വിറകൊള്ളും ചുണ്ടുകളിൽ
ചതഞ്ഞു ചിതറും ശബ്ദം
"പുറത്തുണ്ടാവാമപ്പാവ-
മുണ്ണാതെയുറങ്ങാതൊട്ടും.”
പൊയ്പ്പോയ കാലിൻ ശൂന്യ-
സ്ഥലികളിൽ കൈനീട്ടാതെ;
കാണാൻ കൊതിപ്പൂ മറയും
ചേതനയിലവ്യക്തം രൂപം.
പ്രാണനെടുക്കുമുലകിൽ
പറന്നു പോകാൻ തുനിയും
പ്രാണനെ കണ്ണാലെ കണ്ടു
പടരും ചെഞ്ചോരയിൽ
കാൽ നനച്ചടയാളമിട്ടു
കടന്നു പോകും പഥികർ.
ഞെരങ്ങും പ്രാണനെത്തന്റെ
കൈക്കുടന്നയിലൊതുക്കി-
ക്കടന്നു വന്നൂ കനിവായ്,
കാവലാളായ് പുറത്തൊരാൾ.
ആതുരാലയത്തിന്നുള്ളിൽ
ജീവരക്ഷകനാകും ഞാനും
ജീവന്റെയുടയോനാകും
ദയവിൻ മുന്നിൽ നമിക്കാം.