Sunday, June 13, 2010

ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍

2010 മാര്‍ച്ച് 3 വൈകുന്നേരം 5 മണി.സ്കൂളില്‍ നിന്നെത്തിയ ഉടനെ ലാപ്‌ടോപ്‌ തുറന്നു.വന്ന മെയിലുകള്‍ നോക്കി.വലിയ ബ്ലോഗ്ഗര്‍ ആയതിനു ശേഷമുള്ള ശീലമാണിത്.വലിയ എന്നത് ഞാന്‍ ചേര്‍ത്ത ഒരു വിശേഷണമാണ്.ജനം അംഗീകരിക്കാന്‍ സാധ്യത കുറവാണ്.കൂട്ടത്തില്‍ മോഹപ്പക്ഷി ‘ചിറകൊടിഞ്ഞ പക്ഷികളിലേക്ക്’ ഒരു കമന്റും. സര്‍ഗ വൈഭവത്തിനൊരു കമന്റ് കിട്ടിയാല്‍ സ്വര്‍ഗം കിട്ടിയ പോലെയാണെനിക്ക്.
‘ഒരു നുറുങ്ങ്’ആണ് കമന്റിട്ടത്.
‘വായിച്ചപ്പോള്‍ വല്ലാത്ത ഒരിത്..ദൈവം അവര്‍ക്കു മനസ്സമാധാനവും
ശമനവും സാന്ത്വനവും നല്‍കട്ടെയെന്ന്
പ്രാര്‍ഥിക്കുന്നു...അവര്‍ക്കു വേണ്ടി മാസാന്ത
പെന്‍ഷനു ശ്രമിക്കാം.’

ഒരു ബ്ലോഗറാണെന്നു മാത്രം മനസ്സിലായി.
അത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ ബെല്ലടിച്ചു. അറിയാത്തൊരു നമ്പര്‍. 10E ലെ കുട്ടികളിലാരെങ്കിലുമായിരിക്കും എന്നോര്‍ത്തു കൊണ്ട് ഫോണെടുത്തു.ദാ നമ്മുടെ നുറുങ്ങ് എന്ന ഹാറൂണ്‍ഭായി.

വളരെ സാഹസികമായിട്ടാണ് അദ്ദേഹമെന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചത്. ‘ചിറകൊടിഞ്ഞ പക്ഷികള്‍’വായിച്ച്‌ അദ്ദേഹം വളപട്ടണം പോലിസ്‌ സ്റ്റേഷനിലേക്ക് വിളിച്ചു. മൂന്നു വര്‍ഷം മുമ്പ്‌ വളപട്ടണത്തു വെച്ചു ബസ്സപകടത്തില്‍ പരിക്കേറ്റ റിജേഷിന്റെ മേല്‍വിലാസം സമ്പാദിച്ചു.എന്നിട്ട് അവന്‍റെ വീട്ടിലേക്ക്‌ ആളെ അയച്ച് അവന്‍റെ ഭാര്യയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. ആശുപത്രിയിലുള്ള അവളെ വിളിച്ച്‌ എന്റെ നമ്പറിലെത്തി.

പരിചയപ്പെട്ടതിനു ശേഷം താനും കിടപ്പിലായ ഒരാളാണെന്നു പറഞ്ഞു.കണ്ണൂര്‍ താണയില്‍ വീട്.നാലു കൊല്ലം മുമ്പ്‌,കൃത്യമായി പറഞ്ഞാല്‍ 2006ഫെബ്രുവരി 26 നു രാവിലെ ടെറസ്സില്‍ നിന്നു വീണു നട്ടെല്ലിനു പരിക്കേറ്റ്‌ അരയ്ക്കു താഴെ തളര്‍ന്നു പോയി.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നിരക്ഷരന്റെ ബ്ലോഗ്‌ വായിക്കണമെന്നു പറഞ്ഞ്‌ അദ്ദേഹം ആ ലിങ്ക് അയച്ചു തന്നു.

നിരക്ഷരന്റെ കണ്ണൂര്‍ കോട്ട വായിച്ചപ്പോഴാണ് എനിക്കദ്ദേഹത്തിന്റെ മഹത്ത്വം കൂടുതലറിയാന്‍ കഴിഞ്ഞത്.ബാബു ഭരദ്വാജ് മാധ്യമം വാരികയില്‍ അദ്ദേഹത്തെക്കുറിച്ച് തുടര്‍ച്ചയായി എഴുതികൊണ്ടിരിക്കുന്നതും ഷെയ്ക്ക്‌ പരീത്‌ എന്ന് പേരിട്ടതുമൊക്കെ അവിടെ നിന്നറിഞ്ഞു.ഇങ്ങനെയൊരു പേരില്‍ മറഞ്ഞിരുന്നത് കൊണ്ടാടപ്പെടാന്‍ ആഗ്രഹാമില്ലാഞ്ഞിട്ടാണെന്നും മനസ്സിലായി.

തളര്‍ന്നു കിടക്കുന്നവര്‍ എവിടെയെങ്കിലും ഉണ്ടെന്നൊരു സൂചന കിട്ടിയാല്‍ അദ്ദേഹത്തിന്റെ വീല്‍ ചെയര്‍ അങ്ങോട്ടുരുളും.അതിനു ദൂരമോ കാലമോ ഒന്നും തടസ്സമല്ല.അവര്‍ക്കു വേണ്ടി എന്തും ചെയ്യും.എവിടെയും എത്തും.
ആശ്വസിപ്പിക്കും.സാമ്പത്തികമായി സഹായിക്കും.ചികിത്സിക്കാനും സൌകര്യമുണ്ടാക്കും.പലര്‍ക്കും ജീവിതവുമുണ്ടാക്കിക്കൊടുത്തിട്ടുണ്ട്.

