Monday, August 31, 2015

കണ്ണേ,മൂക്കേ മടങ്ങുക

മൂന്നാംനാൾ ഓണത്തിന് പ്രിയപ്പെട്ട സഹപ്രവര്‍ത്തകൻ ജെയിംസ് ഡൊമിനിക്കിന്റെ മകന്റെ കല്യാണം കൂടനാണ് കണ്ണൂർ പള്ളിക്കുന്നിൽ നിന്ന്‍ ഓട്ടോ പിടിച്ച് പുറപ്പെട്ടത്. ഭാവനാസമ്പന്നയായ കഥാകൃത്തി നെയും പത്തിരുപത് വര്‍ഷം നീണ്ട ബോറൻ പഠനം അവസാനിപ്പിച്ച് മടി പിടിച്ചുറങ്ങുന്ന അനിയത്തിയുടെ മകളെയും ഒപ്പം കൂട്ടി. മനോഹരമായ വടക്കൻ മലനിരകളിലൊളിപ്പിച്ചു വെച്ച കഥയുടെ തളിരുകൾ നുള്ളിയെടുത്തോട്ടെ എന്ന് വിചാരിച്ചാണ് കഥാകൃത്തിനെ വിളിച്ചത്. വരന്റെ പെങ്ങളുടെ വിവാഹത്തിന് കൊണ്ടുപോയപ്പോൾ ലഭിച്ച നൂറുകൂട്ടം വിഭവസമൃദ്ധസദ്യയുടെ രുചിയും ഗന്ധവും,പ്രത്യേകിച്ച് കോഴി,ആട്,കാള,പന്നി വിഭവങ്ങളുടെ,നാവിലുയിർത്തെണീ റ്റപ്പോൾ ഉറക്കമൊക്കെ കുടഞ്ഞുകളഞ്ഞ് പൊന്നുവും കൂടെപ്പോന്നു.
കണ്ടലിൽ കണ്ണുടക്കിയതുകൊണ്ട് വളപട്ടണം പാലം കഴിയുന്നതുവരെ എന്റെ യാത്ര മനോഹരം. പാലം കടന്നിട്ടും 'കോരായണാ' എന്നൊന്നും ഞാൻ വിളിച്ചില്ല. പകരം ‘അയ്യോ! ചാക്ക് കെട്ട്’ എന്നറിയാതെ നിലവിളിച്ചു. അപ്പോൾ കഥാകാരിയുടെ കൈ എന്റെ കാല്‍മുട്ടിലമര്‍ന്നു. ഞാൻ കണ്ണടച്ച് ശ്വാസമടക്കിപ്പിടിച്ച് പിന്നോട്ട് ചാഞ്ഞു. ആലക്കോട് റോഡിലെത്തിയപ്പോഴാണ് പിന്നെ ഞാനെന്റെ മൂക്ക് വിടര്‍ത്തിയതും കണ്ണ് തുറന്നതും. നട്ടുച്ചയ്ക്കും പിൻവാങ്ങാൻ മടിപിടിച്ച് മലയുടെ മടിയിൽ മുഖം പൂഴ്ത്തിയുറങ്ങുന്ന കോടമഞ്ഞും കാടും കനിഞ്ഞേകിയ കുളിര്‍മയിൽ പടര്‍ന്നു പന്തലിച്ച റബ്ബര്‍ത്തോട്ടങ്ങൾ ഇരുൾ പരത്തിയ രാജപാതയെ വെല്ലുന്ന മലമ്പാതയിലൂടെ ഞങ്ങളുടെ ശകടം കിതച്ചു കിതച്ച് കയറുമ്പോൾ ഞാൻ എന്നെത്തന്നെ മറന്നുപോയി.
