അധ്യാപകരുടെ തുടർ ശാക്തീകരണ പരിപാടി ഈ വർഷവും ഭംഗിയായി നടന്നു .ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ മെയ് 17 നു തുടങ്ങിയ ബാച്ചിൽ ഞാനും ഒരു അല്പാംഗമായിരുന്നു.
ഇത്തിരി വയ്യായ്കയൊക്കെ ഉള്ള ആളായതിനാൽ മറ്റൊരു സ്കൂളി ൽപോകുന്നതേ എനിക്ക് പ്രയാസമാണ്.ആറു ദിവസം പോയേ തീരൂ.ജോലിയോടുള്ള ആത്മാർഥത എല്ലാ പ്രതിബന്ധങ്ങളെയും തട്ടി നീക്കി മുന്നോട്ടു പോകാൻ എന്നെ പ്രേരിപ്പിച്ചു.അങ്ങനെ തിങ്കളാഴ്ച 9.45 ആയപ്പോഴേക്കും സഹോദരന്‍റെ സഹായത്തോടെ സ്കൂളിലെത്തി.
അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച എന്താ! അങ്ങു താഴെ ഒഴിഞ്ഞൊരു കോണിൽ ഒതുക്കിയിരുത്തിയിരിക്കുകയാണ് പരിശീലനക്കാരെ.എന്നെ സംബന്ധിച്ചിടത്തോളം അങ്ങോട്ട് നടയിറങ്ങി എത്തൽ കരിമല കയറ്റത്തേക്കാൾ കഠിനം ആണ്.തൽക്കാലം ഞാന്‍ എന്നെ നല്ല ആരോഗ്യമുള്ള രണ്ടു ടീച്ചർമാര്‍ക്കേൽപ്പിച്ചു കൊടുത്തു.അപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിട്ടു.നാളെ മുറി മാറ്റിയിട്ടു തന്നെ കാര്യം.സമരം ചെയ്യാന്‍ ബലമുള്ള ഒരു നാക്ക് വായിലുണ്ടല്ലോ.പിന്നെന്തു പേടിക്കാന്‍.
ആർ.പി.(റിസോർസ് പേർസന്‍) മാരിലൊരാളായ ബെന്നി പീറ്റർ പരിശീലനത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് വാചാലനായി. എസ്.എസ്.എൽ.സി.പരീക്ഷയിൽ നാലാം തവണയും കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടിയതിൽ അധ്യാപകരെ അഭിനന്ദിച്ചു.സുരേഷ്കുമാർ,വിനോദ്കുമാർ,ആനന്ദൻ എന്നീ ആർ.പി.മാരും കർത്തവ്യ നിർവഹണത്തിൽ ഒട്ടും പിറകിലല്ല.ആനന്ദൻ സാറിനെക്കുറിച്ച് എടുത്ത് പറയേണ്ട ഒരു കാര്യം അദ്ദേഹം കണ്ടൽ പൊക്കുടന്റെ മകനാണ് എന്നതാണ്.
പിന്നീട് തിരക്കു പിടിച്ച ആറു ദിനങ്ങൾ .വിമർശനാത്മക പഠനത്തിൽ കഥയും തിരക്കഥയും സിനിമയും വാർത്താചിത്രവും കാർട്ടൂണും ചർച്ചയും എഴുത്തും സെമിനാർ അവതരണവും വിമർശനവും പത്രധർമവും പത്രനിർമാണവും പുതിയ പാഠപുസ്തക പരിചയ പ്രവർത്തനങ്ങളും പിന്നെ നമ്മുടെ ബ്ലോഗും നിറഞ്ഞു നിന്നു ക്ലാസ് മുറിയിൽ.
