Saturday, June 5, 2010

ഉപ്പു തൊട്ടു കര്‍പ്പൂരം വരെ മലയിറക്കും കപ്പല്‍

ജൂണ്‍ 5 പരിസ്ഥിതി ദിനം.ഓരോന്നിനും ഓരോ ദിവസം കൊടുക്കുന്ന കൂട്ടത്തില്‍ പരിസ്ഥിതിക്കുമിരിക്കട്ടെ ഒരെണ്ണം.അതു മതിയോ നമുക്ക്‌? ജീവന്‍ നിലനില്‍ക്കണമെങ്കില്‍ വായു,ജലം,ആഹാരം ഇവ കൂടിയേ തീരൂ എന്ന് എല്ലാര്‍ക്കുമറിയാം.പക്ഷേ ഇതൊക്കെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയും ആവശ്യവുമാണെന്ന് മിക്കവര്‍ക്കും ബോധമില്ല.
ഓരോരുത്തരും വായുവും ജലവും പരിസരവും
എങ്ങനെയൊക്കെ മലിനമാക്കാം എന്നതില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.വ്യവസായശാലകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഭൂമിയെ കൊന്നുകൊണ്ടിരിക്കുന്നു.ഇതിന്റെയൊക്കെ ഫലം ഈ തലമുറ തന്നെ അനുഭവിക്കുകയാണ്.അടുത്ത തലമുറയെക്കുറിച്ച് ചിന്തിക്കുകയേ വണ്ട.


ഓസോണ്‍ പാളിയിലെ വിള്ളല്‍ വലുതായിക്കൊണ്ടിരിക്കുന്നു.
ചൂട്‌ കൂടിക്കൊണ്ടേയിരിക്കുന്നു.
സൂര്യതാപമേറ്റ് പൊള്ളുന്നത് സാധാരണ സംഭവമായിരിക്കുന്നു.നമ്മുടെ നാട്ടില്‍ തന്നെ സൂര്യാഘാതമേറ്റ് മരിച്ചു എന്നാണ്‌ വാര്‍ത്ത.
കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. ഇടവപ്പാതി എങ്ങോ പോയൊളിച്ചു.തുലാവര്‍ഷം കണികാണാനില്ല.
വെള്ളത്തിന്റെ കാര്യം പറയുകയേ വേണ്ട.പുഴകള്‍ വറ്റി വരണ്ടു.പലതും സരസ്വതിയെപ്പോലെ അന്തര്‍ദ്ധാനം ചെയ്തു കഴിഞ്ഞു. ഉള്ളവയോ കാളിന്ദികളായും മാറ്റി.വെള്ളത്തിനു വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയിലെത്തി കാര്യങ്ങള്‍ ‍.കുപ്പി വെള്ളമില്ലെങ്കില്‍ കുടിവെള്ളമില്ല.


ഇങ്ങനെ പോയാല്‍ മനുഷ്യ വാസത്തിനു മറ്റേതെങ്കിലും ഗ്രഹം കണ്ടെത്തേണ്ടി വരും.
അടിസ്ഥാനപരമായി ഒരു വ്യവസായശാലയിലും ഭക്ഷണമുണ്ടാക്കാന്‍ കഴിയില്ല.അതിനു പ്രകൃതിയും കൃഷിയും തന്നെ വേണം.വര്‍ദ്ധിച്ചു വരുന്ന ജനങ്ങളെ തീറ്റിപ്പോറ്റാന്‍ വേണ്ടത്ര വിഭവങ്ങള്‍ ഉണ്ടാകുന്നില്ല.ഭക്ഷ്യക്ഷാ
മം പരിഹരിക്കാന്‍ പല പരീക്ഷണങ്ങളും നടത്തുന്നുണ്ടെങ്കിലും വിജയമെന്ന് പറയാന്‍ കഴിയില്ല.കീടനാശിനികളും ബി.ടി.വിത്തുകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറെയാണല്ലോ.ജീവന്റെ നിലനില്‍പിനു തന്നെ ഭീഷണിയായേക്കാം ഇവയുടെ പ്രയോഗം. വയലുകളിലെ നൈച്ചിങ്ങയും മറ്റും പുരാതന ജീവികളായി മാറിയത്‌ കീടനാശിനി പ്രയോഗം മൂലമാണ്.അതിജീവന ശേഷിയുള്ള പരമ്പരാഗത വിത്തുകളൊക്കെ എവിടെയോ പോയി മറഞ്ഞു.
വിദേശ കുത്തക കമ്പനികളോട് അന്തക വിത്തുകള്‍ കാലാകാലങ്ങളില്‍ അമിത വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലെത്തിയാല്‍ കൃഷിക്കാരനും നൈച്ചിങ്ങയെപ്പോലെ വംശനാശം നേരിടുന്ന ജീവിയാകും.
പിന്നെ ഭക്ഷണത്തിനു നമ്മള്‍ എന്തു ചെയ്യും?
പഴയ കൃഷി രീതികളെ തിരിച്ചു കൊണ്ടു വരാന്‍ കഴിയുമോ?നമ്മുടെ തനതായ കുറെ രീതികളുണ്ടല്ലോ.
അതിലൊന്ന് പരിശോധിക്കാം.ഇന്നത്തെ തലമുറക്ക്‌ കേട്ടു കേള്‍വി മാത്രമായ പുനം കൃഷി.
അമ്പതിലേറെ വര്‍ഷങ്ങള്‍ പിറകോട്ടു പോയി ഒന്നു നോക്കാം.


