Sunday, October 24, 2010

തെറ്റാത്ത വഴിയിലൂടെ


 മഹാരഥന്മാർ അടക്കിവാണ കവിതയുടെ  അരങ്ങിൽ വഴി തെറ്റി വന്നൊരാളും.വഴിതെറ്റി വന്നവൻ എന്ന ഈ പേര് ഞാനൊന്ന് തിരുത്തട്ടെ.ഹാഷിം സീരകത്ത് എന്ന കവി ഈ പേരിട്ടത് അതിവിനയം കൊണ്ടായിരിക്കാം.ഈ ചെറുപ്പക്കാരന്റെ വഴിയിലേക്ക് കവിത സ്വയം മറന്ന് കയറി വന്നുവെന്നു വേണം പറയാൻ.സമാഹാരത്തിലെ ആദ്യ കവിത സുഗന്ധം.ഈ സുഗന്ധം നമ്മുടെ അടുത്തെത്തിച്ച കാറ്റിന് നന്ദി പറയാനാണെനിക്കു തോന്നുന്നത്.കവിതയെ പ്രണയിച്ച ഈ ചെറുപ്പക്കാരനെ കവിതയും പ്രണയിച്ചു.
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും ഇരുട്ട് എന്ന് പരിഭവിക്കുമ്പോൾ പ്രകാശം പരത്താൻ കൊതിക്കുന്ന പ്രകാശത്തെ സ്നേഹിക്കുന്ന ഒരു ഹൃദയത്തിന്റെ വെളിപ്പെടലായി അനുഭവപ്പെടുന്നു..ആ നന്മയുടെ വെളിപ്പെടൽ എല്ലാ കവിതകളിലും കാണാൻ കഴിയും.ഞാൻ അകത്തു നിന്നും പൂട്ടാറേയില്ല.അകവും പുറവും ഒരുപോലെ.ആർക്കും കാണാം.കയറി നോക്കാം.അവിടെ നിറച്ചും സ്നേഹം മാത്രം. കവിതകളിലും ആ സ്നേഹം നിറഞ്ഞു  വഴിയുന്നു. സ്നേഹം ഇല്ലാത്ത ജീവിതം ഓർത്തു കവി ഭയപ്പെടുകയാണ്.സ്നേഹത്തിന്റെ ആകുലതകളിൽ നിന്നും രക്ഷപ്പെടാനുള്ള കുറുക്കു വഴികൾ തേടുന്നവരേറെയെന്ന തിരിച്ചറിവിൽ മനം കലങ്ങുന്നു. ആഗ്രഹിച്ചതൊക്കെ കൈപ്പിടിയിലൊതുക്കാൻ എന്തും ചെയ്യുന്ന കാലഘട്ടത്തിൽ അന്യർക്ക് പ്രവേശനമില്ലാത്തിടത്തു നിന്നും പിന്തിരിയാനുള്ള മനസ്സും ഈ കവിക്കുണ്ട് എന്നത് അശ്വാസകരമാണ്.സ്നേഹത്തിന്റെ പച്ചപ്പ് കൊതിച്ച് മരുഭൂമിയിൽ നിന്നും അവധിക്കു വന്നപ്പോൾ വറ്റി വരണ്ട കിണറ്റിനരികിൽ അനാഥമായി കിടക്കുന്ന പാളയും കയറും.
അമ്മയായും പെങ്ങളായും സ്ത്രീയെ അടയാളപ്പെടുത്തുന്നതിൽ സമൂഹം പരാജയപ്പെടുന്നിടത്ത് പേറ്റു നോവറിഞ്ഞ എല്ലാ അമ്മമാരേയും സ്നേഹിക്കുന്ന ഈ മകന് അവരുടെ വേദനയുടെ ആഴം  കാണാനാവുന്നുണ്ട്. അ എന്ന് പഠിപ്പിച്ചപ്പോൾ അമ്മ എന്നും ഒപ്പമുള്ളതുപോലെ ആവേശമായിരുന്നു.അവിടെ അക്ഷരസത്യമായി നിറയുന്നത് അമ്മയാണ്.പാട്ടത്തിനെടുത്ത ഗർഭപാത്രവും ഏട്ടനും ആണല്ലേ എന്ന ചോദ്യവും തീ പിടിച്ച സാമൂഹികപ്രശ്നങ്ങളാണ്.താനുൾപ്പെടെയുള്ള പുരുഷവർഗ്ഗം ആണതിനുത്തരവാദികൾ എന്ന് കവി വ്യംഗ്യമായി സമ്മതിക്കുന്നു.കണ്ണെഴുത്തിൽ അവളുടെ കണ്ണുകൾ തോർന്നതെന്ന് എന്നോർമയില്ല.അവന്റെ കണ്ണുകൾ നനഞ്ഞതെന്നെന്നും. ദാഹം. എന്ന കവിതയിൽ ഇത് പൂർത്തിയാവുന്നു.
ആണിൻ പെരുമയിൽ
ഏട്ടന്റെ ഏമ്പക്കം
ഓർക്കുമ്പോൾ
പെൺകൊതി
ഇന്നും കരഞ്ഞിടും.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹിക യാഥാർഥ്യത്തെ ഇതിലും മനോഹരമായി എങ്ങനെയാണ് വരച്ചു കാണിക്കുക.ഇത് വായിച്ചപ്പോൾ മഹാനായ വൈക്കം മുഹമ്മദ് ബഷീറിനയാണോർമ്മ വന്നത്. വീട്ടിലെ സ്ത്രീകൾക്ക് ഒരു നേരമെങ്കിലും വയറു നിറച്ചാഹാരം കൊടുക്കണമെന്നാഗ്രഹമുണ്ടെന്ന് പാത്തുമ്മയുടെ ആടിൽ അദ്ദേഹം പറയുന്നുണ്ട്. ഞാനും അവനും തേന്മാങ്ങ പത്തു വട്ടം ഈമ്പുമ്പോൾ അവൾ പതിനൊന്നു വട്ടം ഈമ്പുന്നു.ഒന്നു കൂടുതൽ.
