Monday, December 14, 2009

ചിറകൊടിഞ്ഞ പക്ഷികൾ

എൻ കൊച്ചനുജത്തീ...

നിനക്കു മംഗളം നേരട്ടെ.
കാണുകയല്ല നിന്നെ.
കേട്ടു ഞാനാദ്യം.
സൗമ്യമധുരമാം ശബ്ദം.

സാന്ത്വനവാക്കുകളിൽ,
കിന്നാരം പറച്ചിലുകളിൽ,
കൊഞ്ചൽകുറുമൊഴികളിൽ,
പതിഞ്ഞ ശാസനകളിൽ,
പൊതിയും ലാളനകളിൽ.
കാണാനേറെക്കൊതിച്ചിട്ടും
നാളെനാളെയെന്നാലസ്യ-
മെന്നെത്തടഞ്ഞു.
ഒരുപക്ഷേ,
വാക്കിൻ മാധുര്യമാർന്നൊരു
രൂപമല്ലെന്നോർത്താവാം.
എന്‍ കണക്കിൽ പിഴച്ച്,
സ്വയം പഴിച്ച്,
മുന്നോട്ടാഞ്ഞ്;
തിരിഞ്ഞറിയാതെ നോക്കി.
ഒരു തിരിനാളമായ്
നീയെൻ പിന്നിൽ.
പൊട്ടിത്തെറിക്കാൻ വെമ്പും
ചോദ്യങ്ങളുള്ളിൽ പൂട്ടി
ഒന്നുമുരിയാടാതകന്നൂ നാം.
അല്ലെങ്കിലെന്തിന്?
ചിരപരിചിതരല്ലേ നാം.
നൊടിയിടയിലറിയാം
കൺകളിലൊരുമാത്ര
മിന്നിമറയും
നിഴലിന്നാഴം.
ലാളനയേൽക്കും കുഞ്ഞാകും
കുഞ്ഞിന്റച്ഛനെ കണ്ടെൻ
കണ്ണുകൾ നിറഞ്ഞു പോയ്.
ഇരുട്ടിന്നാഴങ്ങളിൽ
തപ്പിത്തടയും ചേതനയിൽ;
നിശ്ചലനായ്ക്കിടക്കും
പ്രാണപ്രിയന്റെ
പാതിമെയ്യല്ല നീ.
ഊട്ടുവാനുറക്കുവാനുടുപ്പി-
ക്കുവാനതിലേറെച്ചെയ്യാൻ
മുഴുമെയ്യായ് നീ തന്നെ.
ഉയിരുകളൊന്നാക്കും
പ്രണയതീരത്തില്ലൊരു
രാക്ഷസവണ്ടിയിടിച്ചു
തകർത്ത കിനാവുകൾ.
വിലപേശാനധികാരികൾ.
‘ഇല്ല തരില്ലൊട്ടും.’
പല്ലുകടിച്ചവർ
പറയുന്നുണ്ട്.
‘കണ്ട കിനാവുകൾ
മാഞ്ഞേ പോകാം.
കാണരുതിനിയതു-
മാത്രം ചെയ്ക’.
തളർന്നു വീണൊരിണയെ-
ത്താങ്ങുവാനുയർത്തുവാൻ
ശ്രമിക്കും പേലവകരങ്ങളെ
തളർത്തുവാനായിരം നാവുകൾ.
എൻ കുഞ്ഞനുജത്തി
കരയാതുയർത്തുക നീ.
കണ്ണീർപ്പൂക്കൾ പൊഴിക്കുക
കനിവിൻ കാൽക്കൽ മാത്രം
കാട്ടുനീതിക്കു
കണ്ണീരെന്തിനു?
നീറുമിണയുടെ
നെഞ്ചിലെരിയുമഗ്നിയിൽ.
കരിഞ്ഞൊരുപിടിച്ചാമ്പലായ്
മാറാതിരിക്കുവാൻ
മാനിഷാദയെന്നോതി
നേരട്ടെ മംഗളം.

ആശുപത്രിയിൽ തൊട്ടടുത്ത മുറിയിലെ തളർന്നുപോയ ചെറുപ്പക്കാരന്റെയും പ്രിയപ്പെട്ടവളുടെയും വേദനയിൽ തൊട്ടെഴുതിയത്

റിജേഷ് ആർ., മിടുക്കനും സുന്ദരനുമായൊരു മെഡിക്കൽ റെപ്രസെന്റേറ്റീവ് വളപട്ടണം പാലത്തിനടുത്തു കൂടി നടന്നു പോകുമ്പോൾ കെ.എസ്.ആർ.ടി.സി.ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ബസ് തട്ടിത്തെറിപ്പിക്കുന്നതുവരെ.അന്നൊരു ഹർത്താൽ ദിനം.2007മാർച്ച് 8 വ്യാഴം.മാരകമായി സെറിബ്രൽ ഡാമേജ് സംഭവിച്ചതിനുശേഷം വെറുമൊരു ജീവച്ഛവം.ബ്ലഡ്കട്ടപിടിച്ചതുകൊണ്ട് അടിയന്തരമായി കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ വെച്ച് 2 ശസ്ത്രക്രിയകൾ.2മാസത്തോളം കോമയിൽ തന്നെ.ട്യൂബ് വഴി ആഹാരം.വാട്ടർ ബെഡ്ഡിൽ കിടത്തം.ഫിസിയൊതെറാപ്പിക്കായി മംഗലാപുരം യൂനിറ്റി ഹോസ്പിറ്റലിൽ 3തവണയായി 3 മാസക്കാലം.പിന്നെ കുറുമാത്തൂർ ആര്യവൈദ്യശാല നർസിംഗ് ഹോമിൽ(തളിപ്പറമ്പ്) ഇടക്കിടെ കിടത്തി ചികിൽസ.അത് ഇപ്പോഴും തുടരുന്നു.ചികിൽസയെ തുടർന്ന് കോമയിൽ നിന്ന് തിരിച്ചറിവില്ലാത്ത കുട്ടികളുടെ അവസ്ഥയിലേക്ക് പുരോഗതിയുണ്ടായിട്ടുണ്ട്.കഷ്ടിച്ച് സംസാരിക്കും.പിടിച്ചിരുത്തിയാൽ ഇരിക്കും..ചികിൽസ തുടർന്നാൽ പതുക്കെയാണെങ്കിലും പുരോഗതിയുണ്ടാകും എന്ന ശുഭപ്രതീക്ഷ ഉണ്ട്.



ഈ 3വർഷത്തിനിടയിൽ 4ലക്ഷത്തിലേറെ രൂപ ചെലവായി.ജോലിയില്ലാത്ത ഭാര്യയും തുച്ഛവരുമാനക്കാരായ മാതാപിതാക്കളും ഈ ചെലവ് വഹിക്കാൻ കഴിവില്ലാത്തവരാണ്.സുമനസ്സായ ഒരു ബന്ധുവാണ് ചികിൽസാച്ചെലവുകളെല്ലാം ഇതുവരെ വഹിച്ചത്.


കേസ് കൊടുത്തെങ്കിലും സർക്കാർ കാര്യം മുറപോലെ പോലും നീങ്ങുന്നില്ല.കാര്യമായ സഹായമൊന്നും ഇതുവരെ കിട്ടിയിട്ടില്ല.ഭരണ യന്ത്രത്തിന്റെ കൈപ്പിഴയുടെ ജീവിക്കുന്ന രക്തസാക്ഷികളാണ് റിജേഷും കുടുംബവും.ഇവരെ രക്ഷിക്കാനുള്ള കടമ സർക്കാരിനില്ലേ? സർക്കാരിനു മാത്രമാണുള്ളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഭരണകൂടം പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ളതാണ്.തകർക്കാനുള്ളതല്ല.അധികാരികൾ ഇനിയെങ്കിലും കണ്ണുതുറക്കുമന്ന പ്രതീക്ഷയോടെ റിജേഷും കുടുംബവും കാത്തിരിക്കുന്നു.




റിജേഷിന്റെ മേൽവിലാസം


റിജേഷ്.ആർ,
കിഴക്കേ വീട്,
പുതിയതെരു,
ചിറക്കൽ പി.ഒ.,
കണ്ണൂർ,
കേരളം.
വായനക്കാരുടെ നിർദ്ദേശമനുസരിച്ച്‌ റിജീഷിന്റെ ഭാര്യയുടെ ബേങ്ക്‌ അക്കൗണ്ട്‌ നം. കൊടുക്കുന്നു.


SABITHA.E,

W/O RIJEESH.R
THE SYNDICATE BANK,
CHIRAKKAL BRANCH,
SAVINGS BANK A/c.NO.:42112210015005
PHONE:NO:04972778016

Sunday, November 29, 2009

തിരുശേഷിപ്പ്

പൂനിലാവിൻ കുളിർമയും.
പാരിജാതപ്പൂമണവുമായ്.
വിടരുമൊരാർദ്ര മൊഴി-
കളൊഴുക്കീ രാഗസിന്ധു.
വരച്ചൂ മതി വരാതെ
മായ്ച്ചൊരനുപമ ചിത്രം.
പീലിക്കുട പിടിച്ചാടു-
മതിലേഴേഴുവർണ്ണങ്ങൾ.
പുതുവ്യാഖ്യാനങ്ങളിലൂ-
ടർത്ഥതലങ്ങളിലൂറും
സ്നേഹരസത്തിലിളക്കീ
മാധുര്യവുമുപ്പും കയ്പും.
ചവർപ്പായി നുണഞ്ഞതു
പിന്നെ പുളിപ്പായി തേട്ടി.
ദേഷ്യമായീ സങ്കടമാ-
യുഴിയാനാകാഞ്ഞിറക്കി.
സ്നേഹത്തിൻ പര്യായങ്ങളിൽ
മൊഴിയാനാവാത്തതേറെ.
മൊഴിയാതെയറിയിച്ച
മൊഴിയുടെ പൊരുളറിഞ്ഞ്;
സങ്കടത്തിരമാലകൾ
ഓടിക്കിതച്ചെത്തിയെന്റെ
കരളിൻ തീരത്തണയ്കെ
കരയാതെ കരഞ്ഞു ഞാൻ.
തല്ലിത്തകരും മനസ്സിൽ
തേടുന്നു നീയൊരു സ്വർഗ-
മതിലിടമില്ലെനിക്കെന്ന്.
ഒന്നിനുമല്ലാതെയിണ-
ങ്ങിയും പിന്നെ പിണങ്ങിയും.
ജീവിച്ചു തീർക്കുവാനാട-
ണമഭിനേതാക്കളായി.
അലിഞ്ഞു തീരുമീ സ്നേഹ-
സാന്ദ്രകാഠിന്യമാകവേ.
കരളിൻ ലോലമാം തന്ത്രി-
കളറുത്തെറിയുക നാം
പിന്നെ കോർത്തു വെയ്ക്കാം പക-
രമായുരുകാ കമ്പികൾ .
അപസ്വരങ്ങൾക്കു താള-
മേകാനാതിനീണമാകാൻ.
താളഭംഗത്തിലിടറി-
യെന്റെ ജീവിതനർത്തനം.
തനിച്ചു ചുമക്കണമ-
റിയുന്നു ഞാനീ നൊമ്പരം.
ജന്മാന്തരങ്ങളിലുമെ-
ന്നുള്ളിലതു കിടക്കട്ടെ.
കനൽ കെട്ടു പോകാതെയൊ-
രാത്മ നൊമ്പരമായെന്നും.
മാധുര്യമാർന്നൊരോർമയി-
ലെരിയും തിരുശേഷിപ്പായ്;

Saturday, November 14, 2009

ശിശുദിനത്തിൽ

കണ്ണീരുണങ്ങാ ശൈശവമുഖങ്ങൾ


കണ്മുന്നിൽ നിര നിരയായ്‌ ചുണ്ടു


പിളർത്തവേയാത്മാവിലുണരുമ-


ശാന്തിയിലുറങ്ങാമോ സ്വൈര്യമായ്‌...?

Saturday, October 17, 2009

ദുരിതപ്പുഴയോരത്തൊരു പെണ്ണായ്...

അവര് വന്ന് പോയതിനു ശേഷം മനസ്സമാധാനമുണ്ടായിട്ടില്ല.നാശം.ഒരു സ്വൈര്യം തരില്യാന്ന് വെച്ചാൽ.വേണ്ടാ വേണ്ടാന്ന് പറഞ്ഞിറ്റും..ആ ചെറിയമ്മോനാ എല്ലാറ്റിനും കാരണം.


ഉച്ചയ്ക്ക് കുറച്ച് കിടന്നു. ഉറങ്ങിയില്ല.കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റു നടന്നു.പുഴയിലേക്ക്.


ആകെ പുകയുകയാണ്.പുഴയ്ക്കിതൊന്നുമറിയേണ്ട.ഇളകിച്ചിരി-ച്ചൊഴുകുകയാണ്.
പരിഹസിക്ക്യാണല്ലേ.കല്ലെടുത്തെറിഞ്ഞു.വീണ്ടും വീണ്ടും.

'നിൻക്കെന്താ പ്രാന്ത് പിടിച്ചാ'ദെച്ചുവാണ്.


'നീയെന്താടീ എന്ന കൂട്ടാണ്ട് വന്നെ'


'മനസ്സില്ലായിറ്റ്'ദേഷ്യാ തോന്ന്യത്.ഓള്യൊരു കിന്നാരം.


'എന്നോടെന്തിനാപ്പാ കേറിക്കടിക്ക്ന്ന്.ഓ എനീപ്പം മറ്റാരീം ബേണ്ട്യേരില്ല.'ഓള ചൊറീന്ന വർത്താനം തൊടങ്ങി.