എനിക്കും അദ്ദേഹത്തിനും ഇടയിലുള്ള ലിങ്കും അത്തരമൊരു രോഗിയാണ്. ‘ചിറകൊടിഞ്ഞ പക്ഷികളിലെ’ റിജീഷ്.അവന്റെ കുറെ കാര്യങ്ങള്‍ അദ്ദേഹം ഏറ്റെടുത്തു.സാമ്പത്തിക സഹായത്തിനു പുറമേ അവന്റെ കുടുംബത്തിന് മനോധൈര്യം പകരുന്നതടക്കം.

20 കൊല്ലത്തിനു മുമ്പ്‌ മസ്കുലര്‍ ഡിസ്ട്രോഫി വന്നു കിടപ്പിലായ രാജേഷിനു പ്രത്യാശയും ജീവിതവും നല്‍കിയത്‌ അദ്ദേഹമാണ്.ഇന്നവന് സ്നേഹമയിയായ ഒരു ഇണയുണ്ട്.അതും അദ്ദേഹത്തിന്റെ പ്രേരണ കൊണ്ട്.അവര്‍ക്ക്‌ ജീവിതമാര്‍ഗമുണ്ടാക്കാനുള്ള തത്രപ്പാടിലാണദ്ദേഹമിപ്പോള്‍.തന്റെ ബ്ലോഗില്‍ അവരെക്കുറിച്ചെഴുതി സഹായിക്കാന്‍ സുമനസ്സുകളെ പ്രേരിപ്പിക്കുകയാണ്.

‘കൂട്ടരേ....
കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ട് പോവാന്‍ പ്രാര്‍ത്ഥിക്കാം...പക്ഷെ, ,ധീരമായ ഒരു തീരുമാനമെടുത്ത രാജേഷിനും
അവനെ സേവിക്കാന്‍ തയാറായി വന്ന മിനിക്കും പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടതുണ്ട്‌. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെയാണ്.ഈ കാര്യത്തില്‍ അവരെ സഹായിക്കാന്‍ നമുക്കാവില്ലേ? മിനിയോട് തയ്യല്‍ പഠിക്കാന്‍ പറഞ്ഞിട്ടുണ്ട്.പ്രിയ ബ്ലോഗ് സുഹൃദ്സമൂഹമേ,..! ഈ നുറുങ്ങിനാല്‍ സാദ്ധ്യമാവുന്ന കൊച്ചു സഹായങ്ങള്‍ ചെയ്തു തുടങ്ങി...അത് വളരെ ചെറിയ രീതിയില്‍ മാത്രം..അണ്ണാറക്കണ്ണനും തന്നാലായത്..ബ്ലോഗുലകത്തിന്‍റെ സഹകരണം ആ നവദമ്പതികള്‍ക്കായി നല്‍കുമല്ലോ..പ്രതീക്ഷയോടെ നിങ്ങളുടെ നുറുങ്ങ്.’ഇത് അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇപ്പോള്‍ രാജേഷിനെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സിക്കാന്‍ അയച്ചിരിക്കുകയാണ്.പന്ത്രണ്ടു വര്‍ഷമായി ഒരു ഡോക്ടറെ പോലും കാണാന്‍ കഴിയാത്ത രാജേഷിനെ.

ഇങ്ങനെ ഒരു റിജീഷും രാജേഷും മാത്രമല്ല അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പ് പിടിച്ചു പിച്ച വെക്കുന്നത്.മലപ്പുറത്തെ മാരിയത്തും തിരുവനന്തപുരത്തെ പ്രീതിയും കണ്ണൂര്‍ക്കാരി നീതുവുമൊക്കെ അദ്ദേഹത്തിന്‍റെ സ്നേഹ പരിലാളനകള്‍ അനുഭവിക്കുന്നവരാണ്. അവര്‍ക്കൊക്കെ അദ്ദേഹം പ്രിയപ്പെട്ട ഉപ്പയായി മാറിയിരിക്കുന്നു.

അദ്ദേഹം ഇപ്പോള്‍ നാല്‍പതോളം പേരെ മാസംതോറും പെന്‍ഷന്‍ നല്‍കി സഹായിക്കുന്നുണ്ട് എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്.സാധാരണയായി എന്തെങ്കിലും സഹായിക്കേണ്ടി വന്നാല്‍ അതോടെ എല്ലാവരും നിര്‍ത്തും.എന്നാല്‍ ഹാറൂണ്‍ ഭായി അതോടെ അവരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയാണ്‌ ചെയ്യുന്നത്.

ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന, പ്രകൃതിയെ വായിക്കുന്ന
അദ്ദേഹം നല്ലൊരു മനശ്ശാസ്ത്രജ്ഞനും കൂടിയാണ്.ആര്‍ക്കു എന്താണ് ആവശ്യമെന്ന് അദ്ദേഹത്തിന് നന്നായറിയാം.രക്ഷിതാവും അച്ഛനും സുഹൃത്തുമൊക്കെയായി നമ്മുടെ മനസ്സിലേക്കദ്ദേഹം പതുക്കെ കയറും.
ഗാന്ധിജിയെക്കുറിച്ച് ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു.സ്ത്രീകള്‍ അദ്ദേഹത്തോട് അവരുടെ ഏതു പ്രശ്നവും തുറന്നു പറയും.ഒരു കൂട്ടുകാരിയോടെന്ന പോലെ.അതിനദ്ദേഹം തന്റെ പൌരുഷം മുഴുവനെടുത്തു മാറ്റി.
ഹാറൂണ്‍ ഭായിയെക്കുറിച്ച് ഇങ്ങനെ പറയുന്നത് അതിശയോക്തിയായി മറ്റുള്ളവര്‍ക്കു തോന്നിയേക്കാം.പക്ഷേ,എനിക്കും ജലറാണി ടീച്ചര്‍ക്കും മറ്റു പലര്‍ക്കും ഈ അനുഭവമാണുള്ളത്.തന്‍റെ ഒരു ആണ്‍ സുഹൃത്തിനോട്‌ സംസാരിക്കുന്നതുപോലെ തന്നെ ഏതു കാര്യത്തെക്കുറിച്ചും അദ്ദേഹം എന്നോട് സംസാരിക്കാറുണ്ട്.ഞങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് തിരിച്ചങ്ങോട്ടും.