 ഗോഷ്ടി കാണിക്കുന്നവന്റെ ചെകിട്ടിൽ പെണ്ണിന്റെ കൈ പതിയണം.അതിനുള്ള കരുത്ത് പെണ്ണിനുണ്ടാകണം.ആയിരം കണ്ണുകൾ അവളുടെ മേൽ പതിയുന്നതിനെക്കുറിച്ച് കവി ആശങ്കപ്പെടുന്നത് അവളെക്കുറിച്ചുള്ള കരുതൽ കൊണ്ടാണ്.
കവിതയെ ആണെഴുത്തും പെണ്ണെഴുത്തുമായി വർഗ്ഗീകരിക്കുന്നവർ ഹാഷിമിന്റെ കവിതയെ ഏതു കള്ളിയിലാണ്  ഉൾപ്പെടുത്തുക എന്നെനിക്കറിയില്ല.പെണ്ണിന്റെ പ്രശ്നങ്ങളിലേക്ക് ആഴത്തിലിറങ്ങുവാനും സമഭാവനയോടെ ചിന്തിക്കാനും ഈ യുവകവിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിൽ ഞാനേറെ സന്തോഷിക്കുന്നു. 
സമൂഹത്തിൽ നിന്നാണ് കവിതയ്ക്കുള്ള അസംസ്കൃത വസ്തു ലഭിക്കുന്നത്.അതിനെ സംസ്കരിച്ച് സമൂഹത്തിനു തന്നെ തിരിച്ചു നൽകേണ്ട ബാധ്യത അയാൾക്കുണ്ട്.അച്ഛന്റെ മരണം മക്കൾക്ക് തമ്മിൽത്തല്ലാനുള്ള വിഷയമാവുമ്പോൾ അമ്മയ്ക്ക് വൃദ്ധസദനമല്ലാതെ ആശ്രയമെന്ത്.
ഇന്നു നാം
പ്രാകുന്നു
പല്ലിറുമ്മുന്നു
തള്ളമാർ
നാശം
ചത്തിടാത്തതെന്തേ..?
ഇതും ചേർത്തു വെച്ച് വായിക്കേണ്ടതാണ്.
നാണക്കേടിന്റെ നാറാണക്കല്ലുകളായി നാഭിയും കാട്ടി നടക്കുന്ന പെരുമയും ഇറക്കുമതിയും ചരടും സത്യവും സംഭാവനയും ദല്ലാളുമൊക്കെ വിമർശനാ‍ത്മകമായ കവിതകളാണ്.വേലകൾ ഒപ്പിച്ചവൻ തന്നെ വേദാന്തമോതുമ്പോൾ  പരസ്പരം ചൂലെന്നു വിളിക്കാനുള്ള യോഗ്യത ഇല്ലാതാവുന്നു.ഖദറണിയുന്നവന്റെ ഉള്ളറിയുമ്പോൾ സ്വയം  വെറുത്തു പോകുന്ന ആത്മ വിമർശനവും കാണാം. എലിവിഷത്തിനു പകരം സർക്കാർ അനുവദിച്ച കള്ള് കുടിച്ച് കെട്ടിയവൻ ചത്തിരുന്നെങ്കിൽ എന്നതിലെ ആക്ഷേപഹാസ്യം  ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാൻ ശക്തിയുള്ളതാണ്. ‘വാർത്താപ്രാധാന്യ‘  ത്തിൽ അഭിമുഖം മാധ്യമങ്ങളേയും ചാനലുകളേയും നിറം‌പിടിപ്പിക്കുമ്പോൾ വിരൂപമാകുന്നത് സത്യത്തിന്റെ മുഖം.അറബിപ്പുസ്തകത്തിലെന്തേ തൊട്ടുകൂടേ എന്നു ചോദിക്കുമ്പോൾ മുഖം നോക്കി സത്യം വളക്കാതെ നേരായ നേരിന്റെ വേരറിയാനാണ് കവി ശ്രമിക്കുന്നത്. നിരാശയിലെ വൈകാരികത തണുത്തുറയുന്ന നിസ്സംഗതയും വീടിന്റെ ഉത്തരത്തിനു ബലം പോരാഞ്ഞ് തൊടിയിലെ പുളിമരത്തിൽ തൂങ്ങേണ്ടി വരുന്ന ദൈന്യതയും നമ്മുടെ സമൂഹത്തിന്റെ നേർക്കാഴ്ച്ചകളാണ്.
വായിൽ നിന്നും മുലഞെട്ട് വലിക്കുന്ന അച്ഛൻ.ഒരെതിരാളിയുടെ സ്ഥാനത്താണെന്ന മനശ്ശാസ്ത്ര തത്ത്വത്തിന്റെ പ്രസക്തി വെളിവാക്കുന്നതാണ് കരുതൽ എന്ന കവിത.ഇരുട്ടും വെളിച്ചവും ബോധാബോധ തലങ്ങളിലേക്ക് നീണ്ടുപോകുന്നു.അത്രയേറെ പ്രണയിക്കുമ്പോഴും വെറുത്തുപോകുന്ന അവസ്ഥ മഴയിൽ പ്രകടമാണ്.
ലളിതമായ ബിംബങ്ങളിലൂടെയും വാക്കുകളിലൂടെയും ജീവിതാനുഭവങ്ങളും വൈയക്തിക ദു:ഖങ്ങളും സാമൂഹിക ദുരന്തങ്ങളും കോറിയിട്ട കവിയും കവിതയും പ്രിയപ്പെട്ടവരുടെ മനസ്സിൽ നിന്നും പെയ്തൊഴിയില്ല എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

