Sunday, February 28, 2010

കൈകേയി

ഇവള്‍ കൈകേയി.
ചരിത്ര പുസ്തകത്തില്‍
കരി പിടിച്ചു കിടന്നവള്‍ .
ചരിത്രകാരന്മാര്‍ പക പൂണ്ട് ഘോഷിച്ചു.
‘പ്രിയരാമനെ കാട്ടിലയച്ചവള്‍ '
വൃദ്ധപതിയുടെ കാമാഗ്നിയില്‍
മോഹങ്ങള്‍ പടം പൊഴിച്ച്;
ശ്ലീലാശ്ലീലങ്ങള്‍ മറന്ന്;
താരുണ്യം ഹോമിച്ചതുമിവള്‍ .
മനസ്സിന്‍
മൃദുമെത്തയിലന്ത:പുരത്തില്‍
മയങ്ങും സ്വപ്നങ്ങള്‍ക്ക് 
രാക്ഷസ ഭൂമികയും
യുദ്ധക്കളങ്ങളും
മേച്ചിൽപ്പുറങ്ങളായി.
സ്നിഗ്ദ്ധമലരിനെ
വജ്രമാക്കും രസതന്ത്രമിത്.
ത്രേതായുഗത്തിന്‍ 
പ്രേമ സങ്കല്‍പത്തില്‍
വരമേകാനൊരുമാത്രയെങ്കി-
ലതു മറക്കാനര മാത്ര..!
രഘുവംശത്തിന്‍
മഹനീയ മാതൃകയില്‍
ചരിത്രം മിഴിപൂട്ടിയുറക്കം നടിച്ചു.
രാജനീതിക്കു നവഭാഷ്യം തീർത്തത്
ഗുരുവും മന്ത്രിയുമരചനുമൊപ്പം.
മൂടിവെക്കാനപ്രിയസത്യങ്ങളേറെ
എന്നാലുമിവള്‍ കുലട.
അന്ത:പുരത്തിലമര്‍ത്തും മൃദുസ്വനം
രാജാങ്കണത്തിലാസ്ഥാനങ്ങളില്‍ ..!
ഘോരമീയപരാധമിനി ശിക്ഷ.
അമ്പുകളെയ്യാമിവള്‍ തന്‍ 
നേര്‍ക്കാവനാഴി ശൂന്യമാം വരെ.
കലിയുഗമെങ്കിലുമമ്പെടുക്കാം
തൊടുക്കാം ഞാണില്‍ .
വാത്സല്യത്തിന്നമൃതു ചുരത്തും
മാറില്‍ ചുടുചോരയൊഴുക്കിത്തുള്ളും
പുത്രസ്നേഹം വാഴ്ത്തുക നാമിനി.
പ്രണയമധു നുകരും നാവാല്‍
കടുവിഷമെയ്യും പ്രിയനും വാഴ്ക.
രാജരഥത്തിനു ചക്രമുരുളാന്‍
കൈവിരലിട്ടൊരു സിംഹിണി.
നിന്‍ വിരല്‍ ചൂണ്ടും വഴികളിലൂടെ
ചരിത്രരഥമുരുണ്ടുരുണ്ട്
അടവികളാഴികള്‍ താണ്ടി
കണ്ണീർക്കടലില്‍ മുങ്ങി.