ബാബു ഭരദ്വാജ് മാധ്യമം വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കഥ വായിച്ചപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി.അവശരെയും ദു:ഖിതരെയും സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ ജന്മസ്വഭാവമാണ്.പ്രവാസിയായിരുന്ന ഉപ്പയുടെ പ്രവാസിയായ മകന്‍. പ്രവാസത്തിന്‍റെ സര്‍വ ദുരിതങ്ങളിലൂടെയും നീന്തിക്കയറി വന്ന ഹാറൂണ്‍ കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ അവരുടെ ജീവന്‍ പോലും രക്ഷിക്കാന്‍ രക്ഷകനായി അദ്ദേഹമുണ്ടായിരുന്നു.

കഠിനാധ്വാനിയായിരുന്നു ഹാറൂണ്‍ ഭായി.അദ്ദേഹത്തിനു ഒരുപാട് ജോലികള്‍ അറിയാം.എല്ലാം സ്വയം പഠിച്ചത്.ഗള്‍ഫിലെ ആദ്യ വേഷം തുന്നല്‍ക്കാരന്റേ തായിരുന്നു.സൗദി അറേബ്യയില്‍ ഒരു അറേബ്യനുമായി പാര്‍ട്ണര്‍ ഷിപ്പില്‍ കുപ്പായം തുന്നി.പിന്നീട് ഒരു പലസ്തീനിയുടെ അടുത്ത് നിന്നും ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിനു പകരമായി ടൈപ്പ്റൈറ്റിംഗ് പഠിച്ചു. നല്ല ഡ്രൈവറും മെക്കാനിക്കുമാണ്.പിന്നീട് ജുബ്ബൈയ്യലിലേക്ക് പോയി.ഖാലിദ്‌ രാജാവിന്റെ മകന്റെ മകന്റെ കമ്പനിയില്‍ ജോലി കിട്ടിയെങ്കിലും ജോലിക്കു ചേരാനുള്ള കടലാസ് പഴയ കഫീല്‍ കീറിക്കളഞ്ഞു.മറ്റൊരറബിയുടെ കീഴില്‍ ജോലി ചെയ്തു ആറു കൊല്ലം .പിന്നെ അല്‍റാജി സൂപ്പര്‍ മാര്‍ക്കറ്റ്‌ തുടങ്ങി.റിയാദിലെ സ്റ്റേഡിയത്തിനടുത്ത്‌.സദ്ദാമിന്റെ കുവൈത്ത്‌ ആക്രമണത്തില്‍ മക്കാ റോഡ്‌ വഴിമാറി കച്ചവടം തകര്‍ന്നിട്ടും ഹാറൂണ്‍ തകരാതെ പിടിച്ചു നിന്നു. ഏതു ജോലിയും ആത്മാര്‍ത്ഥമായി ചെയ്യുന്നതുകൊണ്ട് പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍ കഴിഞ്ഞിരുന്നു. പിന്നെ അദ്ദേഹം പോയത്‌ ദുബായിലേക്കാണ്.അവിടെ നിന്നും മസ്കറ്റിലേക്കും.ഒമാന്‍ ചുറ്റിക്കാണാന്‍ മോഹം.സലാലയിലെത്തി.അവിടെ ഒരു സ്കൂള്‍ ബസിന്റെ ഡ്രൈവറായി. ഒഴിവു സമയങ്ങളില്‍ സ്കൂള്‍ ലൈബ്രറിയില്‍ വായന.അവിടെ നിന്നാണ് ഒമാന്റെ ചരിത്രം പഠിച്ചത്.സലാലയില്‍ ‘അല്‍റ അദ്‌ പെര്‍ഫ്യൂംസ്’(ഇടിമിന്നല്‍) എന്ന കട തുടങ്ങി.എല്ലാ ഐശ്വര്യവും ആ സുഗന്ധ വ്യാപാരത്തില്‍ നിന്നുണ്ടായി.ഇപ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആ കടയില്‍ നിന്നുള്ള വരുമാനം പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കുന്നു.

അദ്ദേഹത്തിനു പറ്റിയ ആ വീഴ്ച്ചയും അദ്ദേഹം ഉയര്‍ച്ചയാക്കി മാറ്റി എന്നാണ് എനിക്ക് തോന്നുന്നത്.ഇങ്ങനെ പറയുന്നതില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ക്ഷമിക്കണം. ഉപ്പയുടെ അസുഖം മാറ്റാന്‍ പറ്റുന്ന വിഷയം പഠിക്കണമെന്നു പറയുന്ന പുന്നാരമോള്‍ കന്‍ഷാദും ഉപ്പയുടെ കാലുകളും ശരീരവുമായി മാറിയ ചുണക്കുട്ടികളായ ആണ്മക്കളും ഇതുപോലൊരു ഇണയെക്കിട്ടിയതാണ് എന്റെ ഭാഗ്യമെന്നു അദ്ദേഹം വിശേഷിപ്പിക്കാറുള്ള പ്രിയതമ സെറീനയും പൊന്നുമ്മയുമെല്ലാം. കാരണം അവരാണല്ലോ അദ്ദേഹത്തിന്റെ ശക്തിയും പ്രചോദനവും.