'ഞാനാരേം കടിച്ച്റ്റ്ല.ഞാൻ നായ്യൊന്ന്വല്ല കടിക്കാൻ.'


'നിൻക്ക് പുര്വൻ ബര്ന്ന്ണ്ട്ന്ന് കേട്ട്നല്ലാ.നേരാ?'


'നിന്നോടാരാ പറഞ്ഞെ? ആ ചിര്തേയ്യ്യാരിക്കും ഞാനോക്ക് ബെച്റ്റ്ണ്ട്'.ദേഷ്യം കത്തിക്കാളുകയാണ്.


'അയ്യോ! ആ പാവത്തിന കലമ്പണ്ട.അമ്മ പറേന്നത് ഒളിച്ച് നിന്ന് കേട്ടതാ'


നാണൂല്ലാത്ത അസത്ത്.ഈയൊരു വിചാരേള്ളൂ.ബാക്കിള്ളോർക്ക് ഓർക്കുമ്പോത്തന്നെ പേട്യാവ്ന്ന്.


'കേക്കോട്ടാന്നെങ്കിലും നല്ല കോപ്പ്കാറാ പോലും'.ഓള ബായീന്ന് ബെള്ള്റ്റുന്ന്ണ്ട്ന്ന് തോന്നി.


'എന്നാ നീ കയ്ചൊ'


'അയ്ന് ഞങ്ങക്ക് കോപ്പ്ണ്ടാ.നിങ്ങള് ബെല്യെ കോപ്പ്കാറല്ലേ.എന്ന കാണാൻ ബന്നവരെല്ലാം കോപ്പ്ല്ലായ്റ്റ് പോയി'.ഓക്ക് സങ്കടം.


'അനക്ക് മലക്ക് പോയി പണിയെടുക്കാനൊന്ന്വാവൂല.പൊടോറി കയ്ക്കാൻ ഇങ്ങോട്ട് വരട്ടെ.പൊട വാങ്ങാൻ ബേറെയാള നോക്ക്ണ്ട്യേരും'.


'നീ കുളിക്കുന്നില്ലേ? വാ നമ്മക്കൊന്ന് നീന്താം.നീ പോയാപ്പിന്നെ അയിനൊന്നും പറ്റൂല്ലല്ലോ?'


‘ദെച്ചൂ നീയെന്ന ദേഷ്യം പിടിപ്പിക്കണ്ട'.


പുഴയിലിറങ്ങി കുളിച്ചെന്ന് വരുത്തി.വഴി നീളെ ദെച്ചു ചറപറാ സംസാരിക്കുന്നുണ്ടായിരുന്നു.കുറേ ഉപദേശങ്ങളും .ഒന്നും മിണ്ടാതെ കേട്ടു നടന്നു.


'ഈട്യൊരാളൂല്ലല്ലോ ഒന്നു ബെളക്ക് കത്തിക്കാൻ.ഒരുത്തി പെറ്റ് കെടക്ക്ന്ന്.മറ്റോള് നീരാട്ടിനും.ബാക്കിള്ളോര് സന്ധ്യ വരെ പാണിക്കാര കൂട നാട്ടിപ്പണിയെടുത്ത് ബെരുവാന്ന്.
അച്ഛനും മക്കളും അങ്ങോട്ട് തിരിഞ്ഞ് നോക്കീറ്റ്ല്ല.'

അമ്മയുടെ പിറുപിറുപ്പ് കേട്ടില്ലാന്ന് നടിച്ചു.

'നിന്റെ മീടെന്താ കടന്നല് കുത്തിയപോലെ.ഇഷ്ടൂല്ലെങ്കില് ഇങ്ങോട്ട് ബന്നൂടെ?'


'തോന്നുമ്പം തോന്നുമ്പം ബാരിക്കെട്ടി ബരണം ഞാനും.അല്ലേ? അതിനെന്നെ കിട്ടൂല.'പൊട്ടിത്തെറിച്ചു.


നനഞ്ഞ തോർത്ത് അയലിന്മിലിട്ട് അട്ടത്തേക്ക് കയറി.കട്ടിലിൽ കണ്ണടച്ച് കിടന്നു.
ഓർക്കുന്തോറും പ്രാന്ത് പിടിക്കുന്നു.


മലക്കോട്ട്.ഞാനില്ല.കുഞ്ഞമ്മോൻ പറഞ്ഞതാണെങ്കിൽ പിന്നേം വേണ്ടില്ല.


'ദേവിയോട്തു.’അച്ഛന്റെ ശബ്ദം.


'ഓള് ചോറുണ്ണാൻ ബിളിച്ചിറ്റ് ബെരുന്നില്ല'.


'എന്താ ബയറു ബേദനയുണ്ടോ?'


'ഒരു ബേദനയൂല്ല.പൊടോറി ബേണ്ടപോലും.'


'ബേണ്ടെങ്കിൽ ബേണ്ട'.


'നിങ്ങക്കങ്ങനെ പറയാം.അന്റച്ഛനും ആങ്ങളാറും നാണം കെടും.'




'നിന്റാങ്ങളാറ കാര്യൊന്നും പറേണ്ട.കുടുംബസ്നേഹുല്ലാത്ത വഹ.'


'അച്ഛനും മോളും കൂടി എന്തോ ആയ്ക്കോ.ഞാൻ പിന്നെ ഈടിണ്ടാവൂല.പറഞ്ഞില്ലാന്ന് ബേണ്ട.'


ദേഷ്യം പുകഞ്ഞ് കണ്ണിലൂടൊഴുകി.വെറുതെയാണ് തന്റെ സമരം.എല്ലാം തീരുമാനിച്ചതുപോലെ നടക്കും.ചത്താ മതിയായിരുന്നു.


പുലർച്ചയ്ക്ക് കുന്നുമ്പുറത്തേക്ക് നടന്നു.ആരേയും കാണണ്ട.അവിടെ കുത്തിയിരുന്നു.ഒച്ച കേട്ട് കണ്ണു തുറന്നു.എല്ലാരുമുണ്ട്.അച്ഛനുമമ്മയും ഏട്ടനും അനിയത്തിമാരുമെല്ലാം.


അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.’ഇന്ന് രാത്രി പൊടോറി കയ്ക്കണ്ട പെണ്ണാ.കാട്ട്ല് ബന്ന് . കുത്ത്രിക്ക്ന്ന്
എല്ലാരും കൂടി പിടിച്ചുകൊണ്ടുപോയി.അമ്മയുടെ തറവാട്ടിലേക്ക്.
അവിടെ വെച്ച് ഇന്ന്...


ആരൊക്കൊയോ വരുന്നു,പോകുന്നു.ഒന്നും ശ്രദ്ധിക്കാൻ പോയില്ല..


‘പൊടോറിക്കാര് ബെര്ന്ന്ണ്ട്'ആരോ പറഞ്ഞു.


നിലവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ കുറെ നിഴലുകൾ.


'കൈ നീട്ട്'ചെറിയമ്മോൻ.


കുഞ്ഞമ്മായ്മ്മ പിന്നിൽ നിന്ന് മുന്നോട്ട് തള്ളി.


മുഖമുയർത്തിയില്ല.കൈയിലൊരു തുണ്ട് പുടവ വീണതറിഞ്ഞു.


പന്തലിൽ പെട്രോമാക്സിന്റെ വെളിച്ചത്തിൽ സദ്യ വിളമ്പുന്നതിന്റെ കോലാഹലം.

ആരോ പിടിച്ചൊരിലയുടെ മുമ്പിലിരുത്തി.ഒന്നും കൈകൊണ്ട് തൊട്ടില്ല.
വീണ്ടും പടിഞ്ഞാറ്റിയുടെ ഇരുട്ടിൽ.

എത്ര നേരം ഇരുന്നെന്നോർമ്മയില്ല.വാതിലിന്റെ കിറുകിറാ ശബ്ദം.നോക്കാൻ പോയില്ല.
അടുത്ത് ഒരാൾ വന്ന് കിടന്നു. മൂലയിലൊന്നുകൂടി ചുരുണ്ടു.ദേഹത്ത് തട്ടാതിരിക്കാൻ.കണ്ണുകളിറുക്കിയടച്ചു.ഒന്നും കാണണ്ട.ഒന്നും.




(പഴയ കാലത്തെ ഒന്ന് തോറ്റിയുണർത്താൻ ശ്രമിച്ചതാണ്.വിജയിച്ചോ എന്നു നിങ്ങൾ തീരുമാനിക്കുക.ചില പദങ്ങൾ വഴിമുടക്കി നിന്നേക്കാം.ഏതൊക്കെയാണെന്നറിയിച്ചാൽ വ്യക്തമാക്കിത്തരാം.)

Sunday, September 20, 2009

ആത്മാവിലുണരുന്ന മാധവിക്കുട്ടി

                            ഹൃദയത്തിന്റെ ഭാഷ സ്നേഹമാണ്.മരണം വരെ ആ ഭാഷയിൽ മാത്രം സംസാരിച്ച ആളാണ് മാധവിക്കുട്ടി. സ്നേഹിക്കുക എന്നത് കൊലപാതകം ചെയ്യുന്നതിനേക്കാൾ ഭീകരമാണെന്ന് വിശ്വസിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ കൈയിൽ കിട്ടിയതെല്ലാമെടുത്ത് നമ്മളവരെ എറിഞ്ഞു. അധിക്ഷേപിച്ചു.


മറ്റൊരു വികാരത്തെയും തൊട്ടുരുമ്മിക്കൊണ്ടല്ല സ്നേഹം നിൽക്കുന്നത്.അത്  കലർപ്പില്ലാത്ത, കൂട്ടുകെട്ടില്ലാത്ത, ഏകാന്തമായ ഒന്നാണ്,അതിന് ഒരു പാഠവും പഠിക്കേണ്ടതില്ല. ഒരു പാഠവും പഠിക്കാൻ കൂട്ടാക്കാത്ത ഈ സ്നേഹത്തിനു വേണ്ടിയാണവർ കൊതിച്ചത്.അതുകൊണ്ടാണ് സമൂഹത്തിന്റെ കപട സദാചാരത്തിന് അവരെ ഒരു പാഠവും പഠിപ്പിക്കാൻ കഴിയാഞ്ഞത്.



സ്നേഹം സുന്ദരമാണ്.സത്യമാണ്.തപസ്സാണ്.ഒരു ഹൃദയം മറ്റൊരു ഹൃദയത്തിലലിഞ്ഞു ചേരുമ്പോൾ മാത്രമേ സ്നേഹ-മുണ്ടാകൂ. സ്നേഹമൊരിക്കലും അശ്ലീലമാകുന്നില്ല.ഈ സ്നേഹത്തെക്കുറിച്ചാണ് അവർ വീണ്ടും വീണ്ടും പറഞ്ഞത്.


ചുറ്റുപാടുമുള്ള എല്ലാറ്റിനെയും മറന്ന് പശ്ചാത്തലമില്ലാതെ നിൽക്കുന്ന സ്നേഹം .ഇങ്ങനെ സ്നേഹിക്കാൻ പുരുഷനാവില്ല.
കാരണം സ്നേഹത്തിനു വേണ്ടി ഒന്നും നഷ്ടപ്പെടുത്താൻ പുരുഷൻ തയ്യാറല്ല.പെട്ടെന്നു തന്നെ പിൻവാങ്ങി സാഹചര്യങ്ങളോട് പൊരുത്തപ്പെടുമവൻ.കൈവശം വെക്കാനാഗ്രഹിക്കുന്ന വെറുമൊരിഷ്ടത്തിനപ്പുറം മിക്കവരും പോകില്ല. ആത്മാർത്ഥതയില്ലാത്ത ഈ വികാരമാണ് അശ്ലീലമായിത്തോന്നുന്നത്.അതുകൊണ്ടാണ് പുരുഷനെ സ്നേഹിക്കുന്നത് കുഴപ്പംപിടിച്ച ഏർപ്പാടാണെന്ന് പറയേണ്ടി വരുന്നത്.


സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യാതെ സ്ത്രീക്കു ജീവിക്കുവാൻ കഴിയില്ല. ഇത് സ്ത്രീയുടെ ഒരു ദൗർബ്ബല്യമാണെന്ന് പറയാം.സ്നേഹിക്കുക എന്ന ഈ ദൗർബ്ബല്യം പ്രകൃതി സ്ത്രീക്ക് അറിഞ്ഞു തന്നെ നൽകിയതാണ്.സ്ത്രീയുടെ ഈ ദൗർബ്ബല്യം കാരണമാണ് ഭൂമിയിൽ ജീവൻ നിലനിൽക്കുന്നത്. അവൾക്ക് പക്ഷേ, സ്നേഹം മിക്കവാറും കുടുംബത്തിനകത്ത് കിട്ടാറില്ല കുടുംബജീവിതത്തിൽ സന്തോഷത്തിന് രുചിയും കഴിഞ്ഞു കൂടാനുള്ള പണവും കാമസംതൃപ്തിയും മതി.സ്നേഹമെന്ന സുന്ദരവികാരം അനാവശ്യമാണ്.