ഒടുവള്ളിത്തട്ടിലെത്തിയപ്പോൾ ബസ് കാത്തുനില്‍ക്കുന്ന പെണ്‍കുട്ടിയോട് ചാണോ ക്കുണ്ട് കരുണാപുരം പള്ളിയിലേക്കുള്ള വഴി ചോദിച്ചു. അല്‍പ്പം കൂടി പോയപ്പോൾ ആളും കാറും ബഹളവും കണ്ടു. പള്ളിയങ്കണത്തിലെത്തിയപ്പോൾ മുഖപരിചയമുള്ള ഒരു ചെറുപ്പക്കാരൻ അടുത്തുവന്നു. ജെയിംസ് മാഷിന്റെ ഇളയ മകൻ. ‘കല്യാണം കഴിഞ്ഞു. മറ്റ് ചടങ്ങുകൾ അവിടെയാണ്. ഭക്ഷണവും അവിടെയാണ്.’ അവന്റെ വിവരണം തീരുന്ന തിനു മുമ്പ് ഒരു യുവതി കൈക്കുഞ്ഞുമായി അടുത്തു വന്നു. രാജാമണി കുഞ്ഞിനെ വാങ്ങി എന്റെ മടിയിൽ കിടത്തി. 'ദെന്താ കഥ...ഇവളുടെ കല്യാണസദ്യയുടെ കാര്യമല്ലേ നേരത്തെ പറഞ്ഞത്. ഇപ്പോഴിതാ കുഞ്ഞും... മധുരം...മധുരതരം..'സംസാരമൊക്കെ ഇനിയുമാവാം..സദ്യ തീര്‍ന്നു പോയാൽ!
‘സി.പി.’എന്നറിയപ്പെടുന്ന പദ്മനാഭന്‍ മാഷ്‌ ‘ശാന്ത ടീച്ചറേ’ എന്നു വിളിച്ച് അടുത്തു വന്ന് കുശലം ചോദിച്ചു. പൊരിയുന്ന വയറിനോട്‌ വേദമോതിയിട്ട് കാര്യമില്ല മാഷേ.... ഏതായാലും ഭക്ഷണം കഴിഞ്ഞിട്ട് ബാക്കി കാര്യം. ഭക്ഷണഹാൾ നിറയുന്നൂ..കവിയുന്നൂ.... ഒഴിയാതിരു ന്നാൽ മതിയായിരുന്നു. കസേരയിട്ടിരുന്ന്‍ അല്‍പ്പനേരം സദ്യയുണ്ണുന്ന വര്‍ക്ക് പ്രചോദനമേകി. തീൻമേശ ഒഴിഞ്ഞ ഗ്യാപ്പിലേക്ക് ഞങ്ങളും തിരുകിക്കയറി.
നിറഞ്ഞുതൂവുന്ന ബിരിയാണിപ്പാത്രങ്ങൾ മുന്നിൽ നിരന്നു. പിന്നാലെ ചുവപ്പിൽ മുങ്ങി ചിക്കൻ ഫ്രൈ തട്ടുകളും. സാലഡ്, അച്ചാറുകൾ അകമ്പടിക്കാരായി. മുന്നുംപിന്നും നോക്കിയില്ല. കൊള്ളാവുന്നത്ര കടത്തിവിട്ടു. കോഴിക്കഷണങ്ങളോട് പോരെടുക്കു ന്നതിനിടയിൽ കുശലം ചോദിക്കാൻ ചെറുക്കന്റെ പിതാവ് ജെയിംസ് മാഷെത്തി. ‘ഇതൊന്നു തീര്‍ത്തോട്ടെ മാഷെ, എന്നിട്ടു പറയാം.’ഏമ്പക്കം വിട്ട് ഐസ്ക്രീമിൽ കൈവെച്ചപ്പോഴാണ് ഓര്‍ത്തത്. പഥ്യം പാലിക്കേണ്ട രോഗിയാണല്ലോ ഞാനെന്ന്. 'അക്യൂ പ്രഷർ ചികിത്സകൻ പ്രത്യേകം പറഞ്ഞിരുന്നു. മുട്ട,മത്സ്യ,മാംസാദികൾ വര്‍ജ്ജിക്കണ മെന്ന്. പാൽ,ചായ,കാപ്പികൾ കൈകൊണ്ട് തൊടാൻ പാടില്ലെന്ന്.' ഒന്നും കേട്ടില്ല. ഇനിയിപ്പെന്താ ചെയ്ക? പ്രഥമന്‍ ഉണ്ട്. അതങ്ങ് ഒഴിവാക്കിയേക്കാം.