തന്റെ ഏതു അവസ്ഥയിലും ഭാഗ്യവാനാണെന്നു പറയാനും ജീവിതത്തിലെ നിയോഗങ്ങള്‍ തിരിച്ചറിയാനും ദൈവവിശ്വാസിയായ അദ്ദേഹത്തിനു കഴിയാറുണ്ട്.സഹജീവികളെ സ്നേഹിക്കലാണ് ദൈവത്തിലെത്താനുള്ള മാര്‍ഗമെന്ന്‍ അദ്ദേഹം വിശ്വസിക്കുന്നു.അതുകൊണ്ടുതന്നെയാണ് കണ്ണൂര്‍ താണയിലെ ‘സഹര്‍ ’നന്മയുടെ പരിമളം പരത്തുന്ന വീടായത്‌. അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുന്ന ഹാറൂണ്‍ ഭായിയുടെ വീട്.

ആദ്യമായി ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ തന്ന പലഹാരം തറയിലടരുത് ഉറുമ്പ് വരും എന്ന്‍ കൂടെയുള്ള കുട്ടികളോട് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഒരിക്കല്‍ കാലില്‍ ഉറുമ്പ് പൊതിഞ്ഞ കഥ പറഞ്ഞു.പ്രത്യേകം തയാറാക്കിയ സ്റ്റാന്റില്‍ പിടിച്ച് രണ്ടു മണിക്കൂറോളം നിന്ന് തിരിച്ച് ബെഡിലിരുന്നപ്പോഴേക്കും ബൂട്സിട്ടതുപോലെ ഉറുമ്പുകള്‍ പൊതിഞ്ഞു കാലിലെ തൊലി മുഴുവന്‍ തിന്നു തീര്‍ത്തിരുന്നു.ഒരു ഉറുമ്പിനോടു പോലും തോറ്റുപോയല്ലോ എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞപ്പോള്‍ ആ ഉറുമ്പുകള്‍ എന്റെ ഹൃദയത്തെയാണ്‌ പൊതിഞ്ഞത്.

ഏതു മാലാഖയാണ് അദ്ദേഹത്തെ ഇങ്ങോട്ടയച്ചത് എന്നെനിക്കറിഞ്ഞുകൂട.
വേദനയില്‍ ശരീരവും മനസ്സും തളര്‍ന്നു കിടക്കുന്ന കുറെ ആത്മാക്കള്‍ക്ക്‌ താങ്ങും തണലുമാവാന്‍ നിയോഗിക്കപ്പെട്ട മാലാഖ തന്നെയാണ് അദ്ദേഹം.അവരുടെയൊക്കെ പ്രാര്‍ത്ഥനയുള്ളപ്പോള്‍ ഹാറൂണ്‍ ഭായി നടക്കുകയല്ല,ഓടുക തന്നെ ചെയ്യും. ദൈവം വലിയവനാണല്ലോ ...ഇന്‍ശാ അല്ലാഹ് ....

47 comments:

ശാന്ത കാവുമ്പായി said...

ഞാന്‍ പരിചയപ്പെട്ട ഒരു വലിയ,ചെറിയ മനുഷ്യനെക്കുറിച്ച് എനിക്കറിയുന്ന കുറെ കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കണമെന്ന് തോന്നി.

സജി said...

നിരക്ഷരന്‍ പറഞ്ഞ് ഈ വലിയ ‘നുറുങ്ങി‘നെ അറിയാമെങ്കിലും ഇപ്പോഴാണ് ഇത്രയും വിശദമായി മനസിലാക്കിയത്!

നന്ദി ഈ പരിചയെപ്പെടുത്തലിന്
സജി.

Manoraj said...

ഹറൂൺ മാഷിന്റെ കഥകൾ നൊമ്പരത്തിന്റെതാണെങ്കിലും ചങ്കൂറ്റത്തോടെ അതിനെ നേരിടുന്ന മാഷിനെ എനിക്കേറെ ഇഷ്ടമാണ്. ആ ഒരു വലിയ മനുഷ്യനെ വിളിച്ച് സംസാർക്കുവാനുള്ള ഒരാളായില്ല ഞാനെന്ന തോന്നലിൽ ഇത് വരെ അതിന് തുനിഞ്ഞില്ല. നന്നായി ഈ പോസ്റ്റ്

Nileenam said...

ആദ്യമായാണ് ഹാറൂണ്‍ഭായിയെ പറ്റി അറിഞ്ഞത്, പരിചയപ്പെറ്റുത്തിയതിന് നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല പരിചയപ്പെടുത്തല്‍ ശാന്ത....ഇങ്ങനെയുള്‍ലവരും നമ്മുടെ ഇടയില്‍ ഉണ്ടല്ലോ...

keraladasanunni said...