മുഖ്യധാരാ മാധ്യമങ്ങൾ മൂലധന താൽപര്യങ്ങളോടെയും സ്ഥാപിത താൽപര്യങ്ങളോടെയുമാണ് ഇന്ന് പ്രവർത്തിക്കുന്നത്.ഇതിനെ മറികടന്ന്, ജനപക്ഷത്തു നിന്നുകൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ വാർത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിക്കാൻ ബദൽ മാർഗങ്ങൾ ആരായേണ്ടി വരുന്നു. ഇന്റർനെറ്റിന്റെ അനന്ത സാധ്യതകൾ ഇവിടെയാണ് പ്രയോജനപ്പെടുത്തേണ്ടത്.ഇറാഖ് അധിനിവേശത്തിന്റെ യഥാർഥ ചിത്രങ്ങൾ ബ്ലോഗുകളിലൂടെയാണ് ലോകത്തിനു ലഭിച്ചത്.ഏതൊരു സാധാരണക്കാരനും തന്റെ അനുഭവങ്ങളും ആശങ്കകളും ബ്ലോഗിലൂടെ പങ്കുവെക്കാം.അതുകൊണ്ടു തന്നെ ഇന്ന് ഈ നവമാധ്യമം ‘ഫിഫ്ത്ത് എസ്റ്റേറ്റ്’ ആയി പ്രവർത്തിക്കുന്നു. അങ്ങനെ ബ്ലോഗിന്റെ ഗുണങ്ങളേറെ.
പക്ഷേ,ഞങ്ങളുടെ ക്ലാസിൽ ബ്ലോഗ്ഗറായി ഈയുള്ളവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതുകൊണ്ടു തന്നെ ബ്ലോഗിനെക്കുറിച്ച് മിക്കവർക്കും വലിയ ധാരണ ഇല്ലായിരുന്നു.ബ്ലോഗെഴുത്ത് പോയിട്ട് ഒരിക്കലും ബ്ലോഗ് വായിക്കില്ല എന്നു പറയുന്നവരും ഞങ്ങള്‍ അധ്യാപകരുടെ കൂട്ടത്തിലുണ്ട്. പക്ഷേ,ഈ അവനവൻ പ്രസിദ്ധീകരണത്തെ ഇനി മുതൽ കുട്ടികൾക്ക് പരിചയപ്പെടുത്തിയേ തീരൂ.അവരെ ഇതിൽ പങ്കാളികളാക്കണം.ഒമ്പതാം തരം കേരളപാഠാവലിയിൽ ‘അവനവൻ പ്രസാധകനാവുമ്പോൾ.’എന്നൊരു കുറിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്.
അതെനിക്ക് ഒരുപാട് സന്തോഷം തരുന്നതായിരുന്നു.
ആർ.പി. മാർ ചുറുചുറുക്കും ആത്മാർത്ഥതയും ഉള്ളവരായിരുന്നു.ചെറിയൊരു കുഴപ്പമെന്നു പറയാവുന്നത് മോഡ്യൂൾ തീർക്കാനുള്ള തിരക്കിൽ ഞങ്ങൾ പറയാൻ തുടങ്ങുമ്പോഴേ ചുരുക്കണമെന്ന് ആവശ്യപ്പെട്ടു കളയും.ഒന്നു രണ്ടു തവണ ഇക്കാര്യത്തിൽ എനിക്ക് തർക്കിക്കേണ്ടി വന്നു.
എന്തായാലും മാറ്റത്തെ ഉൾക്കൊണ്ട് അത് അധ്യാപകരിൽ എത്തിക്കാൻ പാകപ്പെട്ടവർ തന്നെയാണ് ഞങ്ങളെ പരിശീലിപ്പിച്ചത്.മാറ്റത്തെ പൂർണമായും ഉൾക്കൊള്ളാൻ കഴിയാത്തവർ ഞങ്ങളുടെ ഇടയിലാണുണ്ടായിരുന്നത്.എനിക്ക് തോന്നിയത് അതിനു കുറെ കാരണങ്ങളുണ്ടെന്നാണ്.