സ്നേഹത്തിന് കൊതിക്കുന്ന സ്ത്രീക്ക് തന്നെ സ്ത്രീയാക്കുവാൻ ത്രാണിയുള്ളപുരുഷനെ ആവശ്യമാണ്.തന്റെ തീവ്ര പ്രണയം ഉൾക്കൊള്ളാനും തിരിച്ചുനൽകാനും കഴിയുന്ന പൂർണ പുരുഷനെ അവൾ തേടിക്കൊണ്ടേയിരിക്കും. സ്നേഹം കിട്ടാതെ മാനസികമായി തകർന്ന പാവം സ്ത്രീകൾ അപ്പോഴാണ് തന്റെ പൂർണ്ണ പുരുഷനെ കൃഷ്ണനിൽ കാണാൻ ശ്രമിക്കുന്നത്.മീരയും രാധയുമൊക്കെയായി മാറുന്നത്.കുറെക്കൂടി ധൈര്യമുള്ളവർ ശരീരത്തിലെല്ലാവരേയും സ്വീകരിച്ച് മനസ്സിൽ നിന്നെല്ലാവരേയുമിറക്കി വിടുന്നു. സ്നേഹം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു സ്ത്രീക്ക് ഇത്തരത്തിലൊരു തലത്തിലെത്താൻ കഴിയില്ല.



ഒരു സ്ത്രീ തന്റെ ആദ്യ പുരുഷനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷന്റെ കിടക്കയിലേക്കു നടക്കുമ്പോൾ അത് ഉപഹാസ്യമോ, അസാന്മാർഗ്ഗികമോ അല്ല.ദാരുണമാണ്.അവൾ അപമാനിക്കപ്പെട്ടവളാണ്.മുറിവേറ്റവളാണ്.അവൾക്ക് ശമനം ആവശ്യമാണ് എന്ന് തുറന്നു പറയുമ്പോൾ വിറളിയെടുത്തിട്ട് കാര്യമില്ല.എത്ര കണ്ട് തിരസ്കരിക്കപ്പെട്ടാലും ഭർത്താവിനെ മാത്രം എപ്പോഴും സ്നേഹിക്കുക എന്നതിന് ശീലാവതിയുടെ പാതിവ്രത്യ സങ്കൽപം പോലൊരു വിശ്വാസത്തിന്റെ പിൻബലം വേണം. മാധവിക്കുട്ടിയെപ്പോലെ ഉച്ഛൃംഖലമായ മനസ്സുളള ഒരു പ്രതിഭക്ക് ഇത്തരത്തിലൊരു വിശ്വാസത്തിൽ കടിച്ചുതൂങ്ങി നിൽക്കാനാവില്ല.



മാംസനിബദ്ധമല്ലാത്ത രാഗം ഒരു സങ്കൽപം മാത്രമാണെന്ന് അവർ വിശ്വസിക്കുന്നു.ശരീരം ആത്മീയതയിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തുവഞ്ചിയായിട്ടാണവർ കണക്കാക്കുന്നത്.ഒരിക്കൽ ചാമ്പലാവുകയോ പുഴുക്കളുടെ ഭക്ഷണമായിത്തീരുകയോ ചെയ്യാൻ പോവുന്ന ഈ ശരീരത്തിന്റെ മാനം അത്ര വില പിടിച്ചതാണോ എന്നൊരു ചോദ്യവും മാധവിക്കുട്ടി ഉന്നയിക്കുന്നു.സ്ത്രീയുടെ ശരീരത്തിനു മാത്രമേ ഈ മാനമാവശ്യമുള്ളൂ. മനസ്സിന്റെ മാനം അഥവാ അഭിമാനം അതിനിവിടെ ഒരു സ്ഥാനവുമില്ല.


വിവാഹം ചെയ്ത പുരുഷനുമായി മാത്രം ലൈംഗിക ബന്ധം പുലർത്തുക എന്നതാണ് സ്ത്രീയുടെ ശരീരത്തിന്റെ മാനം. അത് തീരുമാനിച്ചത് പുരുഷന് പ്രാമുഖ്യമുള്ള സാമൂഹ്യ വ്യവസ്ഥയാണ്.പുരുഷന് ഇത് ബാധകമല്ല താനും.സ്ത്രീയുടെ ശരീരത്തിന്റെ മാനം പുരുഷൻ ഉറപ്പിക്കുന്നത് കുടുംബത്തിന്മേലുള്ള അവകാശം ഉറപ്പിക്കാനാണ് .സ്വന്തം നിലനിൽപിനു വേണ്ടിത്തന്നെ.


സ്നേഹത്തിലേക്കുള്ള ടിക്കറ്റായി സൗന്ദര്യത്തെ കണ്ടു കമല. ശരീരത്തിന്റെ ആഘോഷം ഒരു പാപമായി അവർ കണക്കാക്കുന്നില്ല. ശരീരത്തിന്റെ ആഘോഷത്തിൽ വിശ്വസിക്കുമ്പോഴും ചില്ലറ സുഖങ്ങൾക്കുവേണ്ടി അന്യോന്യം ഉപയോഗപ്പെടുത്തി എന്ന് പരിതപി ക്കുന്നു.സുന്ദരമായ എന്തിനോടും പ്രണയം തോന്നുന്ന മനസ്.അത് പ്രേ മം നിറഞ്ഞൊഴുകുന്ന പൂർണ്ണകുംഭമാണ്.ആ പൂർണ്ണകുംഭത്തെ കൈ കാ ര്യം ചെയ്യാനറിയാത്ത സാധാരണക്കാരനായ ഭർത്താവ്.കാമവും അ ശ്രദ്ധയും കൊണ്ട് എന്റെ ഹൃദയത്തെ താറുമാറാക്കിയിരിക്കുന്നു എന്നു പറയുമ്പോൾ പ്രണയം കൊതിക്കുന്ന ഒരു മനസ്സിനെയാണ് കാണാൻ കഴിയുന്നത്.




സ്നേഹത്തിനു വേണ്ടി എന്തും ഉപേക്ഷിക്കാൻ മാധവിക്കുട്ടി തയ്യാറായിരുന്നു.അറുപത്തഞ്ച് വയസ്സിനു ശേഷവും 'താൻ പ്രണയി ക്കുന്നു'എന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം കാണിച്ചവൾ. സമൂഹം,പദവി,പ്രായം,അപമാനഭീതി ഇതൊന്നും തന്റെ പ്രണയത്തിന് ഒരു തടസ്സ മായി അവർ കണ്ടില്ല. വേണമെങ്കിലവർക്ക് തന്റെ പ്രണയം സമൂഹത്തിനു മുമ്പിൽ തുറന്നു കാണിക്കാതിരിക്കാം.സ്വന്തം ഹൃദയത്തോട് നൂറു ശത്മാനം നീതി പാലിച്ചു കൊണ്ട്, ഒരു എഴുത്തുകാരിക്കു കഴിയുന്ന ആർജ്ജവത്തോടെ അവർ പ്രഖ്യാപിച്ചു.'താൻ പ്രണയിക്കുന്നു'.




നമ്മൾ സ്നേഹമാണെന്നു വിചാരിക്കുന്ന വികാരമെടുത്ത് പരിശോധിച്ചാൽ അതിന്റെ പിന്നിൽ എന്തെങ്കിലുമൊരു ആവശ്യബോധമുണ്ടാകും.അത് സാധാരണക്കാരുടെ സ്നേഹം.അത്തരത്തിലൊരു സ്നേഹമല്ല മാധവിക്കുട്ടി കൊതിച്ചത്.സ്നേഹം അവർക്ക് ജീവൻ നിലനിർത്താനുള്ള അവശ്യവസ്തുവാണ്.അവിടെ എന്തു നഷ്ടപ്പെടുന്നു എന്നത് ഒരു വിഷയമേയല്ല.




സ്ത്രീക്കു ലഭിക്കാതിരുന്ന കുറെ അവകാശങ്ങൾ നേടിയെടു ക്കുകയാണവർ ചെയ്യുന്നത്.സ്ത്രീയോ പുരുഷനോ എന്നതല്ല കാര്യം. പ്രണയം അവനവന്റെ മനസ്സിന്റെ ആവശ്യവും അവകാശവുമാണ്,ഞാനെപ്പോൾ,ആരെ സ്നേഹിക്കണമെന്നത് എന്റെ മനസ്സാണ് തീരു മാനിക്കേണ്ടത്.മറ്റുള്ളവരല്ല. ഈ അവകാശത്തിന്റെ കടയ്ക്കലാണ് പലപ്പോഴും സമൂഹം കത്തി വെക്കുന്നത്.


വ്യക്തിയുടെ ഹൃദയവികാരങ്ങളെ സമൂഹം അതേപടി സ്വീകരിക്കില്ല.പ്രത്യേകിച്ച് സ്ത്രീയുടെ.സമൂഹത്തിന് സ്ത്രീയുടെ ത്യാഗം ആവശ്യമാണ്. അല്ലെങ്കിൽ സമൂഹത്തിന് നിലനില്പില്ല. അതു കൊണ്ട് സ്ത്രീയുടെ പ്രണയം ഒരു പാപമായി കണക്കാക്കുന്നു. പല്ലും നഖവും ഉപയോഗിച്ച് അതിനെ അടിച്ചമർത്തുന്നു. ഇത്തരം സമ്മർദ്ദങ്ങൾക്കടിപ്പെട്ട് ബാക്കിയുള്ള കാലം ജീവിക്കാൻ സ്ത്രീ നിർബ്ബന്ധിക്കപ്പെടുന്നു.അതിൽനിന്നും രക്ഷപ്പെടാൻ അവൾക്കു കഴിയാറില്ല.



പക്ഷേ,സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തിത്വങ്ങളെ ഒതു ക്കാൻ ഒരു സമൂഹത്തിനും കഴിയില്ല.ആദർശശാലിയായ അച്ഛന്റെ കടുത്ത നിയന്ത്രണങ്ങൾക്കുപോലും വഴങ്ങാത്ത ഭാവനയും സൗന്ദര്യ സങ്കൽപങ്ങളുമുള്ള കമലയെ ഒതുക്കാൻ സമൂഹത്തിന്റെ ചട്ടക്കൂടിനാവില്ല.



സ്നേഹത്തിന്റെ പരിശുദ്ധിയിലവർ വിശ്വസിക്കുന്നുണ്ട്.പക്ഷേ,അത് സമൂഹത്തിന്റെ നിർവ്വചനത്തിലൊതുങ്ങില്ല.എന്റെ ഭർത്താവിന്റെ ആശ്ലേഷത്തിൽ ഞാൻ വീണ്ടും വ്യഭിചാരിണിയായി. ഭക്ഷണത്തിനും വസ്ത്രത്തിനും വേണ്ടി കീഴടങ്ങുന്നവൾ  ഞാൻ എല്ലാറ്റിനുമുപരിയായി സ്നേഹിക്കുന്ന നിന്റെ കൈകൾക്കുള്ളിൽ ഞാനെന്നും നിർമ്മലയായിരുന്നു.നിന്റെ ശരീരത്തിന്റെ അതിർത്തി കൾക്കപ്പുറത്ത് പൊള്ളയായും അനന്തമായും നീണ്ടു കിടക്കുന്ന ഒരു ലോകത്തെ എനിക്കു കാണണമെന്നുണ്ടായിരുന്നു. സ്നേഹത്തിൽപ്പെട്ടു കഴിഞ്ഞ സ്ത്രീയിൽ നിന്ന് അവളുടെ പൂർവ്വകാലം ഛേദിക്കപ്പെട്ടിരിക്കും.പരിശുദ്ധമായ സ്നേഹത്തിന്റെ ഉദാത്ത സങ്കൽപ്പമാണിത്.ഇഷ്ടവും പ്രണയവുമില്ലാതെ ഭർത്താവായിപ്പോയതുകൊണ്ടു മാത്രം കീഴട ങ്ങേണ്ടി വരുന്നതിലുള്ള വെറുപ്പു നിറഞ്ഞ നിസ്സഹായാവസ്ഥ. പുരുഷൻ ഇത്തരത്തിലൊരവസ്ഥയിലെത്തിയാൽ ആ ജീവിതമവൻ പൊട്ടിച്ചെറിയും.പക്ഷേ പെണ്ണിനു വയ്യ. ജീവിത കാലം മുഴുവൻ വീർപ്പുമുട്ടി കഴിയണം.



ചലവും ശുക്ലവും മദ്യവും കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു രാസവസ്തുവാണ് അയാളുടെ സ്നേഹം.അതിൽ നിന്നു
മാത്രമേ അവൾക്കു രക്ഷപ്പെടേണ്ടതുള്ളൂ.ഉച്ഛിഷ്ടം ഭക്ഷിക്കുന്നതുപോലെ ,ഉച്ഛിഷ്ടം വീണ്ടും വീണ്ടും ഭക്ഷിക്കുന്നതുപോലെ ഞാനെന്റെ ഭാര്യാധർമ്മം അനുഷ്ടിച്ചു.ജുഗുപ്സയിൽക്കവിഞ്ഞ മറ്റൊരു വികാരവും ഇവിടെ സ്ത്രീ അനുഭവിക്കുന്നില്ല. തന്റെ ശരീരത്തിൽ അവൾക്ക് ഒരവകാശവും ഇല്ല.അതു പുരുഷന് തീറെഴുതിക്കൊടുത്തതാണ്. ലൈംഗിക വിഷയങ്ങൾ സംസാരിക്കാൻ സ്ത്രീക്കധികാരമില്ല. പുരുഷന്റെ ഏതിഷ്ടത്തെയും നിറവേറ്റിക്കൊടുക്കേണ്ടവൾ. ലൈംഗിക കാര്യങ്ങളിൽ അവൾക്ക് സ്വന്തമായി ഇഷ്ടാനിഷ്ടങ്ങൾ പാടില്ല.ഈ നിയമത്തെയാണ്
മാധവിക്കുട്ടി പൊളിച്ചഴുതിയത്.