പുനംകൃഷി
കുന്നുകള്‍  ‍...കുന്നുകള്‍ ‍...കുന്നുകള്‍ ‍...!വടക്ക്‌ തെക്ക്‌ പടിഞ്ഞാറ് കിഴക്ക്‌ നടുക്ക്‌ എല്ലാം കുന്നുകള്‍ ‍.
കക്കോപ്പുറം,ഒറകുണ്ട്,പൊറോങ്കോയി,കാങ്കോയി മല, പുള്ള്യാംകുന്ന്,ചുണ്ടക്കുന്നു അവരുടെ പേരുകള്‍ ഇനിയും നീളും.അവരെ വലം വെച്ച് വലം വെച്ച് വയലുകള്‍.വലിയ വയല്‍,എരുവെരിഞ്ഞി,
കൊര്ത്താംകൊടി,ബയ്യൂക്കി,പെരുന്തിലവയല്‍ ‍,മൈലന്‍മൂല,ഒടേങ്കണ്ടം,പൊള്ളക്കാടി, തോളുരുമ്മി അവരങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു.മഹാസമുദ്രങ്ങള്‍ പോലെ.


‘അല്ല കൂട്ടരേ ,ധനു തീരാറായില്ലേ ..! പന്ത്രണ്ടു കൊല്ലായി കൊത്തും കിളയുമില്ലാത്ത പെരും കാടാ .ഇപ്പളെ കൊത്തിയില്ലെങ്കില്‍ എപ്പാ ഒണങ്ങ്വാ’
കുഞ്ഞപ്പ എടുത്തിട്ടു.
നാരായണന്‍ മൂസ്സോര്‍ കൈ വിരല്‍ മടക്കിക്കൊണ്ട് പറഞ്ഞു .‘ഇന്ന് ധനു 26 ശനിയാഴ്ച.
27,28,29 ചൊവ്വാഴ്ച നല്ല ദിവസാണ്.അന്ന് പുനത്തില്‍ കേറാം.
എല്ലാരോടും പറഞ്ഞേക്ക്.ഇപ്രാവശ്യം കക്കോപ്പുറം ആണെന്നറിയാലോ.നായനാറാട പോയി ശീലക്കാശു വെച്ച് ഏറ്റുവാങ്ങാന്‍ പറ.’
പുനം കൊത്താണ്‌ വിഷയം.12 കൊല്ലം മൂത്ത മലയാണ് തെളിച്ചെടുക്കേണ്ടത്
അഞ്ചു ഉറുപ്പിക ജന്മിക്ക് ശീലക്കാശു വെച്ചാല്‍ ഒരേക്ര കാട് കീഴ്ക്കാര്യസ്ഥന്‍ വന്നു കുറ്റിയടിച്ചു തരും. അടുത്തടുത്ത നാട്ടിലുള്ളവര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു മല ഏറ്റെടുക്കും.
വിളവുണ്ടായാല്‍ നോക്കി വാരം നിശ്ചയിക്കും.എങ്കിലും ഒരു നിലപാടുണ്ട്.100സേർ വിളവിന് 16സേർ നെല്ല് എന്നാണ് വ്യവസ്ഥ.
പക്ഷേ അതു പലപ്പോഴും ലംഘിക്കപ്പെടും.നോക്കിച്ചാർത്താൻ വരുന്ന കാര്യസ്ഥന്
കുപ്പിയോ കോഴിയോ കൊടുത്താല്‍ വിളവു കുറയും.ആയിരം അഞ്ഞൂറും അഞ്ഞൂറ് ആയിരവുമാകും.




ആള്‍ ബലമനുസരിച്ചു എത്ര എക്രയുംഏറ്റു വാങ്ങാം.
ഒരുത്തനും ഒരുത്തിയും ചേര്‍ന്നാല്‍ ഒരേക്ര കൊത്താം എന്നാണ് ചൊല്ല് .അതിനു പറ്റുന്നോളെ മാത്രമേ പുട മുറിച്ച് കൊണ്ടരൂ.പണിയെടുക്കാന്‍ മടിച്ചിയാണെങ്കില്‍ ഒരു കൊല്ലം തികയ്ക്കില്ല.അതിനു മുമ്പേ ബാരിക്കെട്ടി പോകും.ഓള് പോയാല്‍ പോട്ടെന്ന് വെക്കും.അടുത്ത പുനം കൊത്തിനു മുമ്പേ കാരണോന്മാര്‍ ചെക്കന് തണ്ടും തടീമുള്ള മറ്റൊരുത്തീന കൊണ്ടുവരും.അത്ര തന്നെ.പെണ്ണും മൂലക്കൊന്നും ആവൂല.അവളെ വേറൊരുത്തന്‍ കൊണ്ടു പോകും. എത്ര സമത്വ സുന്ദരമായ ഏര്‍പ്പാട്‌ .


കീഴ്ക്കാര്യസ്ഥന്‍ വന്ന് കുറ്റിയടിച്ച് അതിര്‍ത്തി തിരിച്ചാല്‍ അടുത്ത പരിപാടി കാട് തെളിക്കലാണ്.ഒന്നിച്ചാണ് കാടു തെളിക്കുക. ആണും പെണ്ണുമടങ്ങിയ സംഘം മല കയറും. കാട് വയക്കി താഴ്ന്നു കിടക്കുന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റും. ചിലപ്പോള്‍ തോക്കുകാരും കൂടെ ഉണ്ടാവും.പന്നി,മാന്‍ തുടങ്ങിയവയെ കിട്ടും.പെരുംപാമ്പുകള്‍ വരെ ഉണ്ടാകും.
ഇവരുടെ മണമടിക്കുമ്പോള്‍ തന്നെ മിക്ക ജീവികളും ഓടിയൊളിക്കും. ശരിക്കും ഒരു രാക്ഷസപ്പട തന്നെ.