പരമ്പരാഗതമായ രീതിയിൽ നിന്നൊരു മാറ്റം അധികം പേർക്കും ആദ്യം ദഹിക്കില്ല.പിന്നെ എന്തിനെയും എതിർത്തില്ലെങ്കിൽ അവനവന്റെ സ്വത്വം എങ്ങനെയാണ് നിലനിർത്തുക?എല്ലാക്കാര്യത്തിലും ഒരു മേൽക്കോയ്മ വേണ്ടേ? പലപ്പോഴും വിമർശനത്തിനു വേണ്ടിയുള്ള വിമർശനം കേൾക്കുമ്പോൾ എനിക്ക് തോന്നിയ ഒരു കാര്യമാണിത്.
കുട്ടികളുടെ അവകാശ നിയമത്തിൽ വിദ്യാഭ്യാസത്തിൽ ലിംഗ പദവി പ്രശ്നങ്ങൾ എന്നൊരു ഭാഗം മോഡ്യൂളിലുണ്ട്.അത് ചർച്ചയ്ക്കെടുത്തപ്പോഴേ ആവശ്യമില്ലാത്ത തിടുക്കമാണ് എല്ലാവരും കാണിച്ചത്. കഴിഞ്ഞ സെമിനാർ അവതരണത്തിൽ മഹിളകളുടെ പ്രശ്നങ്ങൾ പറഞ്ഞു കഴിഞ്ഞു എന്നൊരു ഉദാസീന നയം പ്രകടമായിരുന്നു.അവതരണത്തിന് വിഷയം തന്നതുകൊണ്ട് അടുത്ത ദിവസം അവതരിപ്പിച്ചോളൂ എന്നൊരു സൌജന്യ ബുദ്ധിയിൽ ഇത്തിരി സമയം അവസാനത്തെ ദിവസം രാവിലെ അനുവദിച്ചു കിട്ടി.എനിക്ക് താൽപര്യമുള്ള വിഷയമായതിനാൽ ഞാൻ അത് സ്വയം ഏറ്റെടുത്തതാണ്.
ക്ലാസിൽ പകുതിയിലേറെപ്പേർ വനിതകളാണ്. അതിൽ ചെറിയൊരു ശതമാനത്തിനെങ്കിലും ഈ വിഷയത്തിൽ ചെറിയൊരു താല്പര്യക്കുറവ് പോലെ തോന്നി.പറയാൻ തുടങ്ങി മിനുട്ടുകൾക്കുള്ളിൽ ആർ.പി.മാരിലൊരാൾ ചുരുക്കൽ നയവുമായി അടുത്തു വന്നു.തന്നിരിക്കുന്ന പോയന്റ്സിൽ രണ്ടെണ്ണം പറയാനേ കഴിഞ്ഞുള്ളൂ.
പെൺകുട്ടികൾക്ക് ക്ലാസിലും സ്കൂളിലും അവസര സമത്വം നല്‍കണം.അവരുടെ ശാരീരികമായ ശുചിത്വം പാലിക്കാനുള്ള സൗകര്യമൊരുക്കണം.സമൂഹത്തിൽ തുറന്ന് ഇടപെടാനുള്ള സൗകര്യം പെൺകുട്ടിക്കില്ല.അതുകൊണ്ടാണ് പല രംഗത്തു നിന്നും അവൾക്കു പിൻവാങ്ങേണ്ടി വരുന്നത്.അറിവിന്‍റെ സമ്പാദനത്തിലും വിനിമയത്തിലും പിന്നിലായിപ്പോകുന്നത്.അവൾക്കു നിര്‍ഭയമായി സമൂഹത്തിൽ ഇടപെടാൻ കഴിയണം.