പഴയ സ്ത്രീക്ക് പ്രണയിക്കാൻ സമയവും സൗകര്യവും ധൈര്യവും കുറവായിരുന്നു .ചെറുപ്പത്തിലേയുളള വിവാഹം, ഒരുപാടു പ്രസവങ്ങൾ, കുട്ടികൾ,സാമ്പത്തികാടിമത്തം, പഠിപ്പിക്കാതിരിക്കൽ ഇതൊക്കെയാണ് കാരണങ്ങൾ. പന്ത്രണ്ടുവയസ്സ് കഴിയുമ്പോഴേക്കും വിവാഹം ചെയ്തയക്കപ്പടുന്ന   പെൺകുട്ടികൾക്ക് അതിനിടയിൽ
പഠനം ചിലപ്പോൾ കിട്ടിയെങ്കിലായി. പിന്നെ തുടർപ്രസവങ്ങൾ, .കുട്ടികളെ പരിപാലിക്കൽ,ഭർത്താവിനെയും വീട്ടുകാരെയും
ശുശ്രൂഷിക്കൽ, വീട്ടുജോലികൾ.തീരെ വയ്യാതാകുന്നതുവരെ ഇങ്ങനെ ജീവിച്ചുപോകും.ഇതിനിടയിൽ ഒരു നിമിഷം പോലും തന്റേതായിട്ടുണ്ടാവില്ല. ഈ ദുരിതങ്ങളൊക്കെ അനുഭവിച്ചു തീർക്കുന്നതിനിടയിൽ സ്വപ്നങ്ങളെല്ലാം മാഞ്ഞുപോയിട്ടുണ്ടാകും ചിന്തിക്കാനുള്ള കഴിവും നഷ്ടപ്പെട്ടിരിക്കും .പിന്നെ വിധിവിശ്വാസികളായി കിട്ടിയ ജീവിതം ജീവിച്ചുതീർക്കും . പ്രണയവും കവിതയും ഇതിനിടയിൽ എത്തി നോക്കാൻ
കൂടി ധൈര്യപ്പെടില്ല.




ഈ കാലഘട്ടത്തിലാണ് കമല സ്വപ്നം കാണാൻ തുടങ്ങിയത്.ക്രാന്തദർശിയായ കവിയായി മാറി ഇന്നത്തെ കാലഘട്ടം എഴുത്തി ലാവിഷ്കരിച്ചത്. ഏതു കാലത്തെയും സ്ത്രീയുടെ സ്വപ്നങ്ങളും മോഹ ങ്ങളും മോഹഭംഗങ്ങളും അവർ വരച്ചു കാണിച്ചു. സ്നേഹത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നടന്നു കയറാനുള്ള വഴി തെളിച്ചുകൊടുത്തു.




മാധവിക്കുട്ടി ഒരു ഫെമിനിസ്റ്റായിരുന്നില്ല.പക്ഷേ,ഫെമിനിസ്റ്റുക ൾക്ക് ചെയ്യാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ അവർ ചെയ്തു. പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും സ്ത്രീ ഉറക്കെ ചിന്തിച്ചാൽ പാരമ്പര്യവും സന്മാർഗ്ഗവും തകർന്നുപോവും.സ്ത്രീ അതൊക്കെ സംരക്ഷിക്കേണ്ടവളാണ്.അതിനുവേണ്ടി തന്റെ സ്വത്വത്തെ അവൾ നിഷേധിക്കണം.ഈ അവസ്ഥയിൽ നിന്നു വല്ല മാറ്റവുമുണ്ടായിട്ടുണ്ടെങ്കിൽ അതിനു പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് മാധവിക്കുട്ടിയാണ്.അതിന് ഒരുപാട് തെറി കേൾക്കേണ്ടി വന്നു.പിന്നെ ഏതു മാറ്റത്തിനും   ആരെങ്കിലും ത്യാഗം സഹിച്ചല്ലേ പറ്റൂ.




പരസ്പരം സ്നേഹിക്കുക എന്നത് നിലനില്പിന് ആവശ്യമാണ് സ്നേഹിക്കാൻ കൂടുതൽ കഴിവുള്ള സ്ത്രീയെ അടിച്ചമർത്തുകയും അവ ഗണിക്കുകയും ചെയ്യുന്ന സമൂഹത്തിന് നിലനില്പുണ്ടാവില്ല.സ്ത്രീ പുരു ഷന്റെ വൈകൃതങ്ങളെ മാത്രമാണ് വെറുക്കുന്നത്.പുരുഷനെ സ്നേഹിക്കാ തിരിക്കാൻ അവൾക്കൊരിക്കലുമാവില്ല അവൾക്കു പൂർണ്ണത ലഭിക്കണ മെങ്കിൽ പുരുഷൻ കൂടെയുണ്ടാവണം.അവളുടെ സ്നേഹമാണ് അവനെ പുരുഷനാക്കുന്നതും സുന്ദരനാക്കുന്നതും.



ഇന്നത്തെ പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കൊപ്പം എല്ലാ അവസരങ്ങളും കിട്ടുന്നുണ്ട്.പഴയ സ്ത്രീകളപ്പോലെ എല്ലാം സഹിച്ച് ജീവിക്കാൻ അവർ തയ്യാറല്ല.ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നേരിടാനും തരണം ചെയ്യാനുമുള്ള ധൈര്യവും തന്റേടവും അവരാർജ്ജിച്ചു കഴിഞ്ഞു.അതുകൊണ്ട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയാണ് അവൾക്കാവശ്യം. അങ്ങനെയാവാൻ
സ്നേഹമുള്ള പുരുഷനു കഴിയും.




ഒരു ജീവിതകാലം മുഴുവൻ അഭൗമ പ്രണയത്തിനു കൊ തിച്ച്; ഭൂമിയിലതു ലഭിക്കാതെ;മറ്റൊരു ലോകത്തേക്ക് പ്രണയം തേടി ത്തേടി പറന്ന് പറന്നു പോയ പ്രിയ മാധവിക്കുട്ടീ,അങ്ങയിൽ ഞാൻ കണ്ടത് എന്നെത്തന്നെയാണല്ലോ.  അങ്ങുപേക്ഷിച്ച
 ഈ ലോകത്ത് ഞാനെന്റെ സ്നേഹത്തെ തേടിത്തേടി
മറ്റൊരു ലോകം കാണാതുഴറുകയാണല്ല.

Monday, September 7, 2009

അലിഞ്ഞുപോയ നിലവിളി


ഒരിളം ചുണ്ടിനും
സ്തന്യമേകാ
മാറിലുയര്‍ന്നൂ.   
വന്യമാം നിലവിളി.
ലാഭനഷ്ടക്കണക്കിലൂരം
ഗർഭപാത്രങ്ങള്‍ ‍.
അതിന്‍ കണ്ണീരൊരു പുഴ.
കണ്ണീർപ്പുഴയന്തിച്ചുകപ്പായി .
ചക്രവാളത്തില്‍
ർണ്ണരേണുക്കളായി  
തുടുക്കും  പൂക്കളായി.
മുഗ്ദ്ധമീപ്പൂക്കളിലുമ്മ വെച്ച് .
അലിയിക്കാം  നിലവിളി.


ഗർഭപാത്രങ്ങൾ
നിറവും വലിപ്പവും
ആവശ്യത്തിന്‌.
അടവെച്ച്‌ വിരിയിക്കാം.
വിലപേശുന്നവർ
ഭാഗ്യവാന്മാർ.
ലാഭമവർക്കുള്ളത്‌.
തെരഞ്ഞെടുക്കാമേതും.


ജീവരക്തമൂട്ടി,
പ്രാണന്റെയംശമാക്കി.
 വയറു പിളർത്തിയിറക്കി വെച്ച്‌,
വെറും പാത്രവുമായ്‌ പിന്തിരിയാം.
ഉള്ളിലുയരും നിലവിളി
നോട്ടുകെട്ടുകൾ തന്‍
പടപടപ്പിലലിയിക്കാം.


വാൽസല്യത്തിന്നിളം ചൂടില്‍
അമ്മിഞ്ഞപ്പാലിനായി
വരണ്ട ചുണ്ടിലുയരും നിലവിളി
ശാസ്ത്രവും വാണിജ്യവും
കൈകോർത്തമ്മാനമാടിയാര്‍ക്കും
ജയഭേരിയിൽ നേർത്തു
നേർത്തലിഞ്ഞുപോയ്‌.

ഗര്‍ഭപാത്രം വാടകക്കെടുത്ത വിദേശികളായ ദമ്പതിമാര്‍ കുഞ്ഞു പിറക്കുന്നതിനു മുമ്പേ കലഹിച്ചു പിരിഞ്ഞു.പ്രസവിച്ചപ്പോള്‍ കാശു വാങ്ങി അമ്മയും സ്ഥലം വിട്ടു.അമ്മിഞ്ഞപ്പാല്‍ കിട്ടാതെ ചുണ്ട് വരണ്ട് കരയുന്ന അത്തരം കുഞ്ഞുങ്ങള്‍ക്കായി  കവിത സമര്‍പ്പിക്കുന്നു.
 

Friday, August 14, 2009

രക്ഷിക്കാനാവാതെ....

29ജുലായ്‌.ബുധനാഴ്ച്ച വൈകുന്നേരം സ്കൂൾ വിട്ട്‌ എത്തുമ്പോൾ അമ്മയുണ്ട്‌ കാത്തു നിൽക്കുന്നു
എന്നെയല്ല;ഓട്ടോ ഡ്രൈവർ സാജുവിനെ.അയാളാണെങ്കിൽ ഞാൻ വണ്ടിയിൽ കയറുമ്പോൾത്തന്നെ തിരക്കുണ്ടെന്നു പറഞ്ഞ്‌ പറപ്പിച്ചു വിട്ടതാണ്‌.

അമ്മ പറയാനൊരുങ്ങുമ്പോൾത്തന്നെ 'ഒരു രക്ഷയുമില്ല'എന്നയാൾ തീർത്തു പറഞ്ഞു.
‘ഒരു ചേര കിണറിനിട്ട വലയിൽ കുടുങ്ങി. ഒന്നതിനെ ഉന്തി പുറത്താക്കിത്താ ‘അമ്മ വീണ്ടും കെഞ്ചി.

‘ഒരു ജീവകാരുണ്യപ്രവർത്തനമല്ലേ’. ഞാനും പിന്താങ്ങി.

‘തല്ലിക്കൊല്ല്വാ വേണ്ടത്‌’
എന്നു പറഞ്ഞുകൊണ്ടയാൾ വണ്ടിയിൽ നിന്നിറങ്ങി.

വീടിന്റെ പിറകിൽ നിന്നും അയാൾ വരുന്നതു വരെ ഞാൻ വരാന്തയിൽത്തന്നെ നിന്നു.പ്രശ്നത്തിലേക്ക്‌ ഞാനറിയാതെ ഇറങ്ങുകയായിരുന്നു.വലയിൽപ്പെട്ട്‌ പിടയുന്ന പാമ്പിനെ കാണാൻ കഴിയാത്തതുകൊണ്ട്‌ അടുക്കളഭാഗത്തേക്ക്‌ പോയില്ല .
അയാൾ തിരിച്ചു വന്നിട്ട പറഞ്ഞു.“തള്ളിത്താഴെയിട്ടു.വലയിൽ നിന്നൂരാൻ കഴിഞ്ഞില്ല”.
മനസ്സിൽ ചെറിയൊരു വിഷമം തോന്നി.
ഇനിയെന്തു വഴി?

അച്ഛനും അമ്മയും മധുവും(എന്റെ സഹോദരൻ.അവൻ ഒരു ഓപ്പറേഷനെത്തുടർന്ന് വിശ്രമത്തിലാണ്‌.)ഞാനും ഓരോ അഭിപ്രായം പറഞ്ഞു.
'പറശ്ശിനിക്കടവ്‌ പാമ്പു വളർത്തു കേന്ദ്രത്തിലറിയിച്ചാൽ അവർ വന്നു രക്ഷപ്പെടുത്തും.'മധുവിന്റെ വക.
എനിക്കതിൽ ചെറിയൊരു സംശയം തോന്നിയെങ്കിലും അവരുടെ നമ്പർ ഉണ്ടോ? എന്നായി ഞാൻ.
പിന്നെ അവൻ വിചാരിച്ചാൽ എന്തും സാധിക്കും എന്നൊരുറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു.ഒരുപാടു ബന്ധങ്ങളും പിടിപാടുകളും അവനുണ്ടായിരുന്നു.എന്റെ എല്ലാ പ്രശ്നങ്ങളും അവനാണ്‌ പരിഹരിക്കാറുള്ളത്‌.

കാവുമ്പായിൽ തന്നെയുള്ള ഒന്നുരണ്ടുപേരിൽ നിന്നും നമ്പർ കിട്ടുമെന്നവൻ കൂട്ടിച്ചേർത്തപ്പോൾ എന്റെ വിശ്വാസത്തിന്‌ മെല്ലെ ഇളക്കം തട്ടിത്തുടങ്ങി.അവൻ പറഞ്ഞ പേരുകാരൊന്നും സ്ഥലത്തുണ്ടാകാനിടയില്ല.സമയമാണെങ്കിൽ സന്ധ്യയാകാറായി.

പാമ്പിനെ കൈകൊണ്ട്‌ പിടിച്ച്‌ ഊരിയെടുക്കാൻ കഴിയുന്നവരെക്കുറിച്ചായി പിന്നത്തെ ചർച്ച.അങ്ങനെ പിടിക്കുന്നവരും നാട്ടിലുണ്ട്‌.പക്ഷേ അവരും വിളിപ്പുറത്തില്ല.