ഹാറൂണ്‍ എന്ന മനുഷ്യസ്നേഹിയേക്കുറിച്ച് എഴുതിയതിന്ന് അഭിനന്ദനങ്ങള്‍. ശ്രി കൊട്ടോട്ടിക്കാരനാണ് അദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയത്. ഒരോ തവണ ഫോണ്‍ ചെയ്യുമ്പോഴും അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഒരു ഊര്‍ജ്ജം നമുക്ക് പകരാറൂണ്ട്. തന്‍റെ ശാരീരികമായ അവശതകളെ വിസ്മരിച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹം നടത്തുന്ന ഉദ്യമങ്ങള്‍ പ്രകീര്‍ത്തിക്കപെടേണ്ടത് തന്നെ. രാജേഷന്നും മിനിക്കും ഭാവി ജീവിതം 
കരുപ്പിടിപ്പിക്കാന്‍ വേണ്ടി അദ്ദേഹം ചെയ്യുന്ന യത്നങ്ങള്‍ക്ക് മനുഷ്യ്സ്നേഹികള്‍ പിന്തുണ നല്‍കണം. എന്‍റെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തിന്‍റെ ശാരീരികമായ പ്രയാസങ്ങള്‍ മാറ്റണമെന്ന് ദൈവത്തോട് അപേഷിക്കാറുണ്ട്.

കുഞ്ഞൂസ് (Kunjuss) said...

ഹാറൂണ്‍ സാബിനെക്കുറിച്ച് പലരും പറഞ്ഞു നന്നായി അറിയാം.അദ്ധേഹത്തിന്റെ വലിയ മനസ്സും അറിയാം....
ഈ പരിചയപ്പെടുത്തലിന് വളരെ നന്ദി!

Sulfikar Manalvayal said...

ചേച്ചീ. വളരെ സന്തോഷായി. ഹാരൂണ്‍ ഭായിയെ കുറിച്ചറിയാന്‍ കഴിഞ്ഞതില്‍. അദ്ദേഹത്തെ പട്ടി കൂടുതലരിയുന്ന ലിങ്ക് വല്ലതുമുണ്ടെങ്കില്‍ എനിക്കൊന്നു മെയില്‍ അയക്കുമോ?
നന്നായി എഴുതി. ഹൃദയത്തില്‍ തൊട്ടു എന്ന് പറയാം. സംശയമില്ല. ഹൃദയം നിറഞ്ഞു ആ വലിയ മനുഷ്യനെ കുറിച്ച് കേട്ടിട്ട്. ലോകം നശിക്കാതെ നില നില്കുന്നത് പോലും ഇത്തരം നല്ല മനുഷ്യരുടെ കാരുണ്യതാലാവാം .

മുകിൽ said...

ഒരു വ്യക്തിയെ ഇത്ര നന്നായി പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചതു വലിയ കാര്യം. എത്ര ആശ്വാസമാണ് ഇതൊക്കെ അറിയുമ്പോൾ. ലോകത്തിന്റെ തിന്മകൾ ദൈവത്തിന്റെ ത്രാസിൽ ബാലൻസ് ചെയ്യപ്പെടുന്നത് ഇങ്ങനെയുള്ളവരെക്കൊണ്ടാണ്.

shahir chennamangallur said...

ഹാറൂന്‍ സാഹിബിനെ കുറിച്ച് കേട്ടിട്ടുണ്ട്. ദൈവിക പരീക്ഷണങ്ങളെ ധീരമായ നേരിട്ട്, വിജയം നേടിയ ആ മനുഷ്യനെ ഇഷ്ടപ്പെടുന്ന പലരും പറഞ്ഞാണ്‌ ഞാന്‍ അദ്ദേഹത്തെ കുറിച്ച് അറിഞ്ഞത്. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ എഴുതിയ ടീച്ചറോട് ഇപ്പൊ ഇഷ്ടം തോന്നുന്നു.

മുസാഫിര്‍ said...

മനുഷ്യന്റെ , നന്മയിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് ദൈവം ഇതെ പോലെയുള്ള കുറച്ചു പേരെ ഇപ്പോഴും ഭൂമിയിൽ നിലനിർത്തിയിരിക്കുന്നത് എന്നു തോന്നുന്നു.നന്ദി റ്റീച്ചറെ, ഈ പരിചയപ്പെടുത്തലിന്.,,

★ Shine said...

ഹാരൂണ്‍ ഭായിയെപ്പോലുള്ളവരാണ് വാഴ്ത്തപ്പെടേണ്ട നായകന്മാര്‍. അലസതയും, നൈരാശ്യവും, അരക്ഷിതാബോധവും ഒളിപ്പിച്ചുവെച്ചു, എല്ലാത്തിനെയും ഒരു വിഡ്ഢിച്ച്ചിരിയിലും, പൊങ്ങച്ച്ചത്തിലുമോതുക്കി ജീവിക്കുന്നവര്‍ക്ക് മാത്രകയാണീ ജീവിതം.

വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി.

കൂതറHashimܓ said...

ഹാറൂന്‍കായെ ഒത്തിരി ഇഷ്ട്ടാണ്, എന്നെ മിക്കവാറും ദിവസവും വിളിക്കാറുണ്ട്. അടുത്ത് തന്നെ കാണാന്‍ പോകണം എന്നാഗ്രഹിക്കുന്നു, അന്ന് ശാന്ത റ്റീച്ചറേയും കാണാന്‍ വരും
ഹാരൂന്‍ക്ക യുടെ ബ്ലോഗ്: http://haroonp.blogspot.com/

jayanEvoor said...

എന്റെ സഹോദരസ്ഥനീയനാണ് ഹാറൂണിക്ക. ഇപ്പോ മിക്കപ്പോഴും വിളിക്കാറുണ്ട്.എന്നെക്കൊണ്ടു കഴിയുന്ന ചില്ലറ സഹായങ്ങൾ ഞാനും ചെയ്യുന്നു.

നല്ലതു വരട്ടെ, എല്ലാവർക്കും!

lekshmi. lachu said...

ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍..
ഈ പരിചയപ്പെടുത്തലിന് വളരെ നന്ദി!

sm sadique said...

