Friday, March 8, 2013

വനിതകള്‍ക്കെത്ര ദിനം?

ദാരിക വധത്തിനു സമയമായ്
ദാരികന്മാരനേകര്‍ ചൂഴ്ന്നു നില്‍ക്കെ.
പിറന്നു വീഴണമായിരം കൈകളില്‍
ആയുധമേന്തിയ ദുര്‍ഗമാര്‍.
ചടുലനൃത്തമാടിയറുത്തുവീഴ്ത്തണം
അരങ്ങുവാഴും ദാരികശിരസ്സുകള്‍.
പൊടിച്ചുവളര്‍ന്നൊരുദരം മറന്നവര്‍
പിറന്നു വീണ മണ്ണു മറന്നവര്‍
നരകാഗ്നിയിലെരിക്കും പെണ്ണുടല്‍.
ആങ്ങളയല്ലച്ഛനല്ലമ്മാവനും
ആര്‍ത്തിപൂണ്ടു കടിച്ചുകീറാന്‍
ആര്‍ത്തണയും നരാധമന്മാര്‍.
അമ്മയും പെങ്ങളും പഴഞ്ചനായ്
പകരം വെക്കാനിരകള്‍ മാത്രം.
പകുത്തു തിന്നാനിരകള്‍ മാത്രം.
കാല്‍ച്ചുവട്ടിലിരുന്നു കരയും
കാമിനിയായ് മാറിടൊല്ല
കാരിരുമ്പ് കരളിലേന്തി
സംഹരിക്കാന്‍ കൈയിലേന്തി
വരുന്നു ഞങ്ങള്‍ വരിവരിയായ്
വനിതകള്‍ക്ക് വഴിയൊരുക്കാന്‍.
വനിത ഞാനുമേതു ദിനവുമെനിക്കു സ്വന്തം
ഏതു വഴിയുമെന്റെ കാല്‍ച്ചുവട്ടില്‍
ഏതു ചക്രവും തിരിക്കുമെന്റെ കൈയുകള്‍.

Thursday, March 7, 2013

കൊന്നതെന്തിന്?

പുലിപ്പേടിയിലുറക്കംകെട്ടുപോയവര്‍
സ്വപ്നം കണ്ടൂ കാടിറങ്ങും പുലികളെ.
കാട്ടുപുലിയല്ലത് പാവം
കടലാസുപുലിയെന്നോ!
പന്ത്രണ്ടിന്റെ കുസൃതികള്‍ മിന്നും
മിഴികളില്‍ പുലിയെ കണ്ടു വിറച്ചവര്‍
വിറയാര്‍ന്നില്ലൊട്ടും ബലിനല്‍കീടാന്‍.
കുഞ്ഞുവായൊന്നു തുറക്കാന്‍,
അലറിക്കരയാന്‍ ഇടനല്‍കാതെ
അരുമക്കുഞ്ഞിന്‍ പ്രാണനെടുത്തവര്‍.
അരുതരുതെന്നു തടയാന്‍
അരനിമിഷം വൈകിപ്പോയവര്‍
നോവുനിറഞ്ഞ് മാറുചുരന്ന്
സങ്കടപ്പെരുവെള്ളമൊഴുക്കി.
പുഴനിറഞ്ഞതു കടല്‍ കടന്ന്
തിരതല്ലിയൊഴുക്കീ ദന്തഗോപുരങ്ങള്‍.
സുവര്‍ണസിംഹാസനങ്ങളും.
കൊന്നതെന്തിനെന്നു
വീണ്ടുമശാന്തിയുടെ
നിലവിളികള്‍ മുഴങ്ങവേ.
സ്ത്രീശാപത്തിനുമേലൊരു
ബാലശാപവുമേറ്റുവാങ്ങി
രാവണപുരിയൊന്നു കിടുങ്ങി.
ചാമ്പലില്‍ തളിര്‍ത്തതു മുങ്ങീ
മറ്റൊരു പാതാളത്തിന്‍ പടുകുഴിയില്‍.

എല്‍.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രനെ ശ്രീലങ്കന്‍ സൈന്യം കസ്റ്റഡിയിലെടുത്ത് വെടിവെച്ചു കൊന്നുവെന്ന് വാര്‍ത്ത.

