണ് ഞാനാ പുസ്തകം വായിച്ചു തീര്‍ത്തത്.
തസ്ലീമയുടെ ആത്മകഥ ലോകത്തെ മൊത്തം സ്ത്രീകളുടെ കഥയായി മാറുന്നത് സ്ത്രീ ഇന്നും നേരിടേണ്ടി വരുന്ന അവഗണനയും അപമാനവീകരണവും അതിൽ തുടിച്ചു നില്‍ക്കുന്നതു കൊണ്ടാണ്. പെണ്‍കുട്ടിയായി പിറക്കുക എന്നതുതന്നെ അപമാനകരമായി കണക്കാക്കുന്ന, വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് ലോകത്തിലെ ഓരോ പെണ്‍കുട്ടിയും പിറന്നുവീഴുന്നത്. അതുകൊണ്ടുതന്നെ അവരുടെ പിറവി ആഘോഷി ക്കേണ്ട ഒന്നല്ലാതായിത്തീരുനു.
ഒരു ക്രിസ്മസ് ദിനമാണ് ഔദ്യോഗികമായി എന്റെ പിറന്നാൾ. എന്നാൽ അതിനു മെത്രയോ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഞാനീ ഭൂമിയിലെത്തിയിരുന്നു. സ്കൂളിൽ ചേര്‍ക്കു മ്പോൾ അച്ഛന്റെ നാവിൽ വന്നൊരു ദിവസം ഞാൻ പിറന്ന നാളായി. ഇന്ന് ആ ദിനം അമ്മയുടെ ഓര്‍മ്മയിലേക്ക് ചുരുങ്ങിപ്പോയിരിക്കുകയാണ്. ദിവസം ഓര്‍മ്മയുണ്ടെങ്കിലും ഇപ്പോൾ വര്‍ഷം ഓര്‍ക്കാൻ അമ്മയ്ക്ക് കഴിയുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇതേ അവസ്ഥയിലൂടെ ബംഗ്ലാദേശിലെ തസ്ലീമ എന്ന പെണ്‍കുട്ടിയും കടന്നുപോകു ന്നുണ്ട്. ‘ജനിച്ചവര്‍ഷം എന്ന ഒരു നിസ്സാരകാര്യത്തിൽ ഞാൻ പെട്ടിരിക്കുകയാണെന്നത് എല്ലാവര്‍ക്കും നിരാശയുണ്ടാക്കി.’ ഒരു പെണ്‍കുട്ടി ജനിക്കുക എന്നത് നിസ്സാരമായി കാണുന്ന സമൂഹത്തിന്റെ പരിച്ഛേദമായ കുടുംബം അവൾ ജനിച്ച വര്‍ഷം അവളുടെ വയസ്സും നിസ്സാരമായി കണ്ടതിൽ അത്ഭുതമില്ല. പിതാവ് അവളുടെ വയസ്സിന്റെ കണക്ക് സൂക്ഷിച്ചില്ല. സഹോദരന്മാരുടെ അടുത്തായി തന്റെ ജനനത്തീയതി ഇല്ല എന്നതിന്റെ നിരാശ അവളെ എപ്പോഴും വലയംചെയ്യുന്ന ഒന്നാണ്. ‘എന്നുമെന്നും വാഴപോലെ വളരുമ്പോൾ’ അമ്മയുടെ കണക്കിൽ അവളുടെ പ്രായം ഏഴോ,പതിനൊന്നോ ആകാം. അമ്മയെ സംബന്ധിച്ചിടത്തോളം മകളുടെ പ്രായം ശരീരത്തിന്റെ വളര്‍ച്ച മാത്രമാണ്. എന്റെ അമ്മയും അങ്ങനെയാണല്ലോ എന്നെ കണക്കാക്കിയിരുന്നത്. എന്റെ ശരീരം പെട്ടെന്ന്‍ വളര്‍ന്നു പോയി എന്നത് അമ്മയെ അലട്ടിയിരുന്ന വലിയൊരു പ്രശ്നമായിരുന്നു. ശരീരം വലുതാകുമ്പോൾ അച്ഛന് ദേഷ്യം വരുമോ എന്ന്‍ തസ്ലീമ ഭയപ്പെട്ടതുപോലെ ചെറുപ്പകാലത്ത് ഞാനും ഭയപ്പെട്ടിരുന്നു. എന്നെ ഒളിപ്പിക്കാനാവാതെ ഞാനും കഷ്ട പ്പെട്ടിരുന്നു. മകളുടെ പിറവി, പ്രായം,വളര്‍ച്ച എന്നിവയെല്ലാം ദേശഭേദമെന്യേ മാതാ പിതാക്കളെ അലട്ടുന്നവയാണെന്ന് ഈ പുസ്തകം എന്നെ ഓര്‍മ്മിപ്പിക്കുന്നു.
കര്‍ക്കശക്കാരനായ ഡോക്ടർ റജോബ് അലിയുടെ മകള്‍ക്ക് ഭാവനയും കവിതയും പ്രണ യവും കൂടിക്കുഴഞ്ഞു മത്സരിക്കുന്ന കൌമാരത്തിൽ ജീവിതം പൂമ്പാറ്റയെപ്പോലെ പാറി പ്പറക്കാനുള്ളതായിരുന്നു. പക്ഷെ, അവളുടെ നൈസര്‍ഗികമായ ചോദനകളെയൊന്നും പിതാവിന് ഉള്‍ക്കൊള്ളാൻ കഴിഞ്ഞില്ല. പിതാവ് എത്രമേൽ അടിച്ചമര്‍ത്താൻ ശ്രമിക്കു മ്പോഴും സര്‍വസീമകളെയും ലംഘിച്ച് അത് അനന്തവിഹായസ്സിലേക്കുയരുകയാണ്.
