Tuesday, December 27, 2016

എണ്‍പത്തെട്ടുകാരന്റെ പിറന്നാള്‍ ഡയറി

കുറെ ദിവസായിറ്റ് കേക്ക്ന്നുണ്ട് ‘പെറന്നാള്...പെറന്നാള്ന്ന്‍.’ ഓരോരിത്തീരെ നൊടിച്ചലന്നെ. അനക്കൊന്നും തിരീന്നില്ലാന്നാ ഓള്യെല്ലാം ബിജാരം.
ധനുമാസത്തിലെ അനിഴം നക്ഷത്രം. അന്നാ അന്റെ പെറന്നാള്. അത് മറക്കാന്‍ ഞാനെന്താ പൊട്ടനാ?.. കേസരി യോഗാ അനക്ക്..അയിന്റെ പ്രതാപൂം ഉണ്ട്ന്ന് വെച്ചോ.
മരിക്കുന്നവരെ എന്റമ്മ ഞാനേട്യായാലും പെറന്നാള് കയിച്ചിന്. ‘ആയിരം അരി പൊടിഞ്ഞാല് ആയുസ്സിന് ബലാന്നാ’ അമ്മ പറയാറുള്ളത്. അതിരാവിലെ അമ്മ അമ്പലത്തില്‍ പോയി വഴിപാട് കഴിച്ചു വരും. എന്നിട്ട് സദ്യവട്ടങ്ങളൊരുക്കും. തലേന്ന്‍ വെള്ളത്തിലിട്ടു വെച്ച അരി ഉരലിലിട്ടു പൊടിച്ച് തേങ്ങീം ബെല്ലൂട്ട് മാക്രി വെക്കും.
കുളിച്ചുകുറിയിട്ട് കത്തിച്ചുവെച്ച നിലവിളക്കിനുമുന്നില്‍ കിഴക്കോട്ട് തിരിഞ്ഞിരിക്കുമ്പോള്‍ അമ്മ തളികയില്‍ നിന്നും അരിയെടുത്ത് തലയില്‍ ഇട്ട് അനുഗ്രഹിക്കും. അമ്മയുടെ കാല് തൊട്ടുവന്ദിച്ചതിനുശേഷം അമ്മ മുന്നിലെ നാക്കിലയില്‍ ചോറും കറികളും വിളമ്പും. കൂടെയിരുന്നുണ്ണാന്‍ അയല്വീട്ടിലെ കുട്ടികളെയൊക്കെ അമ്മ ക്ഷണിച്ചുവരുത്തിയിട്ടുണ്ടാകും. അവരോടൊക്കെ അമ്മ ആദ്യമേ പറയും. ‘ഇന്ന്‍ രാഘവൂട്ടീടെ പെറന്നാളാണ് മതീന്ന് ആരും പറയരുത്.’
മതീന്ന്‍ പറഞ്ഞാ ആയുസ്സ് കുറഞ്ഞുപോകുംന്നാ അമ്മേരെ പേടി. ഏഴെണ്ണത്തിനെ വയറ്റിലിട്ടു പെറ്റിട്ടും രണ്ടെണ്ണത്തിനെ മാത്രേ ദൈവം കൊടുത്തുള്ളൂ.
ഇന്നിപ്പോ എല്ലൂം ഒരു കാട്ടിക്കൂട്ടലാ. രാവിലന്നെ കുളിപ്പിച്ചിരുത്തി. കുളിപ്പിക്കാന്‍ ബരുന്നോനു കണക്കിനൊന്നു കൊടുത്തു. പിടിക്കാന്‍ ബന്നപ്പോ ഓക്കും നല്ലോണും ഒന്നു കൊടുത്തു.. അയിന്റെ ദേഷ്യത്തില് ഓള് കേറി കെടന്നു..ഉച്ചക്ക് ചോറ് ബാരിത്തരുമ്പോ പിന്നീം കൊടുത്തു. അതോടെ ഓള് മൂലക്കായി..കൈയാതൊരുത്തീണ്ട് മോളായിറ്റ്. ബല്യ നൊടിച്ചിലാ ഓള്ക്ക്.. ഓള് നോയ്ക്കോണ്ട് നിക്ക്ന്ന്ണ്ട്. ആര്ക്കാ ഓള്യെല്ലാം പേടി!
ബയിന്നേരാവുമ്പ്ലക്ക് ഓരോരുത്തരായിറ്റ് ബരാന്‍ തൊടങ്ങ്യല്ലാ. മക്കളും ഭാര്യമാരും ഭര്ത്താവും അവരുടെ മക്കളും ഒക്കെ.. ആരോടും മിണ്ടാന്‍ പോയില്ല. മോളെ പുര്വനോട് മാത്രം സ്വകാര്യം മിണ്ടി. ഓനെന്തായാലും എണങ്ങനല്ലേ...
കൈയീലാന്നു ബെച്ചാലും ഈറ്റിങ്ങള് മിണ്ടാണ്ട് കെടക്കാന്‍ ബിടൂല്ലല്ലോ. ചാരുകസേലേന്ന് പിടിച്ചുബലിച്ചു മേശേന്റടുത്ത് കൊണ്ടിരുത്തി. കേക്ക് മുറിക്കണംപോലും. കേക്ക് ന്ന്‍ കേക്കുമ്പം ചവിട്ടിത്തെറിപ്പിച്ചിറ്റ് പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കാനാ തോന്നുന്നത്. എന്താ ചെയ്യാ..അവശനായിപ്പോയില്ലേ..
കണ്ണടച്ചുപിടിച്ചിറ്റും അറിയാണ്ട് നോക്കിപ്പോയി. കേക്കിന്റെ പൊറത്ത് എന്റെ പണ്ടത്തെ പോട്ടം തേച്ചുവെച്ചിറ്റ്ണ്ടല്ലാ..ഇത് ആ ചെക്കന്റെ പണിയന്നെ.. ഉണ്ണീന്റെ മോന്റെ.. ഓനേ ഇങ്ങനത്തെ കുരുത്തക്കേടെല്ലാം ഒപ്പിക്കൂ..അയിന്റെ പൊറത്ത് 88എന്ന്‍ കത്തിച്ചുംബെച്ചിറ്റ്ണ്ട്. അനക്ക് എമ്പത്തെട്ടു വയസ്സായീന്ന് നാട്ടുകാറ അറീക്കാന്‍. എന്നിറ്റെന്താ ബേണ്ടെ. അവരെനക്ക് ചെലവിന് തര്വോ?
ഒരു കത്തീം കൈയി തന്നിട്ട് മുറിക്കാന്‍ പറഞ്ഞു. എന്നിറ്റ് മക്കള് തിന്നതന്നെ! ഉണ്ണി കൈ പിടിച്ച് മുറിപ്പിച്ചു. മൂത്ത മോനല്ലേ. പിന്നെന്താ ചെയ്യ്വ. കിലാടിപ്പിള്ളറെ പാട്ടുംകൂത്തുമൊന്നും അനക്ക് പിടിക്കുന്നില്ല. ഭാര്യാന്ന് പറീന്നോള് കേക്ക് ബായില്‍ ബെച്ചുതരാന്‍ വന്നു. ഒറ്റത്തട്ട് കൊടുത്തു. ഓള്യൊരു ശൃംഗാരം. അല്ല പിന്നെ!
കേക്കും മുറിച്ച്, പാട്ടുംപാടി, നൊസ്സും പറഞ്ഞ് മക്കളെല്ലാം കീഞ്ഞങ്ങു പോയി. ഇനി തോന്നുമ്പം ബരട്ട്.