കാട് വെട്ടി ഒരു മാസത്തോളം ഉണങ്ങാനിടും.
പിന്നീട് എല്ലാവരും കൂടി ഒന്നിച്ചു വന്ന് കത്തിക്കും.അടുത്ത ദിവസം മുതല്‍ കരിവിറക് ശേഖരിക്കാന്‍ തുടങ്ങും.ഒരു വര്‍ഷം കത്തിക്കാനുള്ള വിറകു കിട്ടും.വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും കരി പിടിച്ച് പ്രച്ഛന്ന വേഷം കെട്ടിയ കാട്ടാളന്മാരായിട്ടുണ്ടാവും എല്ലാവരും.വിറക്‌ ശേഖരിച്ചു കഴിഞ്ഞാല്‍ ഉടനെ കുറ്റി തറിച്ചു കൂട്ടി വീണ്ടും കത്തിക്കണം.


പിന്നെ അങ്ങോട്ട്‌ കയറുന്നത് മേടം രണ്ടിനാണ്.വിഷുവിന്റെ പിറ്റേ ദിവസം.വിതക്കാന്‍ വിത്തുകളുമായി.
പൂത്താട,പാല്‍ക്കഴമ,പുനനെല്ല് തുടങ്ങിയ നെല്‍വിത്തുകളാണ് പുനക്കൃഷിക്ക് വിതക്കുന്നത്.നെല്‍വിത്തിന്റെ കൂടെ തുവര,ചോളം എന്നീ വിത്തുകള്‍ ആനുപാതികമായി ചേര്‍ക്കും.


വിഷു ഒന്നാം തീയതി വൈകുന്നേരം തന്നെ വിത്ത് കൂട്ടി വെക്കും.മേടം രണ്ടിന് പുലര്‍ച്ചയ്ക്ക് കുട്ടികളും വൃദ്ധരുമൊഴികെ മറ്റെല്ലാവരും വിത്തും വര്യയുമായി മല കയറും.വിഷുവിന്റെ സദ്യയുടെ ബാക്കിയുള്ള കുളുത്ത് ചുരയ്ക്കാത്തൊണ്ടില്‍ നിറച്ചു എടുത്തിട്ടുണ്ടാവും.അന്തി മയങ്ങിയാലെ ഇനി തിരിച്ചുള്ളൂ.
വിത്തിട്ടിട്ടു വര്യ കൊണ്ട് മെല്ലെ ഇളക്കിക്കൊടുക്കും.പന്ത്രണ്ടു കൊല്ലം മൂത്ത് തീയില്‍ വെന്ത മണ്ണ് അത്രയ്ക്കു മൃദുവായിരിക്കും.വെണ്ണീരും വെന്ത മണ്ണും വിത്തും കൂടിപ്പിരങ്ങും. അപ്പോള്‍ തന്നെ വേറെ മാറ്റി വെച്ച മുത്താറിയും വിതക്കും.അതിര്‍ത്തി നോക്കി ചാമയും.ഓരോരുത്തരുടെ അതിര്‍ത്തി തിരിച്ചറിയാനും കൂടിയാണിത്.അതിര്‍ത്തിയില്‍ കല്ലിട്ടിട്ടുണ്ടാവും.ചാമ വിളഞ്ഞാല്‍ അതിര്‍ത്തിയില്‍ വകഞ്ഞു വെക്കും. ചാമയുടെ കൂടെ തിനയും വിതക്കും.
ധാരാളം പച്ചക്കറി വിത്തുകളും നടും.
നരയന്‍ കുമ്പളം,താലോലി(പീച്ചില്‍),ചെരം തുടങ്ങി മരത്തില്‍ കയറുന്നവ മരച്ചുവട്ടില്‍ നടും.
വെള്ളരി,കക്കിരി,മത്തന്‍,പയര്‍ തുടങ്ങിയവ നിലത്തും പടരും.
കാട്ടു കയ്പ്പയും കാട്ടു പടവലവും തനിയെ മുളച്ചു വളരും. കാട്ടു കയ്പ്പക്ക കറി വെക്കാം.കാട്ടു പടവലം മരുന്നാണ്.
പുനത്തില്‍ മുളകിന്‍ തടം പ്രത്യേകം ഉണ്ടാക്കും. തടത്തില്‍ വെണ്ടയും കവിള്‍ച്ചോളവും കൂടി നടും.നല്ല മലയാണെങ്കില്‍
ആവണക്കിന്‍ കായ, മുരുക്കിന്‍ കുരു എന്നിവയും പുനത്തില്‍ വിതക്കാം.
വിതച്ചു കുറച്ചു നാള്‍ കഴിഞ്ഞാല്‍ പിന്നെ കാര്യമായി ചെയ്യേണ്ടത്‌ കള പറിക്കലാണ്. പച്ചിലയും വള്ളികളും കളകളും നീക്കം ചെയ്യണം.തളിര്‍ത്ത കുറ്റിയുടെ പച്ചില അരിഞ്ഞു കളയണം.കതിര്‍ ആവുമ്പോള്‍ ഒന്നുകൂടി കള കളയണം..കാട്ടു വള്ളികളറുത്തു വെക്കണം.വലിച്ചാല്‍ കതിര്‍ മുറിഞ്ഞു പോകും.ഇതിനു കതിരിനു വള്ളിയറുക്കല്‍ എന്നു പറയും