എന്റെ ക്ലാസ്സിൽ രണ്ടു തട്ടിലായി കുട്ടികളെ കാണാറില്ല.ഇപ്പോഴത്തെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം പെൺകുട്ടികൾക്കാണ്.ക്ലാസ് മുറി വൃത്തിയാക്കുന്നത് ആൺ പെൺ ഭേദം കൂടാതെയാണ്.ക്ലാസിൽ ഇരിപ്പിട സജ്ജീകരണം പോലും കുട്ടികളെ ഓരോ വശത്തേക്ക് വേർതിരിച്ച് ഒതുക്കിയല്ല.അങ്ങനെ എല്ലാ പ്രവർത്തനങ്ങളിലും അവരുടെ താല്പര്യമനുസരിച്ച് ആൺ പെൺ ഭേദമില്ലാതെ പങ്കാളികളാക്കാറുണ്ട്. കഷ്ടിച്ച് ഇത്രയും പറയാനേ അവസരമുണ്ടായുള്ളൂ.അവിടെ ഒരു ലിംഗവിവേചനത്തിന്റെ കാറ്റടിച്ചോ എന്നൊരു സംശയം തോന്നാതിരുന്നില്ല.
മാധ്യമ ചർച്ചയിലും ബ്ലോഗ് പരിചയപ്പെടുത്തിയപ്പോഴും എനിക്കീ സംശയം ഉണ്ടായിരുന്നു.ഒരു ബ്ലോഗിന്‍റെ ഉടമ കൂടെ ഉണ്ടായിട്ടും അത് പറയാനോ ആ ബ്ലോഗ് പരിചയപ്പെടുത്താനോ മിനക്കെട്ടില്ല.പറയില്ല എന്നുറപ്പായപ്പോള്‍ എന്‍റെ ബ്ലോഗ് പരിചയപ്പെടുത്തണം എന്ന് എനിക്ക് വിളിച്ച് പറയേണ്ടി വന്നു.
നേരത്തെ നടന്ന മാധ്യമ സെമിനാർ ചർച്ചയില്‍ എഴുന്നേറ്റ് പറയാൻ തുടങ്ങിയപ്പോൾ മോഡറേറ്റർ ആയ അദ്ധ്യാപകൻ രണ്ടു തവണ പറഞ്ഞ് ഇരുത്തി.ശക്തിയായ പ്രതിഷേധം അറിയിച്ചു കൊണ്ട് അനുസരിച്ചു. കൂടെയുള്ള മറ്റ് അധ്യാപികമാർ ഇങ്ങനെയാണെങ്കിൽ നമുക്കിനി ഒന്നും സംസാരിക്കേണ്ട എന്ന് പറഞ്ഞുകൊണ്ട് പിന്തുണ നൽകി.
അവതരണത്തിനു ശേഷം സമയക്കുറവിനാൽ ചർച്ച വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്നു ആർ.പി.മാർ. അവതരണത്തിനിടയില്‍ തന്നെ സംശയം പ്രകടിപ്പിച്ച അധ്യാപികയ്ക്ക് അവസരം നൽകണമെന്ന് പറഞ്ഞപ്പോൾ അവര്‍ സമ്മതിച്ചു.
ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യ അവസരം എന്നതിനോട് ആ അധ്യാപികക്ക് യോജിക്കാനേ പറ്റുന്നില്ല. ഞാന്‍ പറഞ്ഞതു പോലെ അസമത്വം എവിടെയുമില്ല. എല്ലാ ജോലിയും പങ്കിട്ടു ചെയ്യുന്നതിനോടും യോജിപ്പില്ല.ആൺകുട്ടി അടുക്കളയിൽ കയറുന്നതിനോടും വൃത്തിയാക്കുന്നതിനോടുമൊന്നും അനുകൂലിക്കുന്നില്ല.അങ്ങനെ പറയുന്നത് ഒരു മനോരോഗമായിട്ടാണ് അവര്‍ കണക്കാക്കുന്നത്.അതിനു കാരണമായി പറഞ്ഞത് അവരുടെ ചെറുപ്പത്തിൽ സഹോദരന്മാരുടെ കൂടെ സിനിമക്കു പോയതും അവര്‍ ഭക്ഷണം വാങ്ങിക്കൊടുത്തതുമൊക്കെയാണ്.അവിടെയൊന്നും അവര്‍ക്ക് യാതൊരു വിധ വിവേചനവും അനുഭവിച്ചിട്ടില്ലത്രേ.
