Tuesday, July 26, 2016

ചരിത്രമാവുന്ന പെണ്‍കരുത്തിന്റെ സഹനസമരം

ഇറോം ശര്‍മ്മിള നിരാഹാരസമരം അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ പതിനാറു വര്‍ഷമായി സൈന്യത്തിന് നല്‍കിയ പ്രത്യേകാധികാരം ‘അഫ്സ്പ’’ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അവര്‍ സമരംചെയ്യുകയായിരുന്നു. സൈന്യത്തിന് ലഭിച്ച പ്രത്യേകാധികാരം മണിപ്പൂരിലെ പൌരന്മാരുടെ ജീവനെടുത്തപ്പോള്‍, സ്ത്രീകളെ ബലാത്സംഗം ചെയ്ത് വധിച്ചപ്പോള്‍ ഇറോം ശര്‍മ്മിളയെന്ന മനുഷ്യസ്നേഹിയായ കവിക്ക് കണ്ടുനില്‍ക്കാനായില്ല. അവര്‍ ഒരു പത്രപ്രവര്‍ത്തകയുമായിരുന്നു. പട്ടാളം വെടിവെച്ചുവീഴ്ത്തിയ ജീവനു പകരം, പട്ടാളക്കാര്‍ പിച്ചിച്ചീന്തി കൊലചെയ്ത മനോരമയുടെ ജീവനു പകരം സ്വന്തം ജീവന്‍ കൊണ്ട് അവര്‍ സമരം ചെയ്തുകൊണ്ടി രുന്നു. 16 വര്‍ഷമായി അനുഷ്ഠിക്കുന്ന നിരാഹാരസമരത്തെ അതിജീവിച്ച് ഇറോംശര്‍മ്മിള ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഒരു അത്ഭുതമാണ്. ഒരു സ്ത്രീയുടെ സ്ഥൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും ആത്മാര്‍ത്ഥതയുടെയും ത്യാഗത്തിന്റെയും പ്രതീകമായി ഇറോം ശര്‍മ്മിളയുടെ നിരാഹാരസമരം ചരിത്രത്തില്‍ വാഴ്ത്തപ്പെടും.
‘അഫ്സ്പ’ പിന്‍വലിച്ചാലും ഇല്ലെങ്കിലും ഇതൊരു വിജയിച്ച സമരമാണ്. നീണ്ട പതിനാറു വര്‍ഷങ്ങള്‍ യാതൊരു പ്രലോഭനത്തിനും വഴങ്ങാതെ അക്രമത്തിനെതിരെ ഒരു സ്ത്രീ നടത്തിയ പോരാട്ടം. അവരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മണിപ്പൂരിലെ വനിതകള്‍ നടത്തുന്ന പോരാട്ടങ്ങള്‍. അത് ലോകത്തെങ്ങുമുള്ള നീതിനിഷേധത്തി നെതിരായി നടക്കാനിരിക്കുന്ന സമരങ്ങള്‍ക്ക് മാതൃകയാവും.
അടുത്ത മാസം 9ന് ഇറോം ശര്‍മ്മിള നിരാഹാരസമരം അവസാനി പ്പിക്കുമെന്നാണ് അറിയുന്നത്. അടുത്ത് നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള മത്സരിച്ചേക്കുമെന്ന്‍ പറയപ്പെടുന്നു. എങ്കില്‍ അത് വളരെ നല്ല കാര്യമാണ്. ഇറോംശര്‍മ്മിളയെപ്പോലൊരു ഉരുക്കുവനിത ഇന്ത്യന്‍ സാഹചര്യത്തില്‍ ഭരണരംഗ ത്തെത്തണം. അഴിമതിയിലും അക്രമത്തിലും ദളിത്‌,സ്ത്രീ പീഡനങ്ങളിലും മുങ്ങിനില്‍ക്കുന്ന ഭരണാധികാരത്തെ അഴിച്ചുപണിയാന്‍ കരുത്തുള്ള വനിതകള്‍ അധികാരം കൈയാളണം. അത് സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.