'ജോബിഷിനെ വിളി.'മധു പറഞ്ഞു.
ജോബിഷ്‌ എനിക്കേറെ പ്രിയപ്പെട്ട സഹപ്രവർത്തകൻ. എന്നെ
പല കാര്യങ്ങളിലും സഹായിച്ചിട്ടുള്ളത് അവനറിയാം. ഇക്കാര്യത്തിലെനിക്ക്‌ ജോബിഷിനെ തീരെ വിശ്വാസമില്ല.

'ജോബിഷിനൊന്നും പറ്റില്ല.ജിമ്മിയാണെങ്കിൽ പിന്നെയും ഒപ്പിക്കാം. പക്ഷേ,ഈ സന്ധ്യയ്ക്ക്‌,മഴയത്ത്‌, വരില്ല.'ഞാൻ പറഞ്ഞു.

അവസാനം വായനശാലയിൽ വരുന്ന ചെറുപ്പക്കാരെ വിളിക്കാമെന്നായി.

'സാജു പറഞ്ഞിരുന്നു മഞ്ഞച്ചേരയാണ്‌.വിഷമുണ്ടാകുമെന്ന്. പിള്ളേരെ കടിച്ചാലോ'അമ്മ സംശയിച്ചു.

ഇത്തരം കാര്യങ്ങൾക്കൊന്നും താൽപര്യം കാണിക്കാത്ത അച്ഛൻ തന്നെ വായനശാലയിൽ പോയി രണ്ട്‌ ചെറുപ്പക്കാരെ വിളിച്ചുകൊണ്ടു വന്നു.ശ്രീജിത്തുംമറ്റൊരുകുട്ടിയും

അവർ കിണറിന്റടുത്തു നിന്നും വലയടക്കം മുൻവശത്തേക്കു കൊണ്ടുവന്നു.അപ്പോഴാണ്‌ ഞാൻ കക്ഷിയെ നേരിട്ടു കാണുന്നത്‌.നടുഭാഗത്ത്‌ നന്നായി കുടുങ്ങിയിട്ടുണ്ട്‌.വാലും തലയുമിട്ട്‌ പിടക്കുന്നുമുണ്ട്‌. പ്രാണനുവേണ്ടിയുള്ള പിടച്ചിൽ.

വന്ന ചെറുപ്പക്കാർ ഒരുപാടു സമയം കിണഞ്ഞു ശ്രമിച്ചു.വല യുടെ കുറേ ഭാഗം മുറിച്ചു കളഞ്ഞു.എന്നിട്ടും അഴിച്ചെടുക്കാൻ കഴിഞ്ഞില്ല.

ഒടുവിലവർ തോട്ടിൽ കൊണ്ടു വെക്കാമെന്ന് തീരുമാനിച്ചു. വെള്ളത്തിന്റെ ഒഴുക്കിൽ വലക്കണ്ണി അയഞ്ഞ്‌ പാമ്പ്‌ രക്ഷപ്പെടും എന്ന നിഗമനത്തിൽ.

ഇതിനോട്‌ എനിക്ക്‌ യോജിപ്പില്ലായിരുന്നു.രാത്രിയിൽ,ഒഴുകുന്ന വെള്ളത്തിൽ,തണുത്ത്‌ മരവിച്ച്‌ ,അത്‌ ചത്തുപോവും എന്ന് ഞാൻ ഭയന്നു.ഞാനിത്‌ പറഞ്ഞെങ്കിലും മറ്റൊരു വഴിയുമില്ലാത്തതു കൊണ്ട്‌ അവരതുതന്നെ ചെയ്തു.

ആ രാത്രിയിൽ അതിന്റെ പേടിയും തണുപ്പും എനിക്കൂഹിക്കാൻ കഴിയുമായിരുന്നു.

അമ്മ ഇടക്കിടെ പറഞ്ഞ്‌ സ്വയമാശ്വസിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.'നമ്മളാരും അതിനെ വലയിൽ കയറ്റിയതല്ലല്ലോ'

രക്ഷപ്പെട്ടിട്ടുണ്ടാവാമെന്ന നേരിയ പ്രതീക്ഷയോടെ രാവിലെ തോട്ടിൽ പോയി നോക്കിയപ്പോൾ പാമ്പു അവിടെത്തന്നെയുണ്ട്‌.

മധു വീണ്ടും പറശ്ശിനിക്കടവിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ അവനോട്‌ ചൂടായി.
'ഒന്നും ചെയ്യാതെ പറഞ്ഞതുകൊണ്ട്‌ കാര്യമൊന്നുമില്ല.'

“സ്ത്രീകൾക്കാണ്‌ കൂടുതൽ ചെയ്യാൻ പറ്റുക. നീ ആരെയെങ്കിലും വിളിക്ക്‌”അവൻ പറഞ്ഞു.

പെട്ടെന്നെനിക്ക്‌ പറശ്ശിനിക്കടവുകാരൻ പ്രേമന്റെ കാര്യം ഓർമ്മ വന്നു എന്റെ ഒരു സഹപ്രവർത്തകനാണ് പ്രേമൻ.
സ്കൂളിൽ പോകാൻ ഡ്രസ്സ്‌ മാറുന്നതിനിടയിൽത്തന്നെ ഞാനയാളെ വിളിച്ചു. കേട്ടപാടെ അയാൾ പറഞ്ഞു'

‘ഓ,ചേരയോ?അതിനൊന്നും അവരെക്കിട്ടില്ല.വല്ല മൂർഖനോ മറ്റോ ആണെങ്കിലേ അവര്‌ വരൂ'

അങ്ങനെ ആ വാതിലും അടഞ്ഞു.ഇനി സ്കൂളിൽ പോയിട്ട്‌
ജിമ്മിയെ കണ്ടുനോക്കാം.അവസാനത്തെ പ്രതീക്ഷ.

ജിമ്മി മാഷ്‌ എന്റെ കണ്ണിൽ ഒരു ധീരനും അഭ്യാസിയുമാണ്. എന്റെ വീട്ടിലെ ആരും കയറാത്ത മാവിൽ കയറി ഒരിക്കൽ മാങ്ങ പറിച്ചതുകൊണ്ട്‌.

സ്കൂളിലെത്തി ജിമ്മിയോട്‌ കാര്യമവതരിപ്പിച്ചപ്പോൾ “ഞാനിന്നൊരു പാമ്പിനെ രക്ഷപ്പെടുത്തി. തല്ലിക്കൊന്നിട്ട്‌”എന്നാണ്‌ മറുപടി.കൂടെയൊരുപദേശവും
'അതിനെ ആ വേദനയിൽ നിന്നും രക്ഷപ്പെടുത്താൻ തല്ലിക്കൊല്ലുകയാണ്‌ വേണ്ടത്.”

ഷീബടീച്ചറുടെ ഭർത്താവ്‌ ഒരു ചേരയെ വല മുറിച്ച്‌ രക്ഷപ്പെടുത്തിയിട്ടുണ്ടത്രെ.അയാളും സ്ഥലത്തില്ല..

ജേഷ്ണ ( ബി.എഡ്‌.ട്രയിനി) പറഞ്ഞു അവരുടെ വീട്ടിലും ചേരയെ വല മുറിച്ച്‌ രക്ഷപ്പെടുത്തിയിട്ടുണ്ട്‌.അവളൊരു കാര്യം കൂടി പറഞ്ഞു.ചേര അനങ്ങാതെ തല താഴ്ത്തിയിട്ട്‌ സഹകരിച്ചു എന്ന്
സ്കൂളിലെ തിരക്കിൽ തൽക്കാലം ചേരയെ മറന്നേ ഒക്കൂ.എന്നാലും ഇടക്കിടെ അത്‌ മനസ്സിലേക്കിഴഞ്ഞെത്തി.

10ഇ ക്ലാസ്സിലെ(എന്റെ സ്വന്തം ക്ലാസ്സ്‌)കുട്ടികളുടെ മുമ്പിലും പ്രശ്നമവതരിപ്പിച്ചു.അവരും പറഞ്ഞു.
“രക്ഷിക്കാനാവില്ല ടീ്ച്ചറെ.”
വൈകുന്നേരം വീട്ടിലെത്തിയ ഉടനെ തിരക്കിയത്‌ ‘ചേര രക്ഷപ്പെട്ടോ ‘എന്നാണ്‌.
‘അതിനെ കാണാനില്ല.’അമ്മ പറഞ്ഞു.’ചെറിയക്കുട്ടി നോക്കിയിട്ട്‌ അവശിഷ്ടങ്ങളും കണ്ടില്ല.രക്ഷപ്പെട്ടിരിക്കാം.’.ചെറിയേച്ചി ഞങ്ങളുടെ ബന്ധുവും സഹായിയുമാണ്‌.

ഹൃദയം ആ പ്രസ്താവനയെ അനുകൂലിക്കുകയും ബുദ്ധി നിരസിക്കുകയും ചെയ്തു.

പിന്നീടറിഞ്ഞു.ചെറിയേച്ചി ശരിക്കു നോക്കാഞ്ഞിട്ടാണ്‌.വലയിൽ ചോരയുടെ അവശിഷ്ടങ്ങളുമുണ്ടായിരുന്നു.അമ്മ കാണാതെ മധു വലയഴിച്ച്‌ തോട്ടിലൊഴുക്കി.
അങ്ങനെ ഒരു ജീവൻ രക്ഷാ പ്രവർത്തനം പരാജയത്തിൽ കലാശിച്ചു.
ഇപ്പോൾ ഞാനോർക്കുകയാണ്‌.വെറുതെ കാണുകയാണെങ്കിൽ തല്ലിക്കൊന്നേക്കാവുന്ന ഒരു ജീവി.അതിന്റെ ജീവനെക്കുറിച്ച്‌ ഞങ്ങൾ നാലുപേരും ഏകമനസ്സായി വേവലാതിപ്പെട്ടതെന്തിനാണ്‌? കൃത്യമായി എ നിക്കറിയില്ല. ജീവജാലങ്ങളോടുള്ള സാഹോദര്യത്തിന്റെ ഒരു കണികയെങ്കിലും ഞങ്ങളുടെ ഉള്ളിൽ അവശേഷിക്കുന്നുണ്ടാകാം

Wednesday, July 8, 2009

കാവുമ്പായിയിലെ എന്റെ അങ്ങേമ്മ

ഞാൻ ഒരു കാവുമ്പായിക്കാരിയാണ്.

1940-50കാലഘട്ടങ്ങളിൽ സമരത്തിന്റെ എരിതീയിലെരിഞ്ഞ നാട്‌.അന്നന്നത്തെ അന്നമുണ്ടാക്കാനുള്ള മണ്ണിനു വേണ്ടി തുടങ്ങി ഏതെല്ലാമോ തലങ്ങളിലെത്തിച്ചേർന്ന സമരം.സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെന്റെ പൂർവ്വികർ ആ സമരത്തിലെരിഞ്ഞടങ്ങി.

കാവുമ്പായി സമരത്തിന്റെ നേതൃനിരയിലുള്ള ആളായിരുന്നു എന്റെ അച്ഛന്റെ അച്ഛൻ,
സഖാവ്‌ തളിയൻ രാമൻ നമ്പ്യാർ എന്നറിയപ്പെട്ടിരുന്ന എടക്ലവൻ കുഞ്ഞിരാമൻ നമ്പ്യാർ.

കരക്കാട്ടിടം നായനാർ കൈയടക്കി വെച്ചിരുന്ന ഭൂമിയിൽ പുനം കൊത്തിയായിരുന്നു കാവുമ്പായിക്കാർ-ചുറ്റുവട്ടത്തെ മറ്റു പ്രദേശക്കാരും-ഉപജീവനം കഴിച്ചിരുന്നത്‌.ഈ ഭൂമിയിൽ
കൃഷി ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോൾ പാവപ്പെട്ട നാട്ടുകാർക്ക്‌ സമരമല്ലാതെ
മറ്റ്‌ മാർഗ്ഗമില്ലായിരുന്നു.

പലവിധ ചൂഷണങ്ങൾക്കും മർദ്ദനങ്ങൾക്കും വിധേയരായിരുന്ന നാട്ടുകാരെ സംഘടിപ്പി
ക്കാൻ നേതൃപാടവമുള്ള സഖാവ്‌ തളിയനു കഴിഞ്ഞു.നാട്ടുകാരോടൊപ്പം ജന്മിക്കെതിരെ പോരാടാൻ അദ്ദേഹത്തിനു കുടുംബമോ മറ്റു കെട്ടുപാടുകളോ ഒരു തടസ്സമായി തോന്നിയില്ല.

ഞാൻ ജനിക്കുന്നതിന്‌ കുറെ വർഷങ്ങൾക്കു മുമ്പു തന്നെ എന്റെ മുത്തച്ഛൻ സേലം ജയിലിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.

1950ഫെബ്രുവരി11ന്‌.

ഒരു നാടിന്റെയും ജനതയുടെയും സാമൂഹ്യവും രാഷ്ട്രീയവുമായ സമൂല പരിവർത്തനത്തിന്‌
നേതൃത്വം നൽകിയ ആൾ ഒരുപാടുയരത്തിൽ തന്നെയാണ്‌.കാവുമ്പായിക്കാരുടെ വീരനായകനായി ഇന്നുംഅദ്ദേഹംആരാധിക്കപ്പെടുന്നു.

ഫെബ്രുവരി11രക്തസാക്ഷി ദിനമായി നാട്ടിൽ ആചരിക്കുന്നുണ്ട്.

എന്റെ അച്ഛൻ ഇ.കെ.രാഘവൻനമ്പ്യാർ,തന്റെ പിതാവിന്റ സ്മരണ നിലനിർത്താൻ
നിർമ്മിച്ച്‌ നാട്ടുകാർക്ക്‌ സമർപ്പിച്ച ഒരു സ്ഥാപനമുണ്ട്.