Tuesday, February 16, 2010

നരഭോജികൾ

ആയുധങ്ങൾ.
തുളച്ചു കയറുന്നവ.
തകർത്തു കളയുന്നവ.
കരിച്ചു കളയുന്നവ.
പരീക്ഷിക്കാൻ
ശരീരങ്ങളേതും .
മകനോ മകളോ...
അമ്മയോ അച്ഛനോ....
ആരായാലെന്ത്!
നക്ഷത്രക്കണ്ണുകളിൽ
മിന്നിത്തെളിയും
ഇണയുടെ സ്വപ്നങ്ങൾ
മായ്ക്കാം.
എവിടെ നിന്ന്?
എങ്ങോട്ട്?
ചോദ്യങ്ങൾ വേണ്ട.
ശത്രുവാണ്.
വിശ്വാസങ്ങളുടെ ശത്രു.
അവന്റെ വിശ്വാസം
പാറ  പോലുറച്ച
എന്റെ വിശ്വാസമല്ല.
ശത്രുവിനൊരിളവ്.
ആയുധത്തിൻ
മുന്നിലാദ്യമെത്തുന്നവൻ
 ശത്രുവിലൊന്നാമന്‍
പിന്നിലെത്രയുമാകാം.
ഒന്ന്,രണ്ട്,മൂന്ന്,...ആയിരങ്ങൾ,
പിന്നെ ലക്ഷങ്ങൾ.
ആയുധത്തിൻ റിമോട്ടിൽ
വിരൽത്തുമ്പുകൾ
പതുക്കെയമർന്ന്;
ചിതറിത്തെറിച്ച്;
രസനേന്ദ്രിയങ്ങൾ
ചുടുചോര നുണഞ്ഞ്;
കരിയും മാംസത്തിൽ
ഭുബുക്ഷുക്കളായ്..
നരഭോജികളായ്....
ശത്രുവാരായാലും മതി.

Thursday, February 11, 2010

പറന്നു പോയ പകൽപക്ഷി

ശാന്തമീ രാത്രിയിൽ.
ഒരു കുഞ്ഞു നൊമ്പരം
കുടി പാർക്കുമെൻ നെഞ്ചിൽ.
എസ്.എം.എസായൊരു
പദനിസ്വനം.
'സൂര്യ കിരീടം വീണുടഞ്ഞൂ'.

ഒരു രാത്രി കൂടി
വിട വാങ്ങും മുമ്പേ.
കളഭവും മനസ്സും വാങ്ങി
പറന്നു പോയ്
പകൽപക്ഷി.
കെട്ടു പോയൊരു
പൊൻവിളക്കിൻ
തിരിനാളം ജ്വലിപ്പിക്കാൻ.
കണ്ണീർ പൊഴിക്കുന്നമ്മ
മഴക്കാറുകൾ.
ആകാശ ദീപങ്ങൾ
സാക്ഷിയായ്
വരമഞ്ഞളാടുന്ന
രാവിന്റെ മാറിലുറങ്ങീ
മഞ്ഞുതുള്ളി.
കണ്ടുകണ്ടു
കൊതി തീരാതെ.
ചിരിമണിച്ചിലമ്പൊലി
കേൾക്കാതെ.
പേരറിയാത്തൊരു
നൊമ്പരമേറ്റു
പാടിയൊരു മറുകിളി
ഇവിടെയുറങ്ങാതെ..

Thursday, February 4, 2010

തട്ടിപ്പറിക്കാതെൻ പ്രാണനുമായ്…

'243എവിടെടാ.ചാടിപ്പോയോ നായിന്റെ മോൻ'. വാർഡറുടെ ശബ്ദം.