വിളവെടുപ്പ്‌


വിളവു ആകുമ്പോള്‍ മുതല്‍ പന്തല്‍ വെച്ച് കാവല്‍ വേണം.ചിങ്ങത്തില്‍ വിളവെടുക്കാന്‍ തുടങ്ങും.പന്നിയും മറ്റും രാത്രി വിള നശിപ്പിക്കും. കുരങ്ങുള്ളിടത്ത് പകലും കാവല്‍ വേണം.ആദ്യം നെല്ല്.നെല്ല് കൊയ്യുമ്പോള്‍ മുത്താറിക്കുണ്ട ചവുട്ടി ഒടിച്ചു വെക്കും.ഇങ്ങനെ ചെയ്‌താല്‍ കൂടുതല്‍ ചിനപ്പുകള്‍ പൊട്ടി ധാരാളം മുത്താറിക്കതിര്‍ക്കുലകള്‍ ഉണ്ടാവും.


നെല്ലിനൊപ്പം തന്നെ ചാമയും വിളവെടുക്കാം.ചാമയരി കഞ്ഞി വെക്കാം.ഏകാദശി നോമ്പെടുക്കുന്നവര്‍ ചാമക്കഞ്ഞിയും ചക്കപ്പുഴുക്കും ആണ് കഴിക്കുക. നല്ല സ്വാദാണേ! അച്ഛന്‍റെ അമ്മ ഏകാദശി നോമ്പിന് സ്നേഹത്തോടെ തരുന്ന ഓര്‍മ.
തിനയും കുത്തി കഞ്ഞി വെക്കുന്ന ഒരു ധാന്യമാണ്.ഒറ്റത്തണ്ടായി വളരും .തുലാവത്തിലാണ് മുത്താറി വിളവെടുക്കുക.
വേളം, തൃച്ഛമ്പരം,കുറ്റ്യാട്ടൂർ,മുല്ലക്കൊടി എന്നിവടങ്ങളിൽ നിന്ന് കൊയ്ത്തുകാര്‍ ഒരു മാസത്തിലേറെക്കാലം കാവുമ്പായിലെ കൃഷിക്കാരുടെ വീടുകളിൽ വന്നു താമസിക്കും.ഞാലി അകങ്ങള്‍ അവര്‍ക്കായി നീക്കി വെക്കും. പിന്നെ കൊയ്ത്തും മെതിയും.ആകെ ഒരു മേളമായിരിക്കും..മുത്താറി നാലിലൊന്നും നെല്ല് പത്തിലൊന്നും പതക്കറ്റ ആയിരിക്കും.ചാമ സുമാർ നോക്കിയും ,തുവര എട്ടിലൊന്നും
മെതിച്ചാൽ 6/100സേർ കൂലി.800 സേർ നെല്ല് മെതിച്ചവർ
വരെ ഉണ്ടായിരുന്നത്രെ.
കാലു പൊട്ടാതിരിക്കാൻ കാലിനു വൈക്കോൽ വളച്ചു കെട്ടും.മുക്കാലിയിൽ പിടിച്ചും കളത്തിന്റെ ഉയർന്ന ചുവർ പിടിച്ചും മെതിക്കും.
കൊയ്തതിൽ അതാതിന്റെ വിളവോഹരിയും കൊണ്ട് കൊയ്ത്തുകാര്‍ പോകും. ചുമക്കാവുന്നതിലധികമുള്ളത് കൃഷിക്കാരന്റെ വീട്ടിൽ സൂക്ഷിച്ച്
പിന്നെ വന്നു കൊണ്ടുപോകും.
സമയത്തിനു മഴ പെയ്യുകയാണെങ്കില്‍ നല്ല വിളവുണ്ടാകും.
പുനക്കൃഷി നന്നായാല്‍ കപ്പല്‍ വന്ന പോലെയാണ്.
കപ്പലില്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഉണ്ടാകും.
കൊല്ലത്തോടു കൊല്ലം ഉണ്ണാനുള്ള നെല്ല്. തിന,ചാമ,ചോളം,മുത്താറി,എന്നീ ധാന്യങ്ങള്‍ .
പിന്നെ പച്ചക്കറികളും തുവരയും.
വിളക്ക് കത്തിക്കാനാവശ്യമായ എണ്ണ ആവണക്കിന്‍ കായ ആട്ടിയാല്‍ കിട്ടും.
അടുത്ത കൊല്ലം മുരിക്കിൻ കാൽ കൊത്ത്യെടുക്കും മുളകുകൊടി കയറ്റാന്‍.’രണ്ടാം കാലും കല്ലുവള്ളിയുടെ തലയും കേറട്ടടാ കേറട്ടെ’എന്നാണ് പഴമക്കാര്‍ പറയുക..
ചിലപ്പോള്‍ രണ്ടാം വര്‍ഷം വിളവെടുത്ത സ്ഥലത്ത് എള്ളിടും.
പണ്ടത്തെ ആള്‍ക്കാര്‍ ഒന്നും കാശു കൊടുത്ത്‌ വാങ്ങാറില്ല.
ഉപ്പും പുകയിലയും.പിന്നെ തുണിയും.അത്യാവശ്യം ആഭരണങ്ങള്‍ പോലും മിച്ചം വരുന്ന പുന വിഭവങ്ങള്‍ കൊടുത്താണ് വാങ്ങുക.


