Thursday, December 3, 2020

ആല്‍ബം

 ഞാന്‍ രചന നിര്‍വഹിച്ച ആല്‍ബം. കൊറോണക്കാലത്ത് തിരുവനന്തപുരത്ത് നിന്ന് സംഗീതസംവിധാനവും ഓര്‍കസ്ട്രെഷനും നിര്‍വഹിച്ച് പത്തനംതിട്ടയില്‍നിന്നും പാടി നിര്‍മ്മിച്ച ആല്‍ബം.

https://youtu.be/A3upSEoRtl4

Thursday, October 15, 2020

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍

 

ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാര-

നന്നെഴുതിയ ചരിത്രമതിലെന്റെ നാടും.

ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്

കരുതുമങ്ങ് കണ്ടെന്റെ നാടിന്റെ കണ്ണീരും.

അടിമത്തമരങ്ങുവാണ കാവുമ്പായി.

കൂന്നുപോയ നട്ടെല്ലുയര്‍ത്താൻ

കണ്ണീരും രക്തവുമൊഴുക്കിയ നാട്.

മാനുഷ്യകത്തിന്റെ മാനമുയര്‍ത്താൻ

സാമ്യവാദത്തിൻ കൂട്ടുപിടിച്ചവർ.

സമരാഗ്നിയിലെരിഞ്ഞുപോയന്നവർ.

വ്യര്‍ത്ഥമെന്നോതിലുമൊരിക്കലും

വ്യര്‍ത്ഥമാകാതൊന്നവരന്നൊഴുക്കിയ

കണ്ണീരും വിയര്‍പ്പും ചോരയുമിന്നെന്റെ

ചോരയിൽ, മജ്ജയിൽ, മാംസത്തിൽ.... 

കാഴ്ച്ചകള്‍ മൂടും പൊന്‍പ്രഭയല്ലിരുളില്‍

താഴും സത്യത്തിന്‍ പൊരുളല്ലോ പഥ്യം .  

മഹാകവേ, ഇന്നവിടുന്ന് യാത്രയായ്..

കുമ്പിടുന്നേനങ്ങയെ ലോകമൊപ്പം ഞാനും.

പ്രണാമം ........പ്രണാമം........പ്രണാമം.

 

Saturday, June 27, 2020

കൊറോണക്കാലം

ചുരവും കപ്പലുമിറങ്ങീ
ചീനക്കോപ്പുകളെമ്പാടും.
കൌശലവും കരകൌശലവും
പണ്ടൊരു കൈക്കുമ്പിൾ വിപ്ലവവും.

നീട്ടും കൈകളിലിപ്പോൾ
പുതിയൊരു വിപ്ലവം.  
കണ്ണുരുട്ടി, ഒട്ടിപ്പിടിച്ച്,
ഉമ്മവെച്ചുമ്മവെച്ച്...

പതിവുകൾ, രീതികൾ
മാറ്റുന്നുണ്ടത്.
ആചാരങ്ങളെ ലംഘിക്കുന്നൂ.
നാമജപമില്ല,
ഘോഷയാത്രയില്ല,
കുര്‍ബാനയെങ്ങുമില്ല.
തിരുനാളെങ്ങോ,
പെരുന്നാളെങ്ങോ,
ഉത്സവമെങ്ങോ!

ദൈവങ്ങളുറങ്ങുകയാണ്,
പോര്‍വിളികൾ കേള്‍ക്കാതെ,
കപടവേഷങ്ങൾ കാണാതെ,
ഒന്നുമേയുരിയാടാതെ,
സ്വസ്ഥമായി....

ഡോളറിന്‍ ഹുങ്കൊടുങ്ങി
വിനയാന്വിതമിപ്പോൾ.
പഞ്ചപുച്ഛമടക്കേണ്ട രൂപേ,
ഡോളറും യൂറോയുമൊപ്പം
‘വഹ്നിസന്തപ്തലോഹസ്ഥാംബു’വിൽ
കത്തിയെരിയാം.
അഷ്ടദിക്കുകൾ കീഴടക്കാൻ
വാളെടുത്തുറയുമവനവൻ കോമരങ്ങൾ
മന്ത്രിയും മന്ത്രിപത്നിയും
താരവും താരകുമാരനും
തെരുവിലടിയുവോരുമേക-
ലോകത്തിന്‍ കീഴിൽ...
മഹാമാരികളുയിരേകും
സാമ്യവാദത്തിന്‍ കീഴിൽ.
മൃഗലോകം പകരംവെച്ചത്  
മായ്ച്ചുകളയുമോ മര്‍ത്യലോകം?
കീഴടങ്ങുകില്ല മര്‍ത്യനെന്നാൽ
വിജിഗീഷുവല്ല താനും!

Sunday, March 8, 2020

വാഴ് വ്



വാഴ്ക...വാഴ്ക
കാറ്റത് കേള്‍ക്കെ,
ജലമത് കൊള്‍കെ
വിണ്ണത് കാണ്‍കെ,
മണ്ണില്‍ വാഴ്ക
വാഴ്വിന്‍ ശക്തി
ശക്തിസ്വരൂപിണി....

