Monday, December 14, 2009

ചിറകൊടിഞ്ഞ പക്ഷികൾ

എൻ കൊച്ചനുജത്തീ...

നിനക്കു മംഗളം നേരട്ടെ.
കാണുകയല്ല നിന്നെ.
കേട്ടു ഞാനാദ്യം.
സൗമ്യമധുരമാം ശബ്ദം.

സാന്ത്വനവാക്കുകളിൽ,
കിന്നാരം പറച്ചിലുകളിൽ,
കൊഞ്ചൽകുറുമൊഴികളിൽ,
പതിഞ്ഞ ശാസനകളിൽ,
പൊതിയും ലാളനകളിൽ.
കാണാനേറെക്കൊതിച്ചിട്ടും
നാളെനാളെയെന്നാലസ്യ-
മെന്നെത്തടഞ്ഞു.
ഒരുപക്ഷേ,
വാക്കിൻ മാധുര്യമാർന്നൊരു
രൂപമല്ലെന്നോർത്താവാം.
എന്‍ കണക്കിൽ പിഴച്ച്,
സ്വയം പഴിച്ച്,
മുന്നോട്ടാഞ്ഞ്;
തിരിഞ്ഞറിയാതെ നോക്കി.
ഒരു തിരിനാളമായ്
നീയെൻ പിന്നിൽ.
പൊട്ടിത്തെറിക്കാൻ വെമ്പും
ചോദ്യങ്ങളുള്ളിൽ പൂട്ടി
ഒന്നുമുരിയാടാതകന്നൂ നാം.
അല്ലെങ്കിലെന്തിന്?
ചിരപരിചിതരല്ലേ നാം.
നൊടിയിടയിലറിയാം
കൺകളിലൊരുമാത്ര
മിന്നിമറയും
നിഴലിന്നാഴം.
ലാളനയേൽക്കും കുഞ്ഞാകും
കുഞ്ഞിന്റച്ഛനെ കണ്ടെൻ
കണ്ണുകൾ നിറഞ്ഞു പോയ്.
ഇരുട്ടിന്നാഴങ്ങളിൽ
തപ്പിത്തടയും ചേതനയിൽ;
നിശ്ചലനായ്ക്കിടക്കും
പ്രാണപ്രിയന്റെ
പാതിമെയ്യല്ല നീ.
ഊട്ടുവാനുറക്കുവാനുടുപ്പി-
ക്കുവാനതിലേറെച്ചെയ്യാൻ
മുഴുമെയ്യായ് നീ തന്നെ.
ഉയിരുകളൊന്നാക്കും
പ്രണയതീരത്തില്ലൊരു
രാക്ഷസവണ്ടിയിടിച്ചു
തകർത്ത കിനാവുകൾ.
വിലപേശാനധികാരികൾ.
‘ഇല്ല തരില്ലൊട്ടും.’
പല്ലുകടിച്ചവർ
പറയുന്നുണ്ട്.
‘കണ്ട കിനാവുകൾ
മാഞ്ഞേ പോകാം.
കാണരുതിനിയതു-
മാത്രം ചെയ്ക’.
തളർന്നു വീണൊരിണയെ-
ത്താങ്ങുവാനുയർത്തുവാൻ
ശ്രമിക്കും പേലവകരങ്ങളെ
തളർത്തുവാനായിരം നാവുകൾ.
എൻ കുഞ്ഞനുജത്തി
കരയാതുയർത്തുക നീ.
കണ്ണീർപ്പൂക്കൾ പൊഴിക്കുക
കനിവിൻ കാൽക്കൽ മാത്രം
കാട്ടുനീതിക്കു
കണ്ണീരെന്തിനു?
നീറുമിണയുടെ
നെഞ്ചിലെരിയുമഗ്നിയിൽ.
കരിഞ്ഞൊരുപിടിച്ചാമ്പലായ്
മാറാതിരിക്കുവാൻ
മാനിഷാദയെന്നോതി
നേരട്ടെ മംഗളം.

