Sunday, May 17, 2009

മരുന്ന്

ശ്വാസംമുട്ടലാണതിന്‍ മരുന്നിനായ്
പരക്കംപാഞ്ഞു ഞാ൯
പെറ്റിട്ട കുഞ്ഞിനെത്തിന്നും
തള്ളപ്പൂച്ചതന്‍ ക്രൗര്യമാവാഹിച്ചമ്മ
‘മുമ്പെപ്പൊഴോ കിട്ടിയത്

തീര്‍ന്നുപോയില്ലിനിയൊട്ടും.'
ദിഗന്തങ്ങള്‍ നടുങ്ങുമാറലറിയച്ഛന്‍
‘ഒരുത്തര്‍ക്കും കൊടുക്കില്ല ഞാനത്.’
ബന്ധുക്കള്‍ കൈമലര്‍ത്തി

ആരുടെ കൈയിലുമില്ല പോലും.
സുഹൃത്തുക്കളായവര്‍ പറഞ്ഞു.
‘ഞങ്ങളതു കണ്ടിട്ടേയില്ല.’
പുല്ച്ചാര്‍ത്തുകളും പുതുനാമ്പുകളും.
കേട്ടിട്ടേയില്ലാ മരുന്നവര്‍ .
വീട്ടിലങ്ങാടിയിലെടെയുമില്ലത്.
മറുപിള്ള ചൂടാക്കിയെന്നെക്കരയിച്ച
മുതുമുത്തശ്ശി തന്‍ കൈയിലുണ്ടായിരുന്നു.
വേണ്ടാക്കുഞ്ഞിനെയുമൊരമ്മയില്ലാ-

ക്കുഞ്ഞിനെയുമൊന്നായി മാറോടണച്ച
മുത്തശ്ശി തന്‍  കൈയിലുമുണ്ടായിരുന്നു.
പിണ്ഡതൈലത്തിന്‍റെ വാസനയില്‍
മുഷിഞ്ഞകമ്പിളിപ്പുതപ്പിനുള്ളില്‍
കീറിയവിരിപ്പിനിടയിൽ
സങ്കടത്തിന്‍റെ നാമജപക്കടലിൽ‚
തൂങ്ങിയതൊലിക്കുള്ളില്‍
അസ്ഥിതന്നാലിംഗനത്തിൽ,
ഊര്‍ധ്വന്‍വലിക്കൊടുവിൽ
പറന്നുപോം പ്രാണനൊപ്പമെന്‍
കണ്ണിൽ നിന്നുതിര്‍ന്നൊരശ്രുബിന്ദുവില്‍ 

എല്ലാമെല്ലാമുണ്ടായിരുന്നാ മരുന്ന്.
സുരലോകത്തിലുമേതു
പാതാളത്തിലും തിരയാം ഞാന്‍
എങ്കിലുമിന്നെനിക്കാ മരുന്നി൯
പേരൊട്ടുമോര്‍മയില്ലല്ലോ.

4 comments:

വരവൂരാൻ said...

വിത്യസ്തമായ ചിന്തയുടെ നിറമാർന്ന ശൈലികളിലൂടെ വിരിഞ്ഞത്‌.. കവിത ഇഷ്ടപ്പെട്ടും
ആശംസകൾ

Sabu Kottotty said...

ആത്മകഥപോലെ ആത്മാംശമുള്ള കവിതകള്‍...
അത്‌ ഇഷ്ടമായതിനാല്‍ വീണ്ടും വന്നു.

ശാന്ത കാവുമ്പായി said...

വീണ്ടു൦ വീണ്ടു൦ വരിക•അതെ൯റെ ആത്മാവു തന്നെയാണ്

വിജീഷ് കക്കാട്ട് said...

ആ മരുന്ന് കൈവശമുള്ളവര്‍ ഇനിയുമുണ്ടാകും ...കണ്ടെത്തണം

ഇനിയും കാണാം..വരും ഞാന്‍ ...

ആശംസകളോടെ

വിജീഷ് കക്കാട്ട്