ഞാനും നേരത്തെ ഹാറൂൺ സാഹിബിനെ അറിഞ്ഞീരുന്നു എങ്കിലും , ഈ അറിവ് ആദരവ് സമ്മാനിക്കുന്നു ഹാറൂൺ സാഹിബിനോട്.

Unknown said...

haroon bhaiyiye parijayappeduthunna ee post ipozhanu kandathu.santhosham

Unknown said...

haroon bhayiye parijayappeduthunna ee post ipozhanu kandathu..
santhosham

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വലതുകൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന് വിശ്വസിക്കുന്ന ആളാണ്‌ അദ്ദേഹം. നമ്മുടെ രാഷ്ട്രീയക്കാരുടെ നേര്‍ വിപരീതം. കാരണം അദ്ദേഹം കാംക്ഷിക്കുന്നത് പേരോ പെരുമയോ മറ്റു ലൌകികതാല്പര്യമോ അല്ല, മറിച്ച് ദൈവ പ്രീതി മാത്രം എന്ന് എനിക്കുറപ്പിച്ചു പറയാനാകും.
അദ്ധേഹത്തിനു ദൈവം ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യട്ടെ ...

Cartoonist said...

നുറുങ്ങേ,
നിങ്ങടെ ഒരു ഫോട്ടോ ഒന്നിപ്പൊ അയച്ചുതരൂ..
ഒരു 2 മിനിറ്റ് ശീഘ്രവര ഒന്നു വരയ്ക്കാന്‍ പറ്റുമോ എന്നു നോക്കട്ടെ.:)

Anonymous said...

നന്മ മനസ്സു കൂടുതലറിയാന്‍ കഴിഞ്ഞു, താങ്കളുടെ പോസ്റ്റിലൂടെ....

ചിന്തകന്‍ said...

ഹൃദയത്തില്‍ തൊട്ടറിഞ്ഞ എഴുത്ത്... ഹാറൂണ്‍ മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ.

mini//മിനി said...

ഞാൻ കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ ഹൈസ്ക്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപികയാണ്. ഇപ്പോൾ പ്രധാനമായും അടുക്കളപ്പണി കഴിഞ്ഞാൽ ബ്ലോഗ് പണിയാണ്. (മിനിലോകം). താങ്കളെപറ്റി അറിഞ്ഞെങ്കിലും ബ്ലോഗ് വായിച്ച് കമന്റ് ഇടുന്നത് ഇപ്പോഴാണ്. ഒരു നുറുങ്ങിനെ അറിയാം. ഇവിടെ പരിചയപ്പെടുത്തിയതു നന്നായി. ബ്ലോഗിൽ ഇനിയും വരാമെന്ന ഉറപ്പോടെ ഇപ്പോൾ നിർത്തുന്നു.

CKLatheef said...

വിളിയുടെ ആധിക്യം അദ്ദേഹത്തിന് ബുദ്ധിമുട്ടാകരുത് എന്ന് കരുതിയാണ് വിളികുറക്കുന്നത്. വിധിനല്‍കിയ വേദനയുടെ പാരമ്യം കണ്ട അദ്ദേഹത്തിന് ആരെയും ആശ്വസിപ്പിക്കാനുള്ള കഴിവുണ്ട്. പ്രിയ മനോരാജ് താങ്കള്‍ക്കദ്ദേഹത്തെ വിളിക്കാം. താങ്കളുടെ അച്ചനോടെന്ന പോലെ സംസാരിക്കാം. ഒട്ടും കലവറയില്ലാതെ.

ആധുനിക കാലത്തിലെ സ്വാര്‍ഥയുടെയും ക്രൂരതയുടെയും കഠിനമനസ്സുകള്‍ക്ക് ഇത്തിരിവെട്ടം നല്‍കാന്‍ ഇത്തരം നുറുങ്ങുകള്‍ക്ക് കഴിയുന്നു.

ശാന്തചേച്ചി വളരെ നന്നായി ഹാറൂന്‍ ഭായിയെക്കുറിച്ച് എഴുതി. നിങ്ങള്‍ക്കും അദ്ദേഹത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു.

അലി said...

ഹാറൂൺക്കായെ പറ്റി ഹൃദയത്തിൽ തൊടും വിധമുള്ള ഈ പരിചയപ്പെടുത്തിയതിനു നന്ദി. അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു.

Anees Hassan said...

പറച്ചിലിന്റെ ഗുണം ....വായന അത്രമേല്‍ അനായാസമാകുന്നു .....ചില ഓര്‍മ്മപ്പെടുത്തലുകള്‍ നന്ന്

Nikhil said...

Haroon Mashine parichaya pedan vazhiorukiyathinu valare nanni teacher.

daivamthampuran oro manushya janmangaleyum oro karyangalkayi niyogichittanu bhumiyileku vidinnathu ennu kettittundu, Haroon Mash eppo aa niyogathiloode kadannu pokunnu ennu viswasikkam... thante avasthayil patharathe thannalavunna reethiyil mattullavare sahayikkunna Haroon mashinuvendi prarthikkunnu...

Thabarak Rahman Saahini said...

ഹാറൂണ്‍ ഭായിയെ നേരത്തെ പരിചയമുണ്ട്.
എന്റെ "സത്രം സ്കൂളിലെ പ്രാവുകള്‍ക്ക് "
അദ്ദേഹം കമന്റും തന്നിരുന്നു.
അദ്ദേഹത്തെ നേരിട്ട് കാണാമെന്നു അതിയായ
ആഗ്രഹവുമുണ്ട്. ഉടനെ തന്നെ അതിനായി ശ്രമിക്കുന്നതാണ്.
തൊടുപുഴ മീറ്റില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് കരുതുന്നു.
ഏതായാലും അദ്ദേഹത്തെ കുറിച്ച് ബ്ലോഗില്‍ പോസ്ടിട്ടതിനു
കാവുംബായിയോടു നന്ദി പറയുന്നു.
സ്നേഹപൂര്‍വ്വം
താബു.