സ്റ്റേജിലിരിക്കുന്ന വധൂവരന്മാര്‍ക്ക് മധുരം കൊടുക്കാൻ സമ്മതം മൂളിയിരിക്കുമ്പോൾ സുകു, മോഹനന്‍,ജോസഫ്,ബീന,റോസക്കുട്ടി ഇത്യാദി എക്സ് സഹപ്രവര്‍ത്തകരെത്തി കൈയി ലുള്ള കത്തികളെല്ലാം പുറത്തെടുത്തു. നേരത്തെ ഇതുവരെ കാണാത്ത ഒരു ഫേസ് ബുക്ക് കുമാരനും അടുത്തെത്തി മിണ്ടിത്തുടങ്ങിയപ്പോൾ അവന്റെ ഉത്തരവാദിത്ത രാഹിത്യ ത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ നാക്ക് നീട്ടിയതാണ്. അതിനുമുമ്പ് അവൻ ഏറ്റെടുത്ത കാര്യം നിര്‍വഹിച്ചു എന്ന്‍ പ്രസ്താവിച്ചപ്പോൾ നീണ്ട നാക്ക് ചുരുട്ടിക്കെട്ടി വെച്ചു.
കത്തിയൂരിയവരെല്ലാം ഉറയിലിട്ടതോടെ മടക്കയാത്രയ്ക്ക് തിരിതെളിച്ചു. ജെയിംസ് മാഷും നല്ലപാതിയും മോളും യാത്രയാക്കാനെത്തിയതോടെ ഓട്ടോ മുരണ്ടുതുടങ്ങി.
മടക്കയാത്രയിൽ കോഴി കൊക്കരിക്കുന്ന കുമ്പയും കൈകൊണ്ട് താങ്ങി മലയോരക്കാഴ്ചകൾ കണ്ടുകണ്ട് മയങ്ങിപ്പോയി. മൂക്കിലേക്ക് ചാട്ടുളി പോലെ തുളച്ചുകയറിയ നാറ്റം അസഹ്യമായപ്പോൾ അറിയാതെ കണ്ണ് തുറന്നുനോക്കി. നാണംകെട്ട ലോകത്ത് നാണമില്ലാതെ, ചത്തു വീര്‍ത്ത് മലര്‍ന്ന് കിടന്ന് നാലുകാലും പൊക്കി അളിഞ്ഞു പൊട്ടാറായ ജനനേന്ദ്രിയം കാട്ടി കിടക്കുന്നൊരു പട്ടിശ്ശവം. അത് കാണ്‍കെ വയറ്റിൽ കിടന്ന കോഴികളെല്ലാം കൊക്കരിച്ച് പുറത്തു ചാടാന്‍ വെമ്പൽ കൊണ്ടു. തൊട്ടുതൊട്ട് ജാഥയിലണിചേര്‍ന്ന ചാക്കുകെട്ടുകളുടെ വയർ പൊട്ടി അളിഞ്ഞ കുടല്‍മാലകൾ ടാറിട്ട റോഡിലേക്ക് പാഞ്ഞുകയറുന്നത് കണ്ടപ്പോൾ എന്റെ കാഴ്ചകൾക്ക് മങ്ങലേറ്റു. കണ്ണടച്ച് മൂക്കും വായും പൊത്തി രാജപാതയിലെ മാലിന്യ റിസര്‍വ്ഡ് ഏരിയ താണ്ടിക്കഴിയു മ്പോഴേക്കും ബോധം മറഞ്ഞ എന്നെ ഡ്രൈവർ മുട്ടിവിളിച്ചുണര്‍ത്തി . കണ്ണേ,മൂക്കേ മടങ്ങുക, എനിക്ക് ഇനിയുമീ വഴി വരണമല്ലോ.