ഞെട്ടിപ്പിടഞ്ഞെണീറ്റു.നേരം പോയതറിഞ്ഞില്ല.മുമ്പിലെത്തിയില്ലെങ്കിൽ കുഴപ്പമാണ്.അടി ഉറപ്പാണ്.തനിക്ക് മാത്രമല്ല.അച്ഛനും.
പാവം അച്ഛൻ.തന്റെ നേരെ നോക്കാൻ പ്രയാസപ്പെടുന്നതുപോലെ.കുറ്റബോധമുണ്ട്.
തന്നെക്കുറിച്ച്.അനിയന്മാരെക്കുറിച്ച്. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. പുറത്ത് പറഞ്ഞയച്ച് ഇംഗ്ലീഷ് പഠിപ്പിക്കണം.വലിയ ഉദ്യോഗസ്ഥന്മാരാക്കണം.
തനിക്ക് കിട്ടാത്തത് മക്കൾക്ക് കിട്ടണം..
അമ്മ അപ്പോൾ കളിയാക്കും.'ഓ..മക്കളെ ഇംഗ്ലീഷ് പഠിപ്പിച്ച് തുക്കിടി സായിപ്പാക്കി ഓരോ മദാമ്മേനേം പൊടോറി കയ്ച്ച് കൊട്ക്ക്.'
'ഫ.. നിൻകെന്തറിയാം.ബേണ്ടിക്ക് ഞാനതും ചെയ്യും.നിൻകറീല്ല ഈ കുഞ്ഞിരാമന.'
അച്ഛന് ദേഷ്യം വന്നാ കണ്ണു കാണില്ല.
കിട്ടിയതെടുത്ത് അമ്മേന മാട്ടും.തടസ്സം പിടിച്ചാൽ തങ്ങൾക്കും കിട്ടും.അമ്മയാണെങ്കിലോ തരിമ്പും
വിട്ടുകൊടുക്കില്ല.അടി കിട്ട്യാലും അടങ്ങില്ല.
പിന്നെ പ്രതാപം പറച്ചിലാണ്.തറവാട്ടു മഹിമയും ആങ്ങളാറ മഹത്ത്വവും
'ഞാനീ കേക്കമ്മുറീല് ബെരണ്ടോളല്ല.'
അച്ഛൻ കൈകടഞ്ഞിറ്റ് മതിയാക്കി പോക്വേള്ളു.
എന്നാലും അമ്മയുടെ ബുദ്ധിയിലും കഴിവിലും അച്ഛന് മതിപ്പാണ്.അമ്പ്വേട്ടനോട് ഒരിക്കൽ പറയുന്നത് കേട്ടിട്ടുണ്ട്.
'ഓള് പടിച്ചോളാണ്.നിന്റോളപ്പോലെ ഹരിശ്രീ അറിയാതോളല്ല.'
അമ്പ്വേട്ടൻ ചിരിക്ക്വേള്ളൂ.അല്ലെങ്കിലും ഓർക്കച്ഛനെ പേടിയാണ്. തല്ലാനും കൊല്ലാന്വൊന്നും ഓർക്കാവൂലപ്പാ
അമ്പ്വേട്ടൻ അച്ഛന്റെ ഉറ്റ ചങ്ങായിയാണ്.കാലിപൂട്ടാനും വരമ്പ് വെക്കാനും കാലികളെ മേയ്ക്കാനും ഒക്കെ ഓറ് തന്നെ വേണം.അങ്ങാടീല് കൂട്ടുപോകുന്നതും അമ്പ്വേട്ടൻ തന്നെ.
കണ്ടത്തിന്നും പറമ്പിന്നും കേറിയാല് അമ്മയുടെ കൈയാളായി നടക്കും.