വല്ല മലയും ഒഴിഞ്ഞു കിടപ്പുണ്ടോ നമുക്കിതൊന്നു തിരിച്ചു കൊണ്ടു വരാന്‍.റബ്ബറിനൊപ്പം അല്പം ഭക്ഷണവും കൂടി വേണ്ടേ? ചിന്തിക്കാന്‍ കഴിയുന്നവര്‍ ചിന്തിക്കൂ.


പിന്നെ വളരെ രസകരം അല്ലേ ഇത്.ചെറുപ്പക്കാര്‍ക്ക്‌ അവരുടെ സാഹസികത്വം പ്രകടിപ്പിക്കാന്‍ ഒരവസരവും ആവും. ഒരു പഠന പ്രോജക്ടായി നമുക്കിത് ഏറ്റെടുത്താലോ.കുട്ടികളില്‍ കൃഷി ഒരു സംസ്കാരമായി വളര്‍ത്തിയെടുക്കാന്‍.പ്രകൃതിയുടെ താളത്തിനൊത്ത്,അവളെ നോവിക്കാതെ. അവള്‍ക്ക്‌ വേണ്ടത്ര വിശ്രമം കൊടുത്തുകൊണ്ടുള്ള ഈ കടുംകൃഷി നമുക്കൊന്നു പരീക്ഷിച്ചു കൂടേ?

21 comments:

Sabu Kottotty said...

കൊളസ്ടോള്‍ കൂടിയാല്‍ അത്യാവശ്യം നടക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിയ്ക്കും. അതിരാവിലെ മടികൂടാതെ നടക്കുകയും ചെയ്യും. രാവിലേ എഴുന്നേറ്റ് രണ്ടുതെങ്ങിന്‍ തടം വെട്ടിയൊരുക്കാന്‍ പറയാന്‍ ഡോക്ടറുടെ നാവുപൊങ്ങില്ല. അനുസരിയ്ക്കാന്‍ നമ്മുടെയും. കാരണം അതു പറഞ്ഞാല്‍ ഡോക്ടര്‍ക്കു വെയിറ്റു കിട്ടില്ലല്ലോ. എത്ര കിലോമീറ്ററും നടക്കാന്‍ നമ്മള്‍ തയ്യാറാണ്. കൃഷിപ്പണി നമുക്കു നാണക്കേടാണല്ലോ.... ആരെങ്കിലും വച്ചുണ്ടാക്കുന്നതു തിന്നാന്‍ മാത്രം നമുക്കു നാണക്കേടില്ല.

sm sadique said...

കൊല്ലത്തോടു കൊല്ലം ഉണ്ണാനുള്ള നെല്ല്. തിന,ചാമ,ചോളം,മുത്താറി,എന്നീ ധാന്യങ്ങള്‍ .
പിന്നെ പച്ചക്കറികളും തുവരയും.
വിളക്ക് കത്തിക്കാനാവശ്യമായ എണ്ണ ആവണക്കിന്‍ കായ ആട്ടിയാല്‍ കിട്ടും.
അടുത്ത കൊല്ലം മുരിക്കിൻ കാൽ കൊത്ത്യെടുക്കും മുളകുകൊടി കയറ്റാന്‍.’രണ്ടാം കാലും കല്ലുവള്ളിയുടെ തലയും കേറട്ടടാ കേറട്ടെ’എന്നാണ് പഴമക്കാര്‍ പറയുക..
ചിലപ്പോള്‍ രണ്ടാം വര്‍ഷം വിളവെടുത്ത സ്ഥലത്ത് എള്ളിടും.
പണ്ടത്തെ ആള്‍ക്കാര്‍ ഒന്നും കാശു കൊടുത്ത്‌ വാങ്ങാറില്ല.പക്ഷെ, ഇന്നത്തെ ആൾക്കാർ സർക്കാർജോലി...സർക്കാർജോലി...
അല്ലങ്കിൽ വെള്ളകോളർജോലി...എന്ന മട്ടിൽ പരക്കം പായുകയാണ്.
അവർക്കെവിടെ നേരം ഒരു തൈ നടാൻ?
അർഥവത്തായ ലേഖനം.

anoopkothanalloor said...

ഓസോണ്‍ പാളിയിലെ വിള്ളല്‍ വലുതായിക്കൊണ്ടിരിക്കുന്നു.
ചൂട്‌ കൂടിക്കൊണ്ടേയിരിക്കുന്നു.
പക്ഷെ ചേച്ചി ഇതൊന്നും നമ്മളാരും മനസ്സിലാക്കുന്നില്ലല്ലോ എന്നതാണ് സത്യം.

krishnakumar513 said...

പുനംകൃഷിയുടേയും,വിളവെടുപ്പിന്റേയും ഓര്‍മ്മകള്‍ ഹൃദ്യമായി,ടീച്ചര്‍.ആ കാലത്തെ അനുഭവങ്ങള്‍ പങ്ക് വച്ചതിനു നന്ദി.

ഒരു നുറുങ്ങ് said...