തളിയൻ രാമൻ നമ്പ്യാർ സ്മാരക പൊതുജനവായനശാല$ഗ്രന്ഥാലയം'.

അതിപ്പോഴും നല്ല രീതിയിൽ പ്രവർത്തിക്കുന്ന്ണ്ട്‌ നാടിന്റെ പുരോഗതിക്കും സാംസ്കാ
രിക വളർച്ച്ക്കും ഈ സ്ഥാപനം നിർണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്‌.ജീവിച്ചിരിക്കുമ്പോൾ
സഖാവ്‌ തളിയൻ നാടിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചു.മരിച്ചപ്പോഴും അതുതന്നെ
ചെയ്യുന്നു.



ഇതൊക്കെ പലപ്പോഴായി പലരും എഴുതിയും പറഞ്ഞും എല്ലാവരു-
മറിഞ്ഞ കാര്യം.

സഖാവ്‌ തളിയൻ എന്റെ മനസ്സിൽ ഇപ്പോൾ ഒരുമിത്തായി നിലകൊള്ളുന്നു.

അദ്ദേഹത്തിന്റെ അസാമാന്യയായ ഭാര്യ,എന്റെ അങ്ങേമ്മ,അവരെക്കുറിച്ചാണ്‌ എനിക്കുപറയാനുള്ളത്‌.അതിന്‌ എന്റെ പദസമ്പത്ത് മുഴുവനുപയോഗിച്ചാലും മതിയാവില്ല.
കുഞ്ഞി എന്നു വിളിക്കുന്ന ഉമ്മങ്ങ അമ്മ.

താനായിട്ട്‌ ഒന്നും ചെയ്യാതെ തന്നെ സമരത്തിന്റെ ഒഴുക്കിൽപ്പെട്ടുപോയവർ.അതി
ലൊഴുകിയൊഴുകി പ്രിയപ്പെട്ടതെല്ലാം കൈവിട്ടുപോയിട്ടും ജീവിതത്തെ ചൊൽപ്പടിയിൽ
ശ്രമിച്ച എന്റെ അങ്ങേമ്മ.

സുഖമില്ലാതെ ജനിച്ച കുഞ്ഞായതുകൊണ്ടും ജീവിതദുരിതങ്ങൾ കൊണ്ടും എന്റെ
മാതാപി താക്കൾ രൗദ്രമൂർത്തികളായി മാറിയിരുന്നു.അവരിൽനിന്നും രക്ഷപ്പെടാൻ ബാല്യ
ത്തിൽ ഞാൻ അങ്ങേമ്മയുടെ കൂടെയാണ്‌ താമസിച്ചിരുന്നത്‌.എന്റെ അമ്മയേക്കാൾ ഞാൻ
അങ്ങേമ്മയെ സ്നേഹിച്ചു. എന്റെ മരുന്നു എന്ന കവിത അവരെക്കുറിച്ചുള്ളതാണ്. എഴുതിത്തീരു
മ്പോഴേക്കും എന്നെ കരയിച്ച കവിത.

ഉമ്മങ്ങമ്മ








ഭർത്താവ്‌ സമരരംഗത്തിറങ്ങിയതുകൊണ്ട്‌ അമ്മയുടെ ജീവിതം യാതനക
ളുടെയും പീഡനങ്ങളുടെയും സ്ത്രീ പർവ്വമായിത്തീർന്നു. അതിലെ ഓരോ വരിയും
എനിക്കു മന:പാഠമായിരുന്നു. കാരണം കഥകളുടെ പെരുമഴക്കാലമായിരുന്നു എനിക്ക്‌
ആ കാലഘട്ടം. മുത്തശ്ശിക്കഥകളല്ല.സമരകഥകൾ.കണ്ണീരിന്റെ നനവും ചൂടുമുള്ള അനു
ഭവകഥകൾ. കുഞ്ഞ്യേടത്തിയുടെ അടുത്ത്‌ പല കാര്യങ്ങൾക്കായി ബന്ധുക്കളും നാട്ടുകാരുമെത്തിയിരുന്നു. അവരുടെ മുമ്പിൽ വിദുഷിയായ അമ്മയുടെ നാവിൽനിന്നും
ഭാഗവത-രാമായണാദി കൃതികളിലെ ഉദ്ധരണികളുടെ അകമ്പടിയോടെ കഥകൾ പ്രവഹിച്ചു.

ആ ഗംഗാപ്രവാഹത്തിൽ ഞാൻ മുങ്ങിക്കുളിച്ചു.

അങ്ങനെ ഞാൻ എം.എസ്‌.പി.ക്കാരുടെ വരവിന്‌.സാക്ഷിയായി. പലപ്പോഴും അവരുടെ
ബൂട്സിന്റെ ശബ്ദം കേട്ടു.കൂർമ്പൻ തൊപ്പി കണ്ടു. സബ്‌ ഇൻസ്പെക്ടർ രാമൻമേനോനെ പരിചയപ്പെട്ടു. എം.എസ്‌.പി.യുടെയും കാര്യസ്ഥൻമാരുടെയും ഗുണ്ടായിസത്തിന്‌ ഒത്താശ
ചെയ്യുന്ന വരെ കണ്ടു.പേടിച്ചരണ്ട നാട്ടുകാരെയും കണ്ടു.ഇവരൊക്കെ ഒരു ചലച്ചിത്രത്തിലെന്ന
പോലെ എന്റെ മുമ്പിലൂടെ കടന്നുപോയി.

സംഭവബഹുലമായ ആ കാലഘട്ടം എന്റെ മുമ്പിൽ തിരശ്ശീല നീക്കി.കാവുമ്പായി സമര
ത്തിന്റെ തുടക്കം മുതലേ ഭരണകൂട്ത്തിന്റെ സർവ്വവിധ സഹായവും പ്രതാപിയായ കരക്കാട്ടിടം നായനാർക്കു ലഭിച്ചിരുന്നു.അതുകൊണ്ടു തന്നെ ഈ കർഷക സമരത്തിൽ അനുരഞ്ജനമെന്ന
ഒരു വാക്കേ ഉണ്ടായിരുന്നില്ല.സമരക്കാരെ അടിച്ചമർത്താൻ വീണ്ടും വീണ്ടും പോലീസിനെ
അയച്ചു കൊടുത്തു അധികാരികൾ. എള്ളരിഞ്ഞി നായനാരുടെ പത്തായപ്പുര പോലീസിന്റെ താവളമായി.

സമരക്കുന്നിൽ കേന്ദ്രീകരിച്ച്‌ പ്രതിരോധം തുടങ്ങിയ കർഷകർക്കു നേരെ വെടിവച്ചു
പോലീസ്‌. അഞ്ചു പേർ അവിടെ പിടഞ്ഞു വീണു മരിച്ചു.

1946ഡിസമ്പർ30ന്‌.

പതിനൊന്നു പേരെ പിടികൂടി നായനാരുടെ പത്തായപ്പുരയിലടച്ച്‌ മർദ്ദിച്ചു.രക്ഷപ്പെട്ട
വർ ഒളിവിലായി .രക്ഷപ്പെട്ടവരെത്തേടി പോലീസ്‌ പടയോട്ടം തുടങ്ങി.ഒറ്റുകാരിലൊരാളുടെ
കൊല അവസ്ഥ ഒന്നുകൂടി അസഹനീയമാക്കി.വീടുകൾക്ക്‌ തീവെച്ചു .സ്ത്രീകളേയും കുട്ടിക
ളേയും ആക്രമിച്ചു.

അസാമാന്യ ധീരയായിരുന്നു എന്റെ അങ്ങേമ്മ.ജീവിതത്തിന്റെ പ്രതിസന്ധികളി
ലൊന്നും അവർ തളർന്നില്ല.തളരാൻ അവർക്ക്‌ പറ്റില്ലായിരുന്നു. ഭർത്താവും കൗമാരക്കാര
നായ മൂത്ത മകനും ആദ്യം ഒളിവിൽ;പിന്നെ ജയിലിലും.ബാക്കിയുള്ളത്‌ ബാല്യം വിട്ടു മാറാ
ത്ത എന്റെ അച്ഛനും ഇളയ അനുജനും.ഇവരുടെ സംരക്ഷണം അശരണയായ ആ സ്ത്രീയുടെ കൈയിലാണ്‌.

ഇ.കെ.നാരായണൻ നമ്പ്യാർ














ഇ.കെ.രാഘവൻ നമ്പ്യാർ








അമ്മയുടെ കൈയിൽ തോളിനു താഴെയായി കല്ലിച്ച മുഴ പോലൊരു തടിപ്പുണ്ട്‌.
ചിലപ്പോഴൊക്കെ ഞാനത്‌ തൊട്ടുനോക്കാറുണ്ട്‌. ഒളിവിലായിരുന്ന ഭർത്താവിനെത്തേടി എം.എസ്‌.പി.പടയിളകി വരും.മര്യദയില്ലാത്ത ചോദ്യങ്ങൾക്ക്‌ ഉരുളയ്ക്കുപ്പേരി പോലുള്ള
മറുപടി കേൾക്കുമ്പോൾ പോലീസിന്റെ അഹന്ത ആളിക്കത്തും.പിന്നെ അടി തന്നെ.സ്ത്രീ
യെന്ന പരിഗണന പോലുമില്ലാതെ. ഇന്ന് ഞാനോർക്കുകയാണ്‌ .

‘ ദൈവമേ...എന്തൊക്കെ അവരനുഭവിച്ചു കാണില്ല!’


ഏതാണ്ട് പതിനഞ്ച് വയസ്സു പ്രായമുള്ള എന്റെ അച്ഛനെ എം.എസ്പി.യുടെ കൈ
യിൽ നിന്ന് രക്ഷിക്കാൻ പെൺവേഷം കെട്ടിച്ച് ബന്ധുവീട്ടിലേക്കു നാടുകടത്തേണ്ടി വന്നു.
അതിനിടയിൽ എംഎസ്പി ആഘോഷമായി വീടും കത്തിച്ചു. (കർഷകനേതാവായ തളിയൻ
രാമൻ നമ്പ്യാരുടെ വീടിന്‌ തീ വെച്ചു-എന്റെ ജീവിതകഥ-ഏ.കെ.ജി.പേജ്‌-276)
ഇന്നലെ വരെ ഉറ്റവരും സുഹൃത്തുക്കളുമായിരുന്നവർ ഇന്ന് എം.എസ്‌.പി.ക്കാരുടെ
ഒത്താശക്കാരായി മാറി.അവർ അമ്മിക്കല്ല് വരെയുള്ള വീട്ടുപകരണങ്ങൾ കിണറ്റിലിട്ടു.
ചെറിയ മകന്റെ കൈയും പിടിച്ച് അമ്മ അത് നോക്കി നിന്നു. കത്തുന്ന വീടിന്റെ അഗ്നി
സ്വന്തം ഹൃദയത്തിലേറ്റു വാങ്ങിക്കൊണ്ട്‌.

കയറിക്കിടക്കാൻ വീടില്ലാതെ അമ്മയും മകനും പല സ്ഥലത്തും അഭയം തേടി
ച്ചെന്നു.കരക്കാട്ടിടം നായനാരുടെയും എം.എസ്‌.പി.യുടെയും ശത്രുവിന്റെ വീട്ടുകാരിക്ക്‌ ആര്‌
അഭയം നൽകും?

കുറെ പരിഹാസം;കുറെ പേടി.

എപ്പോഴും സ്വന്തമായി സമ്പാദ്യമുള്ളആളായിരുന്നുകുഞ്ഞ്യമ്മ. മടിയിൽ പണവുമായി
വിശന്നു തളർന്ന് അമ്മയും മകനും നടന്നു. ഈ അലച്ചലിനിടയിൽ മകന് മഞ്ഞപ്പിത്തം ബാധിച്ചു.ആവശ്യത്തിന് ചികിത്സയും ഭക്ഷണവും കിട്ടാതെ മകൻ മരിച്ചു. പിൽക്കാലത്ത്
ഭാഗവതത്തിൽ കൃഷ്ണലീല വായിക്കുമ്പോൾ അമ്മയുടെ കണ്ഠമിടറും.ധാരധാരയായി കണ്ണീ
രൊഴുകും.

പൊന്നുമോനെയോർത്ത്‌.

ഏഴു മക്കളെ പ്രസവിച്ച അമ്മ.മൂന്നെണ്ണം ബാക്കിയായി. മൂത്തമകനും ഭർത്താവും
ജയിലിൽ വധശിക്ഷ കാത്തു കഴിയുന്നു രണ്ടാമൻ ഒളിവിൽ.കൂടെയുള്ള പൊന്നുമോനെ
വിധിയും കവർന്നെടുത്തു. ആ അമ്മ എന്നിട്ടും തളർന്നില്ല. അധികം വൈകാതെ
ഏറ്റവും ഭീകരമായ അടിയും കിട്ടി.ഭർത്താവ്‌ സേലം ജയിലിൽ വെടിവെപ്പിൽ വധിക്ക
പ്പെട്ടു എന്ന കമ്പി വാർത്ത.മകൻ നാരായണൻ മരിച്ചോ എന്നറിയില്ല.അതുവരെ തടഞ്ഞു നിർത്തിയതൊക്കെ അണപൊട്ടിയൊഴുകി.ബോധം കെട്ടുവീണു കുഞ്ഞ്യമ്മ.