22 comments:

ഒഴാക്കന്‍. said...

നിരൂപണം സിനിമ ആയാണല്ലോ ജാലകത്തില്‍ കിടക്കുന്നത്

mini//മിനി said...

നിരൂപണം നന്നായിരിക്കുന്നു.

HAINA said...

nalla nirupaNam

Muralee Mukundan , ബിലാത്തിപട്ടണം said...

ഹാഷിം സീരകത്ത്...
കൊള്ളമല്ലോ ഈ പയ്യൻ!
ഈ പരിചയപ്പെടുത്തലിന് നന്ദി ടീച്ചറേ...

Anees Hassan said...

പുതിയ കാറ്റുവീശട്ടേ

yousufpa said...

കവിയേയും കവിതകളേയും പരിചയപ്പെടുത്തിയതിന് നന്ദി.

Sabu Hariharan said...

നല്ല ഒരു കവിയേ പരിചയപ്പെടുത്തിയതിനു നന്ദി പറയുന്നു. കൂടുതൽ കവിതകൾ ചേർക്കാമായിരുന്നു..

കുഞ്ഞൂസ് (Kunjuss) said...

ഹാഷിം സീരകത്ത് എന്ന കവിയെ പരിചയപ്പെടുത്തിയതിനു വളരെ ഏറെ നന്ദി ശാന്തേച്ചീ...

Echmukutty said...

ഈ പരിചയപ്പെടുത്തലിനു നന്ദി, ടീച്ചർ.

ജന്മസുകൃതം said...

നന്നായിരിക്കുന്നു.

ജന്മസുകൃതം said...
This comment has been removed by the author.
Manoraj said...