അന്യസംസ്ഥാനം കനിഞ്ഞില്ലെങ്കില്‍ കേരളം
മുഴുപ്പട്ടിണി...യില്‍ !! അതാവട്ടെ രാസവളം
ചെയ്ത് കൊഴുപ്പിച്ചെടുത്തതും !
സ്വന്തം പുരയിടത്തില്‍ ഒരു മുരിങ്ങാക്കായ് പോലുംസങ്കല്പിക്കാനാവാത്തവന്‍,ശരണം ഫാസ്റ്റ് ഫുഡ് തന്നെ ! തജജന്യമായി സമ്പാദിച്ച് കൂട്ടുന്ന കടുത്തരോഗങ്ങള്‍ക്ക് മള്‍ട്ടിസ്പെഷ്യാലിറ്റി ചികിത്സയുമാവാം!

ജെസിബികൊണ്ട് ഉഴുത് മറിച്ചിട്ട് നശിപ്പിച്ച കണ്ടല്‍ കാടുകള്‍,വീണ്ടും നട്ടുവളര്‍ത്തുമത്രെ !!
അതെ,നാലഞ്ച്പേര്‍ ചേര്‍ന്ന് അഞ്ചാറ്
കണ്ടല്‍ചെടികള്‍ ചതുപ്പിടങ്ങളിലിറക്കിവെച്ചാല്‍
പരിസ്ഥിതി ദിനാചരണവുമായി !!
ഇനിയെന്തിനൊക്കെ നമ്മള്‍ സാക്ഷ്യപ്പെടണം!
വെട്ടിവിഴുങ്ങി ലോറികളില്‍ പറഞ്ഞയച്ച മലയും
കുന്നുമൊക്കെ പുനസ്ഥാപിച്ചുകളയും ഇനി
നമ്മുടെ മന്ത്രിപുങ്കവന്മാര്‍ ...

ഇങ്ങിനെയെങ്കിലും ഒരു പരിസ്ഥിതിയോര്‍മയെ
തട്ടിയുണര്‍ത്തിയതിന്‍ നന്ദി...
ആശംസകള്‍ !

ബിജുകുമാര്‍ alakode said...

നല്ല ലേഖനം. ഇതേ വിഷയത്തില്‍ ഈയുള്ളവനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് പ്രൊഫൈല്‍ വഴി സന്ദര്‍ശിയ്ക്കാം

ഷൈജൻ കാക്കര said...

ഒരു കഥ വായിക്കുന്ന പോലെ ഒരു കൃഷിരീതിയെ പറ്റി വയിച്ചു, അല്ല ഒരു സംസ്കൃതിയെ മനസ്സിലാക്കി. നന്ദി.

കുട്ടികളിൽ കൃഷി അഭിരുചി വളർത്തുവാൻ നാം പരിശ്രമിക്കണം, ഭാവിയിൽ കൃഷി ചെയ്ത്‌ ഉപജീവനം നടത്തിയില്ലെങ്ങിലും മണ്ണിനെയും അടിസ്ഥാനവർഗ്ഗത്തിനേയും മനസ്സിലാക്കാൻ ഇത്‌ സഹായിക്കും.

കഥയിൽ നിന്നും സംസ്കൃതിയിൽ നിന്നും കാക്കര ഒരുപാട്‌ അകലെയാണ്‌. നെൽകൃഷി പ്രധാന വരുമാനമായി കൃഷിക്കാർ ജീവിച്ചിരുന്ന ഒരു കാലം മാറി കർക്ഷകൻ നഷ്ടം മാത്രം സഹിക്കുന്ന ഒരു കാലത്ത്‌ എന്റെ പാടം ഞാൻ "ഭുമാഫിയയ്‌ക്ക്‌" വിൽക്കുന്നില്ല ഞാൻ പട്ടിണികിടന്ന്‌ മരിച്ചോളാം പ്രകൃതി മരിക്കതിരിക്കട്ടെ എന്ന്‌ ഒരു മലയാളി പറയണോ?

കേരള കർഷകർ എങ്ങനെ കൃഷിയിൽ നിന്ന്‌ അകലുന്നു എന്നതു ഇത്തരണത്തിൽ വായിക്കുക.

സബ്സിഡി കേരള കർഷകരെ നക്കി കൊല്ലുന്നു!

http://georos.blogspot.com/2010/02/blog-post.html

ഓഫ്...

കാട്ടിൽ കയറി കൃഷി ചെയ്തവരെ നാം ഇന്ന്‌ വിളിച്ച്‌ അപമാനിക്കുന്നത്‌ കാട്ടുകള്ളന്മാർ എന്നല്ലെ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇങ്ങനെ പോയാല്‍ മനുഷ്യ വാസത്തിനു മറ്റേതെങ്കിലും ഗ്രഹം കണ്ടെത്തേണ്ടി വരും.

വായിച്ചു എന്താണ് കമന്റായി എഴുതേണ്ടത്‌ എന്നറിയാന്‍ വയ്യാത്തതു കൊണ്ട് ഇത്രയേ എഴുതുന്നുള്ളു
വേറെ ഗ്രഹമൊന്നും നോക്കണ്ടാ ഈ സമൂഹം മൊത്തം ചത്തൊടുങ്ങുമെങ്കില്‍ അതു തന്നെയായിരിക്കും നല്ലത്. പിന്നെ എവിടെ എങ്കിലും ഒന്നേ എന്നു തൂടങ്ങട്ടെ

ഉപാസന || Upasana said...

:-)

Anees Hassan said...

many species,one planet ,one future

വീകെ said...

ചേച്ചിയുടെ‘പുനം കൃഷിയുടേയും കൊയ്ത്തുത്സവത്തിന്റേയും’ കഥകൾ കേട്ടിട്ട് മേൽ കോൾമയിർ കൊള്ളുന്നു...!!