Friday, March 1, 2013

തിരിച്ചെറിയാം കല്ലുകള്‍

നീതിമാന്റെ വിധിപ്രസ്താവം
വ്യഭിചാരിയിവള്‍.
കല്ലെറിയാമാര്‍ക്കും
നേതാക്കളുമാക്രോശിച്ചു.
"പിഴച്ചവള്‍...പിഴച്ചവള്‍.”
അധികാരികള്‍ ചമച്ചൂ ഭാഷ്യം.
'വ്യഭിചാരിയൊരു സ്ത്രീലിംഗപദം.'
പഴഞ്ചന്‍ പ്രമാണത്തില്‍
കല്ലെറിഞ്ഞു കൊല്ലണം.
പുതിയനിയമത്തില്‍
എറിഞ്ഞുകൊണ്ടേയിരിക്കാം.
നെറ്റിയിലും കണ്ണിലും
കവിളിലും കരളിലും
വീണുകൊണ്ടിരിക്കും
കല്ലുകളാജീവനാന്തം.
പരിക്കുകള്‍ ചിലപ്പോള്‍
കല്ലിച്ചുപോയേക്കാം.
ഏറെയും നിണമൊലിച്ച്
പഴുത്ത് ചീഞ്ഞുനാറാം.
പുഴുക്കളതില്‍ നുരച്ച്
കറുത്ത തലയിളക്കി
പുളച്ചുകളിക്കും.
പാപം ചെയ്യാത്തവരെ
തെരഞ്ഞിറങ്ങിയ
പ്രവാചകന്‍
തിരിച്ചുവന്നില്ലിനിയും.
പാപിനിയെന്നാര്‍ത്ത്
കല്ലുകളടുക്കുമ്പോള്‍
കൈപ്പിടിയിലൊതുക്കി
തിരിച്ചെറിയാം.
ദുര്‍ബ്ബലമെന്റെ കൈയിലുമുണ്ട്
തിരിച്ചെറിയാനൊരു കല്ല്.

Wednesday, February 13, 2013

കിനാവള്ളി

പ്രണയം കുഞ്ഞുന്നാളിലശ്ലീലമായി
ചിരിയടക്കിക്കമിഴ്ന്നു കിടന്നുള്ളില്‍.
പിന്നെയൊരുനാള്‍ പൂമൊട്ടുപോലെയതു
നാണിച്ചുകൂമ്പിയെപ്പൊഴോ നിവര്‍ന്നുപോയ്.
തുടുത്തുവിരിയുവാന്‍ കൊതിച്ചെങ്കിലും
കടക്കണ്ണില്‍ കത്തിയ പരിഹാസത്തില്‍
വാടിച്ചുരുണ്ടുപോയാരുമറിയാതെ.
പുനര്‍ജ്ജനിമന്ത്രംപോല്‍ വേനല്‍മഴയില്‍
പുതുനാമ്പുനീട്ടി പുത്തന്‍ പ്രതീക്ഷകള്‍
കാലവര്‍ഷത്തിന്റെ കനിവ് നുകരുവാന്‍
കാത്തിരുന്ന് മടുത്തൊടുവില്‍ പൊടിമണ്ണില്‍
കൊടുംവെയിലേറ്റുവാടിവീണു വീണ്ടും.
കരിഞ്ഞും തളിര്‍ത്തുമിടയില്‍ കാല-
മെത്രയോ കടന്നുപോയിന്നെന്റെ കൈയില്‍
തടഞ്ഞതിന്റെ മുറിച്ചുമാറ്റിയ തായ്-
വേരുമാത്രമൊരു കിനാവള്ളിപോലെ.


Monday, December 31, 2012

മുങ്ങിമരിച്ച ഗര്‍ഭപാത്രങ്ങള്‍

ആറുദിവസത്തിന്റെ അധ്വാനത്തിനുശേഷം
ആറുപേരേഴാംദിവസം ഇരപിടിക്കാനിറങ്ങി.
ഡിസംബര്‍ പതിനാറിന്റെ ഞായറാഴ്ച്ചയില്‍
ഇന്ദ്രപ്രസ്ഥത്തിലെ രാജവീഥികളില്‍
ചോരക്കൊതിയൂറും നാക്കുനീട്ടി
വേട്ടനായ്ക്കളലറിപ്പാഞ്ഞു.
ഇരകളെ വായ്ക്കുള്ളിലൊതുക്കി;
കടിച്ചുകീറാന്‍ തക്കംപാര്‍ത്ത്;
തല്ലിക്കൊല്ലാനാളില്ലാഞ്ഞ്;
പേപിടിച്ച പട്ടികള്‍
തലങ്ങും വിലങ്ങും പാഞ്ഞു.
ആണിനെയടിച്ചിട്ട്;
പെണ്‍മാംസം കീറിമുറിച്ച്;
ഷണ്ഡത്വമാഘോഷിച്ച് ;
അന്ധകാരത്തിലൂളിയിട്ടവ.
കത്തിയും കഠാരയും ഇരുമ്പുവടിയും
ആണത്തത്തിന്നടയാളമാക്കി;
ജനനേന്ദ്രിയം ഭേദിച്ച്;
ഗര്‍ഭപാത്രം തുരന്ന്;
വന്‍കുടല്‍ മുറിച്ച്;
ആണത്തം കെട്ടുപോയവര്‍
പിന്‍വാങ്ങുമ്പോള്‍
പണ്ടെപ്പൊഴോ
ജനനേന്ദ്രിയം പിളര്‍ന്ന്
പിശാചുക്കളിറങ്ങിവന്ന
ഗര്‍ഭപാത്രങ്ങള്‍
തലസ്ഥാനനഗരിയിലൊഴുകിയ
പെണ്‍ചോരയില്‍
വിറങ്ങലിച്ച് മുങ്ങിമരിച്ചു.
മൃതിയടഞ്ഞ ഗര്‍ഭപാത്രങ്ങളില്‍
ചെകുത്താന്മാരിപ്പോഴും
മുളച്ചുകൊണ്ടിരിക്കുന്നു.