ഇതേ കുറിച്ച് ഒരു പോസ്റ്റ് മിനി ടീച്ചറുടെ ബ്ലോഗില്‍ കണ്ടിരുന്നു.. നല്ല വിവരണം..

ഓഫ് : ടീച്ചറുടെ പുസ്തകം കിട്ടിയത് പറയാന്‍ ഞാന്‍ ഒരിക്കല്‍ വിളിച്ചിരുന്നു. കിട്ടിയില്ല. മെയില്‍ ബൌന്‍സും ചെയ്തു.. പുസ്തകം അയച്ചതില്‍ സന്തോഷം. ഒരു ചെറു പോസ്റ്റ് അതേ കുറിച്ച് ഞാന്‍ എന്റെ ബ്ലോഗില്‍ ചെയ്തിരുന്നു.. മെയില്‍ ബൌന്‍സായത് കൊണ്ടും ഇപ്പോള്‍ ഇവിടെ വന്നതുകൊണ്ടും ഈ ഓഫ് കമന്റ് ഇടുന്നത്. അനാവശ്യമെന്ന് തോന്നിയെങ്കില്‍ ഡിലീറ്റാം കേട്ടോ..

വി.എ || V.A said...

ഹാഷി സീരകത്ത്, പാവം. ഇതുപോലെയുള്ള പുതിയ എഴുത്തുകാർക്ക് ഈ നിരൂപണവേദി പ്രചോദനപ്രദമാകട്ടെ.മിനിടീച്ചറുടെ കാഴ്ചബംഗ്ലാവിൽ നിന്നാണ്, ഇവിടേയ്ക്കുള്ള പാത കണ്ടത്.നല്ല പരിചയപ്പെടുത്തൽ........

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പരിചയപ്പെടുത്തലിനു നന്ദി

ഏ.ആര്‍. നജീം said...

നിരൂപണം സത്യസന്ധമായ് ആസ്വാദ്യകരമായി അവതരിപ്പിച്ചിരിക്കുന്നതില്‍ അഭിനന്ദനങ്ങള്‍.ഒപ്പം ഈ പരിചയപ്പെടുത്തലിനു പ്രത്യേക നന്ദിയും.. ആ പുസ്തകത്തെക്കുറിച്ച് കൂടി പറയാമായിരുന്നു.. ഏത് പബ്ലിക്കേഷന്‍ എന്നൊക്കെ..പുസ്തകം വാങ്ങി വായിക്കുന്നവര്‍ക്ക് അത് ഉപകാരമാകുമല്ലോ

Unknown said...

മറ്റൊരാളുടെ കഴിവുകേട് പറയാൻ ആയിരം നാവ് നീളുമെങ്കിലും കഴിവുകൾ പ്രോത്സാഹിപ്പിക്കൻ നാവുകൾ പുറത്തേക്ക് വരാൻ മടിക്കുന്ന കാലം.ട്ടീച്ചറുടെ പരിചയപ്പെടുത്തൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു.നമ്മൾ തമ്മിൽ നേരിട്ടു പരിചയമില്ലങ്കിലും ഞാൻ ഇവിടെ ഇടക്ക് വരാറുണ്ട്

ജാബിർ said...

നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.ഇടക്ക് അങ്ങോട്ടുംവരില്ലേ

SUJITH KAYYUR said...

kavitha nannayaal athum,moshamaanenkil athum thurannu parayendathaanu.sthuthi kond oru kaviyum rakshapedilla.vaayanayku shupaarshakal badhakamaavilla.ivide teacher parichayappeduthiya kaviyekurichalla parayunnath.poduvil kuripukal pukazhthal aanenna dhurandam pankuvechu ennumaathram.

മഴക്കിളി said...

അഭിനന്ദനങ്ങള്‍...

ശ്രീ said...

ഈ പരിചയപ്പെടുത്തല്‍ നന്നായി, ചേച്ചീ

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu.... aashamsakal....

ശാന്ത കാവുമ്പായി said...

പരിചയപ്പെടുത്തൽ അർഹിക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ് ഹാഷിം സീരകത്തിന്റെ‘വഴിതെറ്റി വന്നവൻ’എന്ന കവിതാസമാഹാരത്തിന് ഈ ചെറു കുറിപ്പ് തയ്യാറാക്കിയത്.ഈ ചെറുപ്പക്കാരൻ പ്രോത്സാഹനം അർഹിക്കുന്നു.നിങ്ങളത് നൽകുമെന്ന് വിശ്വസിക്കുന്നു.