ഇന്നത്തെ കാലത്ത് എന്തൊരു നല്ല നടക്കാത്ത സ്വപ്നം....!!

ഈ ഞാനും ഒരു കാലത്ത് അമ്മയോടൊപ്പം ഇതിനെല്ലാം പോയിട്ടുണ്ട്. അമ്മ കൊയ്തിടുന്നത് കറ്റയാക്കി തലയിൽ ചുമന്ന് ജന്മിയുടെ വീട്ടിലെത്തിക്കും. അന്നു തന്നെ ഉറക്കമിളച്ചിരുന്ന് അമ്മയും അച്ചനും കൂടി മെതിക്കും.

ഞാൻ ഏതെങ്കിലും വൈക്കോൽത്തുറുവിന്റെ മുകളിൽ കയറിക്കിടന്ന്, ചൊറിച്ചിനിടയിൽ സുഖമായി കിടന്നുറങ്ങുന്നുണ്ടാവും..

ഞാനന്ന് ഒരിത്തിരിക്കുഞ്ഞായിരുന്നു.എങ്കിലും ചെറിയ കറ്റയൊക്കെ ചുമക്കുമായിരുന്നു....

ഓർമ്മയിൽ ഇത്തിരിയേ തങ്ങിനിൽക്കുന്നുള്ളുവെങ്കിലും, ആ ഓർമ്മകൾ ഒന്നു കൂടി അയവിറക്കാൻ അവസരം കിട്ടിയതിൽ ചേച്ചിയോട് നന്ദി പറയുന്നു....

ആശംസകൾ....

krish | കൃഷ് said...

നല്ല ലേഖനം. പുനം‌കൃഷിയുടെ രീതികള്‍ വായിച്ചപ്പൊള്‍ ചെറുപ്പകാലത്ത് കണ്ടിരുന്ന നെല്ലിനൊപ്പം ചാമയുടെ കൊയ്ത്തും ഓര്‍മ്മ വന്നു. പഴയ നെല്ല് ഇനങ്ങളായ തവളക്കണ്ണന്‍, പൊന്നാര്യന്‍ തുടങ്ങിയവയും ഓര്‍മ്മയില്ലെത്തി.

മിച്ചം വന്ന നെല്‍‌കൃഷിയിടങ്ങള്‍ പറ്റാവുന്നവ ഭൂമാഫിയ കൈക്കലാക്കുകയല്ലേ. ചെറിയ കുന്നുകള്‍ ഇടിച്ച് നിരത്തി മണ്ണെടുക്കുന്നു. പുഴകള്‍ മാന്തി മാന്തി മണലൂറ്റുന്നു.
കേരളത്തില്‍ കാടായ കാടെല്ലാം പണ്ടേ കയ്യേറി റബ്ബ്ര്‍ കൃഷിയല്ലേ വ്യാപകം. ഒന്നുമില്ലെങ്കിലും അറ്റ്ലീസ്റ്റ് റബ്ബര്‍ പാലിനെങ്കിലും നമ്മള്‍ സ്വയം പര്യാപ്തരല്ലേ. :)

ഈ പുനം കൃഷി എന്നു പറയുന്നത് jhum cultivation (shifting cultivation) അല്ലേ. ജൂം കൃഷി രീതി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസികള് കാടുകളിലും മലഞ്ചെരുവുകളിലും അനുവര്‍ത്തിക്കുന്ന കൃഷി രീതിയാണ്‍. കാട് വെട്ടി തെളിച്ച് തീയിട്ട്, ഫലഭൂയിഷ്ടമായ പുത്തന്‍ മണ്ണില്‍ കൃഷിയിറക്കും. അതു കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ഈ സ്ഥലം കൃഷി ചെയ്യാതെ ഉപേക്ഷിച്ച്, പുതിയ കാട് വെട്ടിത്തെളിച്ച് തീയിട്ട് കൃഷിയിറക്കും. ഓരോ വര്‍ഷവും പുതിയ കാട് കത്തിച്ച് കൃഷിയിറക്കും. അഞ്ചോ എട്ടോ വര്‍ഷം കഴിയുമ്പോള്‍ പണ്ട് കൃഷിയിറക്കിയ സ്ഥലം കാട് പോലെയായിട്ടുണ്ടാവും. അപ്പോല്‍ അത് വെട്ടിതെളിച്ച് അവിടെ കൃഷിയിറക്കും. ഇത് അവരുടെ പരമ്പരാഗത രീതിയാണ്‍. നെല്ലിനൊപ്പം ചോളം, തിന തുടങ്ങിയവയാണ്‍ കൃഷിയിറക്കാറ്. നല്ല വിളവ് കിട്ടുമെങ്കിലും ജൂം കൃഷിക്ക് ദോഷവശങ്ങളുമുണ്ട്.
മരങ്ങള്‍ വെട്ടി തീയിട്ട് കൃഷിയിറക്കുമ്പോള്‍ വര്‍ഷകാലങ്ങളില്‍ മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും സാധ്യത് ഉണ്ടാവുന്നു. വ്യാപകമായി മരങ്ങള്‍ വെട്ടി തീയിടുമ്പോള്‍ കാട് നശിപ്പിക്കപ്പെടൂന്നതിനോടൊപ്പം കാലവസ്ഥയിലും ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാവുന്നു.
ഇപ്പോള്‍ സര്‍ക്കാര്‍ ഷിഫ്റ്റിംഗ് കൃഷി നിരുസ്ലാഹപ്പെടുത്തുകയാണ്‍. പകരം മറ്റു കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുകയാണ്‍.