സഖാവിന്റെ വിധവയെ ആശ്വസിപ്പിക്കാൻ ഏ.കെ.ജി.യെത്തി. കെ.പി.ആറും കേര
ളീയനും മറ്റു പലരുമെത്തി. കൊത്തിപ്പറിക്കാൻ വരുന്ന കഴുകൻമാരിൽനിന്നും സ്വത്തുക്കൾ സംരക്ഷിക്കാൻ കഴിഞ്ഞത്‌ അമ്മയുടെ ധൈര്യവും തന്റേടവും കാര്യപ്രാപ്തിയും കൊണ്ടു
മാത്രമായിരുന്നു. പൊള്ളക്കാടി കണ്ടവും വലിയ വയലുമൊക്കെ പിടിച്ചുനിർത്തിയ കഥ അമ്മ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.പലർക്കും അതിൽ കണ്ണുണ്ടായിരുന്നത്രെ.

തന്നോട്‌ അന്യായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ആട്ടിത്തെറിപ്പിക്കാൻ
ഒരാണിന്റെ പിന്തുണ ഒരിക്കലും അവർക്ക് ആവശ്യമുണ്ടായിരുന്നില്ല.അവരെക്കുറിച്ച്‌ നാട്ടുകാർ പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌.

'തളിയന്മാർ വീട്ടിലോറോട്‌ പറയാൻ കഴിയില്ല.ഭയങ്കര ദേഷ്യാ.'

ചിലപ്പോഴൊക്കെ അത്രയ്ക്കു രൂക്ഷമായി പ്രതികരിക്കാറുണ്ടായിരുന്നു അമ്മ. കനൽ
വഴികളിലൂടെ മാത്രം സഞ്ചരിച്ച ഒരാൾ പിന്നെങ്ങനെയാണ്‌ പ്രതികരിക്കേണ്ടത്‌?
വിനീത വിധേയയായ ഒരു സാധാരണ വീട്ടമ്മയായി എങ്ങനെ അവർക്ക്‌ പെരുമാറാൻ കഴിയും? പിൽക്കാലത്തെ അവരുടെ ലോകം നേടാൻ ആരാണ്‌ അവരെ സഹായിച്ചത്‌?
ഭർത്താവ്‌?
മക്കൾ?
സമൂഹം?

ആരുമല്ല. അവർ തന്നെ നേടിയെടുത്തതാണ്‌.

ഇത്‌ അമ്മയുടെ ഒരു മുഖം മാത്രം.

സ്നേഹമയിയും ദാനശീലയുമായിരുന്നു അവർ. കർക്കിടകം പോലുള്ള പഞ്ഞമാസ
ങ്ങളിൽ അമ്മയ്ക്ക്‌ സന്ദർശകരേറെയുണ്ടാകും.ചക്കയും അരിയും ചില്ലറ കാശും ഒക്കെ ചോദിച്ചുകൊണ്ട്‌.കൈയിലുള്ളത്‌ ചോദിക്കുന്നവർക്കു കൊടുക്കും.ഉടുത്ത മുണ്ടു പോലും
പോലും അഴിച്ച്‌ കൊടുക്കുന്നത്‌ ഞാൻ പലവട്ടം കണ്ടിട്ടുണ്ട്‌.ഒരേ സമയം രൗദ്രയും വരദാ
യിനിയും ആയിരുന്നു അമ്മ.

ഇങ്ങനെയുള്ള ഒരാളെക്കുറിച്ചാണ്‌ സതീഷ്‌ ബാബു പയ്യന്നൂർ എഴുതിയത്‌'കുന്നത്തൂർപ്പാടിയിൽ വെച്ച്‌ നായനാറുടെ പിടിയിൽ പെട്ട്‌ കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞ്യമ്മയെ സഖാവ്‌ തളിയൻ രക്ഷിച്ചു.(മണ്ണ്‌ പേജ്‌-94)
അക്കാലത്ത്‌ നമ്പ്യാർ സ്ത്രീകൾ കുന്നത്തൂർപ്പാടിയിൽ പോകാറില്ല.സതീഷ്‌ ബാബുവിന്റെ മണ്ണ്‌ നല്ലൊരു ഉദ്യമമാണെങ്കിലും ആ കാലഘട്ടത്തെയും കുഞ്ഞ്യമ്മയെയും ഉൾക്കൊള്ളാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല.ദേശാഭിമാനിയിൽ ആ ലക്കം പുറത്തിറങ്ങിയ ഉടൻ തന്നെ ഞാൻ എന്റെ വിയോജിപ്പ്‌ അദ്ദേഹത്തെ എഴുതി അറിയ്ച്ചിരുന്നു.

ആദ്യം മുതൽ അവസാനം വരെ അമ്മ തനിച്ചായിരുന്നു.തന്റെ ജീവിതം ജീവിച്ചു തീർക്കാൻ
ആരും അവർക്കു തുണയായില്ല.അവർ മറ്റുള്ളവർക്കു തുണയായിട്ടേ ഉള്ളൂ. ശേഷിച്ച രണ്ട്‌ മക്കളുടെ ഭാവിയുംജീവിതവും അവർ തനിച്ച്‌ കരുപ്പിടിപ്പിച്ചെടുത്തു.അവസാനം വരെ മക്കളെപ്പോലും ആശ്രയിക്കാതെ ഒറ്റയ്ക്കു തന്നെ ജീവിച്ചു.

കയരളത്തു നിന്നും കാവുമ്പായിലേക്കു വധുവായി ആനയിക്കപ്പെട്ടവൾ.ഇവിടെ എത്തുമ്പോ
ഴേക്കും ഓലക്കുട പിടിച്ച അവളുടെ കൈ പൊള്ളിയി നായികയായിത്തന്നെരുന്നു.കൈ മാത്രമല്ല, ശരീരവും പൊള്ളിക്കുന്ന അഗ്നിയിലേക്കാണ്‌ താൻ നടന്നു കയറുന്നതെന്ന് അന്നവൾക്കറിയില്ലായി രുന്നു.അഗ്നിശുദ്ധി വരുത്തിയ അവർ ഏഴ്‌ പതിറ്റാണ്ടോളം നമ്മുടെയിടയിലുണ്ടായിരുന്നു.ആരും വാഴ്ത്തിപ്പാടിയില്ലെങ്കിലും കാവുമ്പായിയുടെ അനിഷേധ്യ നായികയായിത്തന്നെ.

"അമ്മേ,ഇഷ്ടപ്പെടാത്തതെന്തെങ്കിലും ഞാനെഴുതിയിട്ടുണ്ടെങ്കിൽ ഈ കൊച്ചുമോളോട്‌ ക്ഷമിക്കണേ...എനിക്ക്‌ ഇതുമാത്രമേ ചെയ്യാനാവൂ.ഒരുപക്ഷേ ഇതെന്റെ നിയോഗമായിരിക്കാം.

ജീവിച്ചിരിക്കുമ്പോൾ ത്യാഗത്തിലും സഹനത്തിലുമെരിഞ്ഞു തീർന്ന ഒരുപാടമ്മമാരുടെ സ്മരണയ്ക്കു മുമ്പിലർപ്പിക്കുന്നു ഞാനീ കണ്ണീർത്തുള്ളികൾ.

Sunday, June 21, 2009

പരീക്ഷ

മുലപ്പാലിൽ കണ്ണീരുപ്പു ചേർത്തതിൽ
ദൈന്യതയിലൊടുങ്ങനോതിയമ്മ.
കൺകളിൽ ചെമ്പരത്തിപ്പൂ വിരിയിച്ച്‌
വെറുപ്പിന്നാദ്യ പാഠങ്ങൾ പഠിപ്പിച്ചച്ഛ൯.
തിരക്കിലലിയുമുടപ്പിറപ്പുകൾ
തട്ടിക്കളിച്ചു മതിവരാച്ചങ്ങാതിമാ൪.
ലക്ഷ്മണരേഖ വരച്ചതി൯
ഭൂപടം നിവ൪ത്തിയുററവ൪.
പാഠഭാഗങ്ങളേറെയധ്യാപകരും.
അതികഠിനമീച്ചോദ്യങ്ങളുമായ്സ്സമൂഹം.
പഠിച്ചുതീരാതെഴുതാനീ ഞാനുനും.
‘ഇ’ഗ്രേഡിലൊതുക്കീ റിസൾട്ടധികാരികൾ
പരീക്ഷയാണെപ്പോഴും പരീക്ഷ.

Sunday, May 31, 2009

നിത്യകാമുകി

സ്നേഹത്തിനുവേണ്ടി ഏതറ്റം വരെ പോകാനും; അത് ഹൃദയത്തിന്റെ ഭാഷയിൽ തുറന്നു പറയാനും ധൈര്യം കാണിച്ച പ്രിയ കഥാകാരിയ്ക്ക് എന്റെ ഹൃദയത്തില്‍ വിരിഞ്ഞ മണമില്ലാത്ത ഈ പൂവർപ്പിക്കട്ട.
കഥകളുടെ കഥയായെന്റെ
കഥയായിളക്കിമറിച്ച്;
പക്ഷിയുടെ മണത്തിൽ
മൃത്യുഗന്ധമലിയിച്ച്;
കല്യാണിയിൽക്കലഹിച്ച്;
കോലാടിൽത്തളർന്ന്;
ബാല്യകാലത്തിൻ
മധുരസ്മരണയിൽ മയങ്ങി;
പ്രണയത്തിൻ ലഹരിയിലലിഞ്ഞ്;
നീർമാതളപ്പൂക്കളുമായ്ച്ചന്ദന–
മരങ്ങൾക്കിടയിലൂടൊരാൾ.
മതം സ്നേഹമായണിഞ്ഞ്;
കൊടുങ്കാറ്റിൽക്കരിമ്പാറയായ്
തെളിനീരായെഴുകാനാർദ്ര–
മുരുകിയവളമൃതായ് മാറി.
സത്യവുംസൗന്ദര്യവും സ്നേഹമാം
ചരടിൽക്കോർത്തെടുത്ത–
നന്തതയിലെറിഞ്ഞൂയലാടി
മലയാണ്മ തൻ മാധവിക്കുട്ടി.
കമലയായ്‚സുരയ്യയായ്
കണ്ണുപൊത്തിക്കളിച്ചോടി
മറഞ്ഞ നിത്യകാമുകീ
നിന്നെയല്ലോ തേടുന്നൂ
കണ്ണനെക്കാലവും
പ്രണയമാം നവനീതം
കവർന്നടുക്കാനതിലൊരു
കണികയ്ക്കായ് കേഴുമീ ഞാനും.

Sunday, May 17, 2009

മരുന്ന്

ശ്വാസംമുട്ടലാണതിന്‍ മരുന്നിനായ്
പരക്കംപാഞ്ഞു ഞാ൯
പെറ്റിട്ട കുഞ്ഞിനെത്തിന്നും
തള്ളപ്പൂച്ചതന്‍ ക്രൗര്യമാവാഹിച്ചമ്മ
‘മുമ്പെപ്പൊഴോ കിട്ടിയത്

തീര്‍ന്നുപോയില്ലിനിയൊട്ടും.'
ദിഗന്തങ്ങള്‍ നടുങ്ങുമാറലറിയച്ഛന്‍
‘ഒരുത്തര്‍ക്കും കൊടുക്കില്ല ഞാനത്.’
ബന്ധുക്കള്‍ കൈമലര്‍ത്തി

ആരുടെ കൈയിലുമില്ല പോലും.
സുഹൃത്തുക്കളായവര്‍ പറഞ്ഞു.
‘ഞങ്ങളതു കണ്ടിട്ടേയില്ല.’
പുല്ച്ചാര്‍ത്തുകളും പുതുനാമ്പുകളും.
കേട്ടിട്ടേയില്ലാ മരുന്നവര്‍ .
വീട്ടിലങ്ങാടിയിലെടെയുമില്ലത്.
മറുപിള്ള ചൂടാക്കിയെന്നെക്കരയിച്ച
മുതുമുത്തശ്ശി തന്‍ കൈയിലുണ്ടായിരുന്നു.
വേണ്ടാക്കുഞ്ഞിനെയുമൊരമ്മയില്ലാ-

ക്കുഞ്ഞിനെയുമൊന്നായി മാറോടണച്ച
മുത്തശ്ശി തന്‍  കൈയിലുമുണ്ടായിരുന്നു.
പിണ്ഡതൈലത്തിന്‍റെ വാസനയില്‍
മുഷിഞ്ഞകമ്പിളിപ്പുതപ്പിനുള്ളില്‍
കീറിയവിരിപ്പിനിടയിൽ
സങ്കടത്തിന്‍റെ നാമജപക്കടലിൽ‚
തൂങ്ങിയതൊലിക്കുള്ളില്‍
അസ്ഥിതന്നാലിംഗനത്തിൽ,
ഊര്‍ധ്വന്‍വലിക്കൊടുവിൽ
പറന്നുപോം പ്രാണനൊപ്പമെന്‍
കണ്ണിൽ നിന്നുതിര്‍ന്നൊരശ്രുബിന്ദുവില്‍ 

എല്ലാമെല്ലാമുണ്ടായിരുന്നാ മരുന്ന്.
സുരലോകത്തിലുമേതു
പാതാളത്തിലും തിരയാം ഞാന്‍
എങ്കിലുമിന്നെനിക്കാ മരുന്നി൯
പേരൊട്ടുമോര്‍മയില്ലല്ലോ.