"കുഞ്ഞമ്പ്വോ ഒരു തേങ്ങ ഉരിച്ചു താ.ഉപ്പും പറങ്കീം തീർന്ന്വല്ലാ.ഒന്നു പീട്യേ പോണം.ഈട്യൊരാള് ഉള്ളതും ഇല്ലാത്തതും ഒക്കും.എപ്പോം കൂട്ടോം കുറീയായിറ്റ് നടക്കാനേ നേരൂള്ളൂ."
അച്ഛന്റെ പാർട്ടി പ്രവർത്തനങ്ങളോടുള്ള നേരിയ പ്രതിഷേധപ്രകടനം.എതിർത്തതുകൊണ്ട് കാര്യമില്ല എന്ന് അമ്മക്ക് നന്നായറിയാം.നാലാളറിയുന്നതും നേതാവാകുന്നതും അമ്മക്കിഷ്ടമുള്ള കാര്യം തന്നെ.
അമ്മയുടെ വീട്ടുകാർക്ക് പക്ഷേ ഇതൊന്നും ഇഷ്ടമല്ല.ബ്രിട്ടീഷുകാരെയും പ്രമാണിമാരെയും എതിർക്കുന്നത് നല്ലതിനല്ല എന്നാണവരുടെ അഭിപ്രായം.അതൊന്നും അച്ഛൻ കൂട്ടാക്കാറില്ല.അച്ഛനു മാത്രമല്ല അമ്മാവന്മാരുടെ ഹുങ്ക് തനിക്കുമത്ര പിടിക്കുന്നില്ല.അമ്മയുടെ തറവാട്ടിൽ പോയാൽ അച്ഛനെ കുറ്റം പറയാനേ അവർക്കു നേരമുള്ളൂ.എന്തെങ്കിലും മിണ്ടിപ്പോയാൽ അച്ഛന്റെ മോനല്ലേന്നും.
മാധവിയെക്കുറിച്ചോർക്കുമ്പോഴാ പ്രയാസം.അമ്മാവന്റെ മോളായിപ്പോയതു മാത്രാ അവളുടെ കുറ്റം.അമ്മയ്ക്കും അവളെ ഇഷ്ടമാണ്. മുമ്പേ പറഞ്ഞുറപ്പിച്ചതാണെങ്കിലും വല്യമ്മോൻ ഏതു നിമിഷവും കാലു മാറാം.തന്റെ പഠനം മുടങ്ങിയതു തന്നെ അവൾക്കു വേണ്ടിയാ.പഠിക്കാൻ പുറത്തു പോയാൽ വല്യമ്മോൻ അവളെ മറ്റാർക്കെങ്കിലും കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി.അവളില്ലെങ്കിൽ പിന്നാർക്കു വേണം പഠിപ്പും പത്രാസും.
പയ്യാവൂരുത്സവത്തിന് വാങ്ങിയ ചുവന്ന വള കൊടുക്കാൻ കഴിഞ്ഞില്ല.അതിനുമുമ്പേ.....
ഓർക്കുമ്പോൾ നടുക്കം വിട്ടുമാറുന്നില്ല. എത്ര പെട്ടെന്നാണ് എല്ലാം തലകീഴായി മറിഞ്ഞത്.
അച്ഛനു ചിലപ്പോൾ രാത്രികളിൽ പാർട്ടി മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടി വരും.അപ്പോൾ മ്മ അച്ഛൻ വേണ്ടെന്നു പറഞ്ഞാലും കൂടെ പറഞ്ഞു വിടും."തണ്ടും തടീംള്ള ബാല്യക്കാരൻ മോനുണ്ടായിറ്റ് നിങ്ങളെന്തിനാ നട്ടപ്പാതിരക്ക് ഒറ്റക്ക് നടക്ക്ന്ന്.പോട് മോനേ."