2012ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ബസില്‍വെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയായി നൊന്തുനൊന്ത് മരിച്ച ജ്യോതി എന്ന പെണ്‍കുട്ടിയുടെ ദുരന്തത്തില്‍ എന്റെ നോവുകൂടി ചേര്‍ക്കുന്നു.




Saturday, December 8, 2012

ചക്കക്കാര്യം

പറയാനൊരു കാര്യമുണ്ടല്ലോ
കേള്‍വിക്കാര്‍ തലകുടഞ്ഞു
'ഓ..വലിയൊരു ചക്കക്കാര്യം.'
ആരോ വലിച്ചെറിഞ്ഞ്
മണ്ണില്‍ പൂണ്ട്
പുതുമഴയില്‍ കുതിര്‍ന്ന്,
മുളപൊട്ടി
ഓരില,ഈരില,മൂവില
കൂപ്പുകൈ നിവര്‍ത്തി
ഇളംകാറ്റിലാടി
വളര്‍ന്ന്, പടര്‍ന്ന്,പന്തലിച്ച്
പൂവിട്ട്,കായിട്ട്
മൂത്തുപഴുത്തൊരു ചക്ക.
ചക്കയ്ക്കുമുണ്ടേറെ പറയാന്‍.
തട്ടിന്‍പുറത്തെ ചീനഭരണയില്‍
ശര്‍ക്കരപ്പാവില്‍ കുഴഞ്ഞ്
അഗ്നിയില്‍ സ്ഫുടംവരാന്‍
കാത്തുകാത്തിരുന്നതും
അച്ഛനില്ലാത്തഞ്ചാറു മക്കള്‍ക്ക്
അടുക്കിയരിഞ്ഞമ്മ വെച്ചുവിളമ്പിയതും
കര്‍ക്കിടകത്തിലെ പട്ടിണിക്കുളിരില്‍
വടക്കുഭാഗത്തെ മണ്‍കൂന
മാന്തിയെടുത്തടുപ്പില്‍ ചുട്ട്
എരിവയറിന്‍ പുകച്ചിലകറ്റിയതു
മിന്നു വെറും പഴങ്കഥ.
തായ്ത്തടിയിലറക്കവാളിന്‍ വായ്ത്തല
രാകിമുറിച്ച് മണ്ണിലടിഞ്ഞു വീണ്,
ഇനിയൊരു തളിരില്ലെന്നു
മനംകലങ്ങിയുതിര്‍ന്നുവീണ
കുരുപെറുക്കിയെടുത്തൊരാള്‍
വെളുത്തതാളിലടുക്കിവെച്ച്
ജീവന്റെ പച്ച നിറച്ച്
പറയുന്നുണ്ടൊരുപാട് ചക്കക്കാര്യം.
തേനൊലിക്കും ചുളയില്‍
കൊതിയൂറി
ചക്കമാഹാത്മ്യത്തില്‍
മനംമയങ്ങി
താളുകള്‍ മറിഞ്ഞു
മറിഞ്ഞൊരു 'ചക്ക'.

(കുയിലൂരെ സാഹിത്യപ്രേമികള്‍ പ്രസിദ്ധീകരിക്കുന്ന ചക്ക കൈയെഴുത്തു മാസികയ്ക്കു വേണ്ടിയെഴുതിയത്)



Thursday, September 20, 2012

ഗുരുപൂജ

ഒട്ടിയവയറും കാട്ടാളവേഷവും
കണ്ണില്‍പ്പെടാനൊരു ഗുരുപൂജ
പെരുവിരല്‍ ദക്ഷിണയുമായ്
കാത്തുനില്‍ക്കുന്നേകലവ്യന്മാര്‍
ചക്രവാളത്തില്‍ കണ്ണുംനട്ട്
അന്തരീക്ഷത്തെ
പ്രകമ്പനംകൊള്ളിച്ച്
കോള്‍മയിര്‍ക്കൊള്ളുമാചാര്യ
മിഴിയൊന്നു താഴ്ത്തിയാല്‍
കാല്‍ച്ചുവട്ടില്‍
തൊഴുകൈയുമായേകലവ്യന്മാര്‍
ശിരസ്സില്‍ കൈവെച്ച്
നേടാം ഗുരുദക്ഷിണ.

പണത്തിന്‍ റിമോട്ടമര്‍ത്തി
പടിതുറന്നെത്തും ശിഷ്യന്‍.
ഗുരുവിന്റെ കവിളിലെ
മാഞ്ഞുപോയ തുടുപ്പ്
കൈയിലെ പൂച്ചെണ്ടില്‍.
'ഹായ് മേം'പറഞ്ഞവന്‍
നീട്ടീ രക്തപുഷ്പം.
തിളക്കമില്ലാ മിഴിയിലതുചേര്‍ത്ത്
ഉറഞ്ഞുപോയ ദൈന്യസ്വരം
മറുവാക്കോതീ 'താങ്ക്സ്'