അവതരിപ്പിച്ച ആളെന്ന നിലക്ക് ഇതിന് മറുപടി പറയാൻ ഞാന്‍ ബാധ്യസ്ഥയാണ്. ഞാനാദ്യമേ പറഞ്ഞിരുന്നു ആൺകുട്ടികളെയും പെൺകുട്ടികളെയും പരസ്പരം ശത്രുക്കളാക്കേണ്ട കാര്യമില്ലയെന്ന്.പിന്നെ എല്ലാ ജോലിയും പെൺകുട്ടികൾക്ക് ചെയ്യാനാവില്ല എന്നതിന് .ആര്‍ക്കും എല്ലാ ജോലിയും ചെയ്യാനാവില്ല.ആൺകുട്ടിക്കും ആവില്ല.അവനവന്റെ അഭിരുചിക്കനുസരിച്ച് വളരാനുള്ള സൗകര്യമൊരുക്കണം എന്ന്‍ പറഞ്ഞത് മറന്നെന്നു തോന്നുന്നു.ആണ് ചെയ്യുന്നതെല്ലാം പെണ്ണിന് ചെയ്യാനാവില്ല എന്ന പരമ്പരാഗതമായ വിശ്വാസം അവര്‍ ഒന്നാവർത്തി ച്ചു എന്നേയുള്ളൂ.പിന്നെ അവരുടെ ചെറുപ്പകാലം വിവരിച്ചപ്പോൾ മറന്നുപോയ കുറെ കാര്യങ്ങളുണ്ട്.
ഞങ്ങൾ അധ്യാപകർ അനുഭവിക്കുന്ന സൌകര്യങ്ങളും സുരക്ഷിതത്ത്വവുമൊന്നും മുന്നിലിരിക്കുന്ന സാധാരണക്കാരായ കുട്ടികൾക്കില്ല. സഹോദരൻമാരുടെ സംരക്ഷണത്തിലും ലാളനയിലും കഴിയുന്നവരല്ല മിക്ക കുട്ടികളും.തീർത്തും അരക്ഷിതമായ ചുറ്റുപാടിൽ നിന്നും വരുന്നവർ.അന്നത്തെ ജീവിത സാഹചര്യവുമല്ല ഇന്നുള്ളത്.
ഒരു വാദത്തിനു വേണ്ടി അതൊക്കെ സമ്മതിച്ചാലും പുറത്തെ സമൂഹത്തെ പാടെ മറന്നു പോയി.
വീട്ടിലും വിദ്യാലയത്തിലും സമൂഹത്തിലും നിരന്തരം പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നുണ്ട്.വീട്ടിൽ സുരക്ഷിതത്വമില്ലാത്ത എത്ര പെൺകുട്ടികളെ വേണമെങ്കിലും കണ്ടെത്താനാവും.വിദ്യാലയത്തിൽ ചെറിയൊരു ശതമാനം അധ്യാപകരെങ്കിലും പെൺകുട്ടികളെ പീഡിപ്പിക്കുന്നതിൽ (ലൈംഗികമായി തന്നെ) ആനന്ദം കണ്ടെത്തുന്നു എന്നതൊരു സത്യം മാത്രമാണ്. ഇങ്ങനെയൊരന്തരീക്ഷത്തിൽ ആരാണ് അവളുടെ രക്ഷക്കെത്തേണ്ടത്? അമ്മയും അധ്യാപികമാരുമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അവകാശങ്ങൾ സ്വയമേവ അവളുടെ മുമ്പിലെത്തില്ല.അത് പിടിച്ചു വാങ്ങുക തന്നെ വേണം.ആത്മവിശ്വാസത്തോടെ വളർന്നാൽ മാത്രമേ അതിന് അവൾക്കു പ്രാപ്തിയുണ്ടാകൂ.അതിനുള്ള പരിശീലന കേന്ദ്രമായിരിക്കണം വിദ്യാലയം. അധ്യാപക സമൂഹം ആത്മാർത്ഥമായി പ്രവര്‍ത്തിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ.