(റെഫി: ReffY) said...

അന്യന്റെ വേദനയില്‍ പങ്കു ചെരുന്നവനാണ് യഥാര്‍ത്ഥ മനുഷ്യ സ്നേഹി. ഹാരൂന്ഭായി നമുക്കിടയിലെ ചില ഓര്‍മ്മപ്പെടുത്തലുകലാണ്. ഒന്ന് നഷ്ട്ടപ്പെടുമ്പോള്‍ നാം അതിനെപ്പറ്റി വിലപിക്കുന്നു. കയ്യിലുള്ളപ്പോള്‍ അതിന്റെ വില നമുക്ക് അറിയില്ല. നാം സുഖം അനുഭവിക്കുന്നു. ഹാരൂണ്‍ ഭായിയും s m sadiq എന്നയാളും എത്ര പ്രയാസപ്പെടുന്നു എന്ന് നാം മനസ്സിലാക്കിയെങ്കില്‍. ടീച്ചറുടെ വലിയ മനസ്സിന് നന്ദി.

Sabu Kottotty said...

ഹാറൂണ്‍ മാഷിനെ പരിചയപ്പെടുത്തിയ ശാന്തച്ചേച്ചിയ്ക്ക് ആദ്യമേ നന്ദിപറയുന്നു. ശാരീരികസ്ഥിതിയില്‍ അദ്ദേഹം നമ്മെപ്പോലെയല്ല. പക്ഷേ അദ്ദേഹത്തിനു സഹതാപമല്ല ആവശ്യമെന്നു ഞാന്‍ മനസ്സിലാക്കുന്നു. സഹതാപത്തിന്റെ കണ്ണുകൊണ്ട് അദ്ദേഹത്തെക്കാണരുതെന്ന് അപേക്ഷിയ്ക്കുന്നു. പലയിടത്തും പല കമന്റുകളിലും അതു കണ്ടിട്ടുണ്ട്. മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹം പാടുപെടുമ്പോള്‍ അതിനൊരു കൈത്താങ്ങായി നില്‍ക്കാനാണു നാം ശ്രമിയ്ക്കേണ്ടത്. നാം അദ്ദേഹത്തിനെ മാതൃകയാക്കുകയും അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ മനസ്സുവയ്ക്കുകയും ചെയ്താല്‍ത്തന്നെ നമുക്കുചുറ്റും അമ്പരന്നു നില്‍ക്കുന്ന നിസ്സഹായരില്‍ ചിലരുടെയെങ്കിലും കണ്ണീര്‍ വാര്‍ച്ചയ്ക്ക് അറുതിയുണ്ടാവും. അദ്ദേഹം ആഗ്രഹിയ്ക്കുന്നതും അത്തരം ഒരു പ്രവര്‍ത്തനം തന്നെയാണ്. എല്ലാരും ഹാറൂന്മാഷിനെ അറിയാനാണു ശ്രമിയ്ക്കുന്നത്. അതിന്റെ കൂടെ അദ്ദേഹം ചെയ്യുന്നതെന്താണെന്നുകൂടി
അറിയാന്‍ ശ്രമിയ്ക്കണമെന്നപേക്ഷിയ്ക്കുന്നു.

ജിത്തു said...

ഹാരൂണ്‍ ഇക്കായോട് ഫോണില്‍ സംസാരിക്കാറുണ്ട് എങ്കിലും ഇത്ര കൂടുതല്‍ മനസിലാക്കാന്‍ പറ്റിയത് ഈ ബ്ലോഗ് വായിച്ചപ്പോള്‍ ആണ്..

ഈ പോസ്റ്റിനു ടീച്ച്ര്ക്ക് നന്ദി

മറ്റുള്ളവരുടെ വേദനകള്‍ തന്റെ വേദനയായി കണ്ട്
അവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്ന ഹാരൂണ്‍ ഇക്കാക്ക് നല്ലതു മാത്രം വരട്ടെ

വിനുവേട്ടന്‍ said...

ഹാറൂണ്‍ഭായിയുമായി ഒരിക്കല്‍ ഗൂഗിള്‍ ചാറ്റില്‍ പരിചയപ്പെടുകയുണ്ടായി. അന്ന് അദ്ദേഹം പറഞ്ഞിരുന്നു രാജേഷിന്റെയും മിനിയുടെയും കാര്യം. അതോടൊപ്പം സ്വന്തം അവസ്ഥയും...

നന്നായി ടീച്ചറേ അദ്ദേഹത്തെ എല്ലാവര്‍ക്കും പരിചയപ്പെടുത്തയത്‌.

Abdulkader kodungallur said...

ശാന്ത ടീച്ചര്‍ക്കായിരം നന്ദി. അടുത്തറിയുന്ന നന്മയെ സമൂഹത്തിനു പരിചയപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും പതഞ്ഞുയരുന്നത്'പരിചയപ്പെടുത്തുന്ന ആളുടെകൂടി നന്മയാണ്'.ആ നന്മയുടെ തിളക്കം ടീച്ചറുടെ വരികളില്‍ തെളിഞ്ഞുകാണുന്നു.അപകടം സംഭവിക്കുന്നതിനു മുമ്പും അദ്ദേഹം നന്മയുടെ പ്രതീകമായിരുന്നു. ആ നന്മ അനുഭവിക്കുവാനുള്ള ഭാഗ്യം ഈയുള്ളവനുമുണ്ടായിട്ടുണ്ട്. സലാലയില്‍ അദ്ദേഹമുണ്ടായിരുന്നപ്പോള്‍ നല്ല നിലവാരം പുലര്‍ത്തുന്ന പുസ്തകങ്ങള്‍ കിട്ടിയാല്‍ അദ്ദേഹം എനിക്കു തരുമായിരുന്നു. അന്നും സാമൂഹിക രംഗത്തുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സല്‍ക്കര്‍മ്മങ്ങള്‍ക്കു സാക്ഷിയുമായിരുന്നു. അദ്ദേഹത്തിനും ടീച്ചര്‍ക്കും നന്മകള്‍ നേരുന്നു.

poor-me/പാവം-ഞാന്‍ said...