Monday, May 11, 2009

യാത്ര

തിളങ്ങും നിറങ്ങളില്‍
ഉണ്മയായഗ്നി പുഷ്പ–
മായെന്‍ ഹൃദയം.
അതിന്നന്തര്‍ദ്ദാഹമൊരു
ജീവബിന്ദുവിലലിയാന്‍.
നിശ്ചലമാം കാലത്തില്‍
മരീചികകള്‍ തേടി
വരണ്ടുഗ്രോഷ്ണവാതമടിച്ച്‚
പ്രാണേന്ദ്രിയമടഞ്ഞ്‚
ഹൃദയത്തിലടിഞ്ഞീട്ടംകൂടി
ഞെരിഞ്ഞമര്‍ന്ന്‚
സിരകള്‍മുറിഞ്ഞ്‚
ബോധംമറഞ്ഞാത്മാംശം
തേടി ഞാനലഞ്ഞു.
ജീവിതകാമനകൾ
മൂളിയാര്‍ത്തു കുത്തി–
നോവിക്കെ‚ മനസ്സില്‍
ലയഭാവത്തിനുന്മാദ–
മുരുകിയൊഴുകിയെ–
ന്നന്തരാത്മാവിലുറങ്ങി–
ക്കിടക്കുമാദിതാളമുണര്‍ത്തി.
ഉഗ്രമാനാദബ്രഹ്മത്തിൽ
സൃഷ്ടിയുംസ്ഥിതിയുംപിന്നെ
സംഹാരവുമാടിത്തിമര്‍ത്തു.
ചടുലതാളത്തി–
ലുച്ചസ്ഥായിയില്‍ ,
പ്രചണ്ഡമാംനര്‍ത്തനമാടവേ
ഭാവംപകര്‍ന്ന്‚
ബോധാബോധങ്ങളഭേദ–
മായ്ക്കറങ്ങിത്തിരിഞ്ഞ്‚
മന്ദ്രസ്ഥായിയില്‍
നിശ്ചലമാകുമീ–
ജീവചൈതന്യമെന്‍
പ്രണയബിന്ദുവിലൊരു
പുനര്‍ജ്ജനിയില്ലാ–
തലിഞ്ഞുചേരാന്‍.

Tuesday, May 5, 2009

ഒരു പ്രണയത്തിന്നന്ത്യം



പ്രണയമൊരു
തൂവസ്പശമായി.
ചാറ്റല്‍ മഴയായി.
സപ്തസ്വരങ്ങളായി.
നീട്ടിയ കൈകളില്‍
ചെന്താമരപ്പൂവായി..
കൈകളതു
പിഴിഞ്ഞാ൪ത്തുമോന്തി.
അധരത്തിലൂടെ;
അന്നനാളത്തിലൂടെ;
ആമാശയത്തിലേക്ക്.  
പതുക്കെയെരിഞ്ഞു
തീരുവാനായി....


Monday, May 4, 2009

എന്‍റെ കവിത

എന്നറിവിൽ നിന്നുരു–
ക്കൊണ്ടാത്മാവുയിരേകി
നിന്ദതന്നെരിവിൽ
പരിഹാസച്ചവർപ്പിൽ
ദുഃഖത്തിൻ കയ്പിൽ
കണ്ണീരുപ്പിലൊരിറ്റു
മധുരമായെൻ കവിത.
ജനിച്ചുപോയവള്‍

ജീവിച്ചുപോട്ടൊരു മൂലയില്‍
ഉഗ്രശാസനയിൽ കരിയും

ഹൃദയത്തിലുറന്നൂ കവിത.
സ്വപ്നങ്ങൾ മായ്ച്ചതിന്‍
പകരമായക്കിട്ടീ കവിത.

സൗഹൃദത്തളിര്‍ച്ചാര്‍ത്തില്‍ 
സ്നേഹമായ്‌ മൊട്ടിട്ടു കവിത.
സാന്ത്വനവും  പ്രത്യാശയും
പ്രണയവുമായെ പ്രാണനി
നിറഞ്ഞു കവിഞ്ഞൊഴുകും
ഹര്‍ഷാമൃതവാഹിനി.
നിന്‍ കളകളാരവമെന്‍
ഹൃദയത്തുടിപ്പുകള്‍ .


Friday, March 27, 2009

സ്വപ്നക്കണ്ണ്

കാണാനാവാത്ത,
മറക്കാനാവാത്ത,
ഓര്‍ക്കാനുമാവാത്ത
വെറും സ്വപ്നങ്ങൾ!
ഉറക്കിലും ഉണർവിലും
സമ്മാനിക്കപ്പെട്ടവ.
വീണുകിട്ടിയവ.
കളഞ്ഞുപോയവ.
തരംതിരിച്ച് സൂക്ഷിക്കാം.
പൊന്നളുക്കിൽ;
പുറത്തെടുക്കരുത്.
സംസാരിക്കാമെന്തും.
സ്വപ്നമരുത്...!
കഠാരകൾ,
ബോംബുകൾ,
ഉടലില്ലാത്തലകൾ
കരിഞ്ഞുപോയ ദേഹങ്ങൾ.
ജാഥയായി സ്വപ്നങ്ങളിൽ.
പുറത്തുപോയ കുഞ്ഞിന്റച്ഛന്‍
മൃതദേഹമായ് തിരിച്ചെത്തി.
ഓമനമകൾ മാന്തിപ്പൊളിച്ച
ദേഹമായുമ്മറത്ത്.
മകന്റെ കൈകളിൽ
കഠാരയും ബോംബും.
സ്വപ്നക്കണ്ണടച്ചു ഞാന്‍.
തുറക്കാതൊരിക്കലും.

Monday, March 9, 2009

രാധയ്ക്കും മാറാം

'ഹായ് രാധ
ഒരു പാടുനാളായി
ക്യൂവിൽ കാണാറില്ലല്ലോ
മറന്നോ നീയെന്നെ'
കണ്ണാ,കായാമ്പൂവര്‍ണ്ണാ

കരളായ നീയെൻ കരളിൽ
നിന്നെയോര്‍ത്തുറങ്ങി;
നിന്നെയോര്‍ത്തുണര്‍ന്ന ;
വൃന്ദാവനരാധ ഞാൻ.
യാത്രാമൊഴിയോതാതെ
യാത്രയായി നീ.
നിന്‍ കമനീയരൂപം
കാണാതെ കണ്ടു ഞാന്‍.
പൊഴിയാൻ വെമ്പും
കണ്ണീരിനണ കെട്ടി
കാഴ്ച മറഞ്ഞു.
പൊഴിയാക്കണ്ണീരൊരു
വെള്ളാരങ്കല്ലായ് നെഞ്ചേറ്റി.
മൗനത്തിലാണ്ടു ഞാൻ യുഗങ്ങളായ്.
നിൻ മൊബൈലിന്‍  മുരളീരവമെൻ
മൗനത്തിൻ വാല്മീകമുടച്ചു.
നാട്യതാളങ്ങൾ പുനര്‍ജ്ജനിച്ച
കലിയുഗരാധ ഞാൻ.
നിൻ ചാറ്റിൽ മയങ്ങി
മറുമൊഴി തിരയവേ
കേട്ടു നിൻ മന്ദ്രസ്വരം
'ഹായ് നമ്മുടെ സത്യ'
ഒരു 'ബൈ' പോലും
മൊഴിയാതെ തേടീ 

പുതുവിലാസങ്ങൾ നീ.
സൈനൗട്ട് ചെയ്തിറങ്ങി
ഞാനെൻ മനസ്സിലും
ഡെസ്ക്ടോപ്പിലുമിരുട്ടുംപേറി
ചാറ്റിനിടയില്‍

ചീറ്റിങ്ങുമാവാം.
എങ്കിലുമിവളിന്നും

ദ്വാപരയുഗ സന്തതി.

സൗഹൃദങ്ങളെക്കുറിച്ച്..

ഒന്ന്

കാണാമറയത്തൊ-
രുശീലയ്ക്കപ്പുറം;
സൗഹൃദത്തിന്‍
അതിര്‍ത്തിരേഖകൾ.

സ്നേഹം നടിച്ച്‌
വെറുപ്പിലഭിരമിച്ച്;
മുഖംമൂടിയഴിഞ്ഞ്;
കോടിയ മുഖങ്ങൾ.
കൂര്‍ത്തനഖങ്ങളില്‍
ജീവരക്തമൂറും ഹൃദയം

പിടയും പ്രാണനില്‍ 

ചുവന്ന കോമ്പല്ലുകള്‍ ‍.
നിലവിളിയമര്‍ത്തി
കൊലവിളിച്ചാര്‍ക്കും
സൗഹൃദങ്ങൾ


രണ്ട്

യുഗങ്ങളായാത്മാവില്‍  
കൂട്ടു കൂടി.
സ്നേഹമയരായി
മൃതസഞ്ജീവനിയായി
മൃതികവാടമടച്ച്.
ആത്മഹര്‍ഷങ്ങളായി  
സൌഹൃദങ്ങള്‍ .




വേഷങ്ങൾ

ഇല്ലതു ചേരില്ലൊട്ടും
വെളുപ്പണിയാൻ വിധവയോ?
പിന്നെ കറുപ്പ്;
ദുഃഖസ്മരണയുണർത്തിയുല്ലാസം
കെടുത്തുമതു ഞങ്ങളിൽ.
സുന്ദരിയല്ല നീയൊട്ടും ചുവപ്പിൽ.
(വിരണ്ടുപോമീ ചുവപ്പ് കാൺകെ)
പച്ചയിൽ നീയിരുണ്ടു പോം.
മഞ്ഞയിൽ വിളറിയ നിൻ വെളുപ്പ്.
നീയല്ലാകാശനീലയ്ക്കവകാശി.
തെറിച്ചു വീഴാൻ വെമ്പും
കടുവാക്കുകൾ വിഴുങ്ങി;
ചടുലതാളങ്ങളമർത്തി
കടുനിറങ്ങൾ മായ്ച്;
ശീലവതി നീയണിയൂ;
മങ്ങിയ വേഷങ്ങള്‍

അഴിയാ വേഷങ്ങൾ.


മഴയിൽ

മിന്നലുമിടിയും വര്‍ഷപാതവും.
കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾ
മയൂരപിഞ്ചികയായ്.
മഴനൂലിൽ മേഘങ്ങൾ
മഴയരികെ.
നിനവിലുമുണർവിലും
നേർത്ത നൂലായ്
തുള്ളിക്കൊരു കുടമായ് .
ഹൃദയത്തിലൂറും തെളിനീരായ്.
മിഴികളിൽ,
ചുണ്ടിൽ,
കവിളിൽ,
മാറിൽ,
കാലടിയിൽ,
എരിയുമഗ്നിയിൽ,
ഒരു തുള്ളി,
പല തുള്ളി,
ഉറവകളായ്;
ചാലുകളായ്;
കുതിച്ചൊഴുകിയാർത്തലച്ച്;
നിലയില്ലാക്കയമായടിതെറ്റി;
പ്രാണനായ്....
കൈകാലിട്ടടിച്ച്...
ഈ മഴയിൽ;
എൻ കണ്ണീര്‍ മഴയിൽ...

ശവംനാറിപ്പൂക്കൾ

ചോദിച്ചൂ നീ
ഒരു പൂ മാത്രം.
വിടര്‍ന്നൂ ഞാനൊരു
പൂക്കാലമായി.
ഉമ്മവെച്ചു നീ
വെൺപൂക്കളിൽ.
ശവംനാറിപ്പൂക്കളായ്
ചുവന്നവ.
റീത്തായെൻ
നെഞ്ചിലേറി.

Monday, March 2, 2009

ഹൃദയം

ഹൃദയത്തിൽ
ചുവപ്പ്,
വെളുപ്പ്,
കറുപ്പ്,
മ‍ഞ്ഞ.
വെളുപ്പിൽ വിശ്വസിച്ച്;
ചുവപ്പിൽ മയങ്ങി ;
മഞ്ഞയിൽ വിളറി;
കറുപ്പില്‍
അലിഞ്ഞലിഞ്ഞ്........

Thursday, February 19, 2009

കാഴ്ച

മറനീക്കിയുയരും
കാണാക്കാഴ്ചകളുടെ
പൊരുൾ തേടി.
അതിൽ കണ്ണുംനട്ട്
കണ്ണു കഴച്ച്,
ഇല്ലാക്കാഴ്ചയില്‍ മുങ്ങി,
മയങ്ങി,
എന്നെയറിയാതെ
നിന്നെയറിയാതെ
അന്യാപദേശകഥകളിൽ
പുരാവൃത്തങ്ങളില്‍
അലഭിരമിച്ച്
മറക്കാം
നമുക്കിനി
നമ്മളെ.

പ്രണയം

പറന്നുപോമപ്പൂപ്പൻ
താടിയായ്.
കാലാതിവര്ത്തിയായ്.
ഇല്ലായ്മയിലുണ്മയായ്.
രൂപമറ്റ്,
ഗന്ധമറ്റ്,
സ്വത്വംചോര്‍ന്ന്;
ആത്മഭാവമൊന്നായ്;
അനന്തതയിലലിഞ്ഞുചേരും

ഉദാത്തതയെൻ പ്രണയം.

Wednesday, February 18, 2009

സാന്ത്വനം

ഇരുട്ടിലിളംചൂടിൽ മയങ്ങി.
സാന്ത്വനത്തിന്നറയിൽ ചുരുണ്ടു.

പ്രകാശമുണര്‍ത്തിയന്ത്യ
സാന്ത്വനവും മായ്ച്ചു.


മുറിവേററലറിക്കര​ഞ്ഞ്
അമ്മതൻ മാധുര്യം നുണഞ്ഞു.
അറിവിന്‍ തീരത്തലഞ്ഞ്
വിലക്കപ്പെട്ട കനികൾ തേടി
മധുരമായ്‌  നിനച്ച്;

കയ്പും ചവര്‍പ്പും മോന്തി.
തളര്ന്നെത്തി വീണ്ടും ഞാനീ
തമസ്സിലൊന്നു മയങ്ങാൻ.