വിശുദ്ധതാഴ്വരയിലറവു മാടുകൾ
ഇന്നലെയോളമവയുഴവു മാടുകൾ.
മാതാവിന്റെ പൈമ്പാൽ മുട്ടിക്കുടി-
ച്ചൊരേ പറമ്പിലോടിക്കളിച്ചവർ.
പിണങ്ങുമ്പോൾ കുത്തിയോടിച്ചു-
മിണങ്ങുമ്പോൾ നക്കിത്തുടച്ചും.
പൌരുഷത്തിൻ കൂത്താട്ടത്തിൽ
കൈകടത്തിയറുത്തെറിയും ക്രൂരത.
ഉടഞ്ഞുപോയ പൌരുഷത്തിലന്യം
നിന്നുറഞ്ഞുപോയ തലമുറകൾ.
വരിയുടച്ചുറപ്പിച്ച സൌമ്യതയിലാട്ടി-
ത്തെളിച്ചൊരു നുകത്തിൽ കെട്ടി.
പുളയും ചൂരലിൻ നോവുകളന്യോന്യം
നക്കിത്തുടച്ചൊരു മാത്ര കഴുത്തിൽ
കൊമ്പു ചേർത്താശ്വസിപ്പിക്കാനു-
ടപ്പിറപ്പായവനിന്നീ നിമിഷം വരെ.
കൈയിൽ തിളങ്ങും കത്തിയുമായൊരാൾ
മൂക്കു കയർ വലിച്ചു കാൽകളിൽ കുടുക്കി.
അമറുവാനാവാതെ കണ്ണീരുമൊലിപ്പിച്ച്
വീണുകിടക്കുമുടപ്പിറപ്പിൻ കൊമ്പിൽ
പിടിമുറുക്കും കരങ്ങളെ കൊമ്പാൽ
കോർത്തെടുക്കാൻ കൊതിച്ചാവാതൊ-
തൊന്നുമുരിയാടാതീ മിണ്ടാപ്രാണി.
കെട്ടിയിട്ട കുറ്റിയിൽക്കറങ്ങിത്തളർന്ന്
കണ്ണീർ കിനിയും മിഴിയാലുഴിഞ്ഞവൻ.
കുരലരിഞ്ഞു താഴും കത്തിയിൽ;
പിടഞ്ഞു തുള്ളിത്തെറിക്കുമുടലിൽ;
വേർപെടും തലയിൽത്തുറികണ്ണിൽ;
പ്രാണന്റെയവസാന ചലനത്തിൽ.
വിറകൊള്ളും കഴുത്തിലാഴും കത്തി തൻ
നോവറിഞ്ഞൊളിക്കാനിടമില്ലല്ലോ..!