അവരിൽ ഭൂരിപക്ഷം അധ്യാപികമാരാണ്. മാറ്റം പതുക്കെ വന്നോളും എന്നൊരു മനോഭാവം ആധ്യാപികമാരിലില്ലേ എന്നും ഞാൻ സംശയിക്കുന്നു.മേല്പറഞ്ഞ അധ്യപിക തന്നെ സൌഹൃദ സംഭാഷണത്തിൽ അങ്ങനെ അഭിപ്രായപ്പെട്ടു.പാരമ്പര്യത്തിൽ കുടുങ്ങിപ്പോയ ഞങ്ങളുടെ മനസ്സിനെ സ്വതന്ത്രമാക്കിയാലെ അടുത്ത തലമുറയെങ്കിലും രക്ഷപ്പെടൂ.
ആൺകുട്ടികളെ പോലെ തന്നെ ആവശ്യമുണ്ടാകുമ്പോൾ ഏതു സമയത്തും പുറത്തിറങ്ങിയാൽ അപകടമുണ്ടാകാത്ത അവസ്ഥ പെൺകുട്ടിക്കും നമ്മുടെ നാട്ടിലുണ്ടാവണം.പഴയ സോവിയറ്റ് യൂണിയനിൽ അങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്.എന്തുകൊണ്ട് നമുക്കും അങ്ങനെ ഒരു സംവിധാനം ഉണ്ടാക്കാൻ കഴിയില്ല!
ഏതു മാർഗത്തിലൂടെ ആയാലും അത്തരമൊരു സുരക്ഷാ സംവിധാനം ഉണ്ടാക്കണം.
ശാരീരികമായും മാനസികമായും കരുത്തുള്ളവരാക്കി പെൺകുട്ടികളെ വളർത്തണം.
മാനവും അപമാനവുമൊക്കെ ആണിനും പെണ്ണിനും തുല്യമായി അനുഭവപ്പെടുന്ന സാമൂഹ്യ വ്യവസ്ഥയാണ് ഞാൻ സ്വപ്നം കാണുന്നത്.മാനം പോയതിനു ഒരു പെൺകുട്ടിയും ആത്മഹത്യ ചെയ്യാനിടയാവരുത്.
ശാരീരികമായി ആക്രമിക്കപ്പെട്ടാൽ അഭിമാനം ഒരു വിഷയമാകാതെ അക്രമിയെ കൂട്ടായി നേരിടാന്‍ കഴിയണം.വർദ്ധിച്ചു വരുന്ന പീഡനങ്ങള്‍ കുറെയൊക്കെ ഒഴിവാക്കാൻ ഇതു കൊണ്ട് കഴിയും.
എല്ലാ മേഖലയിലേക്കും പെൺകുട്ടികൾ കടന്നു വരികയും അവരുടെ പ്രതിഭ തെളിയിക്കുകയും ചെയ്യണം.ആരുടേയും താഴെ ഔദാര്യം കാത്തു നില്‍ക്കേണ്ടവളല്ല പെൺകുട്ടി.സ്വതന്ത്രയായ ഒരു വ്യക്തിയാണ് അവൾ.ഒരു പൌരനുള്ള എല്ലാ അവകാശങ്ങളും അവളർഹിക്കുന്നു.ഇത് മനസ്സു കൊണ്ട് എല്ലാവരും ആദ്യം അംഗീകരിക്കണം.അങ്ങനെയൊരു സമൂഹത്തിൽ മാത്രമേ കരുത്തുള്ള പെൺകുട്ടികളുണ്ടാകൂ. ഏതെങ്കിലുമൊരു മാവേലിയുടെ ഭരണ കാലത്ത് ഇങ്ങനെയൊരു അവസ്ഥ നമ്മുടെ നാട്ടിലുമുണ്ടാവും എന്ന് ഞാൻ ഇപ്പോഴും പ്രത്യാശിക്കുന്നു.