അമ്മ പറഞ്ഞാൽ പിന്നെ അപ്പീലില്ല. കൊണ്ടുപോയാലും അച്ഛൻ യോഗത്തിൽ പങ്കെടുപ്പിക്കാറില്ല.നിരോധിച്ച പാർട്ടിയല്ലേ. തനിക്കെന്തങ്കിലും സംഭവിച്ചാൽ കുടുംബം നോക്കേണ്ടവനാണ്.
പക്ഷേ,എത്ര കരുതലെടുത്തിട്ടെന്താ?വരാനുള്ളത് വഴിയിൽ തങ്ങിയില്ലല്ലോ.

ജന്മിയുടെ അക്രമം കൂടിക്കൊണ്ടേയിരുന്നു.നാട്ടുകാരുടെ ദുരിതവും.
കർഷകസംഘം പ്രവർത്തകർക്ക് ഇടപെട്ടേ മതിയാവൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി.
അന്നം തരുന്ന മണ്ണിൽ നിന്നും അടിച്ചിറക്കിയപ്പോൾ സഹനത്തിന്റെ അതിർ വരമ്പുകൾ കുത്തിയൊലിച്ചുപോയി.പിന്നെ നടന്നതെല്ലാം ഒരു ദുസ്വപ്നം.
അന്നും പതിവുപോലെ അച്ഛന്റെ കൂടെ
പോയതാണ്.തന്നെ പുറത്തിരുത്തി അച്ഛൻ ഉള്ളിലേക്കു കയറിപ്പോയി.ഏറെ സമയം കഴിഞ്ഞില്ല.കോരേട്ടനുണ്ട് ഓടിക്കിതച്ചു വരുന്നു.
അണച്ചുകൊണ്ട് ഓറ് ചോദിച്ചു."അച്ഛനോട്ത്തൂ?"
"ഉള്ളിലുണ്ട്.എന്താ കാര്യം?"
ഒന്നും മിണ്ടാതെ കോരേട്ടൻ ഉള്ളിലേക്കു കയറിപ്പോയി.എന്തോ കുഴപ്പമുണ്ട്.
പെട്ടെന്ന് അച്ഛനേയും കൂട്ടി ഇറങ്ങി വന്നു.
അച്ഛൻ പറഞ്ഞു."നമ്മക്കിപ്പോ വീട്ടിൽ പോണ്ട."
"അച്ഛാ,അമ്മ.."
"മോൻ അച്ഛൻ പറയുന്നത് കേൾക്ക്. അമ്മയെ നോക്കാനാളുണ്ട്."കോരേട്ടൻ.
പിന്നെയാണറിഞ്ഞത്.ജന്മിയുടെ ഒറ്റുകാരനെ ആരോ തല്ലിക്കൊന്നു.അച്ഛന്റെ തലയിലാണ് കുറ്റം ചാർത്തിയിരിക്കുന്നത്.
മകനേയും പ്രതിയാക്കിയേക്കാമെന്ന അച്ഛന്റെ സംശയം ശരിയായിരുന്നു.അപ്പോൾ പിടിക്കപ്പെട്ടാൽ ശവം പോലും ബാക്കി വെക്കില്ല.
എന്തൊക്കെ അനുഭവിച്ചു!
ഓട്ടം.ജീവനു വേണ്ടിയുള്ള ഓട്ടം.മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെത്ര!
പിടിക്കപ്പെട്ടപ്പോൾ ആശ്വാസമാണു തോന്നിയത്.വയ്യ ഇനി ഓടാനൊട്ടും.തമ്മിൽ ഭേദം മരണമാണ്.
അമ്മയെ ഓർമ വരുമ്പോൾ കരച്ചിൽ വരും. വേട്ടയാടിപ്പിടിക്കുമ്പോൾ കുട്ടിത്തം മാറിയിരുന്നില്ല. ബാലസംഘത്തിലെ കുറച്ചു മുതിർന്ന കുട്ടി മാത്രമായിരുന്നില്ലേ താൻ.തന്നെ എങ്ങനെ പ്രതിയാക്കി? എല്ലാം അച്ഛനെ തകർക്കാൻ.അച്ഛൻ ജീവിച്ചിരുന്നാൽ അപകടമാണെന്നയാൾക്കറിയാം. അച്ഛൻ അയാളുടെ താന്തോന്നിത്തത്തിന്റെ തായ്വേരറുക്കും.
തെളിവും സാക്ഷിയും എല്ലാം അയാൾ പറയുന്നത്.
വിധി കേട്ട് ഞെട്ടി.
ജീവപര്യന്തവും ചേർത്ത് 39 വർഷം കഠിന തടവ്.
വിശ്വസിക്കാനായില്ല.എന്താണ് സംഭവിക്കുന്നത്.
‘ഞാനാരേയും കൊന്നിട്ടില്ല’. അലറി വിളിക്കാൻ തോന്നി.
ഈ നരകത്തിൽ 39 കൊല്ലം...അമ്മയെ കാണാതെ..ഇനി കാണാൻ പറ്റ്വോ...കരച്ചിൽ മുട്ടി വരുന്നു.
കൊണ്ടിട്ടത് ഒരു മഹാനരകത്തിൽ.പീഡനമുറകളിൽ പരീക്ഷണം നടത്തുന്ന വാർഡർമാർ.
ഗോതമ്പുണ്ടയും നാറുന്ന ചാക്കരിച്ചോറും.ഓർക്കുമ്പോൾ തന്നെ ഛർദ്ദിക്കാൻ വരും.അമ്മ വെക്കുന്ന കഴമ അരിയുടെ കഞ്ഞിയും വെള്ളരിക്ക ഓലനും.അമ്മ തൊട്ടതിനെല്ലാം അമൃതിന്റെ സ്വാദാണ്.
ചോറിൽ വെറുതെ വിരലിട്ടിളക്കി.കഴിക്കാൻ തോന്നുന്നില്ല.
ബൂട്സിന്റെ പടപട ശബ്ദം.വിസിലിന്റെയും.ആരോ വിളിച്ചു പറഞ്ഞു.
’ദാമോദരേട്ടനെ അപ്പുക്കുട്ടൻ വാർഡർ തല്ലിക്കൊല്ലാറാക്കി’.
കിണ്ണം താഴെ വെച്ച് താഴത്തെ ബ്ലോക്കിലേക്ക് ഓടി.അച്ഛൻ...അച്ഛനവിടെ കാണും.
ആൾക്കൂട്ടത്തിലേക്ക് എങ്ങനെ കയറിയെന്നോർമയില്ല.വാർഡർമാർ തുരുതുരാ ലാത്തി കൊണ്ടടിക്കുന്നു.കൈയിൽ കിട്ടിയതെല്ലാമെടുത്ത് തടവുകാരും.
സൂപ്രണ്ടിന്റെ ഫയർ എന്ന അലർച്ച.കാതു തുളച്ച് വെടിയൊച്ച.
'അയ്യോ,എന്റെ കാല് അമ്മേ...'
കണ്ണിൽ ഇരുട്ട്..

