Wednesday, February 13, 2013

കിനാവള്ളി

പ്രണയം കുഞ്ഞുന്നാളിലശ്ലീലമായി
ചിരിയടക്കിക്കമിഴ്ന്നു കിടന്നുള്ളില്‍.
പിന്നെയൊരുനാള്‍ പൂമൊട്ടുപോലെയതു
നാണിച്ചുകൂമ്പിയെപ്പൊഴോ നിവര്‍ന്നുപോയ്.
തുടുത്തുവിരിയുവാന്‍ കൊതിച്ചെങ്കിലും
കടക്കണ്ണില്‍ കത്തിയ പരിഹാസത്തില്‍
വാടിച്ചുരുണ്ടുപോയാരുമറിയാതെ.
പുനര്‍ജ്ജനിമന്ത്രംപോല്‍ വേനല്‍മഴയില്‍
പുതുനാമ്പുനീട്ടി പുത്തന്‍ പ്രതീക്ഷകള്‍
കാലവര്‍ഷത്തിന്റെ കനിവ് നുകരുവാന്‍
കാത്തിരുന്ന് മടുത്തൊടുവില്‍ പൊടിമണ്ണില്‍
കൊടുംവെയിലേറ്റുവാടിവീണു വീണ്ടും.
കരിഞ്ഞും തളിര്‍ത്തുമിടയില്‍ കാല-
മെത്രയോ കടന്നുപോയിന്നെന്റെ കൈയില്‍
തടഞ്ഞതിന്റെ മുറിച്ചുമാറ്റിയ തായ്-
വേരുമാത്രമൊരു കിനാവള്ളിപോലെ.