നമ്മളും ജീവിക്കുന്നു ഈ ലോകത്ത് ഹാറൂണ്‍ ഭായ് യും ജീവിക്കുന്നു ഈ ലോകത്ത്...
നന്ദി ശാന്ത ജി ഈ പരിചയപ്പെടുത്തലിനു...

the man to walk with said...

nannayi..
best wishes

Jishad Cronic said...

നന്നായി ടീച്ചറേ ....

ഹരിയണ്ണന്‍@Hariyannan said...

സഹനത്തിന്റെ,സ്നേഹത്തിന്റെ,പരസഹായത്തിന്റെ ഒക്കെ നുറുങ്ങുകള്‍.

നുറുങ്ങിന്റെ പോസ്റ്റുകളിലൊക്കെ ആ വലിയ മനസ്സ് തളരാതെ കിടക്കുന്നത് വായിക്കാനാകും.
ദൈവം ഒപ്പമുണ്ടാവട്ടെ!

canismajoris said...

ശാന്ത ചേച്ചി വളരെ നന്നായിരിക്കുന്നു .
ഹാരുങ്കയെ കുറുച്ചു വളരെ നാളായി കേള്‍ക്കുന്നു .
ഒരു പാട് വായിച്ചു . പക്ഷെ , സമൂഹത്തിന്റെ മധ്യത്തില്‍ ഇവരെ പോലയുള്ള മഹത്തുക്കള്‍ പോലും ഇല്ലയിരുന്ന്ക്കില്‍ , എന്താവുമായിരുന്നു അവസ്ഥ .വീണ്ടും പരിചയപ്പെടുത്തിയതിനു നന്ദി . ഹ്ര്യ്ദ്യമായ നന്ദി .

bobs said...

dear.

wan to contact haroon bhaiiiiiiiiiiiiiii

bobans@hotmail.com
+971 50 5885745

ശാന്ത കാവുമ്പായി said...

സന്തോഷമുണ്ടെനിക്ക്.നിങ്ങള്‍ ഹാറൂണ്‍ ഭായിയെ ഹൃദയത്തിലേറ്റു വാങ്ങിയതില്‍ .അദ്ദേഹത്തിനു നല്‍കാവുന്ന സ്ഥാനം അവിടെയാണ്. നന്ദി.എല്ലാവര്‍ക്കും.

Unknown said...

ഹാറൂന്ക്കയെ ചാറ്റിലൂടെ പരിചയമുണ്ടെങ്കിലും ഇത്രയും വിശദമായ വിവരങ്ങള്‍ അറിയുന്നത് ആദ്യമാണ്. ഹൃദ്യമായ ഈ പരിചയപ്പെടുത്തലിനു ടീച്ചര്‍ക്ക് നന്ദി.

മാധ്യമം പത്രത്തില്‍ കണ്ട ലിങ്കിലൂടെ ആണ് ഇവിടെ എത്തിയത്. അഭിനന്ദനങ്ങള്‍.

Umesh Pilicode said...

മനുഷ്യ സ്നേഹത്തിന്റെ വറ്റാത്ത ഉറവയെ പരിചയപ്പെടുത്തിയതിനു നന്ദി

ആശംസകള്‍

Sidheek Thozhiyoor said...

ഹാറൂന്‍ ഭായിയെ കൂടുതല്‍ അറിഞ്ഞു ...സന്തോഷം...ആശംസകള്‍..

mayflowers said...

പ്രിയപ്പെട്ട ശാന്തേച്ചീ,
ഹാരൂണ്‍ക്കയെപ്പറ്റി ഞാനും വായിച്ചറിഞ്ഞിട്ടുണ്ട്.ഇപ്പോള്‍ അദ്ദേഹത്തിന്റെ ബ്ലോഗ്‌ ഫോളോ ചെയ്യുന്നു.
ആ വലിയ മനുഷ്യനെപ്പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
ആശംസകള്‍.

Channel1234 said...

അദ്ദേഹത്തെ കുറിച്ച് 'മാധ്യമ'ത്തില്‍ മുന്പ് വായിച്ചിട്ടുണ്ട്. കൂടുതല്‍ പരിചയപ്പെടുത്തിയ ടീച്ചര്‍ക്ക് നന്ദി ...

Pyari said...

ഹാരൂണ്‍ ഭായിയെ കുറിച്ച് വായിച്ചു മുമ്പേ inspired ആയതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നന്ദി.

sherin said...

HAROONIKKAYE KURICHU KOODUTHAL ARIYUNNATH EPPOZHANU.ORU 10) CLASSUKARIYAYA NJAN ENTHU PARANJALUM IKKAYUDE YASHASSINOLAM OYARILLA. LOKATHIL KARUNYA VILAKKU THELIYIKKAN BHOOMIYILEKKU ERANGHI VANNA A MALAGHAYE ALLAHU SWARGHATHIL PRAVESHIPPIKKATTE!
PRARTHIKKAM...........PAVAPPETTAVARKUM IKKAKKUM VENDI.....