ശ്വാസം മുട്ടുന്നു.തലയിലാരോ കൂടം കൊണ്ടടിക്കുന്നു.കണ്ണു തുറക്കാനാവുന്നില്ല.കേട്ടു.'ബോധം വന്നു'.
നെറ്റിയിൽ തണുത്ത വിരൽ സ്പർശം.
അച്ഛനാണോ?അല്ല.ഞാനെവിടെയാണ്?
പതുക്കെ ഓർമ വന്നു.കാലു പൊക്കാൻ നോക്കി.ആവുന്നില്ല. വേദന.. സഹിക്കാനാവുന്നില്ല.
‘അച്ഛാ...
അച്ഛനെവിടെ?’
ആരും ഒന്നും മിണ്ടുന്നില്ലല്ലോ.
എഴുന്നേൽക്കാനാഞ്ഞ് ഉറക്കെ വിളിച്ചു.
'അച്ഛാ'
ഒരു കൈ താങ്ങി.കണ്ണേട്ടൻ.മുഖത്തു നോക്കാതെ പറഞ്ഞു 'മോൻ കിടക്ക്'
'അച്ഛനെ കാണണം ഇപ്പൊ'.
'ആ...അച്ഛൻ വരും.മിണ്ടാതെ കിടക്ക്.'ലാത്തിയുടെ അറ്റം ദേഹത്തു കൊണ്ടപ്പോൾ കണ്ണടച്ച് കിടന്നു.
'22 പേർ മരിച്ചു പോലും'
'ആരൊക്കെ'
'കൃത്യമായറിയില്ല.നോക്കട്ടെ.’
പോലീസുകാരാണ്.പത്രം തുറന്ന് ഉറക്കെ വായിക്കുകയാണ്.
അച്ഛന്റെ പേരുണ്ടോ.ഇല്ല.ഉണ്ടാവില്ല.
പേരുകൾ ഒന്നൊന്നായി വീണുകൊണ്ടിരുന്നു.
അച്ഛൻ..അച്ഛനല്ലേ അത്.
'ഇല്ല. അച്ഛനെ ഇനി കാണില്ല. '.
അച്ഛൻ പോയി. ഒറ്റക്കാക്കിയിട്ട്.
അമ്മേ..കാണുന്നില്ലല്ലോ ഒന്നും.
ഇരുട്ടാണല്ലോ മുമ്പിൽ.






(കഥ വായിച്ചു കേൾപ്പിച്ചപ്പോൾ കഥാപാത്രത്തിന്റെ കുഴിയിൽ താഴ്ന്ന് കാഴ്ച്ച മങ്ങിയ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീരിന്റെ മുമ്പിൽ ഞാനീ കഥ സമർപ്പിക്കുന്നു.)