Kalavallabhan said...

കഥ പോലെ വായിച്ചു.
ഇന്ന് നാട്ടിലാർക്കും പണിയെടുക്കാൻ കഴിയില്ല.
മാറ്റങ്ങളൊന്നും പ്രശ്നമല്ല.

പിന്നെ പല വാക്കുകൾക്കും അർത്ഥം കൂടിയെഴുതാമായിരുന്നു.

shahir chennamangallur said...

മുഴുവന്‍ വായിച്ചിട്ടില്ല. നാളെ വായിക്കാം

ശാന്ത കാവുമ്പായി said...

എന്റെ ചെറുപ്പത്തില്‍ വീട്ടിലെ പ്രധാന വരുമാനം നെല്‍ക്കൃഷിയില്‍ നിന്നായിരുന്നു.അന്ന് കൃഷിക്കാരന്‍ എന്ന് പറയുന്നത് അഭിമാനമായിരുന്നു.ഇന്ന് കൃഷിക്കാരുടെ മക്കളോട് അച്ഛന്റെ ജോലി എന്താണ് എന്നു ചോദിച്ചാല്‍ ജോലി ഒന്നുമില്ല എന്നാണ് ഉത്തരം.അതൊരു ജോലിയായേ അവര്‍ കണക്കാക്കുന്നില്ല.കൃഷിയോടുള്ള ഈ മനോഭാവം കുട്ടികളിലെങ്കിലും മാറ്റണം.എപ്പോഴും ഭക്ഷണത്തിനു വേണ്ടി അയല്‍ സംസ്ഥാനത്തേക്ക് നോക്കിയിരിക്കുക ശരിയല്ല.പഴയ കൃഷി രീതികളൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഇതൊക്കെയാണ് ഈ പോസ്റ്റിനാധാരമായ കാര്യങ്ങള്‍ .
കൊട്ടോട്ടിക്കാരന്‍,എസ്.എം.സാദിക്ക്‌,അനൂപ്‌ കോതനല്ലൂര്‍ ,കൃഷ്ണകുമാര്‍ ,ഒരു നുറുങ്ങ്,ബിജുകുമാര്‍ ,കാക്കര,ഉപാസന,ആയിരത്തിയൊന്നാംരാവ്,വി.കെ,ഇന്‍ഡ്യാഹെറിറ്റേജ്,കൃഷ്‌,കലാവല്ലഭന്‍ പുനത്തിലേക്ക് വന്ന് കൃഷി പരിശോധിച്ചതിനു നന്ദി.

ശാന്ത കാവുമ്പായി said...

ശഹിര്‍ ചേന്ദമംഗലൂര്‍ വായന പൂര്‍ത്തിയായിട്ടുണ്ടാവും എന്നു വിശ്വസിക്കുന്നു.
വി.കെ ഭരണാധികാരികള്‍ വിചാരിച്ചാല്‍ നടത്താന്‍ പറ്റുന്ന സ്വപ്നമല്ലേ ഇത്.കൃഷ്‌ ഇത് ജൂം ആണോ എന്നെനിക്ക് അറിയില്ല.നമ്മുടെ നാട്ടില്‍ പണ്ട് നില നിന്നിരുന്ന ഒരു രീതിയാണിത്.കാവുമ്പായി സമരം തന്നെ പുനംകൃഷി ചെയ്യുന്ന സ്ഥലത്തിനു വേണ്ടിയായിരുന്നു.പന്ത്രണ്ടു കൊല്ലം എന്നൊരു കണക്ക്‌ പാലിക്കുന്നത് തന്നെ മരങ്ങള്‍ വളരാനാണ്.മരങ്ങള്‍ വെട്ടി നശിപ്പിക്കില്ല.കത്തിവാള്‍ കൊണ്ട് മുറിക്കാന്‍ പറ്റുന്നതെ മുറിക്കൂ.വലിയ മലകളല്ല ചെറു കുന്നുകളാണ് കൃഷിക്ക്‌ തെരഞ്ഞെടുക്കുന്നത്.അപ്പോള്‍ മണ്ണൊലിപ്പ്‌ തുടങ്ങിയ കെടുതികള്‍ നിയന്ത്രിക്കാനാവും.

ശാന്ത കാവുമ്പായി said...

ഇന്ത്യാഹെരിട്ടെജ്,കലാവല്ലഭന്‍ എന്റെ കൃഷിയിടത്തില്‍ വന്നതിനു നന്ദി.

Anonymous said...

Years gone....
and gone ..........
When we ask the following question to a child
" WHAT IS RICE"
the answer will be
" THE THING WHICH CAN PURCHASE FROM A GROCERY SHOAP"
they won't know that 'we can produce it'
its happening....... in a near future

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വളരെ നല്ല പോസ്റ്റ്‌.. ഇവ്വിഷയത്തില്‍ എന്റെ വക ഒരു ചെറിയ ഉപഹാരം.

http://www.shaisma.co.cc/2010/06/blog-post.html

vijayakumarblathur said...

പുനം കൃഷിയെക്കുറിച്ചുള്ള നിരീക്ഷണങ്ങൽ വളരെ നന്നായി...എഴുത്ത് തുടരുക...ആശംസകൾ

Anonymous said...

putten thalamurukku...kreshyekkurehhupadekkanum..kreshechyanu thudakkamakette,,,