ആശുപത്രിയിൽ തൊട്ടടുത്ത മുറിയിലെ തളർന്നുപോയ ചെറുപ്പക്കാരന്റെയും പ്രിയപ്പെട്ടവളുടെയും വേദനയിൽ തൊട്ടെഴുതിയത്

റിജേഷ് ആർ., മിടുക്കനും സുന്ദരനുമായൊരു മെഡിക്കൽ റെപ്രസെന്റേറ്റീവ് വളപട്ടണം പാലത്തിനടുത്തു കൂടി നടന്നു പോകുമ്പോൾ കെ.എസ്.ആർ.ടി.സി.ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ബസ് തട്ടിത്തെറിപ്പിക്കുന്നതുവരെ.അന്നൊരു ഹർത്താൽ ദിനം.2007മാർച്ച് 8 വ്യാഴം.മാരകമായി സെറിബ്രൽ ഡാമേജ് സംഭവിച്ചതിനുശേഷം വെറുമൊരു ജീവച്ഛവം.ബ്ലഡ്കട്ടപിടിച്ചതുകൊണ്ട് അടിയന്തരമായി കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ വെച്ച് 2 ശസ്ത്രക്രിയകൾ.2മാസത്തോളം കോമയിൽ തന്നെ.ട്യൂബ് വഴി ആഹാരം.വാട്ടർ ബെഡ്ഡിൽ കിടത്തം.ഫിസിയൊതെറാപ്പിക്കായി മംഗലാപുരം യൂനിറ്റി ഹോസ്പിറ്റലിൽ 3തവണയായി 3 മാസക്കാലം.പിന്നെ കുറുമാത്തൂർ ആര്യവൈദ്യശാല നർസിംഗ് ഹോമിൽ(തളിപ്പറമ്പ്) ഇടക്കിടെ കിടത്തി ചികിൽസ.അത് ഇപ്പോഴും തുടരുന്നു.ചികിൽസയെ തുടർന്ന് കോമയിൽ നിന്ന് തിരിച്ചറിവില്ലാത്ത കുട്ടികളുടെ അവസ്ഥയിലേക്ക് പുരോഗതിയുണ്ടായിട്ടുണ്ട്.കഷ്ടിച്ച് സംസാരിക്കും.പിടിച്ചിരുത്തിയാൽ ഇരിക്കും..ചികിൽസ തുടർന്നാൽ പതുക്കെയാണെങ്കിലും പുരോഗതിയുണ്ടാകും എന്ന ശുഭപ്രതീക്ഷ ഉണ്ട്.



ഈ 3വർഷത്തിനിടയിൽ 4ലക്ഷത്തിലേറെ രൂപ ചെലവായി.ജോലിയില്ലാത്ത ഭാര്യയും തുച്ഛവരുമാനക്കാരായ മാതാപിതാക്കളും ഈ ചെലവ് വഹിക്കാൻ കഴിവില്ലാത്തവരാണ്.സുമനസ്സായ ഒരു ബന്ധുവാണ് ചികിൽസാച്ചെലവുകളെല്ലാം ഇതുവരെ വഹിച്ചത്.


കേസ് കൊടുത്തെങ്കിലും സർക്കാർ കാര്യം മുറപോലെ പോലും നീങ്ങുന്നില്ല.കാര്യമായ സഹായമൊന്നും ഇതുവരെ കിട്ടിയിട്ടില്ല.ഭരണ യന്ത്രത്തിന്റെ കൈപ്പിഴയുടെ ജീവിക്കുന്ന രക്തസാക്ഷികളാണ് റിജേഷും കുടുംബവും.ഇവരെ രക്ഷിക്കാനുള്ള കടമ സർക്കാരിനില്ലേ? സർക്കാരിനു മാത്രമാണുള്ളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഭരണകൂടം പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ളതാണ്.തകർക്കാനുള്ളതല്ല.അധികാരികൾ ഇനിയെങ്കിലും കണ്ണുതുറക്കുമന്ന പ്രതീക്ഷയോടെ റിജേഷും കുടുംബവും കാത്തിരിക്കുന്നു.




റിജേഷിന്റെ മേൽവിലാസം


റിജേഷ്.ആർ,
കിഴക്കേ വീട്,
പുതിയതെരു,
ചിറക്കൽ പി.ഒ.,
കണ്ണൂർ,
കേരളം.
വായനക്കാരുടെ നിർദ്ദേശമനുസരിച്ച്‌ റിജീഷിന്റെ ഭാര്യയുടെ ബേങ്ക്‌ അക്കൗണ്ട്‌ നം. കൊടുക്കുന്നു.


SABITHA.E,

W/O RIJEESH.R
THE SYNDICATE BANK,
CHIRAKKAL BRANCH,
SAVINGS BANK A/c.NO.:42112210015005
PHONE:NO:04972778016