Wednesday, November 18, 2015

മറവി

സംഘട്ടനത്തിന്റെ ആഘാതത്തിൽ പൂമരം ഞെട്ടിവിറച്ചു.
പൂവുകൾ പേടിച്ചു നിലംപതിച്ചു.
കാലിനിടയിൽ തിരുകിയ കൊക്ക് പണിപ്പെട്ടുയര്‍ത്തി
മുത്തിക്കൊക്ക് മുരണ്ടു.
“നാണംകെട്ട മനുഷ്യെരെപ്പോലെ തലകൊത്തിക്കീറുന്നു.”
നാണംതോന്നിയ പെണ്ണൊരുത്തി
കൊക്കുതാഴ്ത്തി പൂട ചികഞ്ഞു.
ചിറകുവിരിച്ചുയര്‍ന്ന് അങ്കംവെട്ടുന്ന പൂവന്മാരെ
ഏറുകണ്ണിട്ടിടയ്ക്കിടെ നോക്കി.
‘മണ്ടന്മാർ കൊത്തിച്ചാകട്ടെ.’
ഇലകളുടെ പിറുപിറുക്കൽ
കേട്ടിട്ടും കേള്‍ക്കാതെ.....
അങ്കം പിന്നെയും മുറുകി.
“എന്റെ പിടയാണതെന്റെ പിട.”
ശത്രുവിന്റെ നെഞ്ചത്താഞ്ഞുകൊത്തി
കൊക്കിൻ തുമ്പിലെ ശുണ്ഠിയുരുമ്മിക്കളയാൻ
ചാരക്കൊക്ക് ഇണയുടെ ചാരത്തണഞ്ഞു.
മുറിവേറ്റവൻ തലതാഴ്ത്തി പിന്തിരിഞ്ഞ്
ഇലച്ചാര്‍ത്തുകൾക്കിടയിലൊളിച്ചു.
താഴെ.....
ചീറിപ്പായുന്ന പുരുഷാരം വളര്‍ന്നു വളര്‍ന്ന് ‍
പൂ മറച്ച്...ഇല മറച്ച്....മരം മറച്ചു.
ആകാശം കാണാതെ...
മണ്ണ്‌ കാണാതെ....
ഒന്നും കാണാതെ...
ആദ്യപ്രണയത്തിന്റെ കൈയും പിടിച്ച്;
പൊക്കിൾക്കൊടിയിൽ കൊരുത്തിട്ട ചരടുകൾ
അറുത്തെറിഞ്ഞു ഞാനിറങ്ങി.
കൈക്കുമ്പിളിൽ നീട്ടിയ പ്രണയം
തട്ടിപ്പറിച്ചു നീ പങ്കുവെച്ചുതീര്‍ത്തപ്പോൾ .
പൂക്കളെ മറന്ന്‍...
മരത്തെ മറന്ന്‍...
കൊക്കുകളെ മറന്ന്‍....
ആകാശവും ഭൂമിയും മറന്ന്.....
എന്നെയും നിന്നെയും മറന്ന്...
പുരുഷാരത്തിലേക്ക് ഞാനൊറ്റയ്ക്ക്.....
ഒന്നുമല്ലാതെ
ഒന്നുമില്ലാതെ...
ഞാനില്ലാതെ.....
അങ്ങിറങ്ങിപ്പോയി...............

(ഗള്‍ഫ് മലയാളം ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചത്.)

5 comments:

വിനോദ് കുട്ടത്ത് said...

ലളിതമായ മനോഹരകവിത.....
നന്മകള്‍ നേരുന്നു.....

Cv Thankappan said...

ഇഷ്ടപ്പെട്ടു കവിത.
ആശംസകള്‍ ടീച്ചര്‍

Shahid Ibrahim said...

ഹൃദ്യമായിരിക്കുന്നു രചന
ആശംസകൾ

മനോജ്‌ said...

നന്നായി

കണ്ണാടി.... said...

നല്ല കവിത