രുദ്രനെന്ന പുരുഷന്റെ പ്രണയത്തിലലിഞ്ഞ് അവന്റെ കറുത്ത ഭൂതകാലമറിയാതെ ചതി യില്‍പ്പെട്ടിട്ടും അവന്റെ എത്ര വലിയ തെറ്റും,അവന്റെ വ്യഭിചാരം പോലും പൊറുക്കാൻ കഴിയുന്നവൾ. ഒരു സാധാരണ പെണ്‍കുട്ടിയായി കമിതാവിനെ അന്ധമായി പ്രണയി ക്കുന്നവൾ. അവളെ എനിക്ക് മനസ്സിലാകും. അവളിലൂടെ കടന്നുപോകുമ്പോൾ സര്‍വം സഹയായി പുരുഷന്റെ ഏത് കൊള്ളരുതായ്മയെയും പൊറുക്കാനും മറക്കാനും കഴിയുന്ന ഒരു പെണ്ണ് ഏതൊക്കെയോ ഘട്ടങ്ങളിൽ എന്റെ ഉള്ളിലും ഉയിര്‍ക്കൊണ്ടിരുന്നല്ലോ എന്ന്‍ ദുസ്സഹമായ വേദനയോടെ, നാണക്കേടോടെ ഓര്‍ക്കാതിരിക്കാൻ കഴിയുന്നില്ല.
പുരുഷന്റെ പഞ്ചാരവാക്കുകളിൽ മയങ്ങി ഒരു മണ്ടിപ്പെണ്ണിനെപ്പോലെ പലവട്ടം അപകട ത്തില്‍നിന്നും അപകടത്തിലേക്ക് എടുത്തുചാടിയ അനുഭവങ്ങളെ ഒട്ടും മായം കലര്‍ത്താ തെ, വായനക്കാർ എന്തുകരുതുമെന്നോര്‍ക്കാതെ തുറന്നെഴുതുമ്പോൾ പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും സത്യസന്ധതയും സര്‍വോപരി ധീരതയും അനന്യസാധാരണമാണ്. ഈ ധീരത തന്നെയാണ് ബംഗ്ലാദേശില്‍നിന്നും അവരെ പലായനം ചെയ്യിച്ചതും. പലപ്പോഴും ഈ തുറന്നെഴുത്ത് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെയായിരുന്നു. അതിനു കാരണം സമൂഹം പെണ്ണിനുവേണ്ടി തയ്യാറാക്കിയ സദാചാരസംഹിതയെ അവർ അംഗീ കരിക്കുന്നില്ല എന്നതാണ്. പെണ്ണിനു മാത്രമായി അശ്ലീലമെന്നു വിധിച്ചവയൊന്നും അങ്ങ നെയല്ലെന്നും അവ പെണ്ണിനും അവകാശപ്പെട്ടതാണെന്നും തസ്ലീമ നസ്രിൻ അവരുടെ ജീവിതംകൊണ്ടും എഴുത്തുകൊണ്ടും തെളിയിച്ചു. സ്ത്രീയോട് പുരുഷനും സമൂഹവും കാണിച്ചുകൊണ്ടിരിക്കുന്ന അപമര്യാദകളോട് സ്വന്തം ജീവിതം കൊണ്ട് അവർ കലഹിക്കുകയാണ്.
‘സ്വന്തം ജീവിതത്തെ അന്യന് ഊന്നുവടിയാകാൻ വേണ്ടി വിട്ടുകൊടുക്കാൻ എനിക്ക് കഴി യുകയില്ല. രുദ്രനോട് എനിക്ക് സ്നേഹവും സഹതാപവുമുണ്ട്. പക്ഷെ,അതിനേക്കാൾ സ്നേഹവും സഹതാപവും എനിക്ക് എന്നോടുണ്ട് ‘ എന്ന്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞ് പുരുഷൻ തീര്‍ക്കുന്ന ചങ്ങലകളില്‍നിന്നും സ്വതന്ത്രയാകുന്നവളെ എങ്ങനെ ഞാൻ ബഹു മാനിക്കാതിരിക്കും! സ്വന്തം വ്യക്തിത്വവും അസ്തിത്വവും നിലനിര്‍ത്തണമെന്ന ആഗ്രഹ ത്തോടെ വിവാഹമെന്ന ഫലിതത്തില്‍നിന്നും മോചനംനേടിയ തസ്ലീമ നസ്രിൻ പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെയും ആഗ്രഹത്തിന്റെയും പ്രതീകമായി എന്റെ ഹൃദയത്തെ കീഴടക്കിയിരിക്കുന്നു. അതിനാൽ ‘യൌവനത്തിന്റെ മുറിവുകൾ’ എന്ന കൃതി നല്‍കുന്ന അനുഭൂതി എന്റെയുള്ളിൽ വീണ്ടും വീണ്ടുമുയിര്‍ക്കുന്നു. പ്രൊഫ.എം.കെ.എൻ.പോറ്റി വിവര്‍ത്തനം ചെയ്ത് ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം എന്റെ ഹൃദയത്തോട് ചേര്‍ത്തുവെക്കാൻ ഞാന്‍ ഇഷ്ടപ്പെടുന്നു.