Monday, October 24, 2016

മാംസഭുക്ക്

നന്നായി ഉപ്പും മുളകും പുരട്ടിവെക്കണം.
ആടായാലും മാടായാലും.
മസാലക്കൂട്ടിൽ മുക്കി പൊരിച്ചെടുക്കണം
തേങ്ങാക്കൊത്തിട്ടു വരട്ടിയെടുക്കണം.
വറുത്തരച്ചു കറിവെച്ചതിൽ ഇറച്ചിത്തുണ്ടുകൾ
മുങ്ങിപ്പൊങ്ങിക്കളിക്കണം.
തീൻമേശമേലലങ്കരിച്ചു വെക്കണം.
ആര്‍ത്തി്യോടെ ചവച്ചും ചവക്കാതെയും വിഴുങ്ങാം.
ആരാന്റെ അടുക്കളയിൽ വെന്ത്
ആമാശയത്തിൽ ദഹിച്ചത്
ആടോ,പന്നിയോ,ഗോമാതാവോയെന്ന-
ശങ്കയിൽ
തലവെട്ടിയെടുക്കാം.
ചത്ത പയ്യിന്റെ തോലുരിച്ച്
ചീഞ്ഞ മാംസം കൊത്തിനുറുക്കി
ചുട്ടുതിന്ന് പൈയടക്കുമ്പോൾ
ഷൂസിട്ട കാലുകൊണ്ട്‌ ചവിട്ടിക്കൊല്ലാം.
എന്നിട്ട്,
ഭഗവാന്റെ തിരുനടയിൽ
ഇടയ്ക്ക കൊട്ടിപ്പാടാം.
എന്നിട്ട്,
അമ്മ പെറ്റ മകളുടെ പച്ചമാംസം
ഉപ്പും മുളകും പുരട്ടാതെ,
മൂടിവെക്കാതെ,
അടുപ്പിൽ വേവിക്കാതെ,
കോമ്പല്ലുകൊണ്ട് കടിച്ചുകീറി ഭക്ഷിക്കാം.
പെരുകുന്ന ബുഭുക്ഷയടങ്ങുവോളം;
പ്രാണന്റെ പിടച്ചിൽ നിലയ്ക്കുവോളം.
‘തിന്നാൽ പാപം കൊന്നാൽ തീരും.’

(സുകൃതം മാസികയില്‍ പ്രസിദ്ധീകരിച്ചു)

Tuesday, October 4, 2016

കോഴപ്പൂട

പണ്ടെങ്ങാണ്ടുന്നൊരു കോഴിപ്പൂട
പാറിവന്നെന്റെ തോളിൽ വീണു.
കണ്ടവർ കണ്ടവരാര്‍ത്തു .
“കള്ളൻ..കള്ളൻ....കോഴിക്കള്ളന്‍.”
‘കോഴിയെ ഞാൻ കണ്ടിട്ടില്ല,
കേട്ടിട്ടില്ല,
കട്ടിട്ടേയില്ല.’
ദൈവനാമത്തിൽ ഞാനാണയിട്ടു.
സഹികെട്ടൊരുനാൾ
കോഴിയുടെ വള്ളി ഞാനറുത്തുകളഞ്ഞു.
കൈയിലും കഴുത്തിലും തോളിലും
തൂങ്ങിയാടുന്ന കോഴപ്പൂട കണ്ട്
ജനം ‘ജെയ്’ വിളിച്ചു.
കഴുത്തിൽ പൂമാല ചാര്‍ത്തി.
പൊൻകിരീടമണിയിച്ച് ചുമലിലേറ്റി.
കഴുത്തിലെ പിടി വിടാതെ
പാറപോലുറച്ച് ഞാനിരുന്നു.
എന്നുള്ളംകൈയിൽ
മുപ്പത് വെള്ളിക്കാശിനു പകരം
സഹസ്രകോടികൾ പൂത്തുനിരന്നു.

(നര്‍മ്മഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.)