Thursday, June 16, 2016

ജിഷയുടെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

കേരളത്തിന് ഇനി അല്‍പ്പം ആശ്വസിക്കാം. അവസാനം ജിഷാവധക്കേസിലെ പ്രതിയെ പിടികൂടി. അസം സ്വദേശിയായ അമിയൂര്‍ ഉൾ ഇസ്ലാം എ.ഡി.ജി.പി. ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ പിടിയിലായി. ഈ വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. ഒപ്പം ആശങ്കയും അനുഭവപ്പെട്ടു.
മുന്‍ അന്വേഷണം എവിടെയുമെത്താതെ കേസ് അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്ക പൊതുസമൂഹത്തില്‍ നിലനില്‍ക്കുമ്പോഴാണ് ഇടതുപക്ഷം അധികാരത്തി ലെത്തിയത്. പുതിയ മന്ത്രിസഭയുടെ ആദ്യതീരുമാനം തന്നെ ജിഷാവധക്കേസ് എ.ഡി.ജി.പി.സന്ധ്യയെ ഏല്‍പ്പിക്കുക എന്നതായിരുന്നു. ഒരു പെണ്‍കുട്ടിയെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയ കേസ് അന്വേഷിക്കേണ്ടത് ഒരു സ്ത്രീയായിരിക്കണമെന്നത് ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു. എ.ഡി.ജി.പി.സന്ധ്യയും സംഘവും കേരളസമൂഹത്തിന്റെ പ്രതീക്ഷ തെറ്റിച്ചില്ല. സത്യസന്ധയായ പോലീസ് ഓഫീസര്‍ക്കും സംഘത്തിനും ഞാനും അഭിനന്ദനത്തിന്റെ ഒരു പൂച്ചെണ്ട് നല്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് അതീവ ജാഗ്രതയോടെ സ്ത്രീസുരക്ഷയ്ക്ക് ആവശ്യമായ നടപടികളെടുക്കുമെന്ന വിശ്വാസവും പ്രതീക്ഷയും ഇപ്പോഴുണ്ട്.
എങ്കിലും ഞാന്‍ ആശങ്കയിലാണ്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങളാണ് എന്നെ ഭയപ്പെടുത്തുന്നത്. പ്രതിക്ക് കേവലം 23 വയസ്സ് മാത്രം. കൌമാരം വിടപറഞ്ഞിട്ടേയുള്ളൂ അയാള്‍ക്ക് . എന്നിട്ടും വളരെ ക്രൂരമായ രീതിയില്‍ ഒരു പെണ്കുട്ടിയെ കൊല്ലാന്‍ അവന് കൈയറപ്പ് ഉണ്ടായില്ല. ഡല്‍ഹി പെണ്‍കുട്ടിയും സൌമ്യയുമൊക്കെ കൊല്ലപ്പെട്ടത് ഇതുപോലെയാണെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ തല കറങ്ങുന്നു. നമ്മുടെ നാട്ടിലെ ആണ്‍കുട്ടികള്‍ എന്നുമുതലാണ് ഇങ്ങനെ രാക്ഷസന്മാരായിപ്പോയത്. ഈ രാക്ഷസന്മാരുടെ പിടിയില്‍നിന്നും എങ്ങനെയാണ് നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത്!
ഇന്ന്‍ ഇന്ത്യന്‍ യുവത്വം അരക്ഷിതാവസ്ഥയിലാണ്. അരക്ഷിതത്വവും അരാചകത്വവും നമ്മുടെ യുവത്വത്തിന്റെ മുഖമുദ്രയാവുകയാണെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. അതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഭരണകൂടത്തിനും പൊതുസമൂഹത്തിനും രക്ഷിതാക്കള്‍ക്കും മാറിനില്ക്കാ നാവില്ല. കുട്ടികളില്‍ ധാര്മ്മികമൂല്യവും പ്രതീക്ഷയും വളര്ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു. യുവാക്കള്ക്ക് മാതൃകയാവേണ്ടവര്‍ അധാര്മ്മികതയിലും അഴിമതിയിലും അക്രമത്തിലും കുളിച്ചുനില്ക്കു മ്പോള്‍ കുട്ടികളെങ്ങനെ നന്നാവാനാണ്! സ്നേഹവും സുരക്ഷിതത്വവും കുടുംബങ്ങളില്പ്പോലും അനുഭവിക്കാതെ വളരുന്ന കുട്ടികള്‍ അക്രമത്തിലേക്കും ലൈംഗിക അരാചകത്വത്തിലേക്കും തിരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ കൊല നടത്തിയത് ഒരു അന്യസംസ്ഥാന തൊഴിലാളിയാണെന്നത് മറക്കാന്‍ കഴിയില്ല. സ്വന്തം മുഖവും അസ്തിത്വവും തിരിച്ചറിയില്ല എന്നൊരു സൗകര്യം കൂടിയുണ്ട് ഇവിടെ. ഒരാള്‍ സമൂഹത്തിനിടയില്‍ അംഗീകരിക്കപ്പെടുമ്പോഴേ അയാളുടെ വ്യക്തിത്വം പൂര്ണ്ണമാവൂ. വേരുകള്‍ മറന്ന്, അസംതൃപ്തരായി തൊഴില്‍ തേടി അലയുന്ന ആള്ക്കൂട്ടമായിരിക്കുന്നു ഇന്ത്യന്‍ യുവാക്കള്‍. അത്തരക്കാര്ക്ക് ആരോടും കടപ്പാടോ, സ്നേഹമോ ഉണ്ടാവണമെന്ന് നിര്ബ്ബന്ധിക്കാന്‍ കഴിയില്ല. ഇതുതന്നെയായിരിക്കും ജിഷയുടെ കൊലപാതകത്തിലേക്കും നയിച്ചത് എന്ന്‍ സംശയിക്കാം. അപകടകരമായ ഈ അവസ്ഥ തിരിച്ചറിഞ്ഞ് സര്ക്കാരും സമൂഹവും വേണ്ടത് ചെയ്തേ മതിയാവൂ. ഇല്ലെങ്കില്‍ ഇനിയും ഇതുപോലുള്ള കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും ആവര്ത്തിക്കും.