Saturday, January 11, 2020

ഭ്രാന്ത്

മാനം മുട്ടെ പണിയാം
ഞൊടിയടയിൽ വീഴ്ത്താൻ
നാറാണത്ത് ഭ്രാന്തായ നമ:

Thursday, August 15, 2019

പി.രാമകൃഷ്ണന്‍- ആദര്‍ശശുദ്ധനായ രാഷ്ട്രീയക്കാരന്‍



ഇന്നലെ അന്തരിച്ച കെ.പി.സി.സി. ജനറല്‍സെക്രട്ടറി പി. രാമകൃഷ്ണനെ നേരില്‍ കണ്ടതും പരിചയപ്പെട്ടതും 2013ലാണ്. അത് ഒരു അസുഖകരമായ പരിചയപ്പെടലായിരുന്നു. പയ്യാമ്പലത്തെ സുകുമാര്‍ അഴീക്കോട് സ്മൃതി മണ്ഡപത്തില്‍ അദ്ദേഹത്തിന്റെ അനുസ്മരണസമ്മേളനവേദിയില്‍ പി. രാമകൃഷ്ണന്‍, പ്രൊഫ. സരള, ചിത്രകാരന്‍ എബി.എന്‍.ജോസഫ്, ശേഖര്‍ജി തുടങ്ങിയ പ്രമുഖരടങ്ങിയ വേദിയില്‍ ഈയുള്ളവളും ഉണ്ടായിരുന്നു. ശ്രീ.എം.ബി.കെ.അലവില്‍ വേദിയിലുള്ളവരെ പരിചയപ്പെടുത്താന്‍ തുടങ്ങി. എന്റെ ഊഴം വന്നപ്പോള്‍ കാവുമ്പായി സമരത്തെക്കുറിച്ച് പുസ്തകമെഴുതിയ ആള്‍ എന്ന്‍ അദ്ദേഹം എന്നെ പരിചയപ്പെടുത്തി. പി.രാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കാവുമ്പായി സമരം സ്വാതന്ത്ര്യസമരമല്ലെന്നും മറ്റും വാദിച്ചു. പ്രസംഗം കഴിഞ്ഞതും അദ്ദേഹം എന്റെ അടുത്ത് വന്ന് പുറത്ത് തട്ടി ‘സഹോദരീ ഒന്നും തോന്നരുത്’ എന്നും പറഞ്ഞ് ഒറ്റപ്പോക്ക്‌ പോയി. എന്റെ മറുപടി കേള്‍ക്കാതെ അദ്ദേഹം അങ്ങനെ പറഞ്ഞ് പോയതില്‍ എനിക്ക് വിഷമവും സങ്കടവും തോന്നി എന്നത് ഒരു വാസ്തവമാണ്.

കാവുമ്പായി..സമരം..കമ്മ്യൂണിസം എന്നതൊക്കെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലായിരിക്കാം അദ്ദേഹം അങ്ങനെ പ്രതികരിച്ചത് എന്ന്‍ ആശ്വസിച്ചു. പ്രൊഫ.സരളയും എബി.എന്‍.ജോസഫുമൊക്കെ കാവുമ്പായി സമരത്തെക്കുറിച്ച് വിശദീകരിക്കുകയും തങ്ങളുടെ വിയോജിപ്പ്‌ പ്രകടിപ്പികുകയും ചെയ്തു.
എന്റെ സഹോദരന്‍ ആര്‍കിടെക്റ്റ് മധുകുമാര്‍ പി.രാമക്രുഷ്ണനെക്കുറിച്ചു കൂടുതല്‍ പറഞ്ഞുതന്നു. അഴിമതിരഹിതനായ, ആദര്‍ശശുദ്ധനായ കോണ്‍ഗ്രസുകാരന്‍ ആണ് അദ്ദേഹം. തനിക്ക് തെറ്റാണെന്ന് തോന്നുന്നതിനെ എതിര്‍ക്കാന്‍ അദ്ദേഹം മുഖം നോക്കാറില്ല എന്ന് മനസ്സിലായതോടെ ആദ്യത്തെ നീരസം മാറി ബഹുമാനം പകരംവെച്ചു. ഇപ്പോള്‍ കണികാണാന്‍ കിട്ടാത്ത ഒരു ഗുണമാണല്ലോ അത്. ഏതായാലും 'ഡിസംബര്‍ 30' എന്ന കാവുമ്പായി സമരകഥ പ്രസിദ്ധീകരിച്ച ഉടനെ അദ്ദേഹത്തിന് ഒരു കോപ്പി അയച്ചുകൊടുത്തു. വീണ്ടും ഞാന്‍ മറ്റൊരു വേദിയില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു. കണ്ട ഉടനെ എന്റെ സമീപത്ത് വന്ന് കൈതന്നു. ‘രാമകൃഷ്ണേട്ടാ, പുസ്തകം വായിച്ചോ’ എന്ന് ഞാന്‍ ചോദിച്ചു. ‘വായിച്ചു’ എന്ന്‍ അദ്ദേഹം മറുപടിയും തന്നു. അതോടെ എല്ലാ സങ്കടവും പമ്പകടന്നു. 1946 കാലത്ത്  രാഷ്ട്രീയം നോക്കാതെ പോലീസിന്റെ പീഡനത്തിനിരയായ എന്റെ പിതാവടക്കമുള്ളവര്‍ക്ക് പലവിധ സഹായം ചെയ്തുകൊടുത്ത പ്രഹ്ലാദന്‍ ഗോപാലന്റെ അനുജനല്ലേ അദ്ദേഹം. ആ നന്മ അനുജനും വേണ്ടുവോളം ഉണ്ടായിരുന്നു എന്ന്‍ ഞാനറിയുന്നു. പി.രാമകൃഷ്ണനെപ്പോലെയുള്ള രാഷ്ട്രീയവ്യക്തിത്വങ്ങള്‍ അന്യംനിന്നുപോകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയോടെ...     പ്രിയപ്പെട്ട രാമകൃഷ്ണേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ..